Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightവിലങ്ങാട് മല കയറി...

വിലങ്ങാട് മല കയറി കിളിമഞ്ചാരോ വഴി എവറസ്റ്റ്

text_fields
bookmark_border
abhilash tomy
cancel
camera_alt

കിളിമഞ്ചോരോ പർവതത്തിലേക്കുള്ള യാത്രക്കിടെ അഭിലാഷ് മാത്യു

േലാകത്തെ ഒറ്റക്ക് നിൽക്കുന്നപർവതങ്ങളിൽ ഏറ്റവും ഉയരമുള്ള താൻസനിയയിലെ കിളിമഞ്ചാരോയുടെ നെറുകയിൽ മുത്തമിട്ടിട്ടും മതിയാവാതെയാണ് അഭിലാഷ് മാത്യു എവറസ്റ്റ് കൊടുമുടിയിലേക്ക് കൊതിയോടെ നോക്കുന്നത്

കുട്ടിക്കാലത്ത് പല മലകൾ കയറിയും ഇറങ്ങിയുമാണ് സ്കൂളിൽ പോയിരുന്നത്. രാവിലെ സ്കൂളിലേക്കും വൈകീട്ട് വീട്ടിലേക്കും. കഠിനമായിരുന്നു കുഞ്ഞിക്കാലുകൾക്ക് ആ ദിനചര്യ. കോഴിക്കോട്ടെ വിലങ്ങാട് എന്ന മലയോര ഗ്രാമത്തിലെ തറവാട്ടിലായിരുന്നു അന്ന് താമസം. ചെറിയ ക്ലാസിൽ തുടങ്ങി മുതിർന്ന ക്ലാസിലെത്തിയപ്പോഴേക്കും ഏത് മലയും കയറാമെന്ന് കാലുകൾക്ക് ബലം വെച്ചു. എളുപ്പത്തിൽ മല കയറുകയും ഇറങ്ങുകയും ചെയ്യാനായപ്പോഴേക്കും മനസ്സിലൊരു സ്വപ്നം മുളപൊട്ടി കൊടുമുടിയോളം വളർന്നു. അതാണ് കിളിമഞ്ചാരോയുടെ നെറുകയിലെത്തിയത്. എന്നിട്ടും മതിയാവാതെയാണ് എവറസ്റ്റ് കൊടുമുടിയിലേക്ക് കൊതിയോടെ നോക്കുന്നത്.

േലാകത്തെ ഒറ്റക്ക് നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരമുള്ള താൻസനിയയിലെ കിളിമഞ്ചാരോയുടെ നെറുകയിൽ മുത്തമിട്ടിട്ടും ആഗ്രഹം പൂർത്തിയായിട്ടില്ലെന്ന് പറയുകയായിരുന്നു അഭിലാഷ് മാത്യു. ആറുദിവസംകൊണ്ട് 5895 മീറ്റർ ഉയരം കയറി പർവതാഗ്രമായ ഉഹ്റുവിലെത്തി കൊടി വീശി ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ നിമിഷം ഈ പ്രവാസിയുടെ മനസ്സിലുറച്ചു അടുത്ത ലക്ഷ്യം, എവറസ്റ്റ് കീഴടക്കണം.

കണ്ണൂർ ഇരിട്ടി സ്വദേശിയായ അഭിലാഷ് കഴിഞ്ഞ 12 വർഷമായി റിയാദിൽ പ്രവാസിയാണ്. ആഗ്രഹിച്ചാൽ അങ്ങേയറ്റമെന്നതാണ് ഈ 39 കാരന്റെ പ്രകൃതം. കൊടുമുടികളോടായിരുന്നു എന്നും പ്രണയം. തുടക്കം കിളിമഞ്ചാരോയിൽ നിന്നുതന്നെ വേണം എന്ന് ആദ്യമേ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഒറ്റയാനെ കീഴടക്കലാണ് ഏറ്റവും പ്രയാസം. കഠിന പരിശ്രമത്തിലൂടെ പർവതാരോഹണം ശരിക്ക് പരിശീലിച്ച് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഏഴ് കൊടുമുടികളും കീഴടക്കുകയാണ് ജീവിത ലക്ഷ്യം.

