വുഹാനിൽനിന്ന് അവർ വിമാനം കയറി; നിറഞ്ഞ പുഞ്ചിരിയുമായി
text_fieldsലോകമാകെ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രമായിരുന്നു ചൈനയിലെ വുഹാൻ. ഏറെ നാളത്തെ പരിശ്രമത് തിനൊടുവിലാണ് രാജ്യം കോവിഡിനെ പിടിച്ചുകെട്ടിയത്. ബുധനാഴ്ച വുഹാനിലെ യാത്രാനിയന്ത്രണങ്ങൾ നീക്കിയതോടെ, ഇവിടെ കുടുങ്ങിപ്പോയവർ സ്വദേശത്തേക്കും പ്രിയപ്പെട്ടവരുടെ അടുത്തേക്കും എത്താനുള്ള വെമ്പലിലായിരുന്നു.
11 ആഴ്ചകൾക്കുശേഷം വുഹാനിലെ ടിയാൻഹെ അന്താരാഷ്ട്ര വിമാനത്താവളം തുറന്നപ്പോൾ ആദ്യം യാത്ര പോകാനെത്തിയ സംഘത്തി ൽ നിരവധി ആരോഗ്യ പ്രവർത്തകരുമുണ്ടായിരുന്നു. ജനുവരി 23നാണ് ഈ വിമാനത്താവളം അടച്ചിട്ടത്.
ചൈനയുടെ മറ്റു ഭാഗങ്ങളിൽനിന്ന് വന്ന മെഡിക്കൽ സംഘത്തെ വുഹാനിലെ ആരോഗ്യപ്രവർത്തകരും വിമാനത്താവള ജീവനക്കാരും നാട്ടുകാരും നിറഞ്ഞ കൈയടിയോടെയാണ് യാത്രയാക്കിയത്. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിത്സിക്കാനായി വുഹാനിലെത്തിയിരുന്നത്.
ചികിത്സക്കിടെ ഇവരിൽ പലർക്കും രോഗം ബാധിച്ചു. അവരെല്ലാമാണ് ബുധനാഴ്ച മടങ്ങിയത്. സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ പൂക്കൾ നൽകി വിമാനത്താവള ജീവനക്കാർ ഇവരെ യാത്രയാക്കി. വുഹാനിൽനിന്ന് 28 വിമാനങ്ങളാണ് ബുധനാഴ്ച പറന്നത്. ആരോഗ്യപ്രവർത്തകരെ കൊണ്ടുപോകാൻ ചാർട്ടേർ വിമാനങ്ങൾ തന്നെ അധികൃതർ ഒരുക്കിയിരുന്നു.
ചൈനീസ് കലണ്ടർ പ്രകാരമുള്ള പുതുവത്സരം ആഘോഷിക്കാൻ വുഹാനിലെത്തിയവർ ദിവസങ്ങളോളമാണ് ഇവിടെ കുടങ്ങിയത്. പലരും ഉറ്റവരുടെ അടുത്തേക്ക് മടങ്ങാൻ കഴിയാത്തതിൻെറ മാനസികാഘാതത്തിലായിരുന്നു. കൈയിലെ പൈസയെല്ലാം തീർന്നതോടെ സർക്കാർ ഒരുക്കിയ വീടുകളിലായിരുന്നു മിക്കവരുടെയും താമസം. ക്വിൻഗായ് പ്രവിശ്യയിലുള്ള യുവതി അവരുടെ മാതാപിതാക്കൾക്കും മക്കൾക്കുമൊപ്പം മൂന്ന് മാസമാണ് വുഹാനിൽ കുടുങ്ങിയത്. ക്വിൻഗായിയിൽ ഒറ്റപ്പെട്ടുപോയ പിതാവിനെ കാണാനുള്ള തിടുക്കത്തിലായിരുന്നു അവരുടെ മക്കൾ.
വിമാനത്താവളത്തിന് പുറമെ വുഹാനിലെ റെയിൽവേ സ്റ്റേഷനുകളിലും ബുധനാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. 55,000 പേരാണ് വുഹാനിൽനിന്ന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിൻ കയറിയത്. അതുകൂടാതെ റോഡുകൾ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. മൂന്ന് മാസമായി എക്സ്പ്രസ് ഹൈവേയിലെ 75 ചെക്ക്പോയിൻറുകളാണ് അടച്ചിരുന്നത്. ഇതെല്ലാം ഇന്നലെ തുറന്നുകൊടുത്തു.
അതേസമയം, വുഹാൻ ലോക്ക്ഡൗണിൽനിന്ന് സ്വാതന്ത്ര്യമായെങ്കിലും ജനജീവിതം പഴയതുപോലെയാകാൻ ദിവസങ്ങൾ പിടിക്കുമെന്നാണ് റിപ്പോർട്ട്. കോവിഡ് ബാധിച്ച് 515ഓളം രോഗികൾ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നുണ്ട്.
ഇവിടത്തെ ലോക്ക്ഡൗൺ ഒഴിവാക്കിയതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് വൈറസിെൻറ രണ്ടാം വ്യാപനമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഹോങ്കോങ്ങിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ബെയ്ജിങ്, ഷാങ്ഹായ്, ഷെൻസെൻ, വാൻഷു തുടങ്ങിയ നഗരങ്ങളിൽ ഘട്ടം ഘട്ടമായി മാത്രം ലോക്ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ് ശാസ്ത്രജ്ഞനായ ജോസഫ് വു വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.