''ആ യുക്തിവാദികൾ സംഘി ക്യാമ്പിൽതന്നെ ചെന്നുപെടും'' -സണ്ണി എം. കപിക്കാട് സംസാരിക്കുന്നു
കേവല യുക്തിയുടെ വക്താക്കളായി അരങ്ങത്തുവന്ന് സാമൂഹിക ശാസ്ത്രത്തെയും ചരിത്രത്തെയും പാടെ നിരാകരിക്കുന്ന ഒരുകൂട്ടരുണ്ട്. സംവരണം മഹാപാതകമായി കാണുന്നവർ, കണ്ണടച്ചിട്ട് ജാതിയില്ലെന്ന് പറയുന്നവർ. അത്തരം സാമൂഹിക മാധ്യമ ജീവികളുടെ പൊള്ളത്തരം വ്യക്തമാക്കുകയാണ് ലേഖകൻ. ഒപ്പം, അത്തരം യുക്തിവാദികൾ സംഘി ക്യാമ്പിൽ ചെന്നുപെടുമെന്നും നിരീക്ഷിക്കുന്നു. എഴുത്ത്: എം. ഷിയാസ്
യുക്തിവാദികൾ പലതരത്തിലുണ്ട്. യുക്തിവാദം എന്ന ചിന്താധാരയെ പൂർണമായി തള്ളിക്കളയാൻ പാടില്ല. കാരണം ശാസ്ത്രത്തോടൊപ്പം വളർന്നുവന്ന പ്രധാനപ്പെട്ട ഒന്നാണത്. യുക്തി എന്നത് മനുഷ്യനെ സംബന്ധിച്ച് പ്രധാനപ്പെട്ട സംഗതിയാണ്. എല്ലാ വ്യത്യസ്തതകളെയും അംഗീകരിക്കുന്ന വലിയ ഒരു ധാര യുക്തിവാദത്തിൽ തന്നെയുണ്ട്. സംവരണം, െജൻഡർ വിഷയങ്ങളെ പോസിറ്റിവായി സമീപിക്കുന്ന ധാരാളം യുക്തിവാദികൾ കേരളത്തിലുണ്ട്.
എന്നാൽ എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാത്ത ഒരു വിഭാഗവും പ്രവർത്തിക്കുന്നു. ഒരു ധാരണയും ഇല്ലാത്ത ഒരു വിഭാഗം. സംവരണത്തിനെതിരെ മാത്രമല്ല സമൂഹത്തിലെ എല്ലാ വ്യത്യസ്തതകളെയും നിരാകരിക്കുന്ന സമീപനമാണ് അവരുടേത്. അവർ ചില സങ്കൽപങ്ങളിലാണ് ജീവിക്കുന്നത്. അതിലൂടെ അവർ ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. ആ വിചാരധാരക്ക് ഒരുപാട് പരിമിതികളുണ്ട്. സംവരണത്തിെൻറ കാര്യത്തിൽ മാത്രമല്ല പലതിലും അബദ്ധങ്ങളിൽ ഇവർ ചെന്നുപെടുന്നു.
സാമൂഹിക ശാസ്ത്രത്തിെൻറയോ ചരിത്രത്തിെൻറയോ തിരിച്ചറിവുകളിൽനിന്നല്ല അവർ അവരുടെ ആർഗ്യുമെൻറുകളെ കെട്ടിപ്പൊക്കുന്നത്. ഏത് വിഷയത്തിന് പുറത്തും കേവലമായ യുക്തിയെ സ്ഥാപിച്ചെടുക്കുന്ന ഒരു പ്രക്രിയയിലാണ് അവർ. ഇന്ത്യൻ സമൂഹത്തിൽ വ്യത്യസ്ത ജനവിഭാഗങ്ങളാണ് താമസിക്കുന്നത്. അവരുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ വലിയ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നു. ഇത്യാദി കാര്യങ്ങൾ ഈ യുക്തിവാദികളെ ബാധിക്കുന്നില്ല. അവരുടെ നിഗമനം ഇന്ത്യയിലെ പൗരന്മാർ എല്ലാം തുല്യരാണ് എന്നാണ്. പിന്നെ എന്താണ് പ്രശ്നമെന്നാണ് അവരുടെ ചോദ്യം. കേവല യുക്തിവാദം എത്തിച്ചേരുന്ന തികച്ചും അപകടകരമായ മനുഷ്യവിരുദ്ധമായ നിഗമനങ്ങളിലേക്ക് ഇവരെ കൊണ്ടുചെന്നെത്തിക്കുന്നതാണ് ഈ സമീപനം.
