രാമക്കൽമേടിനും പറയാനുണ്ടേറെ
text_fieldsപ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യവും കെട്ടുപിണഞ്ഞ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാമക്കൽമേട്. ദിവസവും 1000 മുതൽ 2000വരെ വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ വികസനത്തിന്റെ കാറ്റുമാത്രം വീശുന്നില്ല. സഞ്ചാരികളുടെ തിരക്ക് ദിനേന വർധിക്കുമ്പോഴും രാമക്കൽമേടിന് ദുർഗതിയാണ്. ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച് വർഷങ്ങൾ പലത് പിന്നിട്ടിട്ടും രാമക്കൽമേടിനോട് അധികൃതർ അവഗണന തുടരുന്നു.
മൂന്നാർ-തേക്കടി റൂട്ടിൽ നെടുങ്കണ്ടത്തുനിന്ന് 16 കിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തിയിലാണ് ഐതിഹ്യമുറങ്ങുന്ന ഈ വിനോദസഞ്ചാര കേന്ദ്രം. കുടിവെള്ളം, ശുചിമുറി, വെളിച്ചം തുടങ്ങിയ സൗകര്യങ്ങളുടെ അഭാവമാണ് പ്രധാന പ്രതിസന്ധി. പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം പേർ രാമക്കൽമേട് സന്ദർശിക്കുന്നതായാണ് ടൂറിസം വകുപ്പിന്റെ കണക്ക്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് നാലു ലക്ഷത്തിലധികമാണ്. സഞ്ചാരികളുടെ എണ്ണം വർധിക്കുംതോറും രാമക്കൽമേടിനോടുള്ള അധികൃതരുടെ അവഗണനയുടെ തോതും കൂടുകയാണ്. രാമക്കൽമേട്ടിൽ ഓഫ് സീസൺ എന്നൊന്നില്ല. കേരളത്തിൽ തിമർത്ത് മഴ പെയ്യുന്ന ജൂൺ, ജൂലൈ മാസങ്ങളിലും ഇവിടെ സഞ്ചാരികളെത്താറുണ്ട്. മഴയും തണുപ്പും ആസ്വദിച്ച് തമിഴ്നാട്ടിലെ വെയിൽ കാണുന്നതിന്റെ സുഖം പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്.
വരുമാനം ലക്ഷങ്ങൾ, എന്നിട്ടും...
ഇവിടുത്തെ പ്രധാന കാഴ്ച ഉദയാസ്തമയമാണ്. കുറവൻ-കുറത്തി ശിൽപത്തെക്കുറിച്ചും രാമക്കല്ലിനെക്കുറിച്ചും അറിഞ്ഞെത്തുന്നവരാണ് അധികവും. പുഷ്പക്കണ്ടത്തെയും കുരുവിക്കാനത്തെയും കാറ്റാടിപ്പാടങ്ങളെപ്പറ്റി കേട്ടറിഞ്ഞെത്തുന്നവരും ഇതിൽപെടും. ഇവരെല്ലാം രാമക്കൽമേട്ടിലെത്തിയാണ് മടങ്ങുന്നത്.
രാമക്കൽമേട്ടിലേറെയും വാഹനങ്ങളുമായി എത്തുന്നവരാണ്. എന്നാൽ, മതിയായ പാർക്കിങ് സൗകര്യമില്ല. സഞ്ചാരികൾ ഏറെയെത്തുന്ന ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും രാമക്കൽമേട് മുതൽ തോവാളപ്പടിവരെ വാഹനങ്ങളുടെ നീണ്ടനിര കാണാം. മാലിന്യം നിക്ഷേപിക്കാൻ സംവിധാനവുമില്ല. സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളെയോ വീടുകളെയോ ആശ്രയിക്കണം. വഴിവിളക്കില്ലാത്തതും ദുരിതമാണ്. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ മാർഗമില്ല. ഭക്ഷണം കഴിക്കാൻ തൂക്കുപാലത്തെത്തണം.
ലക്ഷക്കണക്കിന് രൂപയാണ് പ്രവേശന ഫീസിനത്തിൽ ടൂറിസം വകുപ്പിന് ലഭിക്കുന്നത്. ഈ തുകയുടെ ഒരു ഭാഗം വികസന പ്രവർത്തനങ്ങൾക്ക് മുടക്കിയാലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താം. സാധ്യതകൾ ഏറെയുണ്ടെങ്കിലും ടൂറിസത്തിനായി കരുണാപുരം പഞ്ചായത്ത് യാതൊരു സഹായവും ചെയ്യുന്നില്ലെന്നാണ് പരക്കെ ആക്ഷേപം. അടിസ്ഥാന സൗകര്യമില്ലാത്തത് സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. മലമുകളിൽ 50 ലക്ഷം രൂപ മുടക്കി കൽമണ്ഡപങ്ങൾ, താമരക്കുളം, റസ്റ്റാറന്റ്, ടോയ്ലറ്റ്, 15 മുറികളുള്ള ശുചിമുറി, ഓഫിസ് തുടങ്ങിയവ നിർമിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വിനോദസഞ്ചാരികൾക്ക് പ്രയോജനപ്പെടുന്നില്ല.