കിളിമഞ്ചാരോ കയറാൻ ശരീരത്തെ പരുവപ്പെടുത്താനുള്ള ഒരുക്കം തുടങ്ങിയത് ഒന്നര വർഷം മുമ്പാണ്. 2022 ജൂലൈയിൽ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ‘പൂക്കളുടെ താഴ്‌വര’യിലൂടെയും (വാലി ഓഫ് ഫ്ലവേഴ്സ്) ഇന്ത്യയുടെ അവസാന ഗ്രാമം എന്നറിയപ്പെടുന്ന മന വില്ലേജും അവിടെയുള്ള വസുധര വെള്ളച്ചാട്ടവും വരെ ഒരു ട്രക്കിങ്. ശേഷം 2023 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിലെ തന്നെ കേദാർകന്ത എന്ന് പേരുള്ള 3000 മീറ്റർ ഉയരമുള്ള കൊടുമുടി വിജയകരമായി കയറിയിറങ്ങി. രാത്രിയിലായിരുന്നു മലകയറ്റം. അതോടെ, കിളിമഞ്ചാരോ കയറാനുള്ള മനസ്സുറപ്പും കാലുറപ്പുമായി.

കിളിമഞ്ചാരോയിലേക്ക്

ജൂലൈ 14നാണ് റിയാദിൽനിന്ന് കിളിമഞ്ചാേരാ ലക്ഷ്യമാക്കി പുറപ്പെട്ടത്. റിയാദിൽനിന്ന് ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബ വരെയും അവിടന്ന് കിളിമഞ്ചാരോ വരെയും രണ്ടു വിമാനങ്ങൾ മാറിക്കയറിയായിരുന്നു യാത്ര. കിളിമഞ്ചാരോ പർവതം നിൽക്കുന്ന താൻസനിയയിലെ മോഷി എന്ന ചെറുപട്ടണത്തിന് ഏതാണ്ട് സമീപത്ത് ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. കിളിമഞ്ചാരോ എന്നുതന്നെയാണ് അതിന്റെയും പേര്. വളരെ ചെറിയൊരു എയർപോർട്ട്. മലകളാൽ ചുറ്റപ്പെട്ട് വലിയ ആഡംബരങ്ങെളാന്നുമില്ലാതെ പ്രകൃതിരമണീയതയിൽ തിളങ്ങിനിൽക്കുന്ന ഒരു കുഞ്ഞൻ എയർപോർട്ട്.

മുകളിലെത്തി ഇന്ത്യൻ ദേശീയ പതാക വീശുന്ന അഭിലാഷ് മാത്യു

അവിടെനിന്ന് മോഷി പട്ടണത്തിലേക്ക് അരമണിക്കൂർ കൊണ്ടെത്തി. പർവതാരോഹണത്തിന് സഹായിക്കുന്ന ഗൈഡ് ഒപ്പമുണ്ടായിരുന്നു. മലകയറ്റം തുടങ്ങിയാൽ ആ ഗൈഡും സഹായിയും പാചകക്കാരും പോർട്ടർമാരും ഉൾപ്പെടെ മൊത്തം ഏഴു പേരുടെ സഹായമാണ് ലഭിക്കുക. അഞ്ചു ക്ലൈമറ്റ് സോണിൽക്കൂടിയാണ് ട്രക്കിങ് നടത്തേണ്ടത്. ഒന്നാം ദിവസം വാസസ്ഥലങ്ങളിലൂടെ... പിന്നീട് മഴക്കാടുകൾക്കുള്ളിലൂടെ... ശേഷം മൂർലാൻഡ്, ആൽപൈൻ ഡെസേർട്ട് എന്നിങ്ങനെ വിളിക്കപ്പെടുന്ന ഭൂപ്രകൃതിയിലൂടെ. അവസാനം ആർട്ടിക് ഐസ് എന്ന് വിളിക്കുന്ന കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന പ്രദേശത്തൂടെ. അവസാനം എത്തിച്ചേരുന്നത് പർവതശിഖരമായ ഉഹ്റു കൊടുമുടിയിൽ. അവിടെയെത്താൻ കിളിമഞ്ചാരോയുടെ മാറിലൂടെ ഏഴു വഴികളാണുള്ളത്. അതിലൊന്ന് തിരഞ്ഞെടുക്കലാണ് ആദ്യത്തെ കടമ്പ. മച്ചാമേ ക്യാമ്പ് വഴിയുള്ള വഴിയാണ് തിരഞ്ഞെടുത്തത്. ഏഴു ദിവസം െകാണ്ടാണ് മലകയറ്റം പൂർത്തിയാവുക. ആറാം ദിവസം രാവിലെയാണ് പർവതത്തിന്റെ മുകളിലെത്തുക. ഓരോ ദിവസവും മലമടക്കുകളിലെ ക്യാമ്പുകളിൽ രാത്രി തങ്ങി ഉറക്കവും വിശ്രമവും നടത്തിയാണ് യാത്ര തുടരേണ്ടത്. ഒപ്പമുള്ള പാചകക്കാർ അൽപം നേരത്തേ ക്യാമ്പുകളിലെത്തി ഭക്ഷണം തയാറാക്കും.

