ടൂറിസം മേഖലയിൽ വൻ മാറ്റങ്ങളുമായി ഭൂട്ടാൻ; അനധികൃത താവളങ്ങൾക്കും ക്യാമ്പിങിനും പൂട്ടിട്ട് പുതിയ നിയമങ്ങൾ
text_fieldsഭൂട്ടാൻ തങ്ങളുടെ സുപ്രസിദ്ധമായ 'ഉയർന്ന മൂല്യം, കുറഞ്ഞ ആഘാതം' എന്ന ടൂറിസം നയം കൂടുതൽ കർശനമാക്കുന്നു. വിനോദസഞ്ചാര മേഖലയിലെ അനിയന്ത്രിതമായ വളർച്ചയും അനധികൃത കയ്യേറ്റങ്ങളും തടയുന്നതിന്റെ ഭാഗമായി ഭൂട്ടാൻ ടൂറിസം വകുപ്പ് നടപ്പിലാക്കിയ പുതിയ നടപടി.
ടൂറിസം രംഗത്തെ വാണിജ്യവൽക്കരണവും നിയന്ത്രണങ്ങളില്ലാത്ത ക്യാമ്പിങ്ങും ഹിമാലയൻ ആവാസവ്യവസ്ഥയ്ക്കും പ്രാദേശിക സംസ്കാരത്തിനും ഉണ്ടാക്കുന്ന ആഘാതം കണക്കിലെടുത്താണ് പുതിയ മാറ്റം. സർക്കാരിന്റെ അംഗീകാരമില്ലാത്ത സ്വകാര്യ കേന്ദ്രങ്ങളിലെ താമസവും യാതൊരു അനുമതിയും ഇല്ലാതെയുള്ള ടെന്റ് ക്യാമ്പിങ്ങും പ്രകൃതി സൗന്ദര്യത്തെയും സന്ദർശകരുടെ സുരക്ഷയെയും ഒരുപോലെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
ഇന്ത്യൻ സഞ്ചാരികളെയും പ്രാദേശിക ടൂറിസം മേഖലയെയും ഈ മാറ്റങ്ങൾ സാരമായി സ്വാധീനിക്കും. ഭൂട്ടാന്റെ പ്രധാന വിനോദസഞ്ചാര സ്രോതസ്സായ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇനി മുതൽ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ ഹോംസ്റ്റേകളോ ഹോട്ടലുകളോ മാത്രം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകും. അതേസമയം, ഈ നീക്കം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുമെന്നും വിപണിയിലെ അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നുമാണ് വടക്കൻ ബംഗാളിലെ ടൂറിസം പങ്കാളികൾ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ.
സഞ്ചാരികൾക്കിടയിലെ സാഹസിക യാത്രാരീതികളിൽ വൻ മാറ്റങ്ങൾ വരുത്താൻ പോന്നതാണ് ഈ വിജ്ഞാപനം. ഇഷ്ടമുള്ള സ്ഥലങ്ങളിൽ ടെന്റടിച്ച് താമസിക്കുന്ന രീതിക്ക് ഇനി മുതൽ തടസ്സങ്ങൾ നേരിടും. ട്രെക്കിങ്ങിനും ക്യാമ്പിങ്ങിനുമായി ടൂറിസം വകുപ്പ് ഔദ്യോഗികമായി നിശ്ചയിച്ച ഇടങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കേണ്ടി വരും. പ്രകൃതിയെയും പൈതൃകത്തെയും കൈവിടാതെ, ഉത്തരവാദിത്തമുള്ള ടൂറിസം സംസ്കാരം വളർത്തിയെടുക്കാനുള്ള ഭൂട്ടാന്റെ മാതൃകാപരമായ ചുവടുവെപ്പായാണ് ഈ നിയമങ്ങൾ വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

