Begin typing your search above and press return to search.
proflie-avatar
Login

ദരിദ്രജനങ്ങൾ നിറഞ്ഞ സമ്പന്ന സംസ്ഥാനം!; കൊട്ടിഗ്ഘോഷിക്കുന്ന 'ഗുജറാത്ത് മോഡലിന്റെ' പിന്നാമ്പുറങ്ങൾ തേടുന്നു

ദരിദ്രജനങ്ങൾ നിറഞ്ഞ സമ്പന്ന സംസ്ഥാനം!; കൊട്ടിഗ്ഘോഷിക്കുന്ന ഗുജറാത്ത് മോഡലിന്റെ പിന്നാമ്പുറങ്ങൾ തേടുന്നു
cancel

സാമ്പത്തിക വളർച്ചക്കൊപ്പം ജനതയുടെ ജീവിത നിലവാരവും ഉയരുമെന്നത് സാമാന്യമായ ഒരു സമവാക്യമാണ്. രാഷ്ട്രങ്ങളെയും ഭൂഖണ്ഡങ്ങളെയും ഉദാഹരണമാക്കുമ്പോൾ ആ ധാരണ ശരിയുമാണ്. പക്ഷേ ഗുജറാത്ത് അതിനൊരു അപവാദമായി നിലകൊള്ളുന്നു.

ഇന്ത്യൻ മാനദണ്ഡങ്ങൾവെച്ച് നോക്കുമ്പോൾ അഭൂതപൂർവമായ വളർച്ചയാണ് സാമ്പത്തിക രംഗത്ത് ഗുജറാത്ത് കൈവരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആളോഹരി ആഭ്യന്തര ഉല്പാദനം മറ്റ് വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാലാം സ്ഥാനത്താണ്. തൊട്ട് പിന്നിലായുള്ള തമിഴ്നാടിന്റെയും മഹാരാഷ്ട്രയുടെയും ഉല്പാദനം ഒരുമിച്ച് വെച്ചാൽ പോലും അത് ഗുജറാത്തിനോളം വരില്ല!. രാജ്യത്തെ ജനസംഖ്യയുടെ വെറും 5% മാത്രം അധിവസിക്കുന്നു ഒരു സംസ്ഥാനത്താണ് 20% വാണിജ്യ ഉല്പാദനവും നടക്കുന്നത്.

മുട്ടിലയിഴയുന്ന 'ഗുജറാത്ത് മോഡൽ'

ഇന്ത്യയിലെ മറ്റിടങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വ്യവസായ രംഗമുള്ളപ്പോഴും ഗുജറാത്തികൾ ദുരിതകാലത്തെ അഭിമുഖീകരിക്കുന്നു. വിചിത്രമായ കാഴ്ച.

ശിശുമരണ നിരക്ക് തന്നെ എടുക്കാം - അതാണല്ലോ മനുഷ്യ പുരോഗതിയുടെ അടിസ്ഥാന നിലവാരം. 1000 ജനനങ്ങളിൽ 23 ശിശുമരണങ്ങൾ വീതം സംഭവിക്കുന്നുവെന്ന ഏറ്റവും മോശം കണക്കുകളുള്ളത് ഗുജറാത്തിലാണ്. വ്യാവസായികമായി അത്രയൊന്നും വികസിച്ചിട്ടില്ലാത്ത ത്രിപുര, ജമ്മുകശ്മീർ പോലുള്ള പ്രദേശങ്ങളിൽ പോലും നവജാതശിശുക്കൾ ഇത്രയും ഭീകരമായ അവസ്ഥ നേരിടുനനില്ല.

കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിലും ഗുജറാത്ത് പരാജയപ്പെടുന്നു. അവിടത്തെ കുട്ടികളിലെ വളർച്ചാമുരടിപ്പിന്റെയും ക്ഷയബാധയുടെയും തോത് രാജ്യശരാശരിയേക്കാൾ ഉയർന്ന അളവിലാണ്. പോഷകാഹാരക്കുറവ് കൊണ്ട് ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾ കൂടുതലുമുള്ളത് തലസ്ഥാന നഗരിയായ അഹമ്മദാബാദിലും വ്യവസായകേന്ദ്രമായ സൂറത്തിലുമാണ് എന്നത് വ്യവസായവും വികസനവും തമ്മിലെ വിടവ് ഗുജറാത്തിൽ എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ കാര്യത്തിലും ഗുജറാത്തികൾ പിന്നാക്കമാണ്. സാക്ഷരതാ സൂചികകളിൽ പതിനേഴാം സ്ഥാനത്താണ് ഗുജറാത്ത്. സ്കൂൾ പഠനമുപേക്ഷിക്കുന്നവരുടെ എണ്ണവും ഏറെ കൂടുതൽ. ഹയർ സെക്കൻഡറിയിലേക്ക് പ്രവേശനം നേടുന്നത് വെറും 48.2% മാത്രം. 57.6% ആണ് ഇന്ത്യൻ ശരാശരിയെന്നോർക്കണം. ഉത്തർപ്രദേശ് പോലും ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

