പ്രീമിയം ട്രെയിനിൽ മാത്രമല്ല സാധാരണ ട്രെയിനിലും നല്ല വൃത്തിയുണ്ടെന്ന് യാത്രക്കാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ചകൾ
text_fieldsതമിഴ്‌നാട്ടിലെ ഒരു സാധാരണ പാസഞ്ചർ ട്രെയിൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. മധുരയിൽ നിന്ന് രാമേശ്വരത്തേക്കുള്ള യാത്രയ്ക്കിടെ കണ്ട ട്രെയിനിന്റെ അസാധാരണമായ വൃത്തിയും വെടിപ്പും കണ്ട് അത്ഭുതപ്പെട്ട ഒരു യാത്രക്കാരൻ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.
ആർ. ഗൗരവ് എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഈ വ്യത്യസ്തമായ യാത്രാനുഭവം പങ്കുവെച്ചത്. വടക്കേ ഇന്ത്യയിലെ ട്രെയിൻ യാത്രകളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം ഇതിനകം വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ‘പലപ്പോഴും പ്രീമിയം ട്രെയിനുകൾ മാത്രമാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് നമ്മൾ കരുതുന്നു. എന്നാൽ ഒരു സാധാരണ പാസഞ്ചർ ട്രെയിൻ പോലും ശരിയായി പരിപാലിച്ചാൽ എത്രത്തോളം മനോഹരമായിരിക്കുമെന്ന് ഈ യാത്ര തെളിയിച്ചു’ ഗൗരവ് തന്റെ പോസ്റ്റിൽ കുറിച്ചു.
താൻ സഞ്ചരിച്ച കോച്ചിലെ ടോയ്‌ലറ്റുകൾ, വാഷ് ബേസിൻ, തറ, പ്ലാറ്റ്‌ഫോം എന്നിവ അതീവ വൃത്തിയിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം' എന്ന തലക്കെട്ടോടെയാണ് ഗൗരവ് വിഡിയോ പോസ്റ്റ് ചെയ്തത്. റെയിൽവേയുടെ ശുചീകരണ വിഭാഗത്തിന്റെ കൃത്യമായ ഇടപെടലും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
വിഡിയോ വൈറലായതോടെ, യാത്ര തുടങ്ങുന്നതിന് മുമ്പ് മാത്രം വൃത്തിയാക്കിയതാകാം ഇതെന്ന സംശയം പലരും ഉന്നയിച്ചു. എന്നാൽ ഇതിന് മറുപടിയായി മറ്റൊരു വിഡിയോ കൂടി ഗൗരവ് പങ്കുവെച്ചു. ഏകദേശം 170 കിലോമീറ്റർ ദൂരം സഞ്ചരിച്ച ശേഷവും ട്രെയിനിന്റെ അവസ്ഥയിൽ വലിയ മാറ്റമൊന്നുമില്ലെന്നും, ടോയ്‌ലറ്റുകളും സീറ്റുകളും അപ്പോഴും വൃത്തിയായി തന്നെ തുടരുന്നുവെന്നും അദ്ദേഹം വിഡിയോയിലൂടെ തെളിയിച്ചു.
മാലിന്യങ്ങൾ വലിച്ചെറിയാതെയും പൊതുസൗകര്യങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചും യാത്രക്കാർ സഹകരിക്കുകയാണെങ്കിൽ ഏത് സാധാരണ ട്രെയിനും തുടക്കം മുതൽ ഒടുക്കം വരെ വൃത്തിയായി സൂക്ഷിക്കാമെന്ന് ഗൗരവ് ഓർമിപ്പിച്ചു. ഗൗരവിന്റെ വിഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. റെയിൽവേ ജീവനക്കാരുടെ പരിശ്രമത്തെയും യാത്രക്കാരുടെ പക്വതയെയും പലരും അഭിനന്ദിച്ചു. എന്നാൽ, ഒരൊറ്റ ട്രെയിൻ കണ്ടതുകൊണ്ട് മാത്രം ഒരു മേഖലയെ മൊത്തത്തിൽ വിലയിരുത്തുന്നത് ശരിയല്ലെന്നും, വൃത്തി എന്നത് വ്യക്തിഗതമായ ശീലമാണെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

