Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightപ്രിയതരമീ പ്രകൃതി

പ്രിയതരമീ പ്രകൃതി

text_fields
bookmark_border
പ്രിയതരമീ പ്രകൃതി
cancel

ജീവിതത്തിൽ ചില ദിവസങ്ങൾ വെറും ദിവസങ്ങളല്ല; അവ അനുഭവങ്ങളുടെ ഉത്സവങ്ങളാണ്. കാലം എത്ര മുന്നോട്ട് പോയാലും ഓർമകളുടെ പച്ചത്താളുകളിൽ മായാതെ നിൽക്കുന്ന ചില നിമിഷങ്ങൾ. അത്തരത്തിലൊരു വിസ്മയദിനമായിരുന്നു അത്. പ്രകൃതിയുടെ മൃദുസ്പർശം നേരിട്ട് അനുഭവിച്ച, മനസ്സിനെ ആഴത്തിൽ സ്പർശിച്ച, ആത്മാവിന് പുതുമയേകിയ ഒരു ദിവസം. പ്രകൃതിയുടെ കരസ്പർശം അത്രമേൽ ഹൃദ്യമായി വന്ന് തലോടുന്നതുപോലെ തോന്നിയ ഒരു ദിവസം…

പാണൂരിലെ ജനാർദനേട്ടന്റെ പയസ്വിനി ഫാമിലേക്കുള്ള യാത്ര അങ്ങനെയൊരു അനുഭവമായിരുന്നു. അവിടേക്ക് പ്രവേശിച്ച നിമിഷം മുതൽ മറ്റൊരു ലോകത്ത് എത്തിയതുപോലെ തോന്നി. നഗരജീവിതത്തിന്റെ തിരക്കുകളും ശബ്ദങ്ങളും മനസ്സിൽനിന്ന് അകന്നു. പകരം പുഴയുടെ ഒഴുക്കും ഇലകളുടെ മർമരവും പക്ഷികളുടെ സംഗീതവും മനസ്സിനെ കീഴടക്കി. ബാങ്കിലെ ദീർഘകാല സേവനജീവിതത്തിന് ശേഷം വിരമിച്ച ഒരാൾ എന്ന നിലയിൽ ജനാർദനേട്ടന് വിശ്രമജീവിതം തെരഞ്ഞെടുക്കാമായിരുന്നു. എന്നാൽ, അദ്ദേഹം അക്കപ്പെരുക്കങ്ങളുടെ ഊഷരതയിൽനിന്ന് പ്രകൃതിയുടെ പച്ചപ്പുനിറഞ്ഞ സർഗാത്മകതയിലേക്ക് ആഹ്ലാദഭരിതമായി ജീവിതത്തെ പറിച്ചുനട്ടു. പലരും വിരമിക്കലിനെ അവസാനഘട്ടമായി കാണുമ്പോൾ, അദ്ദേഹം അതിനെ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കായി മാറ്റി. മണ്ണിനോടും മരങ്ങളോടും പുഴയോടും ചേർന്ന് ഒരു പുതിയ ജീവിതം സൃഷ്ടിച്ചു.

തൂക്കുപാലം കടന്ന് തോട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പ്രകൃതിയുടെ വിശാലത നമ്മെ വിസ്മയിപ്പിക്കും. പുഴയുടെ തീരത്തുകൂടിയുള്ള നടത്തം, കാട്ടിലൂടെയുള്ള ജീപ്പ് യാത്ര, കാറ്റിൽ കലർന്ന മണ്ണിന്റെ മണം ഓരോ നിമിഷവും ഒരു കവിതപോലെ മനസ്സിൽ പതിഞ്ഞു. പത്ത് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ തോട്ടം വെറുമൊരു കൃഷിയിടമല്ല. പ്രകൃതിയും മനുഷ്യനും ചേർന്ന് എഴുതിയ ഒരു മനോഹര ഗ്രന്ഥമാണെന്ന് തോന്നും. ഉയർന്നു നിൽക്കുന്ന കവുങ്ങുകൾ, കായ്ച്ചു നിൽക്കുന്ന തെങ്ങുകൾ, തണലിൽ വളരുന്ന കൊക്കോ മരങ്ങൾ, പച്ചപ്പാർന്ന വാഴത്തോട്ടങ്ങൾ, ഇഞ്ചി, മഞ്ഞൾ, ചെമ്പ്, കൂവ, ചോളം, വിവിധയിനം പച്ചക്കറികൾ. എല്ലാം ചേർന്ന് കാർഷിക സമൃദ്ധിയുടെ ഒരു വർണചിത്രം തീർക്കുന്നു.

ഇവക്കിടയിൽ പ്രത്യേകം എടുത്തുപറയേണ്ട മറ്റൊരു പ്രധാനവിളയാണ് കുരുമുളക്. ഉയരമുള്ള മരങ്ങളെയും കവുങ്ങുകളെയും പുണർന്ന് കയറുന്ന കുരുമുളക് വള്ളികൾ തോട്ടത്തിന്റെ സാമ്പത്തികശേഷി വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഒരുകാലത്ത് “കറുത്ത പൊന്ന്” എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കുരുമുളക് ഇന്നും കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിന്റെ അഭിമാനവിളയാണ്. തോട്ടത്തിലുടനീളം ആരോഗ്യത്തോടെ വളരുന്ന കുരുമുളക് ചെടികൾ ഭാവിയിലേക്കുള്ള പ്രതീക്ഷകളെ പ്രതിനിധീകരിക്കുന്നതുപോലെ തോന്നി.

