സന്ദർശകർക്ക് അത്ഭുത കാഴ്ചയാവാൻ ദഹ്ൽ ഗുഹ
text_fieldsദഹ്ൽ അൽ മിസ്ഫിർ ഗുഹ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി ഉദ്ഘാടനംചെയ്തപ്പോൾ
ദോഹ: ഖത്തറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ദഹ്ൽ അൽ മിസ്ഫിർ ഗുഹ (സിങ്ക് ഹോൾ) പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ദഹ്ൽ അൽ മിസ്ഫിർ സിങ്ക് ഹോൾ, ഖത്തർ മ്യൂസിയത്തിന്റെ സഹകരണത്തോടെയുള്ള വിശദമായ ഭൂമിശാസ്ത്ര ഗവേഷണ പഠനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഇത്തരത്തിൽ പ്രദേശത്ത് നടത്തുന്ന പ്രഥമ ഗവേഷണം കൂടിയാണിത്.
ദോഹയിൽനിന്നും 40 കിലോമീറ്റർ അകലെ റൗദത് റാഷിദ് പ്രദേശത്തിന് തെക്ക് ഭാഗത്തായി 35 മീറ്റർ താഴ്ചയിലാണ് ദഹ്ൽ അൽ മിസ്ഫിർ ഗുഹ സ്ഥിതിചെയ്യുന്നത്. ഗുഹയുടെ പ്രായം സംബന്ധിച്ച് കൃത്യമായ കാലയളവ് അജ്ഞാതമാണെങ്കിലും കണ്ടെത്തിയ അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ, ഏകദേശം 40 മുതൽ 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഗുഹക്ക് ചുറ്റുമുള്ള പാറകളേക്കാൾ കുറവായിരിക്കാം ഗുഹയുടെ രൂപവത്കരണ കാലഘട്ടമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ട് പകൽസമയത്ത് മാത്രമായിരിക്കും സന്ദർശകർക്ക് ഗുഹയിലേക്കുള്ള പ്രവേശനം. ഖത്തറിലെ ഡുഗോംഗുകൾ എന്നറിയപ്പെടുന്ന കടൽപശുക്കളെ സംരക്ഷിക്കുന്നതിനുള്ള ഗവേഷണ പദ്ധതികളുൾപ്പെടെ വ്യത്യസ്ത സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിൽ മന്ത്രാലയവും എക്സോൺ മൊബിലും സഹകരിച്ചുവരുന്നുണ്ട്. മന്ത്രാലയവുമായി സഹകരിച്ച് ആറ് മാസത്തോളമാണ് എക്സോൺ മൊബിൽ റിസർച്ച് സംഘം ഗുഹയെക്കുറിച്ച് ഗവേഷണം നടത്തിയത്.
ഗുഹക്ക് സമീപത്ത് സ്ഥാപിച്ച വിവരങ്ങളടങ്ങിയ ബാനറിലെ ക്യു.ആർ കോഡ് ഉപയോഗിച്ച് സന്ദർശകർക്ക് ആക്സസ് ചെയ്യാൻ സാധിക്കും വിധത്തിൽ ഗുഹയുടെ ത്രീഡി ഗ്രാഫിക്സ് രൂപകൽപനയും ചെയ്തിട്ടുണ്ട്.ഗുഹയെക്കുറിച്ച കൃത്യമായ അളവുകൾ നേടുന്നതിനും അതിന്റെ ആന്തരിക സവിശേഷതകളുടെ 360 ഡിഗ്രി പനോരമിക് ഇമേജുകൾ ഉൾപ്പെടുന്ന വിശദമായ ഡിസ്പ്ലേകൾ രൂപപ്പെടുത്തുന്നതിനും ലിഡാർ ടെക്നോളജി, ഗ്രൗണ്ട് സർവേ, മാപിങ് ടെക്നിക്കുകൾ എന്നിവയെയാണ് സംഘം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