സംവരണ വിരുദ്ധത അപകടകരം
കേരളത്തിലെ പ്രമാണിയായ ഒരു യുക്തിവാദി ഒരേസമയം സവർക്കറും സഹോദരൻ അയ്യപ്പനും ഒരേ ആർഗ്യുമെന്റിന്റെ ആൾക്കാരാണെന്ന് പറയുന്നുണ്ട്. കാരണം രണ്ടുപേരും സമുദായത്തെ കുറിച്ച് പറയുന്നുവത്രെ! സമുദായം എന്നത് കേവലമായ ഒരു കാറ്റഗറി അല്ലെന്നും അതിെൻറ കോണ്ടക്സ്റ്റും ഇൻറൻഷനും പ്രധാനമാണെന്നും മനസ്സിലാക്കുന്നില്ല. യുക്തി അല്ലെങ്കിൽ റാഷനാലിറ്റി ആ സാഹചര്യത്തെയും ഇൻറൻഷനെയും മനസ്സിലാക്കാൻ ഉള്ളതാണെന്ന് തിരിച്ചറിയാത്ത ഈ യുക്തിവാദികൾ വളരെ പെട്ടെന്ന് സവർക്കറും സഹോദരൻ അയ്യപ്പനും ഒരുകാര്യം ഇതാ പറഞ്ഞിരിക്കുന്നു എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. കേവലമായ ഒരു ആർഗ്യുമെേൻററ്റിവ് പൊസിഷൻ എന്ന നിലപാടാണ് എടുക്കുന്നതെങ്കിലും ഇതാണ് absolute, അതിൽ വേറൊന്നും തന്നെയില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഇത് തീർച്ചയായും അപകടകരമായ ഒരു സംഗതിയായി മാറും. അതായത് ഇവരുടെ ആ പൊസിഷൻ പ്രശ്നമാണ്. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ കേരളത്തിൽ അതല്ലെങ്കിൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള യുക്തിവാദികൾ യുക്തിയെ കേവലമായി പ്രതിഷ്ഠിച്ചുകൊണ്ട് പറയുന്നത് സമൂഹത്തെയും രാഷ്ട്രത്തെയും കുറിച്ച് ആത്യന്തികമായി തീവ്രവലതുപക്ഷത്തിെൻറ ചിന്തകളാണ്. അവർ എന്താണോ നടപ്പിലാക്കാൻ ശ്രമിക്കുന്നത് അതിെൻറ പ്രച്ഛന്ന വക്താക്കളായിട്ടാണ് ഈ കേവല യുക്തിയുടെ വക്താക്കൾ രംഗത്തുള്ളത് എന്ന് നാമറിയണം.
സംവരണവിരുദ്ധ യുക്തിവാദം പരാജയം
വലതുപക്ഷത്തിന്റെ പ്രധാനപ്പെട്ട അജണ്ടകളിൽ ഒന്ന് സമൂഹത്തിൽ ഉണ്ടെന്നു പറയുന്ന വൈവിധ്യങ്ങളെയും നമുക്ക് അനുഭവവേദ്യമായ അസമത്വങ്ങളെയും കണ്ടില്ലെന്നു നടിക്കലോ അതങ്ങനെയല്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കലോ ആണ്. അത് യുക്തിവാദികൾ പറഞ്ഞാലും അവർക്ക് സ്വീകാര്യമായി. വലതുപക്ഷ രാഷ്ട്രീയത്തിെൻറ ഒരു പൊതുസവിശേഷതയാണ് അത്. ഇന്ത്യയിൽ ഇത്തരം കേവലമായ വാദഗതികൾ, അതായത് സമൂഹത്തിെൻറ അസമത്വങ്ങളെ നിഷേധിക്കുന്ന വാദഗതികൾ ദീർഘകാലമായി നിലകൊള്ളുന്ന ബ്രാഹ്മണിക്കൽ അധികാരത്തെ, സവർണ അധികാരത്തെ അരക്കിട്ടുറപ്പിക്കുന്ന ഒരു കാര്യമാണ്. ആ യുക്തിവാദംകൊണ്ടുണ്ടാകുന്ന സാമൂഹികമായ ഒരു വിപത്താണിത്.
സംവരണംപോലൊരു സത്യത്തെ അവർക്ക് അംഗീകരിക്കാൻ പറ്റില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ മുഴുവൻ പൗരന്മാരും 'തുല്യ'രായിരിക്കെ ഒരു വിഭാഗത്തിന് മാത്രം പ്രത്യേകിച്ച് പരിഗണന കൊടുക്കേണ്ടതില്ല. ഇത് വളരെ പ്രത്യക്ഷത്തിൽ ശരിയെന്നു തോന്നുന്ന യുക്തിഭദ്രമായ ഒരു വാദമാണ്.
എന്നാൽ, അവരൊരിക്കലും രാജ്യത്തിന്റെ സാമൂഹികാവസ്ഥയിലെ സങ്കീർണതയെ സംബന്ധിച്ച് ചിന്തിക്കുന്നില്ല. ഇന്ത്യയിൽ എല്ലാ പൗരന്മാരും തുല്യരാണ് എന്ന് വിവരിക്കുന്ന വകുപ്പ് ഭരണഘടനയിലുണ്ട് എന്നാണ് പറയുന്നത്. അത്തരമൊരു സ്റ്റേറ്റ്മെൻറ് ഉണ്ടെന്നതുകൊണ്ട്, അത്തരമൊരു അഭിലാഷം ഉണ്ടെന്നതുകൊണ്ട്, അത്തരം ഒരാഗ്രഹം ഉണ്ട് എന്നതുകൊണ്ട് അതാണ് യാഥാർഥ്യമെന്ന് കരുതാനാവില്ലെന്ന ലളിതയുക്തിപോലും മനസ്സിലാക്കാൻ കഴിയുന്നില്ല അവർക്ക്.
