Begin typing your search above and press return to search.
proflie-avatar
Login

"ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെ പിന്തുണക്കാൻ നിങ്ങളോട് അഭ്യർഥിക്കുന്നു" - മീന കന്ദസാമി ഹെർമൻ കെസ്റ്റൻ പ്രൈസ് സ്വീകരിച്ചു നടത്തിയ പ്രഭാഷണം

meena kandasamy herman kesten prize
cancel

ഹെർമൻ കെസ്റ്റൻ പ്രൈസ് 2022ലെ ഹെർമൻ കെസ്റ്റൻ പ്രൈസിന് അർഹയാക്കിയ പെൻ സെന്റർ ജർമനിക്ക് നന്ദി. പുരസ്കാരം സ്പോൺസർ ചെയ്ത ഹേസിയൻ ഉന്നത വിദ്യാഭ്യാസ-ഗവേഷണ-കല മന്ത്രാലയത്തിനും എന്റെ നന്ദി.

പെൻ-ജർമനിയിൽ നിന്നുള്ള കൊർണേലിയ സെറ്റ്ഷെ പുരസ്‌കാര വാർത്ത അറിയിക്കാൻ എന്നെ വിളിച്ചപ്പോൾ, നാട്ടിൽ നടക്കുന്ന പോരാട്ടങ്ങൾ പുറംലോകത്തെത്തിക്കാൻ ലഭിച്ച അവസരത്തിൽ ആവേശം തോന്നി. അത്തരമൊരു പുരസ്കാരം വ്യക്തിപരമായ സംരക്ഷണമായാണ് എനിക്ക് തോന്നിയത്. അതേസമയം, ഞാൻ തീവ്രമായി തുറന്നുകാട്ടപ്പെട്ടുവെന്ന് മനസ്സിലാക്കി. പുരസ്കാരം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ, ട്വിറ്ററിൽ വലതുപക്ഷ ട്രോൾ ആർമികൾ ഇതിനെ പാശ്ചാത്യ സാമ്രാജ്യത്വ ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ചു. ട്രോളുകൾ ട്രോളുകളാണ് - ജർമൻ അംബാസഡറെ ഉടൻ പുറത്താക്കണമെന്ന് അവർ ആഗ്രഹിച്ചു. ശൈത്യകാലത്ത് പുടിൻ ഗ്യാസ് പൈപ്പ് ലൈനുകൾ ഓഫ് ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു. അവരുടെ നിരാശ ബഹുമാനപ്പെട്ട അംബാസിഡർക്കും ജർമൻ ജനതയ്ക്കും അല്പം ചിരിക്കാനുള്ള വക നൽകിയെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.

ഈ കലുഷിത സാഹചര്യത്തിലും ഞാനിതാ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നു

കഴിഞ്ഞ മാസം 90 ശതമാനം ഭിന്നശേഷിയുള്ള കവി ജി.എൻ സായിബാബയ്ക്ക് കീഴ്ക്കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം സുപ്രീം കോടതി നിഷേധിച്ചിരുന്നു. മാവോയിസ്റ്റ് കലാപസംഘത്തിൽ അംഗമായിരുന്നുവെന്ന കുറ്റമാണ് പ്രൊഫസർ സായിബാബയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണങ്ങൾ തെളിയിക്കാൻ നേരിട്ട് പങ്കാളിത്തം വേണമെന്നില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ തലച്ചോർ ആകുന്നതാണ് കൂടുതൽ അപകടം എന്നും കോടതി പറഞ്ഞു. മാവോയിസ്റ്റ് സംഘടനകൾ, അല്ലെങ്കിൽ നക്സലൈറ്റ് സംഘടനാ പ്രവർത്തനം ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നതാണ്. എന്നിരുന്നാലും മാവോയിസ്റ്റ് / നക്സലൈറ്റ് എന്ന ആരോപണം വിയോജിക്കുന്നവരെ നിശബ്ദരാക്കാൻ ഭരണകൂടം വിവേചനരഹിതമായി ഉപയോഗിക്കുന്നുവെന്നതാണ് സത്യം."