നിങ്ങളൊരു ബിസിനസുകാരനാണെങ്കിൽ നിങ്ങൾക്ക് പ്രവർത്തിക്കാൻ ഏറ്റവും യോജിച്ച സ്ഥലമായിരിക്കാം ഗുജറാത്ത്. എന്നാൽ, രാജ്യത്തെ ഏറ്റവും കുറഞ്ഞ കൂലിയുള്ള ആ സംസ്ഥാനം ഒരു കൂലിപ്പണിക്കാരനെ സംബന്ധിച്ച് നരകമാണ്. കേരളത്തിൽ ഒരു തൊഴിലാളി സമ്പാദിക്കുന്നതിന്റെ നേർപകുതിയേ ഗുജറാത്തിൽ ലഭിക്കുന്നുള്ളൂ എന്ന് കണ്ടെത്തിയത് ഒരു സർക്കാർ സർവേയാണ്.

ഗുജറാത്ത് സമ്പന്നമാവുന്തോറും അവിടത്തെ ജീവിതസാഹചര്യം മോശപ്പെട്ട് വരികയാണ്. 1994നും 1996നുമിടയിൽ ഗുജറാത്തിലെ ശിശുമരണ നിരക്ക് 1000ൽ 63ഉം ബംഗാളിൽ 58ഉം ആയിരുന്നു. ഇവ തമ്മിലെ അഞ്ചെന്ന വ്യത്യാസം 2020ൽ എത്തുമ്പോൾ ഒൻപതായിരിക്കുകയാണ്. 1993ൽ നിന്ന് 2011ലെത്തിയപ്പോൾ ഗുജറാത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കണക്ക് 3 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലേക്ക് ഉയരുകയാണുണ്ടായത്.

രാഷ്ട്രീയ പരാജയം

അതിവേഗം വളരുന്ന സാമ്പത്തികരംഗമുണ്ടായിട്ടും അതിൽ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തി ജനജീവിതം മെച്ചപ്പെടുത്താൻ ഗുജറാത്തിന് സാധിക്കുന്നില്ലെന്ന വസ്തുത ഗൗരവപ്പെട്ട രാഷ്ട്രീയ പരാജയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ഈയൊരവസ്ഥയ്ക്കുള്ള കാരണം വളരെ വ്യക്തമാണ്: സംസ്ഥാനം രാഷ്ട്രീയമായി നിഷ്ക്രിയമായിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് കാര്യമായ ചർച്ചകൾ ഒന്നുമില്ല. 'ജേതാവ്' ആദ്യമേ പ്രഖ്യാപിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പായതിനാൽ തനിക്ക് ഗുജറാത്തിൽ വലിയ താല്പര്യമില്ലെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിലെ (സി.എസ്.ഡി.എസ്) മുൻനിര രാഷ്ട്രീയ നിരീക്ഷകനായ സഞ്ജയ് കുമാർ തുറന്നടിച്ചതും നാമിവിടെ ചേർത്തുവായിക്കേണ്ടതുണ്ട്. തീർച്ചയായും കുമാർ ഉദ്ദേശിച്ചത് ഭാരതീയ ജനതാ പാർട്ടിയുടെ സുനിശ്ചിതമായ വിജയത്തെയാണ്. കഴിഞ്ഞ ഇരുപത്തേഴ് കൊല്ലമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്.

ദീർഘകാലമായി ഭരണവും ആദർശപരമായ മേൽക്കൈയും നിലനിർത്തുന്നതിനാൽ ആധിപത്യ പാർട്ടിയെന്ന രാഷ്ട്രീയ ശാസ്ത്രജ്ഞരുടെ വിശേഷണത്തിന് ഗുജറാത്തിലെ ബി.ജെ.പി എന്തുകൊണ്ടും അർഹരാണ്. "ആധിപത്യ പാർട്ടിയുടെ അപ്രമാദിത്വത്തെയും സ്വാധീനത്തെയും അവർക്ക് വോട്ട് ചെയ്യാൻ വിസമ്മതിക്കുന്ന പൗരന്മാരും, എന്തിന്, ശത്രുക്കൾ പോലും അംഗീകരിക്കും" എന്നാണ് 1954ൽ ഈ സംജ്ഞയെ നിർവചിച്ചുകൊണ്ട് രാഷ്ട്രീയ ശാസ്ത്രജ്ഞർ എഴുതിയത്.