ടൂറിസം വകുപ്പ് 14 ലക്ഷം ചെലവിട്ട് ഒരുവർഷം കൊണ്ട് സ്ഥാപിച്ച 37 അടി ഉയരവും 20 അടിയോളം വ്യാസവുമുള്ള കുറവന്റെയും കുറത്തിയുടെയും ശിൽപം ഇവിടുത്തെ ആകർഷണമാണ്. കൽമണ്ഡപത്തിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയും സമീപത്ത് കല്ലിൽ പോരുകോഴിയുമായിരുന്ന് കിന്നാരം പറയുന്ന കുറവനുമാണ് ശിൽപം. എന്നാൽ, ശിൽപം ചുറ്റും പൊട്ടിത്തകർന്ന് നിലം പതിക്കാവുന്ന അവസ്ഥയിലാണിപ്പോൾ. ഒരിക്കൽ പൊട്ടൽ വീണത് അടച്ചിരുന്നു.
പ്രതിമക്ക് ചുറ്റിലും വൈദ്യുതി വിളക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴായി. വിളക്കുകൾ സ്ഥാപിച്ചാൽ തമിഴ്നാട് തേനി ജില്ലയിലെ കമ്പം, ചിന്നമന്നൂർ, ഉത്തമപാളയം, ഗൂഡല്ലൂർ തുടങ്ങിയ പട്ടണങ്ങളിൽ നിന്നാൽ രാത്രിയിൽ ശിൽപം കാണാനാകും.
കാറ്റടിക്കുന്ന കാഴ്ചകൾ
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മുമ്പ് വരെ രാമക്കൽമേട്ടിലേക്ക് 22 സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്നു. ഇപ്പോൾ ഒന്നുപോലും ഇങ്ങോട്ടില്ല. ബസുകൾ ഒന്നര കിലോമീറ്റർ അകലെ ബാലൻപിള്ള സിറ്റിയിലെത്തി മടങ്ങുകയാണ്. മുമ്പ് കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽനിന്ന് കൂടുതൽ ബസുകൾ ഹൈറേഞ്ചിനെത്തുന്നത് രാമക്കൽമേടിനായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കാറ്റടിക്കുന്ന പ്രദേശമാണ് രാമക്കൽമേട്. ഇവിടെ കാറ്റിന്റെ വേഗം പലപ്പോഴും മണിക്കൂറിൽ 70 കിലോമീറ്ററിൽ അധികമാകാറുണ്ട്. ഈ കാറ്റിനിടയിൽ പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും പിന്നിട്ട് വേണം ഭീമാകാരമായ പാറക്കെട്ടിന് മുകളിലെത്താൻ. എന്നിട്ടും രാമക്കൽമേടിന്റെ സൗന്ദര്യം നുകരാൻ സഞ്ചാരികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരുന്നു.
രാമക്കല്ല് സ്ഥിതി ചെയ്യുന്ന മല തമിഴ്നാട് വനം വകുപ്പിന്റെയും കുറവൻ-കുറത്തിമല കേരളത്തിന്റേതുമാണ്. കേരള അതിർത്തിക്കുള്ളിലുള്ളത് കുറവൻ കുറത്തിമലയുടെ ഒരു ചരിവ് മാത്രമാണ്. ഇവിടെയാണ് കുറവൻ കുറത്തി ശിൽപവും വേഴാമ്പലിന്റെ ആകൃതിയിലുള്ള വാച്ച് ടവറും കുട്ടികളുടെ പാർക്കും. ബാക്കി ഭാഗവും രാമക്കല്ലിലേക്കുള്ള പാതയുമെല്ലാം തമിഴ്നാട് വനത്തിന്റെ ഭാഗമാണ്. അതിനാൽ ഈ ഭാഗത്തുനിന്ന് മാലിന്യം ശേഖരിക്കാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ നിരീക്ഷണം ഏർപ്പടുത്താനോ തിഴ്നാട് വനം വകുപ്പിന്റെ അനുമതി വേണം .
വെല്ലുവിളിയായി മാലിന്യവും
തമിഴ്നാടിന്റെ അധീനതയിലാണെങ്കിലും മാലിന്യം വലിച്ചെറിയുന്നത് തടയാനോ സൂചന ബോർഡുകൾ സ്ഥാപിക്കാനോ നടപടി സ്വീകരിക്കാറില്ല. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഭാഗത്തും രാമക്കല്ലിലേക്ക് പോകുന്ന പാതയിലെ ഇല്ലിക്കൂട്ടത്തിലുമെല്ലാം പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റ് മാലിന്യവും ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും കുമിയുകയാണ്. ഇത് തടയാൻ ഒരു സംവിധാനവുമില്ല. സഞ്ചാരികൾ ഭക്ഷണാവശിഷ്ടങ്ങളോടൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും മറ്റും തിന്ന വാനരൻമാർ ചത്തുവീഴുന്നതും പതിവാണ്. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ മാലിന്യനിർമാർജനത്തിന് പഞ്ചായത്തുകളും തയാറാകുന്നില്ല. ഗർത്തങ്ങളും പാറക്കെട്ടുകളും നിറഞ്ഞ ഇവിടെ അപകടം പലപ്പോഴും തലനാരിഴക്കാണ് ഒഴിവാകുന്നത്. തേക്കടി-മൂന്നാർ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദേശികളടക്കം സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. എന്നാൽ, സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നതിൽ ഡി.ടി.പി.സി പരാജയമാണെന്ന് ആക്ഷേപമുണ്ട്. മദ്യപരുടെ ശല്യവും മേഖലയിൽ രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.