"തോക്കുകളുള്ളതോ പേനയുള്ളതോ ആയാലും, എല്ലാത്തരം നക്സലിസത്തെയും" നേരിടാൻ പൊലീസ് തയ്യാറാകണമെന്ന് ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയെ പിന്തുണച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഇടതുപക്ഷ ശക്തികൾ രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർക്ക് അന്താരാഷ്ട്ര സഹായം ലഭിക്കുന്നുണ്ടെന്നും അവർ നിയമത്തിന്റെയും ഭരണഘടനയുടെയും ഭാഷയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ ഈ ഒഴുക്കിൽ, ഒരാൾ നിയമത്തോടും ഭരണഘടനയോടും കൂറ് പ്രതിജ്ഞ ചെയ്യുമ്പോൾ, അത് സംശയാസ്പദമായ ഒരു പ്രവർത്തനമായാണ് കണക്കാക്കപ്പെടുന്നത്. ഒരാൾ അന്താരാഷ്ട്ര വേദികളിൽ ശബ്ദമുയർത്തുമ്പോൾ, അത് ഗൂഢാലോചനയും രാജ്യദ്രോഹവുമാണ്. കവികളെയും പത്രപ്രവർത്തകരെയും ബുദ്ധിജീവികളെയും ചെറിയ കാരണങ്ങൾ പറഞ്ഞ് തടവിലിടുന്നു. കാരണം ഈ ഫാഷിസ്റ്റ് ചട്ടക്കൂടിൽ എഴുത്തുകാർ പോലും ഗറില്ലകളെ പോലെ അടിച്ചമർത്തപ്പെടണം.

മീന കന്ദസാമി

അടിച്ചമർത്തുന്ന ഹിന്ദുത്വ ഭരണകൂടം, തങ്ങളുടെ വാക്കുകൾ ആയുധങ്ങളായി വിന്യസിക്കുന്നവരുടെ ശക്തിയാൽ അസ്വസ്ഥരാകുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള ഒരു തീവ്ര എഴുത്തുകാരിയെന്ന നിലയിൽ വളരെയധികം അഭിമാനം കൊള്ളുന്നു. നവലിബറലിസത്തിനു കീഴിൽ സെൻസർഷിപ്പിനെ മാത്രമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക സംഘടനാ സമ്പ്രദായത്തിന്റെ പ്രത്യയശാസ്ത്രപരമായ ആധിപത്യത്തെ, നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കുന്ന ജാതി ക്രമത്തിന്റെ പ്രത്യയശാസ്ത്രപരമായ ആധിപത്യത്തെയാണ് നാം നേരിടുന്നത്. അത് ഒരു കൂട്ടം ആളുകളുടെ വംശീയ ശ്രേഷ്ഠതയിലുള്ള വിശ്വാസമാണ്. അധ്വാനിക്കുന്ന ജാതികളുടെ അടിമത്തവും ക്രൂരമായ ചൂഷണമാണത്. ജാതി ശുദ്ധ കുടുംബമെന്ന ചൂഷണ വ്യവസ്ഥയെ സമൂഹത്തിന്റെ അടിത്തറയായി ഉയർത്തിപ്പിടിക്കാൻ സ്ത്രീ ലൈംഗികത​യെ ക്രൂരമായി കീഴ്പ്പെടുത്തുന്നു.

എനിക്ക് വിളിച്ചു പറയാൻ കഴിയുന്ന ഏറ്റവും ഉച്ചത്തിൽ തന്നെ പറയുന്നു: ഇന്ത്യയിലെ ജാതിവ്യവസ്ഥ ഫാഷിസത്തിന്റെ മുതുമുത്തച്ഛനും ആത്മീയ ഗുരുവുമാണ്. നമ്മൾ പഴയ ക്രമത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. മുസോളിനി, ഹിറ്റ്ലർ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുവെന്ന് പരസ്യമായി സമ്മതിക്കുന്നവരുടെ കൈകളിലാണ് ഇന്ന് ഇന്ത്യയിൽ അധികാരം. ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു ദുരന്തമാണ്.

