Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kashmir
cancel
Homechevron_rightTravelchevron_rightExplorechevron_right'കശ്​മീരിന്‍റെ...

'കശ്​മീരിന്‍റെ പത്തിലൊന്ന് സൗന്ദര്യവും കാഴ്ചകളും സ്വിറ്റ്സർലാൻഡിലുണ്ടോ?'

text_fields
bookmark_border

തിരക്കുപിടിച്ച ജോലിക്കിടയിലെ ആശ്വാസ തീരങ്ങളാണ് മലപ്പുറം പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലെ ഒാർത്തോസർജൻ ഡോ. ഇ.ജി. മോഹൻകുമാറിന്‍റെ ഒാരോ യാത്രകളും. തൊഴിൽപരമായ സമ്മർദ്ദങ്ങളും തിരക്കുമെല്ലാം അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗമായിട്ടാണ് അദ്ദേഹം യാത്രകളെ കാണുന്നത്. കുടുംബവുമൊത്ത് മനസ്സ് തുറന്ന് ചെലവഴിക്കാൻ ലഭിക്കുന്ന സമയവും ഇൗ യാത്രാവേളകൾ തന്നെ. എത്ര തിരക്കുണ്ടെങ്കിലും ഒാരോ വർഷവും രണ്ട് - മൂന്ന്​ തവണ ഇതിനായി സമയം കണ്ടെത്തും.

ദീർഘനാളത്തെ വിശ്രമമില്ലാത്ത ജോലിക്ക് ശേഷമായിരിക്കും ഇവയെല്ലാം. തിരിച്ചുവരുേമ്പാൾ മനസ്സിനും ശരീരത്തിനുമെല്ലാം നവോൻമേഷം ലഭിച്ചിട്ടുണ്ടാകും. അടുത്ത മൂന്നോ നാലോ മാസത്തേക്കുള്ള ഉൗർജവും ഇതോടൊപ്പം സംഭരിക്കും.

ഒാർത്തോസർജൻ എന്ന നിലക്ക് ഡോക്ടറുടെ ഒാരോ നിമിഷവും വിലപ്പെട്ടതാണ്. തിരക്കുപിടിച്ച ദിനങ്ങളാണ് എപ്പോഴും. ഇതോടൊപ്പം അതിസമ്മർദ്ദവും നിറഞ്ഞിരിക്കും. പല ദിവസങ്ങളിലും തുടർച്ചയായി 20 മണിക്കൂർ വരെ ആശുപത്രിയിലും രോഗികൾക്കിടയിലുമായി ചെലവഴിക്കേണ്ടി വരാറുണ്ട്. ഇൗ സമ്മർദ്ദങ്ങളെയെല്ലാം ലഘൂകരിക്കാൻ മോഹൻകുമാർ കണ്ടെത്തുന്ന ഏറ്റവും മികച്ച മാർഗമാണ് യാത്ര.

പ്രിയം വിദേശരാജ്യങ്ങൾ

ഇന്ത്യക്ക് പുറത്തേക്കാണ് മിക്ക യാത്രകളും. അവിടത്തെ ജനങ്ങളെ കാണുന്നതിൽ, അവരുടെ സംസ്കാരം പഠിക്കുന്നതിൽ, അവരുടെ ജീവിതം കണ്ടറിയുന്നതിൽ, ഭൂപ്രകൃതിയുടെ വൈവിധ്യങ്ങൾ തൊട്ടറിയുന്നതിലെല്ലാം അദ്ദേഹം ആനന്ദം കണ്ടെത്തുന്നു.

ആദ്യ വിദേശയാത്ര വർഷങ്ങൾക്ക് മുമ്പ് ദുബൈയിലേക്കാണ്. അതിനുശേഷവും പത്തോളം തവണ മണലാര്യണത്തിലെ സ്വർഗം തേടിപ്പോയി. മക്കളോട് എവിടെ പോകണമെന്ന് ചോദിച്ചാൽ ആദ്യ മറുപടി ദുബൈ എന്ന് തന്നെയാകും. അത്രക്കും പ്രിയങ്കരമാണ് ആ നാട്. കേരളത്തിലെ ചുറ്റുപാടും ഭൗതിക സൗകര്യങ്ങളും കണ്ട് അവിടെ എത്തിയപ്പോൾ ഏതോ മായിക ലോകത്ത് വന്നിറങ്ങിയ അനുഭവമായിരുന്നു.


