ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ ചർച്ചകൾ തുടങ്ങി; പുതിയ റൂട്ടും പരിഗണനയിൽ
text_fieldsന‍്യൂഡെൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർണായക ചർച്ചകൾക്ക് ധാക്കയിൽ തുടക്കം. 2024 ലെ രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉന്നതതല യോഗം രണ്ട് ദിവസങ്ങളിലായി നടക്കും. മൈത്രി, ബന്ധൻ, മിതാലി എക്സ്പ്രസ് സർവീസുകൾ വീണ്ടും തുടങ്ങുന്നതിനൊപ്പം പുതിയ റൂട്ടുകൾ ഉൾപ്പെടുത്തുന്നതും ചർച്ചാ വിഷയമാകും.
പ്രധാന നിർദ്ദേശങ്ങളും മാറ്റങ്ങളും
ബംഗ്ലാദേശിലെ വടക്കുപടിഞ്ഞാറൻ നഗരമായ രാജ്ഷാഹിയെ കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ റൂട്ട് ഈ യോഗത്തിൽ ബംഗ്ലാദേശ് ഔദ്യോഗികമായി നിർദ്ദേശിക്കുമെന്നാണ് വിവരം. നിലവിലുള്ള ധാക്ക-കൊൽക്കത്ത മൈത്രി എക്സ്പ്രസ് സർവീസ് ജുനുന പാലത്തിന് പകരം പുതുതായി നിർമ്മിച്ച പത്മ പാലം വഴി തിരിച്ചുവിടണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെടും. ഇരു രാജ്യങ്ങളുടെയും റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള അന്തർഗവൺമെന്റ് (ഐ.ജി.ആർ.എം) യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നത്. ഇരുവിഭാഗവും തമ്മിൽ സമവായത്തിലെത്തിയാൽ അടുത്ത മാസം തന്നെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ റെയിൽവേ അധികൃതരും സർവീസുകൾ പുനരാരംഭിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ സാഹചര്യം
2024 ജൂലൈയിലെ രൂക്ഷമായ പ്രക്ഷോഭങ്ങളെയും ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെയും തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ട്രെയിൻ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഈ വർഷം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു.
ചരക്കു റെയിൽ സർവീസുകൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുനരാരംഭിച്ചിരുന്നെങ്കിലും പാസഞ്ചർ സർവീസുകൾ ഇതുവരെ പ്രവർത്തനക്ഷമമായിരുന്നില്ല. നിലവിലെ ചർച്ചകളിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ ഔദ്യോഗിക അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ നേതൃത്വമായിരിക്കും സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവിലുള്ള വിവിധ രാഷ്ട്രീയ ഭിന്നതകൾ നിലനിൽക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള നയപരമായ ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പുതിയ ചുവടുവെപ്പായി ഈ റെയിൽവേ ചർച്ചകൾ വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

