കന്യാകുമാരി - വട്ടക്കോട്ട ബോട്ട് യാത്രക്ക് തുടക്കം
text_fieldsകന്യാകുമാരി: വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കന്യാകുമാരി പൂംപുകാർ ഷിപ്പിങ് കോർപറേഷന്റെ ബോട്ടു ജെട്ടിയിൽനിന്ന് വട്ടക്കോട്ടയിലേക്ക് ബോട്ട് സർവീസ് ആരംഭിച്ചു. കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.വി. വേലു സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു.
താമ്രപർണി, തിരുവള്ളുവർ എന്നീ ബോട്ടുകളാണ് സർവിസ് നടത്തുക. രാവിലെ എട്ടിന് തുടങ്ങുന്ന സർവിസ് വൈകീട്ട് നാലുവരെയുണ്ടാകും. വിവേകാനന്ദപ്പാറയിലേക്ക് പോകുന്ന ടിക്കറ്റ് കൗണ്ടറിന് സമീപമാണ് വട്ടക്കോട്ട യാത്രക്ക് പ്രത്യേക ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുള്ളത്. താമ്രപർണി എ.സി ബോട്ടാണ്. 75 പേർക്ക് യാത്ര ചെയ്യാം. തിരുവള്ളുവറിൽ 150 പേർക്ക് യാത്ര ചെയ്യാം.
ഇതിൽ 19 സീറ്റ് എ.സിയാണ്. ബാക്കിയുള്ള സീറ്റ് സാധാരണ നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. എ.സി ബോട്ടിലെ യാത്രക്ക് 450 രൂപയും സാധാരണ സീറ്റിന് 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ബോട്ടുകളും 8.24 കോടി രൂപയ്ക്കാണ് വാങ്ങിയത്. കന്യാകുമാരിയിൽനിന്ന് യാത്ര തുടങ്ങുന്ന ബോട്ട് ചിന്നമുട്ടം വഴി വട്ടക്കോട്ടയ്ക്ക് സമീപം എത്തി തിരികെ കന്യാകുമാരിയിലേക്ക് മടങ്ങും.
18ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവംശമാണ് വട്ടകോട്ട പണിതത്. നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണിത്.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി ടി.മനോതങ്കരാജ്, മേയർ ആർ.മഹേഷ്, എസ് രാജേഷ് കുമാർ എം.എൽ.എ , കലക്ടർ പി.എൻ. ശ്രീധർ , കന്യാകുമാരി ടൗൺ പഞ്ചായത്ത് പ്രസിഡന്റ് കുമരിസ്റ്റീഫൻ, അഗസ്തീശ്വരം പഞ്ചായത്ത് അംഗം പ്രേമലത, മുൻ എം.എൽ എ മാരായ സുരേഷ് രാജൻ, ആസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.