ചോദ്യംചെയ്യപ്പെടാനാവാത്ത തരത്തിലുള്ള മേൽക്കൈയാണ് നഗരങ്ങളിലെ മേൽജാതി വോട്ടർമാർക്കിടയിൽ ബി.ജെ.പി നിലനിർത്തിപ്പോരുന്നത്. പല കണക്കുകളും വെളിപ്പെടുത്തുന്നതുപോലെ ദലിതർ-ആദിവാസി-മുസ്ലിം സമൂഹങ്ങൾക്കിടയിൽ കനത്ത ബി.ജെ.പി വിരുദ്ധ വികാരം ഉള്ളപ്പോഴും ഭരണകൂടത്തെ മാറ്റിമറിക്കാൻ മാത്രം അവർ ശക്തരല്ല എന്നതാണ് വസ്തുത. സമാനമായ ഒരു ബലതന്ത്രമാണ് ഗ്രാമീണ മേഖലകളിലുമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലയിൽ 37 ശതമാനം മാത്രമായിരുന്നു ബി.ജെ.പിയുടെ വിജയശതമാനം. എന്നാൽ രാജ്യത്തെ ഏറ്റവും കൂടുതൽ നഗരപ്രദേശമുള്ള സംസ്ഥാനത്ത് അവിടങ്ങളിൽ ശക്തമായ സാന്നിധ്യമുറപ്പിക്കുമ്പോൾ മേല്പറഞ്ഞ കണക്ക് അപ്രസക്തമാവുന്നു.

ഹിന്ദുത്വയുടെ തട്ട് താണുതന്നെ

ഈ നഗര-ഗ്രാമ വ്യത്യാസത്തെ കൂടുതൽ ഭീകരമാക്കുന്നത് ബി.ജെ.പിയുടെ ആശയം അധീശത്വപരമാണെന്ന വസ്തുതയാണ്. ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള ഉപജീവന സംബന്ധിയായ ചോദ്യങ്ങളേക്കാൾ ഹിന്ദുത്വ ദേശീയതയുടെ പളപ്പിലാണ് തെരഞ്ഞെടുപ്പുകൾ നടന്നുപോരുന്നത്. 2002 ഗുജറാത്ത് വംശഹത്യയെ പരസ്യമായി പിന്തുണച്ചുകൊണ്ട് തുടങ്ങിയ പ്രചാരണരിപാടികൾ സൂചിപ്പിക്കുന്നത് ഇത്തവണയും അതിന് മാറ്റമില്ല എന്നാണ്.

ഈ രാഷ്ട്രീയ നിഷ്ക്രിയാവസ്ഥ ഗ്രാമീണ മേഖലയിലെയും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെയും തീർച്ചയായും വലിയൊരു വിഭാഗം വോട്ടർമാരുള്ള സംസ്ഥാനത്തിന് ഹാനികരമാവുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തിന്റെ വ്യവസായവൽക്കണത്തിൽ നിന്ന് കാര്യമായൊന്നും പ്രയോജനപ്പെടുത്താൻ അവർക്ക് സാധിച്ചിട്ടില്ല.

2002ലെ ഗുജറാത്ത് കലാപം -ഒരു ദൃശ്യം

ദ്രാവിഡ പാർടികൾ തമ്മിൽ വാശിയേറിയ രാഷ്ട്രീയ വടംവലി നടക്കുന്ന തമിഴ്നാടും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും മാറിമാറി ഭരിക്കുന്ന കേരളവും ഒക്കെ ഇക്കാര്യത്തിൽ മികച്ച ഉദാഹരണങ്ങൾ സൃഷ്ടിച്ച സംസ്ഥാനങ്ങളാണ്. മുഖ്യധാരാ പാർട്ടികളും മറ്റു ചെറു രാഷ്ട്രീയ ഗ്രൂപ്പുകളും ചേർന്നുകൊണ്ട് അവിടങ്ങളിൽ സാധ്യമാക്കിയ സക്രിയമായ ഒരു ജനാധിപത്യ പ്രക്രിയ മൂലം കോർപ്പറേറ്റ് ലാഭവിഹിതങ്ങളെ ജനകീയ വികസനശ്രമങ്ങളിലേക്ക് നിക്ഷേപിക്കാൻ സാധിക്കുന്നുണ്ട്.

വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയത്താൽ സുതാര്യവും കാര്യക്ഷമവുമായി പണിയെടുക്കുന്ന രാഷ്ട്രീയ പ്രവർത്തകരാണ് മികച്ച വികസനഫലങ്ങൾ കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെയാണ് ജനാധിപത്യം ശക്തമായ ഒരു ഭരണനിർവഹണ സംവിധാനമാകുന്നതും. ഈ പ്രക്രിയയ്ക്ക് വലിയ വിഘ്നം ഗുജറാത്തിൽ സംഭവിച്ചു. അതുകൊണ്ടുതന്നെയാണ് ഗുജറാത്ത് ദരിദ്രജനങ്ങൾ നിറഞ്ഞ ഒരു സമ്പന്ന സംസ്ഥാനമായി മാറിയതും.

കടപ്പാട്: സ്ക്രോൾ

വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്

Show More expand_more
News Summary - How Gujarat’s political stagnation has severely stunted its development