ഇന്ത്യയിലെ പൗരന്മാർ എല്ലാം തുല്യരാണ് എന്നത് ഭരണഘടനയിലെ ഒരു വാഗ്ദാനമോ ആദർശമോ ആയിരിക്കെതന്നെ ഇന്ത്യൻ സമൂഹത്തിലെ മനുഷ്യർ തുല്യരായല്ലാതെ ജീവിക്കുന്നു എന്ന മർമപ്രധാനമായ കാര്യം യുക്തിവാദികൾക്ക് മനസ്സിലാകാതെ പോകുന്നു. സ്ത്രീകൾക്ക് എന്തിനാണ് പ്രത്യേക അവകാശം എന്നും ഇവർ ചോദിക്കുന്നുണ്ട്. അവരും പുരുഷർക്കൊപ്പം തുല്യരായ മനുഷ്യരല്ലേയെന്നാണ് ചോദ്യം. എന്നാൽ പറയുന്നതുകൊണ്ട് അങ്ങനെ ആവുന്നില്ല എന്നും ജൻഡർ ജസ്റ്റിസ് പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും അവർക്ക് തോന്നുന്നേയില്ല. സ്ത്രീയും പുരുഷനും വ്യത്യസ്തരാണെന്ന് യുക്തിയുടെ കണ്ണിലൂടെ നോക്കുമ്പോൾ സമ്മതിച്ച് കൊടുക്കാൻ പറ്റില്ല എന്നാണ് അവർ പറയുന്നത്.
ജാതിയെ കാണുന്നതും അങ്ങനെതന്നെ
കേരളത്തിലെ പ്രമാണിയായ ഒരു യുക്തിവാദിയോട് എന്താണ് നിങ്ങളുടെ ജാതിയെന്ന് ചോദിച്ചപ്പോൾ ''ഐ ആം എ ഹോമോസാപ്പിയൻ'' എന്നാണ് പറഞ്ഞത്. എത്ര വിഡ്ഢിത്തപൂർണമായ വർത്തമാനമാണ് അയാൾ പറയുന്നത്. അങ്ങനെയൊരു ഹോമോസാപ്പിയൻ നിലനിൽക്കുന്നുണ്ടോ. കേവലാർഥത്തിൽ ഹോമോസാപ്പിയൻ എന്ന് മനുഷ്യനെ വിളിക്കാമോ. മനുഷ്യൻ എന്നത് ബയോളജിക്കൽ എൻഡിറ്റി മാത്രമല്ല, മനുഷ്യൻ ഒരു നിർമിത വസ്തുവാണ്. അവെൻറ/അവളുടെ വീട്, സമുദായം, രാഷ്ട്രം, സമ്പത്ത്, വിദ്യാഭ്യാസ യോഗ്യത, അച്ഛനമ്മമാരുടെ സോഷ്യൽ കാപ്പിറ്റൽ, അവരുടെ സാമൂഹിക ബന്ധങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളിലൂടെ നിർമിച്ചെടുക്കുന്നതാണ് ഓരോ വ്യക്തിയെയും. ഇതൊക്കെ വിട്ടുകളയുകയും പകരം നമ്മളെല്ലാം ഹോമോസാപ്പിയൻസാണ് എന്നു പറയുകയും ചെയ്യണമെങ്കിൽ അപാരമായ സാമൂഹിക ശാസ്ത്രത്തിലെ അന്ധത (വിവരക്കേട് എന്ന് നേർക്ക് പറയാം) ഉണ്ടാകണം. ഇതാണ് യുക്തിവാദികളുെട പ്രശ്നം. അതുകൊണ്ട് അവർ സംവരണ വിരുദ്ധരായിരിക്കുന്നതിൽ അത്ഭുതമില്ല.
യുക്തിവാദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ, അതിൽനിന്നുകൊണ്ട് ലോകത്തോട് വിമർശനം പുലർത്തുന്ന, സമൂഹത്തിലെ സങ്കീർണതകളെ മനസ്സിലാക്കുന്ന യുക്തിവാദികളെ കുറിച്ചല്ല ഇൗ വിമർശനം. മറിച്ച് യുക്തിയെ കേവലമായ ഒരായുധമായി എടുക്കുകയും ലോകത്ത് തങ്ങളൊരു പുതിയ കാര്യം കണ്ടുപിടിച്ചിരിക്കുന്നു എന്ന രീതിയിൽ വിഡ്ഢിത്തത്തിലേക്ക് എത്തുന്ന നിഗമനങ്ങൾ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ചാണിത്.
സ്വതന്ത്രചിന്തകരുടെ ചിന്തകൾക്കും പരിമിതി
ഫ്രീ തിങ്കേഴ്സ് ഫോറം എന്നത് മുമ്പ് വളരെ ഗൗരവമായി വർക്ക് ചെയ്തിരുന്ന ഒരു ഗ്രൂപ്പായിരുന്നു. സംവരണം ചർച്ചചെയ്യാൻ എടുക്കുന്ന നിമിഷംതന്നെ (അതിനകത്ത് പിളർപ്പുണ്ടാകുന്നു. അങ്ങനെയാണ് ഞാൻ അറിഞ്ഞത്. സംവരണം എന്തിനാണ് ചർച്ച ചെയ്യുന്നത് എന്നതായിരുന്നു യുക്തിവാദികളിൽ ഒരുവിഭാഗത്തിെൻറ നിലപാട്.) അനാവശ്യമായ ഒരുകാര്യം ചർച്ചചെയ്ത് സമയം കളയുന്നത് എന്തിനാണെന്നാണ് ചോദ്യം.
