Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
assam
cancel
Homechevron_rightTravelchevron_rightAdventurechevron_rightകേരളം കണക്കൊരു അസം

കേരളം കണക്കൊരു അസം

text_fields
bookmark_border

രണ്ടു മാസമാകുന്നു വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട്. ഇന്ത്യയുടെ പാതിദൂരം സഞ്ചരിച്ചുവെന്നു പറയാം. അതിനിടയിൽ നേപ്പാളും ഭൂട്ടാനും ഒന്നു കയറിയിറങ്ങി. ഇനി മടക്ക യാത്രയാണ്. പ്രധാനമായും സന്ദർശിക്കാനിരുന്ന സ്ഥലങ്ങളിൽ ഇനി ബാക്കി നിൽക്കുന്നത് മേഘാലയ മാത്രമാണ്. അതിനു ശേഷം നാട്ടിലേക്ക് ലക്ഷ്യംവെച്ച് യാത്ര തിരിക്കണം. രണ്ടു മാസം. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. എന്നാൽ കഴിയുന്ന വിധം അത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

ജയ്ഗോണിലെ ഹോട്ടൽ മുറിയിൽ നിന്ന് രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങി കടുപ്പത്തിൽ ഒരു ചായ കുടിച്ചു. പനിക്കു സമാനമായ ഒരു ക്ഷീണം അലട്ടുന്നപോലെ. ശരീരത്തിന് ചൂടില്ല. എന്നാലും ഒരു സുഖമില്ലായ്മ. എന്തായാലും വരുന്നിടത്തുവെച്ചു കാണാം എന്ന് തീരുമാനിച്ചു. ബാഗും സാധനങ്ങളും താഴെയിറക്കി ബൈക്കിൽ കെട്ടിവെച്ചു. അസമിലെ ഗുവാഹത്തി ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ബാഗിൽ പനി, തലവേദന തുടങ്ങിയവയ്ക്കുള്ള മരുന്നുണ്ടെങ്കിലും എന്താണ് എന്നറിയാതെ കഴിക്കേണ്ടെന്ന് തീർച്ചപ്പെടുത്തി. രാവിലെതന്നെ ജയ്ഗോൺ പ്രദേശം ഇന്ത്യക്കാരെ കൂടാതെ ഭൂട്ടാൻ സ്വദേശികളെക്കൊണ്ടും നിറഞ്ഞിരുന്നു. അവർ വന്ന് ഇന്ത്യൻ കടകളിൽനിന്ന് പല സാധനങ്ങളും വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.

അതിനിടയിൽ യാത്ര എപ്പോഴോ അസമിെൻറ അതിർത്തിയിലേക്ക് കടന്നുകഴിഞ്ഞിരുന്നു. ഭേദപ്പെട്ട റോഡുകളുമായി നീളൻ ഹൈവേയായിരുന്നു ഗുവാഹത്തിവരെയും. കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ പരന്നുകിടക്കുന്ന ഭൂപ്രദേശങ്ങളായിരുന്നു അസമിലെ റോഡരികിൽ കാണാൻ കഴിഞ്ഞത്. മുള ചീന്തിയെടുത്ത കഷണങ്ങൾ ചേർത്തുണ്ടാക്കിയ പുറംചുമരിന് മീതെ അലൂമിനിയം ഷീറ്റിെൻറ മേൽക്കൂര പാകിയ കൊച്ചുവീടുകളാണ് വഴിയിൽ അധികവും. പുരുഷന്മാർ പുറം ജോലികൾക്കായി ബനിയനും മുണ്ടും ധരിച്ച വേഷത്തിലാണ് കാണുന്നത്. ചിലർ സൈക്കിളിൽ മീൻ പിടിക്കാനുള്ള ചൂണ്ടയും കുട്ടയുമായി പോകുന്നത് കാണാം. മലമ്പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ ചിലയിടത്ത് തോക്കുധാരികളായ കമാൻേഡാകളെയും കാണാം. അസമിലെ ചില പ്രദേശങ്ങളിൽ ബോഡോ തീവ്രവാദികളെ പ്രതിരോധിക്കാനായിരിക്കണം അവരുടെ സാന്നിധ്യം എന്നു തോന്നുന്നു. രണ്ടിടത്ത് നിർത്തി ഫോേട്ടാ എടുത്തതൊഴിച്ചാൽ വേറേ അധികമൊന്നും ഇൗ ദിവസം ക്യാമറയിൽ പകർത്താനായില്ല. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കന്നുകാലികൾ മേയുന്നതും സൈക്കിളിൽ പോകുന്ന ഗ്രാമീണരുമായിരുന്നു ഇന്നത്തെ വഴിയോരക്കാഴ്ചകളിൽ ഏറെയും. അതിർത്തിയിൽ നിന്ന് 350 കിലോ മീറ്റർ പിന്നിട്ട് ഗുവാഹത്തി വരെയും ഭൂട്ടാൻ രജിസ്ട്രേഷനുള്ള വാഹനങ്ങൾ കാണാമായിരുന്നു.

