കുറുവ ദ്വീപില്‍ രണ്ടു കോടിയുടെ പ്രവൃത്തി
text_fieldsമാനന്തവാടി: വയനാട്ടിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപില്‍ കേന്ദ്രാവിഷ്കൃത നഗരവനം പദ്ധതിയില്‍ രണ്ടു കോടി രൂപയുടെ പ്രവൃത്തി നടത്തുന്നു. ഔഷധത്തോട്ടം, ഹാംഗിങ് ഗാര്ഡന്, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, ശുചിമുറികള്‍, പാര്‍ക്കിങ് ഏരിയ, ദ്വീപിനെയും അതിലെ ജൈവവൈവിധ്യത്തെക്കുറിച്ചും പഠനം നടത്തുന്നവരുടെ താമസത്തിനടക്കം സൗകര്യം, ബാംമ്പു മ്യൂസിയം തുടങ്ങിയവയാണ് നഗരവനം പദ്ധതിയില്‍ ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദ നിര്‍മാണമാണ് നടത്തുക. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് കുറുവ. ജനവാസമില്ലാത്തതാണ് ഇവിടത്തെ ദ്വീപുകള്‍. ടൂറിസം അനുവദിച്ച ദ്വീപിലൂടെയുള്ള നടത്തവും കബനിയിലെ കുളിയും പ്രകൃതിക്കാഴ്ചകളും ശുദ്ധവായുവും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുന്നത്.
നദിയിലൂടെയുള്ള ചങ്ങാടസവാരി ആസ്വദിക്കാൻ നിരവധി ആളുകളാണ് ദിസവും കുറുവയിലെത്തുന്നത്. അപൂര്‍വങ്ങളായ ഔഷധ സസ്യങ്ങള്‍, വിത്യസ്തങ്ങളായ ഓര്‍ക്കിഡുകള്‍, പക്ഷി വൈവിധ്യം തുടങ്ങിയവ കുറുവയുടെ പ്രത്യേകതകളാണ്.
കേരള പൊലീസ് ഹൗസിങ് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുക. സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന, ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുല്‍സമദ് തുടങ്ങിയവർ കഴിഞ്ഞ ദിവസം ദ്വീപ് സന്ദര്‍ശിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആര്) തയാറാക്കുന്നതിനു നടപടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.