അനങ്ങൻമല: സന്ദർശകർ ഒഴുകുന്നു, മനോഹര കാഴ്ച കാണാൻ
text_fieldsഒറ്റപ്പാലം: ദശാബ്ദം പിന്നിടുമ്പോഴും പ്രകൃതിദത്ത കാഴ്ചകൾക്കപ്പുറം വികസനം സാധ്യമായിട്ടില്ലാത്ത അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം കാണാനെത്തുന്ന സന്ദർശകർ നിരവധി. നൈസർഗിക സസ്യജാലങ്ങളുടെ പച്ചപ്പും കരിംപാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കണ്ട് മടുക്കാത്ത കാഴ്ചകളാകുന്നതാണ് സന്ദർശകരെ ഇവിടേക്ക് വീണ്ടും വീണ്ടും ആകർഷിക്കുന്നത്. പുതുമ അവകാശപ്പെടാൻ കാഴ്ചവട്ടങ്ങളുടെ സജ്ജീകരണങ്ങൾ ഇല്ലെങ്കിലും ആളുകൾ എത്തുന്നതിന് പിന്നിൽ പ്രകൃതി ഒരുക്കിയ മനോഹാരിതയാണ്.
ലോക്ഡൗൺ ഇളവിനെ തുടർന്ന് തുറന്ന കേന്ദ്രത്തിൽ ഓണനാളുകളിൽ സന്ദർശക പാസ് ഇനത്തിൽ ലഭിച്ചത് മുക്കാൽ ലക്ഷം രൂപയാണ്, 2500 സന്ദർശകരാണ് ഇവിടെ എത്തിയത്. രണ്ട് ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളുടെ ഒന്നാം ഘട്ടം തന്നെ പാതിവഴിയിൽ നിലച്ചതാണ് സാധ്യതകളേറെയുള്ള ടൂറിസം കേന്ദ്രത്തിന് തിരിച്ചടിയാകുന്നത്.
2011 ഏപ്രിൽ ഒന്നിന് അന്നത്തെ വനം മന്ത്രി വൈക്കം വിശ്വനായിരുന്നു പദ്ധതി നാടിന് സമർപ്പിച്ചത്. ഒന്നാം ഘട്ടം പൂർത്തിയാക്കേണ്ട പദ്ധതികൾ തുടർന്നും രണ്ടാം ഘട്ട പ്രവൃത്തികൾ കാലതാമസം കൂടാതെ തന്നെ പൂർത്തിയാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അടച്ചിടൽ കാലത്ത് 30 ലക്ഷം രൂപ ചെലവിട്ട് നടത്തിയ അറ്റകുറ്റപ്പണികൾക്കപ്പുറം വികസന പ്രവൃത്തികൾ ഒന്നും ഉണ്ടായില്ല. പ്രളയത്തിൽ തകർന്ന കൗണ്ടർ മാറ്റിസ്ഥാപിച്ചതും ഇക്കോഷോപ്, മിൽമ ബൂത്ത്, സെക്രട്ടറിയുടെ ഓഫിസ്, സന്ദർശകർക്ക് പിടിച്ചുകയറാനുള്ള കൈവരികൾ, നീർച്ചാലുകൾക്ക് മീതെയുള്ള പാലത്തിൻെറ അറ്റകുറ്റപ്പണി, പാർക്കിങ് സൗകര്യം വിപുലീകരിക്കൽ എന്നിവയാണ് ഇതിനകം പൂർത്തിയാക്കിയത്.
കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള റോഡ് തകർന്നാണ് കിടക്കുന്നത്. ട്രക്കിങ് ക്യാമ്പിെൻറ ഭാഗമായി എൻ.സി.സി, സ്കൗട്ട്, സ്കൂൾ പൊലീസ് കാഡറ്റ് തുടങ്ങിയവർ പതിവായി എത്തുന്ന കേന്ദ്രം കൂടിയാണിത്. ഒന്നാംഘട്ട പ്രവൃത്തികളിൽ പ്രവേശന കവാടം ഉൾെപ്പടെ പലതും പൂർത്തിയായിട്ടില്ല. അനങ്ങൻ - കൂനൻമലകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റോപ്വേ, അരുവിയിൽ സ്നാനഘട്ടം, വാച്ച്ടവർ, രാപ്പാർക്കാൻ മലമുകളിൽ കോട്ടജുകൾ തുടങ്ങിയ സുപ്രധാന വിനോദ ഇനങ്ങൾ രണ്ടാം ഘട്ട പട്ടികയിലാണ് ഉൾപ്പെടുന്നത്. ചെക്ഡാം യാഥാർഥ്യമാക്കിയാൽ പ്രദേശത്ത് വേനലിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിനും പരിഹാരമാകും. ഗ്രാമീണ മേഖലയിലെ കൃഷിക്കും ഇത് പ്രയോജനമാകും.
രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ വരുമാനം പലമടങ്ങായി ഉയരാനും സാധ്യതയുണ്ട്. വനം - ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിലാണ് അനങ്ങൻ മല ഇക്കോ ടൂറിസം പദ്ധതിയുള്ളത്. പദ്ധതിക്ക് പണം ചെലവിടുന്നത് ടൂറിസം വകുപ്പാണ്. എന്നാൽ, കേന്ദ്രത്തിൽ നിന്നുള്ള വരുമാനം വനം വകുപ്പിനുമാണ്.
ആദ്യകാലത്ത് എടുത്ത ഈ തീരുമാനമാണ് വികസന പ്രവർത്തനങ്ങളുടെ അവഗണനക്ക് കാരണമെന്ന അഭിപ്രായം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് തന്നെ ഉയരുന്നുണ്ട്. ഒറ്റപ്പാലം നഗരസഭയിലും അനങ്ങനടി, അമ്പലപ്പാറ, തൃക്കടീരി പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന അനങ്ങൻമല വർഷങ്ങളായി അഭ്രപാളിയിലെ തിളക്കമുറ്റ കാഴ്ചയാണ്. സിനിമ വ്യവസായം മദിരാശിയിലെ സെറ്റുകളുപേക്ഷിച്ച് വാതിൽപുറ കാഴ്ചകളിലേക്ക് കാമറ തിരിച്ചുവെച്ചത് മുതൽ അനങ്ങൻ മലയുടെ പ്രകൃതിഭംഗി സെലുലോയിലെ സ്ഥിരം കാഴ്ചകളാണ്. കീഴൂരിലെ പണിക്കർകുന്ന് പ്രദേശത്താണ് അനങ്ങൻമല ഇക്കോ ടൂറിസമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.