സഞ്ചാരികളാൽ നിറഞ്ഞ് ഇടുക്കി; സര്‍വകാല റെക്കോഡ്
text_fieldsകുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സന്ദര്‍ശിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്
തൊടുപുഴ: ഇടുക്കിയിലേക്കൊഴുകിയ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ സംസ്ഥാനത്ത് വിദേശസഞ്ചാരികളുടെ എണ്ണം ഏറ്റവുമധികം വര്‍ധിച്ച ജില്ല എന്ന സര്‍വകാല റെക്കോര്‍ഡാണ് ജില്ല സ്വന്തമാക്കിയത്.
കോവിഡിന് ശേഷം ടൂറിസവുമായി ബന്ധപ്പെട്ട കുതിപ്പിന് ചുക്കാന്‍ പിടിച്ച ജില്ലകളിലൊന്നാണ് ഇടുക്കി. ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസം മാത്രം 9,84,645 ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിനെക്കാളും 25 ശതമാനത്തിന്റെ വര്‍ധന. കോവിഡ് കാലത്തിന് ശേഷമുള്ള സമയം എടുത്താല്‍ 186.29 ശതമാനം അധികമാണിത്. വിദേശസഞ്ചാരികളുടെ കാര്യത്തിലും ഈ മുന്നേറ്റം കാണാം. ഈ വര്‍ഷമാദ്യത്തെ മൂന്നുമാസം 53,033 വിദേശസഞ്ചാരികളാണ് ഇടുക്കിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനത്തിലധികം വർധനയാണ് ഉണ്ടായത്. ജില്ലയിൽ ടൂറിസം മേഖലയില്‍ നിരവധി പദ്ധതികൾ ഒരുക്കിയതിന്റെ ഗുണ ഫലം കൂടിയാണ് ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്താനുള്ള പ്രധാന കാരണമെന്ന് ടൂറിസം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര സഞ്ചാരികള്‍ക്ക് പുറമേ വിദേശസഞ്ചാരികളും വലിയ തോതില്‍ ഇടുക്കിയിലെത്തുന്നതിനായാണ് ഗ്ലാസ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കിയത് . ഇക്കോ ലോഡ്ജ് നടപ്പായി. യാത്രിനിവാസ് കൂടി ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. ഗസ്റ്റ് ഹൗസുകള്‍ നവീകരിച്ചു. പുതിയ കെട്ടിടങ്ങള്‍ ഉണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം എമെര്‍ജിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഇടുക്കിക്ക് വലിയ പരിഗണന സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.
ഇടുക്കിയുടെ കർഷക ചരിത്രം അറിയാം
തൊടുപുഴ: ഇടുക്കിയുടെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെയും (മൈഗ്രേഷന്‍ മോണുമെന്‍സ് ടൂറിസം വില്ലേജ്) ഫോട്ടോ ഫ്രെയിമുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയുടെ കുടിയേറ്റത്തിന്റെ ചരിത്രം കേരളത്തിലെ സാമൂഹിക ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.
കുടിയേറ്റ കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി പരുവപ്പെടുത്തി എടുത്തതാണ് ഇന്നത്തെ ഇടുക്കി. അമരാവതി ഉള്‍പ്പെടെ ഒട്ടനവധി പോരാട്ടങ്ങള്‍ ഇടുക്കിയുടെ സാമൂഹിക ചരിത്രത്തില്‍ ഉയര്‍ന്നു നില്ക്കുന്നു. അത്തരത്തില്‍ ഇടുക്കിയുടെ കുടിയേറ്റ കര്‍ഷകരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് മൈഗ്രേഷന്‍ മോണുമെന്റ്സ് ടൂറിസം വില്ലേജ്.
ശില്പങ്ങളുടെയും ഇന്‍സ്റ്റലേഷനുകളുടെയും സഹായത്തോടെ ഈ ചരിത്രം വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തുകയാണ്. സഞ്ചാരികള്‍ക്കൊപ്പം ചരിത്രാന്വേഷികള്‍ക്കും പദ്ധതി ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.
ജല സാഹസിക ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷന്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിന് ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ആരംഭിച്ചത് സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
നമ്മുടെ നാടിന്റെ ചരിത്രം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കുടിയേറ്റ സ്മാരകം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
കലക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി. വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ജി. സത്യന്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, പ്രഭാ തങ്കച്ചന്, നിമ്മി ജയന്, ഏലിയാമ്മ ജോയ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, ടൂറിസം വകുപ്പ് ഡി.ഡി ഷൈന്‍ കെ. എസ്, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, എം. കെ പ്രിയന്, ജോസ് കുഴികണ്ടം, സി. എം അസിസ്, ഔസേപ്പച്ചന് ഇടക്കുളത്തില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