സ്ത്രീനീതിയെ കുറിച്ച് ചർച്ച ചെയ്യണമെന്ന് പറഞ്ഞപ്പോഴും ദലിത് സ്ത്രീ പ്രശ്നം പറയുേമ്പാഴും ഇതേ സംഘർഷമാണ് അതിനകത്ത് ഉണ്ടാകുന്നത്. ദലിത് സ്ത്രീ എന്ന് പറയുേമ്പാൾ ജാതിയല്ലേ പറയുന്നത് എന്നാണ് ചോദ്യം. അവർക്കതിലെ പ്രാധാന്യം മനസ്സിലാകുന്നില്ല. ഈ പിടികിട്ടായ്കക്ക് അകത്ത് യഥാർഥത്തിൽ പ്രവർത്തിക്കുന്നത് അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഈ സ്റ്റാറ്റസ്കോ ഇങ്ങനെ തന്നെ തുടരണമെന്നാണ്.
ദലിത് സ്ത്രീ പ്രശ്നം മറച്ചുവെക്കുേമ്പാൾ പ്രിവിലേജ്ഡ് സ്ത്രീകളുടെ ലോകത്തെ മാത്രം നമ്മൾ അംഗീകരിച്ചാൽ മതിയെന്നാണ് അതിെൻറ ആത്യന്തികമായ അർഥം. ദലിതരുടെ പ്രശ്നം ചർച്ചചെയ്യേണ്ടെന്ന് നാം പറയുേമ്പാൾ പ്രിവിലേജ്ഡ് കാസ്റ്റിേൻറതാണ് ലോകം എന്നാണ് പറഞ്ഞുവെക്കുന്നത്. മറ്റൊരു അർഥവും അതിനില്ല. ആ ആർഗ്യുമെൻറ് സവർണമാകുന്നത് അങ്ങനെയാണ്. ഇവരെല്ലാം സവർണർക്ക് വേണ്ടി വാദിക്കുന്നവരാണ് എന്നല്ല ഞാൻ പറയുന്നത്.
പക്ഷേ, അവസാനം ചെന്നെത്തിപ്പെടുന്നത് അവിടെയാണ്. അവർക്കത് മനസ്സിലാകുന്നില്ല. കേവലമായ യുക്തിയെ സ്ഥാപിച്ചാണ് ഈ അപകടത്തിൽ ചെന്ന് പെടുന്നത്.
സംവരണം ഇന്നും പ്രസക്തം
സംവരണം പ്രത്യേകമായി എടുത്താൽ, ഇന്ത്യയിൽ ഒരു ആധുനിക ദേശരാഷ്ട്രം ജീവൻ കൊള്ളുന്നത് നിരവധി പവർ സ്ട്രീമുകളുടെ അധികാര ബന്ധങ്ങൾക്ക് അകത്താണെന്ന് മനസ്സിലാക്കണം. അതിനകത്ത് ദേശീയ പ്രസ്ഥാനത്തിെൻറ വിവിധ ധാരകൾ ഉണ്ടായിരുന്നു. ഡോ. അംബേദ്കർ, പെരിയോർ ഒക്കെ പ്രതിനിധാനം ചെയ്യുന്ന സാമൂഹികനീതിക്ക് വേണ്ടിയുള്ള പ്രസ്ഥാനങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്നവർ, നാട്ടുരാജാക്കന്മാർ തുടങ്ങി നിരവധി അധികാര േകന്ദ്രങ്ങൾ ഏറ്റുമുട്ടിയ സ്ഥലമാണ് ദേശരാഷ്ട്ര നിർമിതിയുടെ ചരിത്രഘട്ടം.
ഈ ഘട്ടത്തിൽ നടന്ന സംവാദങ്ങളുടെയും ചർച്ചകളുടെയും ഫലമായി ഇന്ത്യൻ സമൂഹം പൂർണമായി സ്ഥിതിസമത്വമുള്ള സമൂഹമല്ലെന്നും വ്യത്യസ്ത സമൂഹങ്ങൾ നിലനിൽക്കുന്നതോടൊപ്പം തന്നെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ സാമൂഹിക, സാമ്പത്തിക അധികാരങ്ങൾ നിലവിൽ ഇല്ലെന്നും ഈ ദേശീയപ്രസ്ഥാനം മനസ്സിലാക്കുന്നുണ്ട്. അത് സംവാദത്തിലൂടെ മനസ്സിലാക്കുന്ന കാര്യമാണ്.
പുറന്തള്ളപ്പെട്ടുപോകുന്ന, സ്വാഭാവികമായി നീതി കിട്ടാതെപോകുന്ന ഒരുവിഭാഗം ഇവിടെയുണ്ട് എന്നുള്ളതാണ് കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ നടന്ന ഡിബേറ്റിൽ മനസ്സിലായത്. നീതി കിട്ടാത്തവർക്ക് എങ്ങനെ നീതി ഉറപ്പിക്കാൻ പറ്റും എന്നതായിരുന്നു േചാദ്യം. അവർക്ക് നീതി ഉറപ്പിക്കാൻ മുൻകൂർ വ്യവസ്ഥ വേണം. അത് നിയമപരമായി തന്നെ വേണം. സ്വാഭാവികമായും തള്ളിപ്പോകുന്ന വിഭാഗങ്ങളെ ഈ ദേശരാഷ്ട്രത്തിലേക്ക് പുനരാനയിക്കാൻ മുൻകൂർ വ്യവസ്ഥ ഉണ്ടെങ്കിലേ നടക്കൂ, അല്ലെങ്കിൽ അവർക്ക് ഇടംകിട്ടാനുള്ള സാധ്യത ഇല്ലെന്ന തിരിച്ചറിവിലാണ് സോഷ്യലി ആൻഡ് എജുക്കേഷനലി ബാക്വേർഡ് എന്ന് തിരിച്ച വിഭാഗങ്ങൾക്ക് പ്രത്യേകമായ സംരക്ഷണം കൊടുക്കാൻ സ്റ്റേറ്റിെൻറ അധികാരം ഉണ്ടാകുന്നത്. അതാണ് നമ്മൾ സംവരണം എന്ന് വിളിക്കുന്നത്.
