വരച്ച് വരച്ച് വളർന്നൊരാൾ...
text_fieldsഫിറോസ് വരയിൽ
കുറേ കലാകാരന്മാരുണ്ട്. അവരെ പലപ്പോഴും നമ്മൾ നമുക്കിടയിൽ കണ്ടെത്താൻ വൈകും. എന്നാൽ ലോകം അവരെ എന്നേ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഫിറോസ് അസ്സൻ എന്ന ചിത്രകാരന്റെ അങ്ങനെയൊരാളാണ്. അവന്റെ രചനകൾ ഇന്ന് പല രാജ്യങ്ങളും കടന്ന് യാത്ര തുടരുകയാണ്. ഇത് അവന്റെ കഥയാണ്, അവന്റെ ചിത്രങ്ങളുടെയും...
ഓരോ മനുഷ്യന്റെയും ജീവിതവഴി തീരുമാനിക്കുന്നത് ആരാണ്? തന്റെ ഉള്ളിലെ കഴിവുകൾ തിരിച്ചറിയുന്നത് എപ്പോഴാണ്? കുട്ടിക്കാലത്ത് തന്നെ തന്റെ ലോകം ഇതാണെന്ന് തിരിച്ചറിയുന്നത് ഏത് നിമിഷത്തിലാണ്? ഇതിനൊന്നും സാധാരണഗതിയിൽ കൃത്യമായൊരു ഉത്തരം നൽകാനാവില്ല. എന്നാൽ, ഫിറോസ് അസ്സൻ എന്ന ചിത്രകാരൻ ഉടൻ ഉത്തരം നൽകും, മാതാപിതാക്കൾതന്നെയെന്ന്. നന്നായി വരക്കുകയും എഴുതുകയും ചെയ്തയാളാണ് ഉപ്പ സി.സി. അസ്സൻകുട്ടി. ഉമ്മ പി.കെ. അസ്മയും എല്ലാറ്റിനും കൂട്ടായി ഒപ്പം നിന്നു. ഇതുപറയുേമ്പാൾ ഫിറോസിന്റെ മുഖത്ത് കാണാം ആ പഴയകാലം. ഫിറോസ് അസ്സൻ എന്ന കലാകാരന്റെ ജീവിതത്തെ കോഴിക്കോട് വടകരയിൽനിന്നും വരച്ച് വരച്ച് ലോകം കീഴടക്കിയതെന്ന് വിശേഷിപ്പിക്കാം. വെറുതെ പറയുന്നതല്ല ഈ ചിത്രകാരന്റെ രചനകൾ ഇംഗ്ലണ്ട്, നെതർലൻഡ്സ്, ശ്രീലങ്ക, ന്യൂസിലൻഡ്, പാകിസ്താൻ, അയർലൻഡ്, ആസ്ട്രേലിയ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെല്ലാമുണ്ട്. അതെല്ലാമാകട്ടെ, ഓരോ ചിത്രകാരനും കൊതിക്കുന്നിടത്താണുള്ളത്.
വരയുടെ കുട്ടിക്കാലം
ബാല്യകാലം മുതൽ ചിത്രകലയിൽ അപാരമായ താൽപര്യം പ്രകടിപ്പിച്ച ഫിറോസ്, മാതാപിതാക്കളുടെ പ്രോത്സാഹനത്തോടെ സ്‌കൂൾവേദികളിൽ തന്നെ കഴിവ് തെളിയിച്ചു. മത്സരങ്ങളിലെ വിജയങ്ങൾ കലാജീവിതത്തിന് ഉറച്ച അടിത്തറയായി. കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഫിറോസ്, ആ പാരമ്പര്യം തുടര്‍ന്നും വളര്‍ത്തിയെടുത്തും, അത് മറ്റുള്ളവര്‍ക്ക് പകരാൻ ചെറുപ്പം മുതല്‍ ശ്രദ്ധിച്ചു. പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ നേടിയ നേട്ടങ്ങള്‍ കോളജ് കാലത്ത് കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. സഹപാഠികള്‍ക്കും സമൂഹത്തിലെ മറ്റുള്ളവര്‍ക്കും മാതൃകയായി മാറി. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം കോളജ് പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. കുടുംബ ഉപജീവനത്തിനായി ചിത്രകല കൂലി വേലയായി, ഇതിനിടയിലും സ്വപ്നങ്ങളുടെ ചിറകു മുറിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു ഫിറോസ്. 2003ല്‍, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും മഹാനായ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച അഭിനന്ദനവും പ്രശംസയും, ഫിറോസിന്റെ ജീവിതത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായി മാറി. ആ നിമിഷം മുതൽ ഫിറോസ് ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ അറിയപ്പെടുന്ന കലാകാരനായി. പിന്നീട്, കലയുടെ വെളിച്ചം സ്വന്തം ജീവിതത്തില്‍ മാത്രം ഒതുക്കാതെ, നാട്ടിലെ കലാപ്രതിഭകളെയും പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ പ്രചോദിപ്പിക്കാനും വളര്‍ത്തിക്കൊണ്ടുവരാനും ഫിറോസ് ഉപയോഗിച്ചു. സൗജന്യ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു.
