കൊടൈക്കനാലിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്കില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിടും
text_fieldsകൊടൈക്കനാൽ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അതേസമയം, ജനബാഹുല്യം കാരണം അധികൃതർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച മുതലാണ് ഇവിടേക്ക് സന്ദർശനത്തിന് അനുമതി നൽകിത്തുടങ്ങിയത്.
ഹോർട്ടികൾച്ചർ വകുപ്പിന് കീഴിലുള്ള ബ്രൈന്‍റ് പാർക്ക്, ചെട്ടിയാർ പാർക്ക്, റോസ് പാർക്ക് എന്നീ ഭാഗങ്ങളിൽ സന്ദർശിക്കാൻ സഞ്ചാരികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ കേന്ദ്രങ്ങൾ അടുത്ത ഉത്തരവ് വരുന്നതുവരെ തൽക്കാലികമായി അടച്ചിടാനാണ് തീരുമാനം.
സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, ഏർക്കാട് തുടങ്ങിയ ഹിൽസ്റ്റേഷനുകളിലേക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഇതോടെയാണ് കൊടൈക്കനാലിലേക്ക് സഞ്ചാരികൾ ഒഴുകിയത്. ഇവരിൽ പലരും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
അതേസമയം, സഞ്ചാരികൾക്ക് കൊടൈക്കനാലിലേക്ക് വരാനും പോകാനും തടസ്സമില്ല. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് താമസം അനുവദിക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സാധിക്കും. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ജില്ലകൾ തമ്മിൽ യാത്ര ചെയ്യാൻ ഇ-പാസ് ഒഴിവാക്കിയിരുന്നു.
കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാണ്. കൂടാതെ കേരളത്തിലേക്ക് തിരിച്ചുവരുേമ്പാൾ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.