അസമിലെ ചില സ്ഥലങ്ങൾ കേരളത്തോട് വളരെയധികം സാമ്യമുള്ളതാണ്

അസമിലെ ചില സ്ഥലങ്ങൾ കേരളത്തോട് വളരെയധികം സാമ്യമുള്ളതാണ്. കെയ്തെടുത്ത നെൽപ്പാടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു നിമിഷം കേരളത്തിലെ ഏതോ റോഡിലൂടെ കടന്നുപോവുകയാണോ എന്നുപോലും തോന്നിപ്പോയി. അസമീസ് വിഭവങ്ങൾക്കൊപ്പമുള്ള ചോറായിരുന്നു ഉച്ചഭക്ഷണമായി കഴിച്ചത്. രുചിയിൽ ഒന്നിനും കുറവുവരാതെ ചമ്മന്തിയും അച്ചാറും കറികളുമെല്ലാം നന്നായിട്ടുണ്ട്.

മേഘാലയ ലക്ഷ്യമാക്കിയ യാത്രയിൽ തങ്ങുവാനൊരിടം എന്ന നിലയിലാണ് ഗുവാഹത്തി തെരഞ്ഞെടുത്തത്. താമസിക്കാനുള്ള മുറിയും ഒാൺലൈൻ വഴി ബുക്ക് ചെയ്തു. ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു മുേന്നാടിയായി ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള സരായ്ഘട്ട് എന്ന വലിയൊരു ഇരുമ്പ് പാലം കടക്കാനുണ്ട്. ബ്രഹ്മപുത്ര നദിയുടെ ആ പ്രദേശത്തെ വീതികൊണ്ടുതന്നെയാണ് പാലവും അത്രയധികം ദൂരം നീണ്ടുകിടക്കുന്നത്. നഗരത്തിരക്കിനനുസരിച്ച് ബൈക്കിെൻറ വേഗവും കുറഞ്ഞുവന്നു.

കെയ്തെടുത്ത നെൽപ്പാടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു നിമിഷം കേരളത്തിലെ ഏതോ റോഡിലൂടെ കടന്നുപോവുകയാണോ എന്നുപോലും തോന്നിപ്പോയി

കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഒട്ടും മുന്നോട്ടു പോകാനാകാതെ നിശ്ചലമായി. ഗൂഗിൾ മാപ്പിെൻറ സഹായത്തോടെ പല ദിശകളിലേക്കായി വഴിതിരിഞ്ഞ് ഒടുവിൽ ഞാൻ താമസ സ്ഥലത്തെത്തി. ഇതിനിടയിൽ ഗുവാഹത്തി നഗരത്തിലെ ഒരു പോക്കറ്റ് റോഡിലെ ലെവൽ ക്രോസിൽ ട്രെയിൻ പോകാൻ അടച്ചിട്ട സമയത്ത് പിന്നിലെ കാറിൽനിന്നും ഒരു മധ്യവയസ്കൻ ഇറങ്ങിവന്നു പരിചയപ്പെട്ടു. കാറുമെടുത്ത് രാജ്യത്തിെൻറ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ജോലിയിൽനിന്നെല്ലാം വിരമിച്ച് വിശ്രമത്തിലാണ്. കൂടുതൽ കാര്യങ്ങൾ സംസാരിച്ചു വരുേമ്പാഴേക്കും ചൂളം വിളിയോടെ ട്രെയിൻ കടന്നുേപായി. തുറന്ന ലെവൽ ക്രോസിലൂടെ തിടുക്കത്തിൽ പോകാനായി കൈ തന്ന് അദ്ദേഹം കാറിൽ കയറി പോയി.

ക്ഷീണം പതിയെ കുറഞ്ഞോ എന്നൊരു േതാന്നൽ. ചുടു വെള്ളത്തിൽ ഒരു കുളി പാസാക്കിയപ്പോൾ സംഗതി ഒന്ന് ഉഷാറായി. എന്നാലും, ജലദോഷം അതേ നിലയിൽ തുടരുന്നു. രാവിലെതന്നെ മേഘാലയിലേക്ക് കടക്കണമെന്നതിനാൽ വേഗം ഉറങ്ങാൻ കിടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueasamindia TourGuwahati. malayalam Newsindian diarysolowithcbr150Solo bike touraneesh's travel
Next Story