കാടുപിടിച്ച് നശിച്ച് കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്
text_fieldsകാടുപിടിച്ച് നശിക്കുന്ന കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്
മലപ്പുറം: കാടുപിടിച്ച് നശിക്കുകയാണ് കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്. 10 വർഷമായി സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. നേരത്തേ ഡി.ടി.പി.സിയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം നഗരസഭയായിരുന്നു സ്ഥലം അമ്യൂസ്മെന്റ് പാർക്കിനായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ, പാർക്ക് നടത്തിപ്പിലെ സാങ്കേതിക, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടതോടെ നഗരസഭക്ക് ഡി.ടി.പി.സിയുമായി കരാർ പുതുക്കാൻ കഴിഞ്ഞില്ല. ഇതോടെ പാർക്ക് നഗരസഭക്ക് നഷ്ടപ്പെട്ടു. പിന്നീട് പാർക്ക് അധികൃതർ അടച്ചുപൂട്ടി.
തുടർച്ചയായി അടഞ്ഞുകിടന്നതോടെ പാർക്ക് കാട് നിറയുകയായിരുന്നു.നിലവിൽ പാർക്കിലെ റൈഡുകൾ അടക്കം മാറ്റാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. നഗരസഭ റൈഡുകള്‍ വേഗത്തില്‍ ഒഴിവാക്കിത്തരണമെന്ന് 2020 നവംബര്‍ ഒമ്പതിന് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ റൈഡുകൾ ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചു. പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ റൈഡുകളുടെ വില നിര്‍ണയം നടത്തി.
25 റൈഡുകള്‍ക്കായി മാര്‍ക്കറ്റ് വില അനുസരിച്ച് 83,73,000 രൂപ കണക്കാക്കി.എന്നാല്‍, അടഞ്ഞുകിടക്കുന്ന പാര്‍ക്കിലെ റൈഡുകള്‍ പലതും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. റൈഡുകളുടെ മാര്‍ക്കറ്റ് വില കണക്കാക്കി പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ വിഭാഗം വില മൂല്യനിര്‍ണയം നടത്തിയതിനാല്‍ ഈ റൈഡുകള്‍ മാര്‍ക്കറ്റ് നിരക്കിന് ലേലം ചെയ്യാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
റൈഡുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ നഗരസഭ ആലോചിച്ചെങ്കിലും സ്ഥലം ലഭിക്കാതെ വന്നതോടെ പാർക്കിൽതന്നെ കിടക്കുകയാണ്. ഡി.ടി.പി.സി അമ്യൂസ്മെന്റ് പാർക്കുമായി ബന്ധപ്പെട്ട കരാർ പുതുക്കി നൽകുകയാണെങ്കിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്.
സ്ഥലം വിട്ടുനൽകിയാൽ പുതിയ പദ്ധതികൾ വരും
കരാർ പുതുക്കാതെ വന്നതോടെ കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്കിൽ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. ഡി.ടി.പി.സി കരാർ പുതുക്കി സ്ഥലം വിട്ടുനൽകുകയാണെങ്കിൽ നഗരസഭക്ക് മറ്റു പദ്ധതികൾ സ്ഥലത്ത് കൊണ്ടുവരാൻ സഹായകരമാകും. പദ്ധതിക്ക് ഫണ്ട് പ്രശ്നമാകില്ല. ഇക്കാര്യത്തിൽ ജില്ല ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും അനുകൂല തീരുമാനമാണ് വേണ്ടത്.
-പി.കെ. അബ്ദുൽ ഹകീം, (നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

