ഹിമാചലിലെ ഏറ്റവും ദൈർഘ്യമേറിയ ടോയ് ട്രെയിൻ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കംഗ്ര വാലി റെയിൽവേ സർവീസ് പുനരാരംഭിച്ചു
text_fieldsഹിമാചലിലെ മനോഹരമായ റെയിൽ പാതകളിലൊന്നായ കംഗ്ര വാലി റെയിൽവേ നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങി. പഞ്ചാബിലെ പത്താൻകോട്ടിനെയും ഹിമാചലിലെ ജോഗീന്ദർ നഗറിനെയും ബന്ധിപ്പിക്കുന്ന ഈ കൊളോണിയൽ കാലഘട്ടത്തിലെ നാരോ-ഗേജ് പാത ചൊവ്വാഴ്ചയാണ് സർവീസ് പുനരാരംഭിച്ചത്. 2022-ലെ ശക്തമായ മൺസൂൺ മഴയിൽ ചക്കി നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്നാണ് സർവീസ് നിർത്തിവെക്കേണ്ടി വന്നത്. 164 കിലോമീറ്റർ നീളമുള്ള ഈ പാത ഹിമാചലിലെ ഏറ്റവും ദൈർഘ്യമേറിയ ടോയ് ട്രെയിൻ റൂട്ടാണ്.
കംഗ്ര, നൂർപ്പൂർ, ജ്വാലാമുഖി, പാലംപൂർ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങൾക്ക് ഈ ട്രെയിൻ സർവീസ് വലിയ ആശ്വാസമാണ് നൽകുന്നത്. റോഡ് മാർഗമുള്ള യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ബസ് യാത്രയ്ക്ക് ഏകദേശം 392 രൂപ ചെലവാകുമ്പോൾ, ട്രെയിൻ ടിക്കറ്റിന് ഏകദേശം 40 രൂപ മാത്രമേ ആകുന്നുള്ളൂ. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമാണ് ഈ സേവനം. ഹമീർപൂർ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ, രാജ്യസഭാ എം.പി രാജീവ് ഭരദ്വാജ് എന്നിവർ ചേർന്നാണ് കംഗ്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ആദ്യ ദിവസം പത്താൻകോട്ട് സിറ്റി നാരോ-ഗേജ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ അഞ്ചിനും ഏഴിനും രണ്ട് ട്രെയിനുകൾ പുറപ്പെട്ടു. ഹിമാചൽ ഭാഗത്തുനിന്ന് രാവിലെ 8:30-ന് സർവീസുകൾ ആരംഭിച്ചു. 1929-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ഈ പാത ജ്വാലാമുഖി, ബൈജ്‌നാഥ്, പാലംപൂർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നു. ബിയാസ് നദിയിലെ പോങ് ഡാം റിസർവോയറിന് അരികിലൂടെയും തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും ധൗലാധർ മലനിരകളുടെ പശ്ചാത്തലത്തിലൂടെയുമാണ് ട്രെയിൻ കടന്നുപോകുന്നത്. 900-ലധികം പാലങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത ടൂറിസ്റ്റുകൾക്ക് വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. കൽക്ക-ഷിംല ടോയ് ട്രെയിനിൽ നിന്ന് വ്യത്യസ്തമായി ശാന്തമായ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തെരഞ്ഞെടുപ്പായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

