Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahatama Gandhi
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightജീവിതം സന്ദേശമാക്കിയ...

ജീവിതം സന്ദേശമാക്കിയ ബാപ്പുജി

text_fields
bookmark_border

ഗാന്ധി സമാധാനത്തിെൻറയും എളിമയുടെയും മൂർത്തരൂപം. സത്യഗ്രഹം സമരമാക്കിയും അഹിംസ ആയുധമാക്കിയും ക്ഷമ പ്രതിരോധമാക്കിയും ഇന്ത്യയിൽ ജീവിച്ചിരുന്ന പച്ചയായ മനുഷ്യൻ. ഗാന്ധി ലോകത്തിന് നൽകിയ സന്ദേശം തെൻറ ജീവിതമായിരുന്നു. 'അർധനഗ്നനായ ഫക്കീർ' ലോകത്തിനുതന്നെ അത്ഭുതമായിരുന്നു. ഒരുപക്ഷേ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ തേൻറതായ ശൈലിയിൽ ഗാന്ധി മുട്ടുമടക്കിപ്പിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽനിന്ന് മഹാത്മയിലേക്കും ഇന്ത്യൻ രാഷ്ട്രപിതാവിലേക്കുമുള്ള പാതകൾ ഇന്ത്യൻ ചരിത്രത്തിലെതന്നെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

ഗാന്ധിജിയുടെ കുട്ടിക്കാലം

നാണംകുണുങ്ങിയായിരുന്നു താനെന്ന് ഗാന്ധി തെൻറ ആത്മകഥയിൽ പറയുന്നുണ്ട്. കരംചന്ദ് ഗാന്ധി-പുത്ലിഭായ് ദമ്പതികളുടെ ഇളയ മകനായി 1869 ഒക്ടോബർ രണ്ടിന് മോഹൻദാസ് ജനിച്ചു. ഗാന്ധിക്ക് ഏഴു വയസ്സുള്ളപ്പോൾ കുടുംബം പോർബന്തറിൽനിന്ന് രാജ്കോട്ടിലേക്ക് പോയി. അങ്ങനെ മോഹൻദാസിെൻറ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായി. ഹൈസ്കൂളിൽ പഠിക്കുേമ്പാഴാണ് ഗാന്ധിയുടെ വിവാഹം നടന്നത്. വധു പോർബന്തറിലെ ഒരു വ്യാപാരിയുടെ മകളായ കസ്തൂർബ.



''മൂന്നു പ്രാവശ്യം എെൻറ വിവാഹ നിശ്ചയം നടത്തിയിട്ടുണ്ടെന്നാണ് ഓർമ. എനിക്കുവേണ്ടി ആലോചിച്ച രണ്ടു പെൺ കുട്ടികൾ മരിച്ചുപോയെത്ര. മൂന്നാമത്തെ വിവാഹം എനിക്ക് ഏഴുവയസ്സുള്ളപ്പോഴാണെന്ന് തോന്നുന്നു'' -ഗാന്ധി തെൻറ ആത്മകഥയായ 'എെൻറ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ ഇങ്ങനെ പറയുന്നുണ്ട്.

ബാല്യവിവാഹം എന്ന അപകടം ഇന്നത്തെ കുട്ടികൾക്ക് ഉണ്ടാകാത്തതിൽ സന്തോഷിക്കുന്നു -ഗാന്ധി പിൽക്കാലത്ത് ശൈശവ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ഗാന്ധി ഇംഗ്ലണ്ടിൽ

ഗാന്ധിക്ക് വക്കീലാകുന്നതിനുവേണ്ടി ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് സ്വന്തം ജാതിക്കാരുടെ എതിർപ്പ് നേരിടേണ്ടി വന്നു. ജാതി ആചാരങ്ങൾ തെറ്റിച്ച് കടൽകടക്കുന്നത് ബന്നീയ ജാതിക്കാർ വിലക്കിയിരുന്നു. ഇംഗ്ലണ്ടിൽ പോയി വക്കീൽ പരീക്ഷ ജയിച്ച് മോഹൻദാസ് ഹൈകോടതിയിൽ ബാരിസ്റ്ററായി. ബാരിസ്റ്റർ ജോലിയോടൊപ്പം ലണ്ടൻ മെട്രിക്കുലേഷൻ പരീക്ഷക്കും മോഹൻദാസ് പഠിച്ചു. എ.കെ. ബാരിസ്റ്റർ അറ്റ് ലോ ആയി 1891 ജൂൺ 12ന് ഇന്ത്യയിലേക്ക് മടങ്ങി.