മലകയറ്റം

ഒന്നാം ദിവസം അതിരാവിലെ തന്നെ മച്ചാമേ ഗേറ്റിൽനിന്നും മലകയറ്റം തുടങ്ങി. തറനിരപ്പിൽനിന്ന് 3010 മീറ്റർ ഉയരെയുള്ള മച്ചാമേ ബേസ് ക്യാമ്പിലെത്തി. രണ്ടാം ദിവസം 3845 മീറ്റർ ഉയരത്തിലുള്ള ഷീരാ കേവ് ക്യാമ്പിലേക്ക്. ഈ ഭാഗത്തെ മലകയറ്റം അതികഠിനമാണ്. കാരണം, കുത്തനെയുള്ള പാറയിലൂടെയാണ് കയറേണ്ടത്. നാലഞ്ച് മണിക്കൂറെടുക്കുന്ന കയറ്റം. അത് താണ്ടിയപ്പോൾ ഉച്ചക്ക് ഒരുമണിയായി. രണ്ടു മണിക്കൂർ വിശ്രമിച്ചശേഷം തറനിരപ്പിൽനിന്ന് 4000 മീറ്റർ ഉയരമുള്ള ഒരു കൊടുമുടി അക്ലമൈസേഷന്റെ ഭാഗമായി കീഴടക്കി. അന്നവിടെ തങ്ങി. മൂന്നാം ദിവസം 4640 മീറ്റർ ഉയരെ ലാവാ ടവറിൽ ഉച്ചയോടെ എത്തി. ഉച്ചഭക്ഷണത്തിനുശേഷം സാധാരണ പർവതാരോഹണത്തിൽ നിർബന്ധമായ അക്ലമൈസേഷൻ നടത്തി. ‘ഹൈക്ക് ഹൈ, സ്ലീപ് ലോ’ അതായത് ഉയരത്തിലേക്ക് കയറുക, എന്നിട്ട് താഴേക്ക് ഇറങ്ങി ഉറങ്ങുക എന്ന ശാസ്ത്രീയ ആരോഗ്യ നിബന്ധന. അവിടെനിന്ന് 680 മീറ്റർ താഴേക്ക് ഇറങ്ങി തറനിരപ്പിൽനിന്ന് 3960 മീറ്റർ ഉയരത്തിലുള്ള ബാറാങ്കോ ക്യാമ്പിലെത്തി. അന്നവിടെ തങ്ങി.

