അഞ്ചുരുളിയിൽ ടൂറിസ്റ്റുകളുടെ തിരക്ക്
text_fieldsകട്ടപ്പന: അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ടൂറിസ്റ്റുകളുടെ വൻ തിരക്ക്. ക്രിസ്മസ് അവധിക്കാലം പ്രമാണിച്ചാണ് സ്വദേശ ടൂറിസ്റ്റുകൾ വൻതോതിൽ എത്തുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് സഞ്ചാരികൾ അകലം പാലിക്കുന്നത് അധികാരികൾക്ക് ആശ്വാസത്തിനും ഇടയാക്കി. അഞ്ചുരുളിയിൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ബോട്ടിങ്, ട്രക്കിങ് ഉൾപ്പെടെ പദ്ധതികൾ ആരംഭിക്കാനാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്. കുളമാവിൽനിന്ന് അഞ്ചുരുളിയിലക്കും തിരിച്ചും ഇടുക്കി ജലാശയത്തിലൂടെ ബോട്ട്യാത്രയും തുടങ്ങാൻ ആലോചിച്ചിരുന്നു.
അഞ്ചുരുളി ടണൽമുഖത്ത് തൂക്കുപാലം സ്ഥാപിക്കാൻ എട്ടുവർഷംമുമ്പ് ആരംഭിച്ച പദ്ധതി ഇപ്പോഴും കടലാസിലാണ്. ഇതിനുവേണ്ടി വനംവകുപ്പിൽ കെട്ടിെവച്ച 13 ലക്ഷം രൂപ വിനിയോഗിച്ചിട്ടില്ല. ജില്ല പഞ്ചായത്തിെൻറ ധനസഹായത്തോടെയായിരുന്നു ഇത്. അഞ്ചുരുളിയിൽനിന്ന് വളാട്ടുപാറ, തേൻപാറ, കോവിൽമല എന്നിവിടങ്ങളിലേക്ക് ട്രക്കിങ് ആരംഭിക്കാനും നീക്കം തുടങ്ങിയിരുന്നു. സാഹസികത ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകൾക്ക് ഹരം പകരുന്നതായിരുന്നു ഇത്.
തേക്കടിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് അഞ്ചുരുളികൂടി കാണാനാകുന്ന രീതിയിൽ തേക്കടി-അഞ്ചുരുളി എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപടി വൈകുകയാണ്.
അഞ്ചുരുളിയിൽ ബോട്ടിങ് ലക്ഷ്യമിട്ട് എട്ടുവർഷംമുമ്പ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ മുടക്കി വാങ്ങിയ ബോട്ട് വലിപ്പക്കുറവ് മൂലം ജലാശയത്തിൽ ഇറക്കാൻ വനം വകുപ്പിന് സാധിച്ചില്ല. ഈ ബോട്ട് ഇപ്പോഴും തീരത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചുരൂളി ടൂറിസം കേന്ദ്രത്തിെൻറ വികസനത്തിന് സമീപ പഞ്ചായത്തുകളുടെയും കട്ടപ്പന മുനിസിപ്പാലിറ്റിയുടെയും സഹകരണം തേടാനുള്ള നീക്കവും ഫലംകണ്ടില്ല. അവധിക്കാലം ആഘോഷിക്കാൻ ഈ വർഷം കുടുതൽ വിനോദസഞ്ചാരികൾ അഞ്ചുരുളിയിൽ എത്തുമെന്നാണ് സമീപ ദിവസങ്ങളിലെ തിരക്ക് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.