ഭൂപടങ്ങളിലെ 'യൂറോപ്യൻ വലിപ്പം': സാങ്കേതികതയ്ക്ക് പിന്നിലെ രാഷ്ട്രീയവും ചരിത്രവും
text_fields1569-ൽ ഗെറാർഡസ് മെർക്കേറ്റർ വികസിപ്പിച്ച ഭൂപടം ഭൂമിശാസ്ത്രപരമായ കൃത്യതയ്ക്കായല്ല, മറിച്ച് 16-ാം നൂറ്റാണ്ടിലെ കപ്പലോട്ടക്കാർക്ക് കടൽയാത്രകളിൽ വഴി കണ്ടെത്താൻ വേണ്ടിയാണ് ഉണ്ടാക്കിയത്. ഒരു ഗോളത്തെ പരന്ന കടലാസിലേക്ക് മാറ്റുമ്പോൾ കോണളവുകൾ കൃത്യമായി നിലനിർത്താൻ മെർക്കേറ്റർ തിരഞ്ഞെടുത്ത രീതി, മധ്യരേഖയിൽ നിന്ന് അകന്നുനിൽക്കുന്ന പ്രദേശങ്ങളെ കൃത്രിമമായി വലിപ്പമുള്ളതാക്കി കാണിച്ചു. ഈ സാങ്കേതിക രീതി പിൽക്കാലത്ത് ലോകം മുഴുവൻ സ്വീകരിച്ചത് യാദൃശ്ചികമല്ലെന്ന് കാർട്ടോഗ്രാഫർമാരും ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ കൊളോണിയലിസം ലോകം കീഴടക്കിയ കാലഘട്ടത്തിൽ ഈ ഭൂപടം സാമ്രാജ്യത്വ ശക്തികൾക്ക് വലിയൊരു മനശാസ്ത്രപരമായ മുൻതൂക്കം നൽകി. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, റഷ്യ തുടങ്ങിയ കൊളോണിയൽ അധിനിവേശ ശക്തികളെ ഭൂപടത്തിന്റെ മധ്യഭാഗത്തും അസ്വാഭാവിക വലിപ്പത്തിലും പ്രതിഷ്ഠിക്കാൻ ഇത് സഹായിച്ചു. അതേസമയം അവരുടെ ഭരണത്തിൻ കീഴിലായിരുന്ന ഏഷ്യൻ, ആഫ്രിക്കൻ, തെക്കേ അമേരിക്കൻ ഭൂപ്രദേശങ്ങൾ വലിപ്പത്തിലും പ്രാധാന്യത്തിലും വളരെ ചെറുതായി ഒതുക്കപ്പെട്ടു. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ ആധിപത്യത്തെ ന്യായീകരിക്കാൻ ഇത്തരം 'വിഷ്വൽ ഇംപാക്റ്റുകൾ' വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
മെർക്കേറ്റർ മാപ്പിലെ പ്രകടമായ ചില ഭൗമ വൈരുദ്ധ്യങ്ങൾ
ആഫ്രിക്ക vs ഗ്രീൻലൻഡ്: മെർക്കേറ്റർ മാപ്പിൽ ഗ്രീൻലൻഡും ആഫ്രിക്കയും ഒരേ വലിപ്പത്തിലാണ് കാണപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന് (30.37 ദശലക്ഷം ച.കി.മീ) ഗ്രീൻലൻഡിനേക്കാൾ (2.16 ദശലക്ഷം ച.കി.മീ) 14 മടങ്ങ് വലിപ്പമുണ്ട്.
യൂറോപ്പ് vs തെക്കേ അമേരിക്ക: ഭൂപടത്തിൽ യൂറോപ്പ് വലിയൊരു ഭൂപ്രദേശമായി തോന്നുമ്പോൾ, തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന് യൂറോപ്പിനേക്കാൾ ഇരട്ടിയിലേറെ വലിപ്പമുണ്ട്.