ഗാന്ധിജിയുടെ വികസന സങ്കൽപം

ഇന്ത്യയുടെ ഹൃദയം ഗ്രാമത്തിലാണ്. ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു. പറയുക മാത്രമല്ല, ഗാന്ധി പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു.

ഗാന്ധി ദക്ഷിണാഫ്രിക്കയിൽ

1893 ഏപ്രിലിൽ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് അഭിഭാഷകനായി യാത്ര തിരിച്ചു. ദക്ഷിണാഫ്രിക്കയിലെ സുപ്രീംകോടതി അഡ്വക്കറ്റാവുക എന്ന ലക്ഷ്യത്തോടെ ഗാന്ധി അപേക്ഷ സമർപ്പിച്ചു. പക്ഷേ, നിയമ സൊസൈറ്റി അതിനെ ശക്തമായി എതിർത്തു. എന്നാൽ, ചീഫ് ജസ്റ്റിസ് സഹായത്തിനെത്തി.


ഗാന്ധിജി സുപ്രീംകോടതി അഡ്വക്കറ്റായി സത്യപ്രതിജ്ഞ ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ഒന്നടങ്കം ഗാന്ധിയുടെ പിന്നിൽ അണിനിരന്നു. അദ്ദേഹം ഒരു സംഘടനക്ക് രൂപം നൽകി. നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (Natal Indian Congress). നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് ശക്തമായ പ്രവർത്തനം കാഴ്ചവെച്ചു.

സത്യഗ്രഹം

സത്യഗ്രഹം എന്ന സമരമുറ പ്രായോഗികമാക്കിയ ആളാണ് മഹാത്മ ഗാന്ധി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയാണ്ഗാന്ധി ഈ സഹനസമരം ആദ്യമായി പരീക്ഷിച്ചു വിജയിച്ചത്. ഇന്ത്യയിലെത്തിയ ഗാന്ധിജി അനീതിക്കെതിരെ പ്രതികരിക്കാൻ സത്യഗ്രഹം ആയുധമാക്കി. ഇന്ത്യൻ സ്വാതന്ത്ര്യ സമരരംഗത്തും സത്യഗ്രഹം വിജയം കണ്ടു.

സത്കർമത്തിനുള്ള നിഷ്ഠ എന്ന അർഥം വരുന്ന സത്യഗ്രഹം എന്ന പദം ശ്രീ മഗൻലാലാണ് ഗാന്ധിക്ക് നിർദേശിച്ചുനൽകിയത്. 1917ൽ ചമ്പാരനിലെ നീലം കർഷകർക്ക് വേണ്ടിയായിരുന്നു ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹ സമരം.

ഗാന്ധിജിയും ശുചീകരണവും

ഇന്ത്യക്കാർ അവെൻറ പെരുമാറ്റത്തിൽ ശുചിത്വം പാലിക്കാറില്ലെന്നും വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാറില്ലെന്നുമാണ് പരാതി. ശുചീകരണ പ്രവർത്തനങ്ങളിൽ ഗാന്ധി ഒരു മടിയുമില്ലാതെ മുന്നിട്ടിറങ്ങി. അതിനൊരുദാഹരണം ഇതാണ്: ബോംബെയിൽ പ്ലേഗ് രോഗം പടർന്നുപിടിച്ചുകൊണ്ടിരുന്ന സമയം. ആളുകൾ പരിഭ്രാന്തരായി. സന്നദ്ധ സേവനത്തിന് ഗാന്ധി മുന്നിട്ടറങ്ങി. ശുചീകരണ വകുപ്പിനെ സമീപിച്ച് തെൻറ സേവനം വാഗ്ദാനം ചെയ്തു. വകുപ്പിലെ ആളുകൾക്കൊപ്പം വീടുകളിലും ചേരികളിലും അദ്ദേഹം ശുചീകരണത്തിൽ മുഴുകി.

