Begin typing your search above and press return to search.
proflie-avatar
Login

നിങ്ങള്‍ എഡിറ്ററായിരിക്കുന്ന ചാനല്‍ പെട്ടെന്നൊരു ദിവസം ഓഫ് എയര്‍ ആയാല്‍ നിങ്ങളെന്തു ചെയ്യും?

നിങ്ങള്‍ എഡിറ്ററായിരിക്കുന്ന  ചാനല്‍ പെട്ടെന്നൊരു ദിവസം ഓഫ് എയര്‍ ആയാല്‍ നിങ്ങളെന്തു ചെയ്യും?
cancel

നിങ്ങള്‍ എഡിറ്ററായി ജോലിചെയ്യുന്ന ചാനല്‍ പെട്ടെന്നൊരു ദിവസം ലൈസന്‍സ് നഷ്ടപ്പെട്ട് ഓഫ് എയര്‍ ആയാല്‍ നിങ്ങളെന്തു ചെയ്യും?

വേറെ പണിനോക്കിപ്പോകും.

രണ്ടു വര്‍ഷം മുന്പ് എന്നോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ ഇതുതന്നെയാകുമായിരുന്നു എന്റെ ഉത്തരം. ഒന്നാമത്തെ കാരണം, രണ്ടുവര്‍ഷം മുന്പ് ഒരു എഡിറ്റര്‍ ആയിരുന്നില്ല ഞാന്‍. ‘മനോരമ ന്യൂസി’ല്‍ അന്ന് ഞാന്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ സ്ഥാനത്തായിരുന്നു. മുകളില്‍ എഡിറ്റോറിയല്‍ തലവനായി ജോണി ലൂക്കോസ് ഉണ്ട്. രണ്ട്, അങ്ങനെയൊരു ചോദ്യം അന്നൊരു തമാശ മാത്രമാകുമായിരുന്നു. ഒരിക്കലും യാഥാര്‍ഥ്യമാവാന്‍ സാധ്യതയില്ലെന്ന് കരുതാവുന്ന തമാശ. എന്നാല്‍, ഒന്നേകാല്‍ വര്‍ഷം മുന്പ് 2022 ജനുവരി 31ന് ആ ചോദ്യം ഒരു യാഥാര്‍ഥ്യമായി എന്റെ മുന്നില്‍ വന്ന് കിറികോട്ടിച്ചിരിച്ചു. ഞാന്‍ എഡിറ്ററായിരിക്കുന്ന മീഡിയവണ്‍ ചാനല്‍ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട് ഓഫ് എയര്‍ ആയിരിക്കുന്നു. എന്തുചെയ്യും?

കണ്ണില്‍ ഇരുട്ടു കയറിയൊന്നുമില്ല. ഹൃദയം പടപടാ മിടിച്ചുമില്ല.

എന്താ കാരണം? വിവരം എന്നെ അറിയിച്ച സി.ഇ.ഒ റോഷന്‍ കക്കാട്ടിനോട് ഞാന്‍ ചോദിച്ചു.

ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചിരിക്കുന്നു. കാരണം അറിയില്ല.

2021 സെപ്റ്റംബര്‍ 30ന് അപ് ലിങ്ക് ലൈസന്‍സ് പുതുക്കിക്കിട്ടേണ്ടതായിരുന്നു. അതിനുള്ള അപേക്ഷ ആ വര്‍ഷം മേയില്‍തന്നെ സമര്‍പ്പിച്ചതാണ്. നടപടിക്രമങ്ങള്‍ നീണ്ടു. ജനുവരി അഞ്ചാം തീയതി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താവിതരണ മന്ത്രാലയത്തില്‍നിന്ന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയിരുന്നു. സുരക്ഷാ അനുമതി റദ്ദ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനായിരുന്നു നോട്ടീസ്. റദ്ദ് ചെയ്യാതിരിക്കാനേ കാരണങ്ങളുള്ളൂ എന്ന് മറുപടിയും നല്‍കിയതാണ്. എന്തെങ്കിലും തെറ്റ് ചെയ്തതായി ചൂണ്ടിക്കാട്ടിയാലല്ലേ അത് വിശദീകരിക്കാന്‍ കഴിയൂ. അങ്ങനെയൊന്നും ആ നോട്ടീസില്‍ ഉണ്ടായിരുന്നില്ല. ആ നിലക്കുതന്നെ ഇെതാരു നടപടിക്രമത്തിന്റെ ഭാഗമാണെന്ന് കരുതാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇങ്ങനെയൊരു സര്‍ക്കാര്‍ നടപടി തികച്ചും അപ്രതീക്ഷിതം.

മാനേജിങ് കമ്മിറ്റി യോഗം നടക്കുന്ന ദിവസമായതിനാല്‍ കമ്പനി ഡയറക്ടര്‍മാരും സ്ഥലത്തുണ്ടായിരുന്നു. ചാനല്‍ ഓഫ് എയറാകും മുന്പ് എഡിറ്റര്‍ പ്രേക്ഷകരോട് കാര്യം ധരിപ്പിക്കണമെന്ന നിര്‍ദേശം വന്നു. സ്റ്റുഡിയോയില്‍ കയറിയിരുന്ന് ആ ദൗത്യം നിര്‍വഹിച്ചു. ചാനല്‍ സംപ്രേഷണം തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്നും എന്തു കാരണംകൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മീഡിയവണിന് അറിയില്ലെന്നുമുള്ള കാര്യം കൃത്യമായി പറഞ്ഞുെവച്ചു.