കിളിമഞ്ചാരോയിലെ ഉഹുറു കൊടുമുടി

നാലാംദിവസം അവിടെനിന്ന് 4600 മീറ്റർ ഉയരത്തിലുള്ള ബരാഫു ക്യാമ്പിലെത്തി. ഈ ബേസ് ക്യാമ്പ് വരെയുള്ള മലകയറ്റം വലിയ ആയാസമുള്ളതാണ്. എട്ടു മണിക്കൂറോളമുള്ള ഈ ദൂരത്തിനിടയിൽ കറാംഗോ എന്നൊരു ക്യാമ്പുണ്ട്. സാധാരണഗതിയിൽ ഇവിടെ ഒരു ദിവസം തങ്ങും. എന്നാൽ, വലിയ തളർച്ചയൊന്നും തോന്നാഞ്ഞതുകൊണ്ടാണ് കയറ്റം തുടർന്നത്. ഇതിനിടയിൽ 4800 മീറ്റർ ഉയരത്തിൽ ഭിത്തിപോലെ നിൽക്കുന്ന ഒരു മലയുണ്ട്. ബാറാങ്കോ വാൾ എന്നാണ് പേര്. കുത്തനെ ഉയർന്നുനിൽക്കുന്ന അത് കയറിയിറങ്ങിയാലേ ബാരഫു ക്യാമ്പിലെത്താനാവൂ. ഈ കൊടുമുടിയുടെ മുകളിൽ ഓരോ കാലടിവെക്കാൻ മാത്രം വീതിയുള്ള വഴിയാണുള്ളത്. അതിലൂടെ നടന്നുവേണം കയറിയിറങ്ങാൻ. എന്തായാലും ആ കടമ്പ കടന്നു. ബരാഫുവിലെത്തി അന്ന് രാത്രി തങ്ങി. ഈ എട്ടു മണിക്കൂർ ദൂരം അതിസാഹസപ്പെട്ടും വിശ്രമമില്ലാതെയും താണ്ടിക്കടന്നതുകൊണ്ട് ഉണ്ടായ മെച്ചം ഒരുദിവസം കുറഞ്ഞുകിട്ടിയെന്നതാണ്.

ഒരുദിനം മുേമ്പ

അഞ്ചാം ദിവസം രാവിലെ ഉഹ്റു കൊടുമുടി കീഴടക്കാനായി. സാധാരണ ഷെഡ്യൂളിൽ അത് ആറാം ദിവസമാണ് സാധ്യമാകുക. അഞ്ചാംദിവസം പുലർച്ചെ മൂന്നിന് കയറ്റം തുടങ്ങി. ആ കയറ്റത്തിനിടയിൽ ജീവിതത്തിൽ അതുവരെ കാണാത്തൊരു സൗന്ദര്യ കാഴ്ച കണ്ടു. അതി മനോഹരമായ സൂര്യോദയം. 5500 മീറ്റർ ഉയരത്തിൽനിന്ന് കണ്ട സൂര്യോദയത്തിന്റെ അതുപോലൊരു മേനാഹാരിത വിവരണാതീതമാണെന്ന് അഭിലാഷ് മാത്യു പറയുന്നു.

രാവിലെ 10 മണിയോടെ ഉഹ്റു കൊടുമുടിയിലെത്തി. ലോകം കീഴടക്കിയ പോലൊരു അനുഭവമായിരുന്നു അത്. പർവത ചില്ലയിൽ കയറിനിന്ന് ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ പതാകകൾ വീശി. കൂടെ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ കൊടിയും. അസോസിയേഷന്റെ സജീവ പ്രവർത്തകനും സൗദി ഘടകത്തിന്റെ ഭാരവാഹിയുമാണ് അഭിലാഷ്. ഉഹ്റു കൊടുമുടിയിൽ 15 മിനിറ്റ് മാത്രമേ ചെലവഴിക്കാനായുള്ളൂ. അന്തരീക്ഷത്തിൽ 45 ശതമാനം ഓക്സിജൻ മാത്രമാണുള്ളത്. തലവേദന, ശ്വാസം മുട്ടൽ, ചുമ പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായി. പിന്നെ തിരിച്ചിറക്കം തുടങ്ങി. അതിനുമുമ്പ് ഉഹ്റു കൊടുമുടി കീഴടക്കിയയാളെന്ന നിലയിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് കിട്ടി. കമ്പനി ഗൈഡാണ് അത് സമ്മാനിച്ചത്. താൻസനിയ ഗവൺമെന്റ് നൽകുന്ന ആ ‘മൗണ്ടൻ ക്ലൈമ്പിങ് സർട്ടിഫിക്കറ്റ്’ പർവതാരോഹണ ദൗത്യവഴിയിലെ വലിയൊരു മുതൽക്കൂട്ടാണ്.