ഗാന്ധിയും വിദ്യാഭ്യാസവും

1920ൽ ഗാന്ധി ഇന്ത്യയിലെ യുവാക്കളോട് ഇങ്ങനെ ആഹ്വാനം ചെയ്യുകയുണ്ടായി. അടിമയുടെ ചങ്ങലകളും പേറി സാഹിത്യപരമായ വിദ്യാഭ്യാസം നേടുന്നതിനേക്കാൾ അഭികാമ്യം നിരക്ഷരരായി കഴിയുകയും സ്വാതന്ത്ര്യത്തിനുവേണ്ടി കല്ലുടയ്ക്കുന്ന പണിയിൽ ഏർപ്പെടുകയുമാണ് എന്നതാണ്. വിദ്യാഭ്യാസത്തിൽ കൈത്തൊഴിലുകൾക്ക് പ്രാധാന്യം നൽകണമെന്ന് ഗാന്ധി നിർദേശിച്ചു. കുട്ടികൾ തൊഴിലെടുത്തും വിദ്യാഭ്യാസത്തിനുള്ള വക സമ്പാദിക്കണം. വിദ്യാഭ്യാസം ഒരിക്കലും ആഡംബരമാകരുത്. ധാർമിക മൂല്യങ്ങൾക്ക് പാഠ്യപദ്ധതിയിൽ ഇടം ലഭിക്കണമെന്ന് ഗാന്ധി കരുതിയിരുന്നു. വാർധാ പദ്ധതിയാണ് ഗാന്ധി മുന്നോട്ടുവെച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര്.


ഗാന്ധിജിയും കേരളവും

അഞ്ചുതവണ കേരളത്തിലെത്തി. ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ അമരക്കാരനായ മൗലാനാ ഷൗക്കത്തലിയോടൊപ്പമായിരുന്നു ആദ്യത്തേത്. 1920 ആഗസ്റ്റ് 18നാണ് രാഷ്ട്രപിതാവ് ആദ്യമെത്തിയത്. 1925 മാർച്ച് എട്ടിനാണ് ഗാന്ധി രണ്ടാമതായി കേരളത്തിൽ വന്നത്. അത് കൊച്ചിയിലായിരുന്നു. 1927ലായിരുന്നു അടുത്ത സന്ദർശനം. 1934 ജനുവരി 10നായിരുന്നു ഗാന്ധി അവസാനമായി കേരളം സന്ദർശിച്ചിരുന്നത്.

ഗാന്ധി സിനിമകളിൽ

ഗാന്ധിജിയുടെ ജീവിതം പ്രമേയമാക്കിയ പ്രശസ്ത സിനിമയാണ് ഗാന്ധി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1982ൽ പുറത്തുവന്ന ചിത്രത്തിന് എട്ട് ഓസ്കർ പുരസ്കാരങ്ങൾ ലഭിച്ചു. മറ്റൊരു സിനിമയാണ് ശ്യാം ബെനഗൽ സംവിധാനം ചെയ്ത Making of Mahathma. ഹേ റാം, ബാബാ സാഹേബ് അംബേദ്കർ തുടങ്ങി നിരവധി സിനിമകളിൽ ഗാന്ധിയെ കഥാപാത്രമാക്കിയിട്ടുണ്ട്.


ഗാന്ധിയുെട അവസാന സത്യഗ്രഹം

സ്വാതന്ത്ര്യാനന്തരം മുസ്ലിം രാഷ്ട്രത്തിനായും ഹിന്ദു രാഷ്ട്രത്തിനായും മുറവിളി ഉയർന്നിരുന്നു. മുസ്ലിം രാഷ്ട്രത്തിനായി ജിന്നയുടെ നേതൃത്വത്തിലും ഹിന്ദു രാഷ്ട്രത്തിനായി വി.ഡി. സവർക്കറുടെ നേതൃത്വത്തിലുമാണ് വാദമുയർന്നത്. ഒന്നുകിൽ പാകിസ്താൻ അല്ലെങ്കിൽ സർവനാശം എന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. അങ്ങനെ ഇന്ത്യ വിഭജിക്കപ്പെട്ട് പാകിസ്താൻ എന്ന രാജ്യം പിറന്നു. തുടർന്നുണ്ടായ ഹിന്ദു-മുസ്ലിം സംഘർഷങ്ങളൽ പലയിടത്തും വ്യാപകമായ നരഹത്യ അരങ്ങേറി. രാജ്യ വ്യാപകമായി നടന്ന ലഹളകൾ അവസാനിപ്പിക്കാനായി ഗാന്ധിജി നിരാഹാര സത്യഗ്രഹം ആരംഭിച്ചു. നാലുദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ ശാന്തമായി. ബിഹാറിൽ 1947 ജനുവരി 13ന് തുടങ്ങി 18ന് അവസാനിപ്പിച്ച ഈ നിരാഹാര സത്യഗ്രഹമാണ് ഗാന്ധിജിയുടെ അവസാനത്തെ സത്യഗ്രഹം. ആദ്യത്തെ വ്യക്തി സത്യഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്തത് ആചാര്യ വിനോ ബാ ഭാവയെ ആയിരുന്നു.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഖോഖലെയാണ്.

