ലോകസഞ്ചാരികളെ സ്വാധീനിച്ച് ബേക്കൽ ബീച്ച് ഫെസ്റ്റ്
text_fieldsകാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റ് വഴി സഞ്ചാരികൾ കോട്ടയുടെയും കടലിന്റെയും സൗന്ദര്യം നുകരാനെത്തുന്നതായി കണക്കുകൾ. മൂന്നു വർഷമായി നടത്തുന്ന ഫെസ്റ്റ് വിദേശ സഞ്ചാരികളിലും സ്വാധീനം ചെലുത്തിതുടങ്ങി. ഫെസ്റ്റ്, ബേക്കലിനെ അന്താരാഷ്ട്രതലത്തിൽ ബ്രാൻഡ് ചെയ്യുകയാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഉയർച്ചയുണ്ടായി.
കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളിൽ കാസർകോട് എത്തുന്നത് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും ഗൾഫ് രാജ്യങ്ങളിലെയും സഞ്ചാരികളാണ്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ജർമനി, ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളിൽനിന്നും സഞ്ചാരികൾ എത്തുന്നു. വിദേശ സഞ്ചാരികളിൽ 25 ശതമാനം യു.എസ്., യു.കെ രാജ്യങ്ങളിൽനിന്നാണ്.
മലയാളികളുടെ ഏറ്റവും വലിയ കുടിയേറ്റ മേഖലയായ ഗൾഫിലും ബേക്കൽ നന്നായി ബ്രാൻഡ് ചെയ്യപ്പെട്ടു. അതിന്റെ ഭാഗമായി ഒമാനിൽനിന്ന് വലിയ തോതിലാണ് 2022, 23 വർഷങ്ങളിൽ സഞ്ചാരികളെത്തിയത്. അത് തുടരുന്നതിനൊപ്പം സൗദി അറേബ്യയും യു.എ.ഇയും കേരളത്തിലെ സഞ്ചാരികളിൽ വലിയ സംഭാവന നൽകി.
ഇപ്പോൾ യൂറോപിൽനിന്ന് പുതിയ രാജ്യങ്ങൾ കേരളത്തിലെ സഞ്ചാരികൾക്കിടയിൽ സ്ഥാനംപിടിച്ചു. യു.കെയും യു.എസും കഴിഞ്ഞാൽ മൂന്നാംസ്ഥാനത്ത് ജർമനിയായി. നാല് ഫ്രാൻസാണ്. അഞ്ച് മലേഷ്യ, ആറ് ഒമാൻ, ഏഴ് ആസ്ട്രേലിയ, എട്ട് മാലദ്വീപ്, ഒമ്പത് സൗദി അറേബ്യ, പത്ത് യു.എ.ഇ എന്നിങ്ങനെയാണ് വിദേശ ടൂറിസ്റ്റുകളുടെ സ്ഥാനം.
2022ൽ 39935 അമേരിക്കൻ സന്ദർശകരായിരുന്നു ഉണ്ടായിരുന്നത്. 2023ൽ 82206 ആയും 2024ൽ 98414 ആയും ഉയർന്നു. 2022ൽ 15902 മാത്രമായിരുന്ന ബ്രിട്ടീഷ് സന്ദർശകർ 2023ൽ 79894 . 2024ൽ ഏറ്റവും കൂടുതൽ സ ന്ദർശകരെത്തുന്ന രാജ്യമായി ബ്രിട്ടൻ മാറി. കേരളത്തിലെ വിദേശ സന്ദർശകരുടെ വരവിൽ പരമ്പരാഗതശൈലി മാറുകയും പുതിയ പ്രവണതകൾ രൂപപ്പെടുന്നുവെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
മലയാളികളുടെ യൂറോപ്യൻ കുടിയേറ്റം ഈ മാറ്റത്തിന് വലിയ കാരണമാകുന്നുണ്ട്. ടൂറിസം വകുപ്പിന്റെ വരുമാനത്തിലും വലിയ മാറ്റം സംഭവിക്കുകയാണ്. 2022ൽ 35168.42 കോടി രൂപയാണ് ലഭിച്ചതെങ്കിൽ 2023ൽ 43621.22 കോടി രൂപയാണ് വരുമാനം. അത് 2024ലേക്ക് എത്തിയപ്പോൾ 45053.61 കോടിയായി ഉയർന്നു. രാജ്യങ്ങൾ പ്രാദേശിക ഫെസ്റ്റുകളിലൂടെ ബ്രാൻഡിങ് നടത്തുകയാണെന്ന് ബി.ആർ.ഡി.സി എം.ഡി. ഷിജിൻ പറമ്പത്ത് പറഞ്ഞു.
ചൈന ലാന്റേൺ ഫെസ്റ്റിലൂടെയാണ് ലോക ടൂറിസ്റ്റുകളെ ആകർഷിച്ചത്. ബ്രസീൽ, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളും ഈ മാതൃകയിലൂടെ ടൂറിസത്തെ വികസിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ഗോവയിലും നാഗാലാൻഡിലും ഫെസ്റ്റിലൂടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ബേക്കലിൽ ഒരുവർഷം അഞ്ച് ലക്ഷം സഞ്ചാരികൾ വരുന്നുണ്ട്. എന്നാൽ ഫെസ്റ്റ് തുടങ്ങിയതോടെ പത്ത് ദിവസംകൊണ്ട് രണ്ടര ലക്ഷപേരെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

