അതിരപ്പിള്ളി ജലസമൃദ്ധിയിൽ; സന്ദർശകരുടെ തിരക്കേറി
text_fieldsനിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ സഞ്ചാരികളുടെ തിരക്ക്
അതിരപ്പിള്ളി: അതിരപ്പിള്ളിയും വാഴച്ചാലും ചാർപ്പയും നിറഞ്ഞൊഴുകിയപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. അപൂർവമായ ദൃശ്യഭംഗിയും വെള്ളച്ചാട്ടത്തിന്റെ രൗദ്രതാളവും സഞ്ചാരികൾക്ക് ആവേശമായിരുന്നു. അവധി ദിവസങ്ങളായ കഴിഞ്ഞ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഏറെ തിരക്കായിരുന്നു.
ജൂൺ മാസത്തിലെ മഴയുടെ കുറവ് പരിഹരിച്ച് ജൂലൈയിൽ വനമേഖലയിൽ മഴ കനത്തതോടെയാണ് വിനോദസഞ്ചാര മേഖല ഉണർന്നത്. ഇതോടെ പെരിങ്ങൽക്കുത്തിൽനിന്ന് അധികജലം കവിഞ്ഞ് പുഴയിലേക്ക് എത്തി. വനമധ്യത്തിൽ നിന്ന് ഒഴുകിയെത്തുന്ന ചാർപ്പയടക്കമുള്ള തോടുകൾ സജീവമായി പുഴയിലേക്കെത്തി. വളരെ ശുഷ്കമായ രീതിയിൽ ഒഴുകിയിരുന്ന ചാലക്കുടിപ്പുഴ തുടർന്ന് ജലസമൃദ്ധിയിലായി. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ അതിരപ്പിള്ളി പാറക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞാണ് ഒഴുകിയത്.
എന്നാൽ തിങ്കളാഴ്ച മഴ ഒഴിഞ്ഞു നിന്നതിനാൽ ഒഴുക്കിൽ നേരിയ കുറവ് ദൃശ്യമായിരുന്നു. ഈ അപൂർവ മനോഹര ദൃശ്യം പകർത്താനും ആസ്വദിക്കാനും സഞ്ചാരികൾക്ക് ഈ ദിവസങ്ങളിൽ സുവർണാവസരം നൽകി. കാഴ്ച കാണാനെത്തിയവർ ഏറെയും തമിഴ്നാട്ടുകാരാണ്. വ്യൂ പോയന്റിലും വെള്ളച്ചാട്ടത്തിന് താഴെയും പാറക്കെട്ടുകൾക്ക് മുകളിലും ആവേശത്തോടെ ഫോട്ടോയെടുക്കുന്നവരുടെ തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു.
പ്രത്യേകിച്ച് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് സഞ്ചാരികൾ ആവേശത്തോടെ പടികൾ ഇറങ്ങിയെത്തി. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് വനസംരക്ഷണസേനയുടെ ചുക്കുകാപ്പി വിൽക്കുന്ന സ്റ്റാളുകളിൽ തിരക്കായിരുന്നു. അതിതീവ്ര മഴയോ മലയിടിച്ചിലോ ഒന്നുമില്ലാത്ത അനുകൂല കാലാവസ്ഥയാണ് ഇത്തവണ സന്ദർശകരെ അതിരപ്പിള്ളി മേഖലയിലേക്ക് ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