ഭരണഘടനയുടെ 15, 16 വകുപ്പുകൾക്ക് അകത്തുകൂടെ വിവരിക്കപ്പെട്ട സാധനമാണത്. ഏതെങ്കിലും മേഖലയിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് സ്റ്റേറ്റിന് ബോധ്യപ്പെട്ടാൽ അവർക്ക് മതിയായ പ്രാതിനിധ്യത്തിന് വേണ്ടി അവസരം കൊടുക്കണമെന്നതാണ് സംവരണത്തിെൻറ യുക്തി. അതിെൻറ ബേസിക് ലോജിക് അേത്രയുള്ളൂ.
സംവരണ വിരുദ്ധർ പറയുന്ന ലോജിക്
പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേകമായ അവസരം കൊടുത്താൽ എെൻറ അവസരം നഷ്ടമാകുന്നുവെന്നതാണ് പൊതുസമൂഹത്തിെൻറ വാദം. എന്നാൽ പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക അവസരം നൽകേണ്ടിവരുന്നത് എന്തുകൊണ്ടെന്ന േചാദ്യം ഒരിക്കൽപോലും ചർച്ചചെയ്യുന്നില്ല. അതേസമയം, അവന് കൊടുക്കുന്നതുകൊണ്ട് എനിക്ക് കിട്ടുന്നില്ല എന്ന പരാതി പറയുന്ന ഡിബേറ്റുകൾ സംവരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്നു. ഇതാണ് അതിെൻറ ഒരു ചതി. നമ്മൾ തുറന്ന മനസ്സോടെ ആലോചിച്ചുനോക്കൂ, ഓരോ മേഖലയിലും കേരളത്തിലെ ആദിവാസികൾക്ക് എത്ര പ്രാതിനിധ്യമുണ്ടെന്ന് പരിശോധിക്കൂ. ഈ സത്യസന്ധത അല്ലെങ്കിൽ ഓപൺനെസ് നമ്മൾ ഒരിക്കലും കാണിക്കില്ല. അത് മറച്ചുവെച്ചിട്ട് അവനുകിട്ടുന്നതു കൊണ്ട് അല്ലെങ്കിൽ അവെൻറ മക്കൾക്ക് കിട്ടുന്നതുകൊണ്ട് എനിക്കും എെൻറ മക്കൾക്കും കിട്ടുന്നില്ല എന്ന പരാതിയാണ് സംവരണ വിരുദ്ധ സാഹിത്യത്തിെൻറ ഉറവിടം. അതിലേക്ക് കൂട്ടിച്ചേർത്താണ് യഥാർഥത്തിൽ എന്തെങ്കിലും സംരക്ഷണം കിട്ടേണ്ടത് പട്ടിണിപ്പാവങ്ങൾക്കാണ് എന്ന വാദം നിരത്തുന്നത്. അങ്ങനെയാണ് സാമ്പത്തിക സംവരണം എന്ന യുക്തിയിലേക്ക് സമൂഹത്തെ എത്തിക്കുന്നത്. ദീർഘകാലമായി സ്വാഭാവിക നീതി നൽകാത്ത സമൂഹമാണ് നമ്മുടേത് എന്ന വിചാരം ഒരു പൊതുമനഃസാക്ഷിയായി നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നില്ലെന്നതാണ് സംവരണവിരുദ്ധ മനോഭാവത്തിെൻറ അടിത്തട്ട്.
ദീർഘകാലമായി ദലിതനും ആദിവാസിയും മത്സ്യത്തൊഴിലാളിയും അതീവ പിന്നാക്ക ജനവിഭാഗങ്ങളും കൊല്ലനും കൊശവനും ഒക്കെ അടങ്ങുന്ന സമൂഹത്തിലെ അടിത്തട്ട് മനുഷ്യർക്ക് സ്വാഭാവിക നീതി ലഭിക്കുന്നില്ല എന്നത് ഇന്ത്യയിൽ ഒരു പൊതുമനഃസാക്ഷിയല്ല. അതുകൊണ്ട് നമ്മൾ എപ്പോഴും സംവരണവുമായി ബന്ധപ്പെട്ട് ഇവരെല്ലാം അധികമായി തട്ടിയെടുക്കുന്നു എന്ന പരാതിയാണ് ഉന്നയിക്കുന്നത്. ഫലത്തിൽ ഈ യുക്തിവാദികൾ പറഞ്ഞുവെക്കുന്ന സംവരണവിരുദ്ധത ''അതായത് സംവരണം അനാവശ്യമാണ് ആധുനിക മനുഷ്യന് യോജിക്കുന്നതല്ല, നമ്മളെല്ലാം തുല്യരായിരിക്കെ എന്തിനാണ് മറ്റൊരാൾക്ക് പ്രത്യേക അവസരം നൽകുന്നത്'' എന്നത് ആത്യന്തികമായി എത്തിച്ചേരുന്നത് സംവരണവിരുദ്ധ ക്യാമ്പിലാണ്. മാത്രവുമല്ല, അധിക പരിഗണന പാവപ്പെട്ടവർക്ക് കൊടുക്കുന്നതിന് അവർ എതിരല്ല. എന്നു പറഞ്ഞാൽ സാമ്പത്തികമായ അസമത്വം മാത്രമേ ഞങ്ങൾ അംഗീകരിക്കൂവെന്നാണ് ഇവർ പറയുന്നത്.