ഈ സ്റ്റേജിൽ എന്തു പറയണം എന്നാലോചിച്ചപ്പോൾ, വൈകാരികതയിലേക്ക് വഴുതിവീഴാനുള്ള പ്രേരണയിൽ നിന്നും എന്നെ തന്നെ തടഞ്ഞു. ഫാഷിസത്തിനെതിരെ പോരാടുക എന്നത് ഒരു രാഷ്ട്രീയ കടമയാണ്. എന്നിരുന്നാലും, ഹിന്ദുത്വ ഭീകരത വ്യക്തിപരമാണെന്ന് തോന്നിത്തുടങ്ങിയ കൃത്യമായ നിമിഷം എനിക്കോർമ്മയുണ്ട്. 1992-ലെ ബാബറി മസ്ജിദ് ധ്വംസനം. 2002 ലെ ഗുജറാത്ത് വംശഹത്യ; അവിടെ ഏകദേശം 1000 ആളുകൾ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. അഞ്ച് വർഷം മുമ്പ് നടന്ന ഒരു സംഭവം എന്റെ അസ്ഥിയോട് ചേർന്ന്ആകെ തകർന്നു പോയി. ഞാൻ മാതാപിതാക്കളുടെ വീട്ടിൽ, ടെലിവിഷൻ കാണുകയും, എന്റെ ഫ്രാങ്കോഫോൺ-ബെൽജിയൻ പങ്കാളിക്കായി അയഞ്ഞ പരിഭാഷ നടത്തുകയും ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് തമിഴ് വിദ്യാർഥികൾ ഇന്ത്യൻ ഫെഡറൽ ഗവൺമെന്റിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ തെരുവിലിറങ്ങിയത് എന്നതായിരുന്നു വാർത്ത. പെട്ടെന്ന് ട്വിറ്ററിൽ സ്ക്രോൾ ചെയ്യുന്ന തമിഴ് അക്ഷരങ്ങൾ വായിച്ച് ഞാൻ സ്തഭതയായി- ഗൗരി ലങ്കേഷ് അവരുടെ വീടിന് മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. നാടകീയമായി തോന്നാവുന്നതുപോലെ, ഞാൻ നിലത്തു കിടന്നുകരയുകയായിരുന്നു, ചുമരുകളിൽ മുട്ടി, വിലപിച്ചു. ഇടതുപക്ഷ മാധ്യമപ്രവർത്തകയും ഒരു പ്രതിവാര പത്രത്തിന്റെ എഡിറ്ററുമായിരുന്നു ഗൗരി ലങ്കേഷ്. ആ വേനൽക്കാലത്ത് അവർ എനിക്കെഴുതിയിരുന്നു: എന്നെ ഒരു മകളെപ്പോലെയാണ് കാണുന്നതെന്ന്. എന്നെ അവർ വീട്ടിലേക്ക് ക്ഷണിച്ചു. ഞാനൊരിക്കലും അവരെ ജീവനോടെ കാണില്ല.