ദുബൈ യാത്രക്ക് ശേഷമാണ് മറ്റു വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മോഹം തോന്നുന്നത്. യാത്രക്ക് മുമ്പ് ഒാരോ നാട്ടിലെയും ജനങ്ങളുടെ സംസ്കാരം, ഭാഷ, കറൻസി തുടങ്ങിയവയും അവിടത്തെ പ്രധാനപ്പെട്ട കാഴ്ചകൾ എന്താണെന്നും സംബന്ധിച്ച രൂപരേഖ മനസ്സിൽ തയാറാക്കാറുണ്ട്.

36 രാജ്യങ്ങൾ ഇതുവരെ സന്ദർശിച്ചു. മൂന്ന് തവണയായി അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റിക്കറങ്ങി. ഇൗജിപ്ത്, കെനിയ, മൊറോക്കൊ, മൗറീഷ്യസ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ്, പോർചുഗൽ, ജർമനി, നെതർലാൻഡ്സ്, ഡെൻമാർക്ക്, സ്വീഡൻ, നോർവെ, ഫിൻലാൻഡ്, എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ബെൽജിയം, ഇറ്റലി, സ്വിറ്റ്സർലാൻഡ്, തുർക്കി, ഒമാൻ, യു.എ.ഇ, ഖത്തർ, റഷ്യ, ചൈന, തായ്​ലാൻഡ്, മലേഷ്യ, സിംഗപ്പുർ, ഹോംഗോങ്, ഇന്തോനേഷ്യ, ശ്രീലങ്ക, ജപ്പാൻ, സൗത്ത് കൊറിയ... മോഹൻകുമാറും കുടുംബവും സഞ്ചരിച്ച രാജ്യങ്ങളുടെ പട്ടിക നീളുകയാണ്.

ന്യൂസിലാൻഡ്, ആസ്ട്രേലിയ യാത്രകളൊക്കെ ഇനി മനസ്സിലുണ്ട്. അതിലേറെ വലിയൊരു ആഗ്രഹം സൈബീരയയിലൂടെയുള്ള ട്രെയിൻ യാത്രയാണ്. ഉത്തരധ്രുവത്തിലെ അലാസ്കയെന്ന മായിക ഭൂമിയും പകൽസ്വപ്നത്തിൽ ഇടക്ക് വരാറുണ്ട്.





ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലൂടെയും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ജമ്മു കശ്മീർ തന്നെയാണ് ഏറ്റവും മികച്ച അനുഭവമേകിയത്. ഗുൽമർഗും സിയാച്ചിൻ മേഖലയുടെ സമീപ പ്രദേശങ്ങളുമെല്ലാം അവർണനീയമാണ്. ഇന്ത്യയുടെ സ്വിറ്റ്സർലാൻഡ് എന്നാണ് ജമ്മു കശ്മീരിനെ വിശേഷിപ്പിക്കാറ്. സ്വിറ്റ്സർലൻഡ് യാത്ര കഴിഞ്ഞ് ആറ് മാസങ്ങൾക്കകമാണ് ഇന്ത്യയുടെ വടക്കെ അറ്റത്തെത്തുന്നത്. എന്നാൽ, ജമ്മു കശ്മീരിെൻറ പത്തിലൊന്ന് സൗന്ദര്യവും കാഴ്ചകളും യഥാർഥ സ്വിറ്റ്സർലാൻഡിൽ ഇല്ലെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. അത്രക്ക് നയനസുന്ദരമാണ് കശ്മീരിലെ ഒാരോ പ്രദേശവും.