അസമത്വങ്ങളെ കാണാൻ യുക്തിവാദികൾക്ക് കഴിയുന്നില്ല
ലിംഗ അസമത്വം, വംശീയമായ അസമത്വം, ഭാഷ അസമത്വം, ജാതി അസമത്വം എന്നിവ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അംഗീകരിക്കില്ല എന്നതാണ് ഈ യുക്തിവാദികൾ പറയുന്നതിെൻറ ഉള്ളടക്കം. ഫലത്തിൽ ഇന്ത്യയുടെ സങ്കീർണമായ സാമൂഹിക സാഹചര്യത്തെ ഒരു ആധുനിക ജനാധിപത്യ സമൂഹം എങ്ങനെയാണ് കൈകാര്യംചെയ്യേണ്ടത് എന്ന മർമപ്രധാനമായ ചോദ്യത്തിന് ഉത്തരമില്ലാത്ത മനുഷ്യരാണ് വലിയ യുക്തിവാദവും ശാസ്ത്രവും പറയുന്ന ഈ കക്ഷികൾ. 1956ൽ കേരളം രൂപപ്പെട്ടതിന് ശേഷം ഇന്നും ആദിവാസികൾ അനാഥരായി പട്ടിണികൊണ്ട് മരിച്ചുവീഴുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉന്നയിച്ചാൽ അതിന് ഉത്തരം പറയാൻ കഴിയാത്തവരാണ് ഇവർ. ആ ചോദ്യത്തിന് ആദിവാസി ഗുണംപിടിക്കില്ല, അവർക്ക് എന്തുകൊടുത്താലും രക്ഷപ്പെടില്ല എന്ന വംശീയ അധിക്ഷേപത്തിെൻറ ഉത്തരമാണ് അവരുടെ കൈയിൽ ഉള്ളത്. അവർ ചെന്നുപെട്ടിരിക്കുന്ന ഒരു ട്രാപ് അതാണ്.
ഇവരുടെ യുക്തിയും ശാസ്ത്രവും സമൂഹത്തിെൻറ അടിത്തട്ടിനെ അതിെൻറ സാമ്പത്തിക സാമൂഹിക ബലതന്ത്രങ്ങളെ മനസ്സിലാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു. സംവരണത്തിൽ മാത്രമല്ല സ്ത്രീ, ആദിവാസി, ലൈംഗിക അതിക്രമം എന്നിവയിലെല്ലാം ഈ യുക്തിവാദം പരാജയപ്പെട്ടു. അവരുടെ പ്രഭാഷണങ്ങൾ കേട്ടാൽ അറിയാം എത്രമാത്രം സ്ത്രീവിരുദ്ധമായാണ് അവയെന്ന്്. ഇതിൽപെട്ട ഒരു പ്രമാണി പറഞ്ഞത് ഐശ്വര്യ റായിയെ പറ്റി സ്വകാര്യമായി ഒക്കെ പറഞ്ഞാൽ അതിൽ എന്താണ് കുഴപ്പം എന്നാണ്. ഇങ്ങനെയൊക്കെ പറയുന്ന തീർത്തും സ്ത്രീവിരുദ്ധരായ മനുഷ്യരാണ് ഇവരൊക്കെ. സ്വകാര്യമായിട്ടാണോ പരസ്യമായിട്ടാണോ പറയുന്നത് എന്നതല്ല കാര്യം, സ്ത്രീകൾ എന്ന പുരുഷാധിപത്യത്തിൽ ജീവിക്കേണ്ടിവരുന്ന ചോദ്യത്തോട് നമ്മുടെ സമീപനം എന്താണെന്നാണ്. രഹസ്യമായി പറയാം പരസ്യമായി അരുത് എന്ന് പറയുന്ന തികച്ചും പിന്തിരിപ്പനായ മനുഷ്യരാണ് ഇവരൊക്കെ.
സോഷ്യൽ മീഡിയയിലെ സംവരണ വിരുദ്ധ രാഷ്ട്രീയം
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന സംവരണവിരുദ്ധ വാദഗതികൾക്ക് ഒരു പുതുമയുമില്ല. കുറച്ചുനാൾ മുമ്പ് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടാത്ത പയ്യൻ പറമ്പിൽ തൂമ്പകൊണ്ട് കിളക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു. തനിക്ക് അഡ്മിഷൻ കിട്ടിയില്ല എന്നായിരുന്നു അതിലെ പറച്ചിൽ. ലക്ഷക്കണക്കിന് പേരാണ് അനുകൂല കമൻറുമായി ചാടിവീണത്. എന്തൊരു ഹീനമാണ് മലയാളികളുടെ പൊതുമനസ്സ്. അവന് ഭൂമിയില്ലേ, അവർ കിളച്ചുജീവിക്കേട്ടയെന്നുപോലും നമുക്ക് ആലോചിക്കാൻ പറ്റുന്നില്ല. അവൻ സംവരണം എന്ന അതിക്രമത്തിെൻറ ഇരയാണെന്നാണ് നമ്മൾ എത്തിച്ചേരുന്ന നിഗമനം. അതിെൻറ ഒരു ഓളത്തിലാണ് ചെറുപ്പക്കാർ സംസാരിക്കുന്നത്.