മീന കന്ദസാമി ഹെർമൻ കെസ്റ്റൻ പ്രൈസ് സ്വീകരിക്കുന്നു

2020 മാർച്ചിൽ, ഇന്ത്യയുടെ അതിർത്തികൾ അടയ്ക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, വംശീയ അതിക്രമത്തെ കുറിച്ച് എഴുതാൻ ഞാൻ ന്യൂഡൽഹി സന്ദർശിക്കുമ്പോൾ- ഹിന്ദുത്വത്തിന്റെയും നവലിബറലിസത്തിന്റെയും ഭീഷണികളെക്കുറിച്ച് വിപുലമായി എഴുതിയ പണ്ഡിതനും പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്ഡെയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ രാജ്യത്തെ പരമോന്നത കോടതി തള്ളിയതായി പത്രങ്ങളിൽ വായിച്ചറിഞ്ഞു. പതിനേഴു വയസ്സുള്ളപ്പോൾ ഞാൻ എഡിറ്റ് ചെയ്തുകൊണ്ടിരുന്ന ഒരു ചെറിയ മാസികയായ ദലിതിനുവേണ്ടി ഒരു ലേഖനം എഴുതണമെന്ന് ആവശ്യപ്പെട്ട അന്ന് മുതൽ 20 വർഷമായി എനിക്കദ്ദേഹത്തെ അറിയാം. ഇന്ത്യയിലെ മുൻനിര ഇടതുപക്ഷ ബുദ്ധിജീവികളിൽ ഒരാളായ അദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ അധിവസിച്ചിരുന്ന ലോകത്തെ മനസ്സിലാക്കാൻ നമ്മെ സഹായിച്ചു. "എനിക്ക് രണ്ട് പെൺമക്കളുണ്ട്, നിങ്ങൾ എന്റെ മൂന്നാമത്തെ പെൺകുട്ടിയാണ്, ഞാൻ എല്ലായ്പ്പോഴും നിങ്ങളെ ഒരുവളായി കണക്കാക്കുന്നു," അദ്ദേഹം പറഞ്ഞു. "എന്റെ പെൺകുട്ടികളെ നോക്കണം, അവരോട് സംസാരിക്കണം." - എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു രാഷ്ട്രീയ ദൗത്യം വ്യക്തിപരമായ ഒരു ബാധ്യത കൂടിയായി എനിക്ക് മാറിയിട്ടുണ്ട്. 72കാരനായ ആനന്ദ് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രീയ തടവുകാരിൽ ഒരാളാണ്. ഭീമ കൊറേഗാവ് ഗൂഢാലോചനക്കേസിൽ പ്രമുഖ എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നാല് വർഷം മറ്റ് 14 പേരോടൊപ്പം വിചാരണ തടവിലാണ് അദ്ദേഹം.

ഞാൻ എഴുതിയ അവസാന പുസ്തകത്തിൽ നിന്നും ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ:

"ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പെടുന്ന അതേ തീവ്ര വലതുപക്ഷ ഹിന്ദു സംഘടനയിൽ മുമ്പ് പ്രവർത്തിയാളാണ് എന്റെ പിതാവും. രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) ആണ് സംഘടന. ഗാന്ധിയുടെ ഘാതകനും ഈ സംഘടനയിൽ പ്രവർത്തിച്ചയാളായിരുന്നു. നരേന്ദ്ര മോദിയെ പോലെഅച്ഛനും ഒരു മുഴുസമയ ആർ.എസ്.എസ് പ്രവർത്തകൻ ആയിരുന്നു. പ്രചാരകൻ എന്നർഥം വരുന്ന പ്രചാരക് എന്നാണ് അവർ അതിനെ വിളിച്ചിരുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം അറസ്റ്റിലായി. അമ്മയെ വിവാഹം കഴിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹം സംഘടന വിട്ടു. ഒരേസമയം തീവ്ര തമിഴ് ദേശീയവാദിയും മതമൗലികവാദ വലതുപക്ഷവും ആയിരുന്ന പിതാവിന് കീഴിലുള്ള വിചിത്രമായ ഒരു സാഹചര്യത്തിലാണ് ഞാൻ വളർന്നത് .

തീർച്ചയായും ഈ രണ്ട് ആശയങ്ങൾക്കും സഹവർത്തിത്വം സാധ്യമല്ല: നിരവധി സംസ്കാരങ്ങളും ഭാഷകളും ഉള്ള ബഹുസ്വരവും വൈവിധ്യമാർന്നതുമായ ഒരു രാജ്യത്ത് ഒരു ഭാഷ (ഹിന്ദി), ഒരു മതം (ഹിന്ദു), ഒരു രാജ്യം (ഹിന്ദുസ്ഥാൻ) എന്നിവ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ നിന്നുകൊണ്ട് എന്റെ പിതാവിന് തമിഴിനോട് സ്നേഹം പുലർത്താൻ സാധിക്കുമായിരുന്നില്ല .

സഹവർത്തിത്വം പുലർത്താൻ കഴിയാത്ത മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. ബ്രാഹ്മണിക്കൽ പാരമ്പര്യം സൂക്ഷിക്കുന്ന ഒരു സംഘടനയിൽ എന്റെ പിതാവിന്റെ താഴ്ന്ന ജാതിക്കാരായ നാടോടി-ഗോത്ര-ഗോത്ര പാരമ്പര്യം. നിങ്ങളുടെ ജന്മം തന്നെ ജീവിതത്തിൽ നിങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നു. ജാതിക്രമമാണ് സമൂഹത്തെ നിലനിർത്തിയത്. ഈ വൈരുധ്യങ്ങളെല്ലാം രൂക്ഷമാവുകയും അദ്ദേഹം രാജിവെക്കുകയും ചെയ്തു.