ഖത്തറില്‍ ആസ്‌പെയര്‍ അക്കാദമിയില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സ്പോര്‍ട്സ് പരിപാടിയോട് ചേർന്നുനിന്നതുൾപ്പെടെ കലാകാരന്റെ സമൂഹത്തോടുള്ള പ്രതിബന്ധത തെളിയിക്കുന്നതായി. ടൂറിസം, സ്‌പോര്‍ട്‌സ് ചരിത്രം, ഫുട്‌ബാള്‍, ക്രിക്കറ്റ് ഇതിഹാസങ്ങള്‍, ചരിത്രപ്രസിദ്ധരായ വ്യക്തിത്വങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വരച്ച്, വരയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, സൗദി രാജാവായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ്, യു.എ.ഇ സ്ഥാപകനും രാഷ്ട്രപിതാവുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ച് അവർക്ക് കൈമാറി. ഷാർജ ശൈഖ് സുൽത്താന്റെ അഭിനന്ദനങ്ങൾ നേരിട്ട് സ്വീകരിക്കാൻ അവസരം ലഭിച്ചു. പെയിന്റിങ് പാലസിലേക്ക് എത്തിക്കാൻ ഓർഡർ ചെയ്യുകയും ശൈഖ് സായിദിന്റെ ചിത്രത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിന്റെ ഇളയ മകന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് ഫിറോസിനെ അഭിനന്ദിക്കുകയും ചെയ്തു. ചിത്രത്തില്‍ കൈയൊപ്പ് നല്‍കി. ഇന്ന്, കൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും രാജ്യത്തിന്റെ പ്രധാന സ്ഥാപനങ്ങളിലും ഫിറോസിന്റെ ചിത്രങ്ങള്‍ സ്ഥാനം നേടിയിരിക്കുകയാണ്.
നാടാകെ പടർന്ന വര
കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽ നാടിന്റെ നാൾവഴികൾ രേഖപ്പെടുത്തുന്ന 100 വർഷങ്ങളുടെ ചരിത്രം ഫിറോസ് 169 മീറ്ററിൽ വലിയ കാൻവാസിൽ ചിത്രീകരിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാലയിലെ മുഴുവന്‍ വൈസ് ചാന്‍സലര്‍മാരുടെയും ചിത്രങ്ങള്‍ വരച്ച കലാകാരനായി. ഇന്റർനാഷനൽ സ്പോർട്സ് മെഡിക്കൽ കോളജുകളിലും നിറയെ ചിത്രീകരണം നടത്താനും അവസരം കിട്ടി. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍ കലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയ ഇന്ത്യന്‍ രാഷ്ട്രശിൽപികളുടെ ചിത്രങ്ങള്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിർദേശപ്രകാരം വരച്ച് സമര്‍പ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹ്മദില്‍നിന്നും പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായി.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ചിത്രം ഫിറോസിന്റെ പിതാവ് സി.സി. അസ്സൻകുട്ടി കൈമാറുന്നു