ഫ്രീ തിങ്കേഴ്സ് ഫോറത്തിെൻറ സംവരണ സെമിനാറിൽ പേപ്പർ അവതരിപ്പിച്ചയാളാണ് ഞാൻ. ആ സംവാദത്തിലൂടെ സംവരണം എന്ന ഭരണഘടന വിഭാഗത്തിെൻറ പ്രാധാന്യം മനസ്സിലായെന്ന് അന്ന് യുക്തിവാദി സമൂഹത്തിലെ നിരവധി യുവാക്കൾ പറഞ്ഞിരുന്നു. അതായത് സംവരണത്തിന് എതിരായ വാദം ഏകപക്ഷീയമായി സ്വീകരിക്കപ്പെടുന്നില്ല. ചിന്താശീലരായ യുവതലമുറ വളരെ പുച്ഛത്തോടെയാണ് സംവരണവിരുദ്ധ നിലപാടുകളെ കാണുന്നത്.
കേരളത്തിലെ യുക്തിവാദം എങ്ങനെ ഇങ്ങനെയായി?
കേരളത്തിലെ ആദ്യ യുക്തിവാദികളിൽ പവനനെപോലെയുള്ളവർ സംവരണത്തിെൻറ പ്രാധാന്യമൊക്കെ മനസ്സിലാക്കിയവരാണ്. ഇടമറുകിെൻറ സ്ട്രീം വന്നപ്പോൾ കേവലമായ യുക്തിവാദം, റാഷനലിസം എന്നതിൽ ഒതുങ്ങിനിന്നു. ആ ഘട്ടത്തിൽ സംവരണം ഒരു വിവാദവിഷയമായിരുന്നില്ല. അപ്പോഴും സാമ്പത്തിക സംവരണമാണ് ശരിയെന്ന ബോധ്യം ഇവർക്കൊക്കെ ഉണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ചിന്തകരിൽ മിക്കവാറും എല്ലാവരുംതന്നെ അതിെൻറ വക്താക്കളാണ്; ഇ.എം.എസ് അടക്കം. ഇ.എം.എസാണ് ഭരണ പരിഷ്കാര കമീഷൻ റിപ്പോർട്ടിൽ പടിപടിയായി സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കണമെന്ന് പറഞ്ഞൊരാൾ. അദ്ദേഹത്തെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നില്ല. കാരണം, അദ്ദേഹം വർഗവാദത്തിൽ നിൽക്കുന്നയാളാണ്. അതുകൊണ്ട് സാമ്പത്തിക അസമത്വമല്ലാതെ മറ്റൊരു അസമത്വവും അംഗീകരിക്കില്ല.
എന്നാൽ അടുത്ത കാലത്താണ് സംവരണം വലിയൊരു പ്രശ്നമായി മാറുന്നത്. സി. രവിചന്ദ്രനെപ്പോലുള്ള സ്വതന്ത്രചിന്തകരാണ് അതിന് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹമാണ് ലളിതമായ ചില യുക്തികളിലൂടെ സംവരണവിരുദ്ധതക്ക് വലിയ തിയറി നിർമിക്കുന്നത്. ശാസ്ത്രത്തിന്റെ അടിത്തറയിലാണ് എന്ന് പറയുന്നു. അദ്ദേഹത്തിെൻറ പല ആശയങ്ങളും കേവലമായ യുക്തിയും തെന്നിമാറുന്ന ആർഗ്യുമെേൻററ്റിവ് നിലപാടുമാണ്. ഒന്നുപറഞ്ഞ് മറ്റൊന്നിലേക്ക് കടന്ന്, അതിൽനിന്ന് മറ്റൊന്നിലേക്ക് തെന്നിമാറിപ്പോകും. വളരെ വഴുക്കലുള്ള അഭിപ്രായം മാത്രം പറയുന്ന ഒരാൾ. അങ്ങനെ ഒരു വിഭാഗമാണ് ഇതിപ്പോൾ ഒരു വിവാദമാക്കി മാറ്റിയിരിക്കുന്നത്. മാത്രമല്ല, അഖിലേന്ത്യ അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിെൻറയും സംവരണ വിരുദ്ധതയുടെയും രാഷ്ട്രീയ അന്തരീക്ഷമാണ് ഈ ചർച്ചയെ വലിയൊരു സംഭവമാക്കി മാറ്റിയത്.
ജാതി ചർച്ചചെയ്യുേമ്പാഴും ഇവർ ഇടപെടുന്നു
ജാതി വേണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ജാതിയില്ല എന്ന് പറഞ്ഞാൽ മാഞ്ഞുപോകുന്ന ഒരു കാര്യമല്ല ജാതി എന്നതാണ് ഞാനൊക്കെ എപ്പോഴും പറയുന്ന കാര്യം. ജാതി വേണ്ട എന്ന് തന്നെയാണ് നമ്മൾ എല്ലാവർക്കും തോന്നേണ്ടത്. എന്നാൽ, ഈ യുക്തിവാദികൾ പറയുന്നത് ജാതിയില്ല എന്നാണ്. ജാതി നമ്മൾ പറഞ്ഞുണ്ടാക്കുന്നതാണ് എന്നാണ് അവരുടെ വാദം. എസ്.എസ്.എൽ.സി ബുക്കിൽ എഴുതിയിട്ടുള്ളതുകൊണ്ടാണ് ജാതി വന്നതെന്നാണ് ഇവർ പറയുന്നത്. അത് എന്തൊരു ഭീകരമായ വാദമാണ്. ഇന്ത്യയിൽ ആദിവാസി വിഭാഗത്തിൽനിന്ന് ഏതാണ്ട് 30 ശതമാനമാണ് പത്താംക്ലാസ് വരെ എത്തുന്നവർ. ബാക്കി 70 ശതമാനം എസ്.എസ്.എൽ.സി ബുക്കിൽ എഴുതിവെച്ചിട്ടല്ലല്ലോ ജാതിയായത്. ഇവരുടെ തലതിരിഞ്ഞ ആലോചനയാണത്.