ഹെർമൻ കെസ്റ്റൻ പ്രൈസ്

പ്രത്യയശാസ്ത്രത്താൽ ആകൃഷ്ഠനായല്ല അദ്ദേഹം അവരുടെ തൊഴുത്തിലേക്ക് പോയത്. അദ്ദേഹത്തെ പോലെ അരികുകളിൽ നിന്നുള്ള ഭൂരഹിതനായ ദരിദ്രനായ ഒരാൾക്ക്, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാനും വലിയ നഗരത്തിൽ താമസിക്കാൻ പോകാനും അത്തരമൊരു സമൂഹത്തിന്റെ ഭാഗം ആകേണ്ടിയിരുന്നു. എന്റെ എല്ലാ നല്ല കാലവും അവർ നശിപ്പിച്ചുവെന്ന് അദ്ദേഹം ഇപ്പോൾ എന്നോട് പറയുന്നു. അവർക്കു വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്തു.

അവർ ഈ രാജ്യത്തെ നശിപ്പിക്കുകയാണെന്നും മുപ്പത് വർഷത്തിനുള്ളിൽ അത് തിരിച്ചറിയാനാകാത്ത ഒന്നായി മാറുമെന്നും അദ്ദേഹം പറയുന്നു. "നീ അവർക്കെതിരെ നിനക്ക് കഴിയുന്നതെല്ലാം എഴുതണം, അവരുടെ യഥാർഥ സ്വഭാവത്തെക്കുറിച്ച് ജനങ്ങളോട് പറയണം" -അദ്ദേഹം ഇന്നെന്നോട് ഇതാണ് പറയുന്നത്.

ഒരിക്കലും ഭയപ്പെടേണ്ടതില്ല "എന്നെ കൊല്ലണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?" ഞാൻ തമാശയ്ക്ക് ചോദിച്ചു.

"ജീവിതത്തിന് അർഥമില്ലെങ്കിൽ അതിന് ഒരു വിലയുമില്ല" അദ്ദേഹം മറുപടി നൽകി. എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ഇങ്ങനെക്കൂടി കൂട്ടിച്ചേർത്തു : കുറഞ്ഞത് നിന്റെ മരണത്തിനെങ്കിലും അർഥമുണ്ടാകും."

ഇന്ത്യയുടെ ഒരു പെൺ മകൾ എന്ന നിലയിൽ, അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിയമത്തിന്റെയും ഭരണഘടനയുടെയും ഭാഷ സംസാരിക്കുന്ന ഇന്ത്യയുടെ മക്കളെ അവർ സംശയദൃഷ്ഠിയോടെയാണ് കാണുന്നത്. എന്നിരുന്നാലും ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോടുള്ള ധീരമായ ചെറുത്തുനിൽപ്പും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും മുന്നോട്ട് വെക്കുന്ന ജർമനിയിലെ ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധത ഉൾക്കൊള്ളുന്ന യൂറോപ്യൻ രാഷ്ട്രങ്ങളോടും ഇന്ത്യയിലെ രാഷ്ട്രീയ തടവുകാർക്കായി ശബ്ദമുയർത്താൻ ഞാൻ അഭ്യർഥിക്കുകയാണ്. ആഗ്രഹിക്കുകയാണ്. ഈ സ്വേച്ഛാധിപത്യ ഭരണകൂടത്താൽ അന്യായമായി തടവിലാക്കപ്പെട്ട ഇന്ത്യയിലെ എല്ലാ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും പൊതു പ്രവർത്തകരുടെയും അക്കാദമിക്കുകളുടെയും പേരിലാണ് ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നത്.


തയ്യാറാക്കിയത്: അഫ്സൽ റഹ്‌മാൻ

Show More expand_more
News Summary - meena kandasamy herman kesten prize