2014ല്‍, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പിന്തുണയോടെ അറ്റ്ലാന്റിസ് പാം ഹോട്ടലില്‍ നടന്ന ലോകോത്തര ദുബൈ ഫുട്ബാൾ ഗാല (Dubai Football Gala) എന്ന ഇവന്റില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചത്, കലാജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി. ഡീഗോ മറഡോണ (അർജന്‍റീന), മിഷേല്‍ പ്ലാറ്റിനി (ഫ്രാൻസ്), ഫിലിപ്പോ ഇന്‍സാഗി (ഇറ്റലി), ഫാബിയോ ക്യാപെല്ലോ (ഇറ്റലി), മിഗ്വല്‍ ആഞ്ചല്‍ ഗില്‍ മറിന്‍ (സി.ഇ.ഒ അറ്റ്ലറ്റികോ ഡീ മഡ്രിഡ്), പിയര്‍ളൂയ്ജി കൊളിനി (വേൾഡ് ബെസ്റ്റ് റഫറി ബൈ ഐ.എഫ്.എഫ്.എച്ച്.എസ്), പാട്രിക് ക്ലൂയിവര്‍ട്ട് (നെതർലൻഡ്സ്), ഐ.എം. വിജയന്‍ (ഇന്ത്യ) തുടങ്ങിയ ലോക ഫുട്ബാള്‍ ഇതിഹാസങ്ങള്‍, ടെന്നിസ് താരങ്ങളായ ബോറിസ് ബെക്കര്‍ (ജർമനി), രമേഷ് കൃഷ്ണന്‍ (ഇന്ത്യ), ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിന്‍ ടെണ്ടുൽകര്‍, എം.എസ്. ധോണി, വിരാട് കോഹ് ലി, യുവരാജ് സിങ്, വീരേന്ദ്ര സെവാഗ്, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗൗതം ഗംഭീര്‍, ഗാരി കിര്‍സ്റ്റന്‍ (സൗത്ത് ആഫ്രിക്ക), വഖാര്‍ യൂനിസ് (പാകിസ്താൻ), കെവിന്‍ ഒ’ബ്രയന്‍ (അയർലൻഡ്), ബ്രെറ്റ് ലീ (ആസ്ട്രേലിയ), മാത്യൂ ഹെയ്ഡന്‍ (ആസ്ട്രേലിയ) തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഈ പ്രതിഭകൾക്ക് തന്നെ സമ്മാനിച്ച് നേടിയ അഭിനന്ദനങ്ങള്‍ ഫിറോസിന് മറ്റൊരു മുതൽക്കൂട്ടായി.
ഇന്ത്യന്‍ നേതാക്കളായ മുന്‍ പ്രതിരോധമന്ത്രി എ. കെ. ആന്റണി, പി. ചിദംബരം, വേണു രാജാമണി (മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഇൻ ദുബൈ), ശശി തരൂര്‍, ടി.കെ. നായര്‍, ഫലസ്തീനിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ജര്‍മനിയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായിരുന്ന ബി.എസ്. മുബാറക്, മുന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഇ. അഹമ്മദ് എന്നിവര്‍ ഫിറോസിന്റെ ചിത്രങ്ങളുടെ മൂല്യം അടുത്തറിഞ്ഞു. ഇന്ന് ഫിറോസിന്റെ ജീവിതത്തില്‍ ചിത്രകല തൊഴില്‍ മാത്രമല്ല, സ്വപ്നങ്ങള്‍ക്ക് ചിറകു കൊടുക്കുന്ന ഒന്നുകൂടിയാണ്.
എ.പി.ജെ എന്ന വാതിൽ
‘സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നങ്ങൾ ചിന്തകളായി മാറുന്നു, ചിന്തകൾ പ്രവൃത്തികളായി മാറുന്നു’ എന്നുപറഞ്ഞ് നമ്മെയാകെ സ്വപ്നം കാണാൻ പഠിപ്പിച്ച എ.പി.ജെ. അബ്ദുൽ കലാം, ഫിറോസിന്റെ കലാജീവിതത്തിന് വലിയൊരു ലോകം തുറന്നിട്ടു. അതെ കുറിച്ച് ഫിറോസ് പറയുന്നതിങ്ങനെ: ‘‘ഒരു പഞ്ചായത്ത് മെംബറെപ്പോലും നേരിൽ പരിചയമില്ലാത്ത, ഞാൻ ആദ്യമായി അഭിമുഖീകരിച്ച പ്രമുഖ വ്യക്തി ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൽ കലാം സാറായിരുന്നു. ഫാറൂഖ് കോളജ് അബുസ്സബാഹ് ലൈബ്രറി ഉദ്ഘാടനവേദിയിൽ നടത്തിയ കലാം സാറിന്റെ പ്രഭാഷണമാണ് അടുത്ത കേരള സന്ദർശനത്തിൽ അദ്ദേഹത്തെ നേരിൽ കാണണമെന്നും മികച്ച ഒരു ഓയിൽ പെയിന്റിങ് സമ്മാനിക്കണമെന്നും സ്വപ്നം കാണാൻ എന്നെ പ്രേരിപ്പിച്ചത്. നിരന്തരശ്രമത്തിലൂടെ അത് സാധിച്ചു. അദ്ദേഹം തന്ന ഉപദേശവും മോട്ടിവേഷനും എന്നെ വേറെ ഒരുതലത്തിലേക്കു ചിന്തിപ്പിച്ചു.