സ്കാൻഡിനേവിയ vs ഇന്ത്യ: നോർവേ, സ്വീഡൻ തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഇന്ത്യയേക്കാൾ വലിപ്പമുള്ളതായി തോന്നിക്കുമെങ്കിലും, യഥാർത്ഥത്തിൽ ഇന്ത്യ അവയെക്കാൾ മൂന്നിരട്ടി വലുതാണ്.
എന്തുകൊണ്ട് ഇപ്പോഴൊരു മാറ്റം? 'ഈക്വൽ-ഏരിയ' ഭൂപടങ്ങളുടെ പ്രാധാന്യം
ക്ലാസ്സ്മുറികളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും ഇന്നും മെർക്കേറ്റർ മാപ്പുകൾ പഠിപ്പിക്കപ്പെടുന്നത് വഴി കുട്ടികളിലും പൊതുസമൂഹത്തിലും വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള അപകർഷതാബോധം പരോക്ഷമായി കുത്തിവെക്കപ്പെടുന്നു എന്നാണ് ഭൂപട വിദഗ്ദ്ധരുടെ വാദം. ഇതിന് പകരമായി 1970-കളിൽ അർനോ പീറ്റേഴ്സ് മുന്നോട്ടുവെച്ച 'ഗാൾ-പീറ്റേഴ്സ് പ്രൊജക്ഷൻ', സമീപകാലത്ത് കാർട്ടോഗ്രാഫർമാർ വികസിപ്പിച്ച 'ഈക്വൽ എർത്ത്' തുടങ്ങിയ മാതൃകകൾ വ്യാപകമാക്കണമെന്ന ആവശ്യം ശക്തമാണ്.
കരഭാഗങ്ങളുടെ കൃത്യമായ വിസ്തൃതിയും പരസ്പര ആനുപാതികതയും നിലനിർത്താൻ ഇത്തരം ഈക്വൽ-ഏരിയ ഭൂപടങ്ങൾക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ വിതരണം, ജനസംഖ്യാ ആഘാതം എന്നിവയെല്ലാം വിലയിരുത്തുമ്പോൾ ഭൂമിയുടെ ശരിയായ വലിപ്പം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ യഥാർത്ഥ വിസ്തൃതി ഭൂപടങ്ങളിൽ കൃത്യമായി പ്രതിഫലിക്കാത്തത് ആഗോള ചർച്ചകളിൽ പോലും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
അമേരിക്കൻ വിയോജിപ്പിന് പിന്നിലെ ചേരിതിരിവ്
യു.എൻ പ്രമേയത്തെ അന്താരാഷ്ട്ര തലത്തിൽ ഭൂരിഭാഗം രാജ്യങ്ങളും സ്വാഗതം ചെയ്തപ്പോൾ അമേരിക്ക ഇതിനെ ഒറ്റപ്പെട്ട് എതിർത്തത് നയതന്ത്ര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ആഗോള അജണ്ടകളിൽ 'ഗ്ലോബൽ സൗത്ത്' (വികസ്വര രാജ്യങ്ങൾ) കൂടുതൽ സംഘടിതമാകുന്നതിലും, പരമ്പരാഗത പാശ്ചാത്യ ആധിപത്യത്തിന്റെ പ്രതീകങ്ങളെ ചോദ്യം ചെയ്യുന്നതിലുമുള്ള അതൃപ്തിയാണ് അമേരിക്കയുടെ നിലപാടിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സാങ്കേതികമായ ഭൂപട നിർമാണത്തിനപ്പുറം, ലോകം ഇനിയെങ്കിലും വസ്തുതകളുടെയും തുല്യതയുടെയും അടിസ്ഥാനത്തിൽ കാണപ്പെടണം എന്ന ആഫ്രിക്കൻ-വികസ്വര രാജ്യങ്ങളുടെ ദീർഘകാല ആവശ്യത്തിനാണ് ഈ പ്രമേയത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