കാസ്റ്റ് നമ്മുടെ ഇച്ഛക്ക് വെളിയിൽ നിൽക്കുന്ന സാമൂഹികമായ യാഥാർഥ്യമാണെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിയുന്നില്ല. അതിനെ ഒരു മനോഭാവമായി മാത്രം കാണുകയാണ്. വ്യക്തി വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയുന്ന കാര്യമാക്കി നിസ്സാരമാക്കുന്നു. എന്നാൽ വ്യക്തി വിചാരിച്ചാൽ പുറത്തുകടക്കാൻ കഴിയുന്ന കാര്യമല്ല ജാതി. കാരണം സ്വയം തീരുമാനിക്കുന്നതല്ല ജാതി. അപരനാണ് നമ്മുടെ ജാതി തീരുമാനിക്കുന്നത്. അതാണ് അതിെൻറ ഒരു കെണി. നമ്മളെ കാണുന്നവൻ നമ്മുടെ ജാതി പറയുന്നു. എനിക്ക് വേണമെങ്കിൽ ഞാനൊരു ബ്രാഹ്മണൻ എന്ന് പറയാം. പക്ഷേ, കേരളത്തിൽ ഞാനൊഴികെ മറ്റാരും അത് സമ്മതിച്ചുതരില്ല, എന്നതാണ് അതിെൻറ പ്രശ്നം. അതുകൊണ്ട് തന്നെ എനിക്ക് ജാതിയില്ല എന്ന് പറഞ്ഞുനടന്നാലും അതിലൊരു കഥയുമില്ല. മറിച്ച് സമൂഹത്തിൽ ജാതി നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞ്, അത് ഇല്ലാതാക്കാൻ പ്രവർത്തിക്കുകയാണ് വേണ്ടത്. ജാതിയില്ല എന്ന് പറഞ്ഞ് ഇരുട്ടിൽ നിർത്തുന്നത് പ്രിവിലേജ്ഡ് കാസ്റ്റിന് േവണ്ടിയുള്ള വാദമാണ്. മാട്രിമോണിയൽ കോളം എടുത്ത് നോക്കിയാൽ കാണാം, ജാതിയുണ്ടെന്ന്. പുലയനായും വിശ്വകർമജനായും നായരായും നമ്പൂതിരിയായുമൊക്കെ ജാതിയുണ്ട്.
ജാതിയില്ലെന്ന് പറയുന്ന യുക്തിവാദികൾ അവരുടെ മൂഢസ്വർഗത്തിലാണ് കഴിയുന്നത്. കൺമുന്നിൽ എന്താണ് നടക്കുന്നതെന്ന് അവന് അറിയില്ല. അത് നോക്കുന്നുമില്ല. പ്രാഥമികമായ സാമൂഹികശാസ്ത്രം അറിഞ്ഞാൽ ഇത്തരം അബദ്ധം ആരും പറയില്ല. ജീവിതത്തിൽ ജാതിയുടെ വിവേചനം കാണിക്കില്ല, അതിെൻറ പക്ഷപാതം ഞാൻ പുലർത്തില്ല എന്നൊക്കെ തീരുമാനിക്കുന്നവനാണ് ഇന്നത്തെ മാന്യനായ മനുഷ്യൻ. അതേസമയം, ജാതിയില്ലെന്ന് പറയുന്നവൻ ഏറ്റവും വലിയ കള്ളനാണ്.
കേവല യുക്തിവാദികളുടെ ഭാവി
രവിചന്ദ്രനെപ്പോലുള്ളവരുടെ വാദങ്ങളുടെ പൊള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരുേമ്പാൾ ചുറ്റുമുള്ളവർ പോകുകയാണ്. അതാണ് ആ കൂട്ടത്തിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവസാനം സംഘികൾ ഏറ്റെടുക്കുന്നവിധം കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇത് മുേമ്പ കണ്ട് ആ സംഘത്തിൽനിന്ന് പിരിഞ്ഞുപോയ നിരവധി ആൾക്കാർ ഉണ്ട്. ഇപ്പോൾ കൂടുതൽ വെളിപ്പെട്ടുവെന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് ഏകപക്ഷീയമായ കൈയടക്കലായി കാണേണ്ടതില്ല. ഈ പ്രശ്നങ്ങളെ സാമൂഹികശാസ്ത്രപരമായി നേരിടാൻ കഴിയുന്ന ഇൻറലിജൻഷ്യ സോഷ്യൽ മീഡിയയുടെ മറുപുറത്തുണ്ട്. അതുകൊണ്ട് എനിക്ക് വലിയ അപകടമൊന്നും മണക്കുന്നുമില്ല. എങ്കിലും ആ യുക്തിവാദികൾ സംഘി ക്യാമ്പിൽതന്നെ ചെന്നുപെടും. അതിൽ സംശയമില്ല.
(മാധ്യമം വാർഷികപ്പതിപ്പ് 2020 പ്രസിദ്ധീകരിച്ചത്)