വലിയ സ്വപ്നങ്ങൾ കാണാനും ലോകത്തോളം വളരാനും ശ്രമിക്കണം എന്ന ഉപദേശം ദൈവ സഹായത്താൽ ഓരോന്ന് ഓരോന്നായി എനിക്ക് നേടിയെടുക്കാൻ സാധിച്ചു. നേരായവഴിയിൽ നിരന്തരമായ ശ്രമങ്ങളും കഠിനാധ്വാനവും നമ്മെ വലിയ വിജങ്ങളിലെത്തിക്കുമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. 2003 സെപ്റ്റംബറിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ വെച്ചാണ് ആ കൂടിക്കാഴ്ച. എന്റെ ജീവിതത്തിലെ വഴിത്തിരിവായ അനുഭവം. ലോകത്തോളം വളരണം എന്ന ചിന്തയും സ്വപ്നവും മനസ്സിൽ കയറിവന്നത് ആ ദിവസമാണ്. പിന്നെ കമല സുറയ്യ, സചിൻ ടെണ്ടുൽകർ, സൽമാൻ ഖാൻ, മറഡോണ, ഷാർജ രാജാവ് ശൈഖ് സുൽത്താൻ തുടങ്ങിയ പ്രതിഭകളുമായുള്ള കൂടിക്കാഴ്ചയും മനസ്സിൽ മായാതെനിൽക്കുന്ന നല്ല ഓർമകളാണ്. അന്നും ഇന്നും അഭിമാനം സമ്മാനിച്ച അനുഭവങ്ങൾ.’’
എ.പി.ജെ അബ്ദുൽ കലാമിന് ഫിറോസ് ചിത്രം കൈമാറിയപ്പോൾ
പുതിയ കാലം പുതിയ വര
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിക്ക് സ്ലേറ്റിൽ വരച്ചുകൊടുത്ത റോസാപ്പൂവാണ് ഫിറോസിന്റെ ഓർമയിലെ ആദ്യചിത്രം. വരയുടെയും നിറങ്ങളുടെയും, വളരെ ചെറിയ ഉപയോഗത്തിൽതന്നെ, 100 പ്രേക്ഷകരെ 100 വ്യത്യസ്തതരത്തിൽ ചിന്തിപ്പിക്കാനും, യാത്രചെയ്യിക്കാനും സാധിക്കുമെന്ന് ഫിറോസ് ഉറപ്പിച്ചുപറയുന്നു. പുതിയകാലത്തെ കുറിച്ച് ഫിറോസ് പറയുന്നതിങ്ങനെ:
‘‘നമ്മുടെ ഈ അതിവേഗയുഗത്തിലും ചിത്രകലക്കും മറ്റു കലകൾക്കും ഒരു ക്ഷതവും പറ്റിയിട്ടില്ല. ഏതു ജോലിയിലും ഒരു കലാകാരന് സാധ്യതയുണ്ട്. ക്ഷമയും ആത്മീയവശവും പച്ചയായ ഒരു മനുഷ്യനും ഒരു കലാകാരന്റെ പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്. നമ്മൾ കലയെ പ്രണയിക്കണം. പോപുലാരിറ്റിക്കുവേണ്ടിയാവരുത്. മനസ്സിൽ തോന്നുന്ന ആശയങ്ങൾ കാൻവാസിലേക്ക് പകരുമ്പോൾ, പ്രേക്ഷകന് സാവധാനം കാണാനും വായിക്കാനും സാധിക്കണം. സ്വപ്നം കാണുക, അതിനായി പരിശ്രമിക്കുക. ലോകം തിരിച്ചറിയുകതന്നെ ചെയ്യും.’’
അഡ്വ. തസ്‌ലീനയാണ് ഫിറോസിന്റെ ഭാര്യ. ഫാത്തിമ സബീല, ഫാരിഹ മെഹറിൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