ഗാന്ധിയുടെ മൊഴിമുത്തുകൾ

'പ്രവൃത്തിയില്ലെങ്കിൽ ഫലവുമില്ല'

'നല്ല ചിന്തകൾ ഒരിക്കലും പാഴാവില്ല'

'ക്ഷമ കരുത്താണ്, ദൗർബല്യമല്ല'

'ദൈവത്തിന് മതമില്ല'

'സത്യം ഒന്നേയുള്ളൂ, അതിലേക്ക് വഴികൾ പലതുണ്ട്'


ഗാന്ധിമാർ

ആധുനിക ഗാന്ധി -ബാബാ ആംതെ

മയ്യഴി ഗാന്ധി -കെ. കുമാരൻ മാസ്റ്റർ

അതിർത്തി ഗാന്ധി -ഖാൻ അബ്ദുൽ ഗാഫർ ഖാൻ

കേരള ഗാന്ധി -കെ. കേളപ്പൻ

ആഫ്രിക്കൻ ഗാന്ധി -നെൽസൺ മണ്ടേല.

ഐൻസ്റ്റീൻ ഗാന്ധിയെപ്പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.''

ഗാന്ധിയും ഉപ്പുസമരവും

ഉപ്പിൽ സർക്കാറിെൻറ കുത്തക ഇല്ലാതാക്കണമെന്ന് ഞാൻ കരുതുന്നു. ഉപ്പുനികുതി സർക്കാർ എടുത്തുകളയണം. സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ പടിയാണത്. 78 ആശ്രമ അന്തേവാസികളെയും കൂട്ടി ഗാന്ധിജി ദണ്ഡിയിലേക്ക് പുറപ്പെട്ടു. ഉപ്പുണ്ടാക്കി നിയമം ലംഘിക്കാനുള്ള യാത്രയായിരുന്നു അത്. 24 ദിവസത്തെ നടത്തത്തിനുശേഷം മഹാത്മജിയും അനുയായികളും ദണ്ഡി കടലിൽ കുളിച്ച് ഉപ്പ് വാരിയെടുത്ത് നിയമം ലംഘിച്ചു. കടൽവെള്ളം തിളപ്പിച്ച് അവർ ഉപ്പുണ്ടാക്കി. അതോടെ രാജ്യവ്യാപകമായി സിവിൽ നിയമലംഘനവും ആരംഭിച്ചു.


ഗാന്ധിക്ക് ഒന്നും പറയാനില്ലായിരുന്നു -ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ. 1947 ആഗസ്റ്റ് 14ന് അർധരാത്രി ഇന്ത്യ സ്വതന്ത്രമായി. പാകിസ്താനും രൂപംകൊണ്ടു. ഇരു രാജ്യങ്ങളും സ്വാതന്ത്ര്യം ആഘോഷിക്കുേമ്പാൾ മഹാത്മജി ശാന്തിസന്ദേശവുമായി കൽക്കട്ടയിലെ തെരുവുകളിൽ സഞ്ചരിക്കുകയായിരുന്നു. കൽക്കട്ടക്ക് ബോധമുണ്ടാകുംവരെ ഞാൻ ഉപവസിക്കും. അദ്ദേഹം പറയുക മാത്രമല്ല, ഉപവാസം തുടങ്ങുകയും ചെയ്തു.

ഗാന്ധി വധം

1948 ജനുവരി 30ന് പ്രാർഥനയോഗത്തിലേക്ക് നടക്കവേ ഗാന്ധിജിയെ നാഥുറാം വിനായക് ഗോദ്സെ എന്ന മതഭ്രാന്തൻ വെടിവെച്ചു വീഴ്ത്തി. ഗാന്ധിയെ വണങ്ങുന്നതുപോലെ കുനിഞ്ഞ ഗോദ്സെ ആ നെഞ്ചിലേക്കു നിറയൊഴിച്ചു. ഹേ റാം എന്ന് മെല്ലെ ഉരുവിട്ട് ഗാന്ധിജി കണ്ണടച്ചു. ആ മഹത് ജീവിതത്തിന് യവനിക വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi JayantiOctober 2my life is my messageMahatama Gandhi
News Summary - my life is my message Mahatama Gandhi
Next Story