Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഗോവയിലെ...

ഗോവയിലെ വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നതിനും ഇറങ്ങുന്നതിനും 60 ദിവസത്തെ വിലക്ക്; ലംഘിച്ചാൽ പിടിവീഴും

text_fields
bookmark_border
waterfalls
cancel

പനാജി: മൺസൂൺ കാലത്ത് ഗോവയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗിയും ആസ്വദിക്കാൻ പോകുന്ന സഞ്ചാരികൾക്കായി പുതിയ നിർദേശങ്ങൾ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സൗത്ത് ഗോവ ജില്ലാ ഭരണകൂടം വെള്ളച്ചാട്ടങ്ങളിലും നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതിന് 60 ദിവസത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഉത്തരവ് ലംഘിച്ച് വെള്ളത്തിൽ ഇറങ്ങുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കുമെതിരെ പൊലീസിന്റെ കനത്ത നടപടിയുണ്ടാകും. നിയമലംഘകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മഴക്കാലത്ത് ജലാശയങ്ങളിൽ ഉണ്ടാകുന്ന മുങ്ങിമരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി. കനത്ത മഴ പെയ്യുമ്പോൾ പ്രകൃതിദത്ത ജലാശയങ്ങൾ അതീവ അപകടകരമായി മാറാറുണ്ട്. അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുകയും ചെയ്തിട്ടും പലരും ഇത് അവഗണിച്ച് വെള്ളത്തിൽ ഇറങ്ങുന്നത് പതിവാണ്. ഒഴുക്കിന്റെ ശക്തിയും വെള്ളത്തിന്റെ ആഴവും തിരിച്ചറിയാതെ അപകടങ്ങളിൽ പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തവണ കർശനമായ നിയമപാലനം നടപ്പിലാക്കുന്നത്.

വിനോദസഞ്ചാരികൾക്ക് വെള്ളച്ചാട്ടങ്ങൾ കാണുന്നതിനോ ചിത്രങ്ങൾ പകർത്തുന്നതിനോ യാതൊരു തടസ്സവുമില്ല. വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്കായി തുറന്നുതന്നെയിരിക്കും. എന്നാൽ വെള്ളത്തിൽ ഇറങ്ങുന്നതിന് പൂർണ്ണ നിരോധനമുണ്ട്. വെള്ളച്ചാട്ടത്തിന് താഴെ നീന്തുക, നദികളിലോ കുളങ്ങളിലോ ഇറങ്ങി കുളിക്കുക, വെള്ളത്തിലൂടെ നടക്കുകയോ നിൽക്കുകയോ ചെയ്യുക, പാറക്കെട്ടുകളിൽ നിന്ന് വെള്ളത്തിലേക്ക് ചാടുക എന്നിവക്ക് കർശന നിയന്ത്രണമുണ്ട്.

ശാന്തമായി കാണപ്പെടുന്ന വെള്ളച്ചാട്ടങ്ങൾ പോലും കനത്ത മഴയുള്ളപ്പോൾ മിനിറ്റുകൾക്കുള്ളിൽ പ്രക്ഷുബ്ധമാകാം. മലമുകളിൽ പെയ്യുന്ന കനത്ത മഴ കാരണം പെട്ടെന്ന് വെള്ളം ഇരച്ചുകയറാൻ സാധ്യതയുണ്ട്. പാറകളിൽ ഉണ്ടാകുന്ന വഴുക്കൽ മൂലം വീഴാനുള്ള സാധ്യത, ജലാശയങ്ങളുടെ അടിത്തട്ടിലെ പ്രവചനാതീതമായ ആഴവും മൂർച്ചയുള്ള പാറകളും, ശക്തമായ അടിത്തൊഴുക്കുകൾ, വെള്ളത്തിനടിയിലെ മോശം കാഴ്ചപ്പരിധി എന്നീ അപകടസാധ്യതകളുണ്ടെന്ന് അധികൃതർ പറയുന്നു.

കനത്ത മഴയും ദുർഘടമായ പാതകളും കാരണം അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും സമയത്തിന് നടത്താൻ പ്രയാസമായിരിക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023ലെ സെക്ഷൻ 163 പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അതിനാൽ ഇതിന് പൂർണ്ണമായ നിയമസാധുതയുണ്ട്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുകയും നിയമനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യും.

മൺസൂൺ കാലത്ത് ഗോവയിലെ വെള്ളച്ചാട്ടങ്ങൾ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. എന്നാൽ സുരക്ഷിതമായ അതിരുകൾക്കുള്ളിൽ നിന്ന് മാത്രം കാഴ്ചകൾ ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും അധികൃതർ സഞ്ചാരികളോട് അഭ്യർത്ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterfallsBanMonsoonrestrictionSafe Travelgoa tourismsafety alert
News Summary - 60-day ban on bathing and descending into waterfalls in Goa
Next Story