കൊക്കോ കൃഷിയും അതുപോലെതന്നെ ശ്രദ്ധേയമാണ്. ഇന്ന് ലോകമെമ്പാടും കൊക്കോ ബട്ടറിനും കൊക്കോ പൊടിക്കും ആവശ്യകത വർധിച്ചുവരികയാണ്. വിപണിയിൽ മികച്ച ഡിമാൻഡുള്ള ഈ വിള തോട്ടത്തിന്റെ സാമ്പത്തിക മൂല്യം വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. തെങ്ങിന്റെയും കവുങ്ങിന്റെയും തണലിൽ വളരുന്ന കൊക്കോ മരങ്ങൾ പ്രകൃതിയോടൊത്ത് ചേർന്നുള്ള കൃഷിയുടെ മികച്ച മാതൃകയാണ്.

പുഴയോരത്തെ ഫലഭൂയിഷ്ഠമായ മണ്ണ് നോക്കുമ്പോൾ അവിടുത്തെ ഭാവിസാധ്യതകളും വ്യക്തമാണ്. ഉയർന്ന വിളവ് തരുന്ന ബഡ് ജാതിക്ക, തണൽ പ്രദേശങ്ങളിൽ ഏലക്ക, വെയിൽ ലഭിക്കുന്ന ഭാഗങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട്, അതിനോടൊപ്പം ഹൈബ്രിഡ് പൈനാപ്പിൾ എന്നിവ കൃഷിചെയ്യാനുള്ള സാധ്യതകൾ അവിടെ വളരെ വലുതാണ്. പ്രകൃതിയുടെ അനുഗ്രഹം ലഭിച്ച മണ്ണിൽ ഓരോ ചെടിയും കൂടുതൽ സാധ്യതകളുടെ കഥ പറയുന്നതുപോലെ തോന്നി.

അവിടുത്തെ തൊഴിലാളിയുടെ ആത്മാർഥതയും എടുത്തുപറയേണ്ടതാണ്. ആ മണ്ണിനെയും തോട്ടത്തെയും സ്വന്തം വീടുപോലെ കരുതുന്ന അദ്ദേഹത്തിന്റെ സമീപനം ഓരോ വാക്കിലും പ്രകടമായിരുന്നു. മഴയും കാറ്റും വെള്ളപ്പൊക്കവും കാടിന്റെ ഏകാന്തതയും മറികടന്ന് ആ തോട്ടത്തെ സംരക്ഷിച്ചു നിർത്തുന്ന അദ്ദേഹത്തെപ്പോലുള്ളവരാണ് യഥാർഥത്തിൽ കാർഷിക ലോകത്തിന്റെ നിശബ്ദ കാവൽക്കാരൻമാർ.

പ്രകൃതിയുടെ രോഗശാന്തി ശക്തിയെക്കുറിച്ച് നമ്മുടെ ആയുർവേദവും ഭാരതീയ പൈതൃകവും ഏറെ പറഞ്ഞിട്ടുണ്ട്. പുഴയോരത്ത് നിന്നപ്പോൾ, മരത്തണലിലൂടെ നടന്നപ്പോൾ, ശുദ്ധവായു ശ്വസിച്ചപ്പോൾ ആ വാക്കുകളുടെ സത്യം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. മനസ്സിന്റെ ക്ഷീണം അലിഞ്ഞുപോകുകയും ഒരു അപൂർവമായ ശാന്തത ഉള്ളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. അവിടുത്തെ പശുക്കളെ കണ്ടപ്പോൾ “ഉരുക്കളെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം” എന്ന പഴമൊഴി ഓർമ വന്നു. മണ്ണിന്റെ ആരോഗ്യം അവർ തിന്നുന്ന പുല്ലിലും, ആ പുല്ലിന്റെ ഗുണം അവരുടെ ശരീരത്തിലും വ്യക്തമായി പ്രതിഫലിച്ചിരുന്നു.

ജനാർദനേട്ടന്റെ മുഖത്തെ പ്രസന്നതയും കുടുംബാംഗങ്ങളുടെ സന്തോഷവും കണ്ടപ്പോൾ പ്രകൃതിയോട് ചേർന്ന ജീവിതം മനുഷ്യന് എത്രമാത്രം സമാധാനവും ആരോഗ്യവും നൽകുന്നുവെന്ന് മനസ്സിലായി. വിരമിച്ച ശേഷവും സജീവമായി തുടരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി അനേകർക്ക് പ്രചോദനമാണ്. അന്നത്തെ സൽക്കാരവും മറക്കാനാവാത്തതായിരുന്നു. നാടൻ രുചികൾ നിറഞ്ഞ ഭക്ഷണവും അതിനേക്കാൾ മധുരമുള്ള ആതിഥേയത്വവും ഹൃദയത്തെ സ്പർശിച്ചു. ആ സ്നേഹത്തിനും കരുതലിനും മുന്നിൽ നന്ദി പറയാൻ വാക്കുകൾ പോരായിരുന്നു.

തിരിച്ചുപോകുന്നതിന് മുമ്പ് തോട്ടത്തിൽ നിന്നുതന്നെ പറിച്ചെടുത്തുനൽകിയ ഇളനീരിന്റെ ഓരോ തുള്ളിയിലും മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ മാധുര്യവും നിറഞ്ഞിരുന്നു. അത് കുടിച്ച് മടങ്ങുമ്പോൾ ശരീരം മാത്രമല്ല, മനസ്സും ഒരുതരം നവോന്മേഷം നേടി. യാത്ര അവസാനിച്ചപ്പോൾ മനസ്സിൽ അവശേഷിച്ച ഒരേയൊരു വികാരം ഇതായിരുന്നു. അത് ഒരു തോട്ടമല്ലായിരുന്നു… ദൈവം പ്രകൃതിയുടെ നിറങ്ങൾ കൊണ്ട് വരച്ചുവെച്ച ഒരു സ്വപ്നഭൂമിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naturetravels
News Summary - travel, nature
Next Story