തെന്മലയിൽ അപകടങ്ങളേറുന്നു; സുരക്ഷ കടലാസിൽ
text_fieldsകൊല്ലങ്കോട്: തെന്മലയിൽ വെള്ളച്ചാട്ടങ്ങളിൽ അപകടങ്ങളേറുന്നു. സുരക്ഷാമുൻകരുതൽ കടലാസിൽ. സമീപ ദിവസങ്ങളിൽ ആവർത്തിച്ച മഴയിൽ വെള്ളച്ചാട്ടങ്ങൾ തെളിഞ്ഞു തുടങ്ങിയതോടെയാണ് കൊല്ലങ്കോടിന്റെ സൗന്ദര്യം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ വരവും വർധിച്ചത്. വെള്ളാരൻകടവിലെ കുരങ്ങുതോട് മുതൽ എലവഞ്ചേരി വളവടിയിലെ നീർച്ചാട്ടക്കുന്ന് വരെ 13 വെള്ളച്ചാട്ടങ്ങളാണ് തെന്മലയുടെ സൗന്ദര്യമേറ്റുന്നത്. പലകപ്പാണ്ടി, സീതാർകുണ്ട്, നിന്നുകുത്തി, ചുക്രിയാൽ, പാത്തിപ്പാറ, വെള്ളരിമേട് എന്നീ പ്രധാന വെള്ളച്ചാട്ടങ്ങൾ സജീവമായി ഒഴുകുന്നതിനാൽ അയൽ സംസ്ഥാനത്തുനിന്നുള്ള വിനോദ സഞ്ചാരികളും എത്തുന്നത് വർധിച്ചിട്ടുണ്ട്.
വനംവകുപ്പിന്റെ അധീനതയിലുള്ള വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്നവർക്ക് അപകട മുന്നറിയിപ്പുകളോ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ ഇല്ലാത്തത് അപകടങ്ങൾക്കും വഴിവക്കുന്നുണ്ട്. എല്ലാ വെള്ളച്ചാട്ടങ്ങൾക്കു സമീപത്തും മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കണമെന്ന് കെ. ബാബു എം.എൽ.എ, ജില്ല കലക്ടർ എസ്. ചിത്ര എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആവശ്യമുയർന്നെങ്കിലും നടപ്പാവാത്തതിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം വെള്ളരിമേടിന്റെ മുകളിൽനിന്ന് കാൽ തെറ്റിവീണ് ദാരുണമായി മരിച്ച ഗൃഹനാഥൻ.
വനം, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായാൽ വിനോദ സഞ്ചാരികൾക്ക് ഗുണകരമാകുമെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളരിമേട്ടിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ അപകടത്തിലായ വടവന്നൂർ സ്വദേശി ഗോപി ഭാസിനെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആശുപത്രിയിലെത്തിച്ചത്.
കൊല്ലങ്കോട് അഗ്നിരക്ഷാ അസി. സ്റ്റേഷൻ ഓഫിസർ ആർ. രമേശ്, സി.എ. വിനോദ് കുമാർ, സജീവ് കുമാർ, പി.എം. ഷാഫി, ആർ.സി. രതീഷ് കുമാർ, രാഹുൽ, അബ്ദുൽ ഹക്കീം, എം. ഷാജി, ബിവൽരാജ്, നിത്യാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് പരിക്കേറ്റ ഗോപിദാസനെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.