ഉടന്‍ തന്നെ ഹൈകോടതിയെ സമീപിക്കാന്‍ അതിനകം തീരുമാനിച്ചിരുന്നു. കമ്പനി അഭിഭാഷകനായ അമീന്‍ ഹസന്‍ വഴി റിട്ട് ഫയല്‍ ചെയ്തു. ഉച്ചയോടെ ഹൈകോടതി കേസ് എടുത്തു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ടുദിവസത്തേക്ക് തടഞ്ഞ് ഉത്തരവായി. അതോടെയാണ് എല്ലാവരുമൊന്ന് ശ്വാസംവിട്ടത്. ചാനല്‍ വീണ്ടും ഓണ്‍ എയറായി.

തിരിച്ച് ന്യൂസ് ഡെസ്കിലെത്തിയപ്പോള്‍ ജോലി നടക്കുന്നു. പക്ഷേ, പല മുഖങ്ങളിലും ആശങ്ക. എന്ത് സംഭവിക്കുമെന്ന ആകാംക്ഷ. ഉടന്‍തന്നെ വൈസ് ചെയര്‍മാന്‍ മുജീബുര്‍റഹ്മാന്‍ ഡെസ്കിലെത്തി എല്ലാവരെയും അഭിസംബോധന ചെയ്തു. ഉറച്ച ബോധ്യത്തോടെയും സത്യസന്ധതയോടെയും അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പുകൊടുത്തു. വിശ്വസിക്കൂ സുഹൃത്തുക്കളേ, ഈ വെല്ലുവിളിയും നമ്മള്‍ അതിജീവിക്കും. ശരിയായ മാര്‍ഗത്തില്‍.

ആ നിമിഷം വളരെ പ്രധാനപ്പെട്ടതായിരുന്നു. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തേണ്ട സമയം. എല്ലാവരിലും ആത്മവിശ്വാസം വിതക്കേണ്ട സമയം. യോജിപ്പിന്റെ കണ്ണി പൊട്ടിപ്പോയാല്‍ പലതും സംഭവിക്കും. താഴേത്തട്ടിലുള്ള ജീവനക്കാരെയടക്കം അരക്ഷിതത്വം ബാധിക്കാതെ ചേര്‍ത്തുപിടിച്ചേ മതിയാകൂ.

നിങ്ങള്‍ എഡിറ്ററായി ജോലിചെയ്യുന്ന ചാനല്‍ പെട്ടെന്നൊരു ദിവസം ലൈസന്‍സ് നഷ്ടപ്പെട്ട് ഓഫ് എയര്‍ ആയാല്‍ നിങ്ങളെന്തു ചെയ്യും? ആ ചോദ്യം വന്ന് ഒരിക്കല്‍കൂടി എന്റെ മുന്നില്‍ നിന്നു. പോരാടും, ഞാന്‍ എന്നോട് പറഞ്ഞു.

ഒരു ശതമാനംപോലും സംശയമില്ലാത്ത തീരുമാനമായിരുന്നു അത്. ഞാന്‍ ജോയിന്‍ ചെയ്തിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. മാനേജ്മെന്റിനെക്കുറിച്ച് പൂര്‍ണമായി പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽപോലും തികച്ചും പ്രഫഷനലായി സ്ഥാപനത്തെ നയിച്ചിരുന്ന റോഷന്‍ കക്കാട്ടിന്റെ പ്രവര്‍ത്തനശൈലിയില്‍ എനിക്ക് പൂര്‍ണവിശ്വാസമായിരുന്നു. വൈസ് ചെയര്‍മാന്‍ മുജീബുര്‍റഹ്മാന്റെ അധ്യക്ഷതയില്‍ ചേരുന്ന മാനേജിങ് കമ്മിറ്റിയില്‍ പങ്കെടുക്കുമ്പോഴെല്ലാം കിട്ടുന്ന ഉറപ്പ് അടിയുറച്ച ചില നിലപാടുകളോടെ മുന്നോട്ടുപോകാന്‍ നമ്മള്‍ പ്രതിബദ്ധരാണ് എന്നതാണ്. ഒ. അബ്ദുറഹ്മാന്‍ എന്ന മനീഷി ഗ്രൂപ് എഡിറ്ററായി ഇരിക്കുന്നു. 68,000 ഓഹരി പങ്കാളികള്‍. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട മാധ്യമസംസ്കാരത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ നടത്തിയ നിക്ഷേപം. ഡയറക്ടര്‍മാര്‍ എല്ലാവരും അറിയുന്നവര്‍, ശുദ്ധരായ മനുഷ്യര്‍. യാസീന്‍ മാഷാണ് എം.ഡി. പിന്നെ, കൂടെയുള്ള മനുഷ്യര്‍. ഞാനുള്‍പ്പെടെയുള്ള നേതൃത്വത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും. അതിനാല്‍, സംശയത്തിന്റെ കണികപോലുമില്ലാതെ തന്നെ ഞാന്‍ ഉറപ്പിച്ചു. പോരാടും.

പക്ഷേ, ആ പോരാട്ടം അത്ര നിസ്സാരമായിരുന്നില്ല. എന്നെ സംബന്ധിച്ച് ആദ്യം നേരിടേണ്ടിവന്ന പ്രശ്നം മാധ്യമങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന ചോദ്യങ്ങളായിരുന്നു......

എഴുത്തിന്റെ പൂർണരൂപം തിങ്കളാഴ്ച മുതൽ മാധ്യമം ആഴ്ചപ്പതിപ്പിലും വെബ്സീനിലും വായിക്കാം

Show More expand_more
News Summary - pramod raman about mediaone ban