പ്രചോദനം നീരജ്

പർവതാരോഹണത്തിൽ പ്രചോദനം ആലുവക്കാരൻ നീരജ് ജോർജ് ആണ്. ട്യൂമർ ബാധിച്ച് ചെറുപ്പത്തിൽതന്നെ ഒരു കാൽമുട്ടിന് താഴെ മുറിച്ചുമാറ്റിയ നീരജ് ജോർജ് ക്രച്ചസ് ഉപയോഗിച്ചാണ് കിളിമഞ്ചാരോ കീഴടക്കിയത്. അങ്ങനെയൊരാൾക്ക് മുന്നിൽ തോറ്റുപോയ കൊടുമുടിയെ കീഴടക്കാൻ തന്നെക്കൊണ്ടും സാധിക്കും എന്ന ആത്മവിശ്വാസമാണ് ശരിക്കും ബലം തന്നത്. പാരാ ബാൻഡ്‌മിന്റണിൽ നാഷനൽ, ഇന്റർനാഷനൽ ലെവൽ ജേതാവുകൂടിയാണ് നീരജ് ജോർജ്. ഓരോ മലകയറ്റത്തിലും മനസ്സിലുണ്ടാവും ധൈര്യം പകർന്ന് നീരജിന്റെ മുഖം.

ഇനി ലക്ഷ്യം എവറസ്റ്റ്

അടുത്ത ലക്ഷ്യം എവറസ്റ്റ് കൊടുമുടി. 2024 ഏപ്രിലിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കയറുമെന്ന് അഭിലാഷ്. അതിനുള്ള മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. 6119 മീറ്റർ ഉയരമുള്ള ലേമ്പാച്ചെ കൊടുമുടി എവറസ്റ്റ് ബേസ് ക്യാമ്പിനൊപ്പം കീഴടക്കണം എന്ന ആഗ്രഹംകൂടിയുണ്ട്. 2024ൽ തന്നെ ‘അമ്മയും കുഞ്ഞും’ എന്നർഥം വരുന്ന 6812 മീറ്റർ ഉയരമുള്ള ‘അമ ധബലം’ കൊടുമുടിയും കയറണം. അതിനുശേഷമാണ് 2027ൽ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കേണ്ടത്. അതിനുള്ള തയാറെടുപ്പുകളുടെ ഭാഗമാണ് ഈ പറഞ്ഞ മലകയറ്റങ്ങളെല്ലാംതന്നെ. ഇതെല്ലാം നേപ്പാളിലാണ്. അതായത് അടുത്ത പർവതാരോഹണ ദൗത്യങ്ങളെല്ലാം നേപ്പാളിലായിരിക്കുമെന്നർഥം.

എവറസ്റ്റിലും തീരുന്നില്ല ആഗ്രഹം. ലോകത്തെ ഏഴ് കൊടുമുടികളിൽ കിളിമഞ്ചാരോയും എവറസ്റ്റും കൂടാതെ അർജന്റീനയിലെ അെകാൻകാഗ്വ, വടക്കേ അമേരിക്കയിലെ ഡെനാലി, യൂറോപ്പിലെ എൽബ്രൂസ്, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ, ആസ്ട്രേലിയയിലെ കോസിയൂസ്കോ എന്നിവ കൂടിയുണ്ട് ലിസ്റ്റിൽ.

റിയാദിലെ ടി.സി.സി ഐ.ടി കമ്പനിയിൽ സിസ്റ്റം എൻജിനീയറാണ് അഭിലാഷ്. ജീവിതപങ്കാളി ശിശിര റിയാദിലെ അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്. മക്കളായ സിയ, മേവൻ എന്നിവർ റിയാദിൽ സ്കൂൾ വിദ്യാർഥികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:everesttravelsKilimanjaroAbhilash MathewVilangad hill
News Summary - Mount Vilangad -Everest - Kilimanjaro- travel of abhilash mathew
Next Story