വിസ്മയിപ്പിച്ച നോർവെയും ജപ്പാനും

ഒാരോ നാട്ടിലെയും ജനങ്ങളുടെ സംസ്കാരവും പെരുമാറ്റ രീതിയുമല്ലൊം യാത്രയിൽ ഏറെ സ്വാധീനിക്കാറുണ്ട്. സന്ദർശിച്ച രാജ്യങ്ങളിൽ ഭൂമി ശാസ്ത്രവും സൗന്ദര്യപരമായും ഏറ്റവും മികച്ച നാട് നോർവെയാണെന്നാണ് അഭിപ്രായം. അവിടത്തെ ഒാരോ അനുഭവങ്ങളും വ്യത്യസ്തമായിരുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണം, കലണ്ടർ ചിത്രങ്ങളെ ഒാർമിക്കുന്ന ഭൂപ്രകൃതി, തടാകങ്ങൾ, മലനിരകൾ എന്നിവയെല്ലാം ഇന്നും കൺമുന്നിൽ മായാതെ നിൽക്കുന്നു. എന്നാൽ, ശാന്തമായ പെരുമാറ്റവും സൗമ്യ മനോഭാവവുമായി ഏറെ വിസ്മയിപ്പിച്ചത് ജപ്പാനിലെ ജനങ്ങളാണ്. മിതഭാഷികളും പെെട്ടന്ന് നമ്മളോട് ഇണങ്ങുന്നവരുമാണ് അവർ. അതിലുപരി കുലീനവും സംസ്കാര സമ്പന്നരും. ഒരിക്കൽ കൂടി പോകണമെന്ന് തോന്നിയ രാജ്യം കൂടിയാണ് ജപ്പാൻ.

യൂറോപ്പിലുള്ളവരും മികച്ച രീതിയിലാണ് അതിഥികളോട് പെരുമാറുകയെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. ബഹളമോ അനാവശ്യ തിരക്കോ അവർ സൃഷ്ടിക്കില്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും അംഗീകരിക്കാൻ മനസ്സുള്ളവർ. ഇതെല്ലാം നമുക്ക് യാത്രയിലൂടെ പഠിച്ചെടുക്കാം.

അതേസമയം, ഇംഗ്ലണ്ട് അത്ര നല്ല അനുഭവമല്ല ഇവർക്ക് നൽകിയത്. അവിടത്തെ കാഴ്ചകളുടെ പ്രശ്നമല്ല. നാട്ടുകാരുടെ മനസ്സിൽനിന്ന് ഇപ്പോഴും കൊളോണിയൽ ചിന്താഗതിയും അതിെൻറ പ്രേതവുമെല്ലാം വിട്ടുമാറിയിട്ടില്ല. ഇംഗ്ലീഷുകാരല്ലാത്തവരെ കാണുേമ്പാൾ പരമ പുച്ഛമാണ് പലർക്കും. അതേസമയം, മറ്റു യൂറോപ്യൻ രാജ്യങ്ങളിലോ അമേരിക്കയിലൊ ഇത്തരമൊരു പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല.

മാസായി മാരയിലെ മഴവെള്ളപ്പാച്ചിൽ

മറക്കാൻ കഴിയാത്തതും ഏറെ ഭീതി ജനിപ്പിച്ചതുമായ യാത്രയായിരുന്നു കെനിയയിൽ. ഭാര്യയും മൂത്ത മകളുമായിരുന്നു കൂടെയുണ്ടായിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്ത വന്യജീവി സേങ്കതമായ മാസായി മാരയിലായിരുന്നു രണ്ട് ദിവസം. ആ സമയങ്ങളിൽ നല്ല മഴയായിരുന്നു. തിരിച്ചുവരുേമ്പാൾ മഴവെള്ളപ്പാച്ചിലിൽ റോഡ് ഒലിച്ചുപോയി. വാഹനങ്ങൾക്ക് മുന്നോട്ടുപോകാനാവുന്നില്ല.


കൊടുംവനമായതിനാൽ നാട്ടുകാരുമില്ല. സഞ്ചാരികളുമായി വന്ന വാഹനങ്ങൾ കുടുങ്ങി നിരനിരയായി നിൽക്കുന്നു. കൊതുക് പോലുള്ള പ്രാണികൾ അവിടെ നിറഞ്ഞിട്ടുണ്ട്. ഇവയുടെ അസഹ്യമായ ആക്രമണം ഒരുഭാഗത്ത് അരങ്ങേറുന്നു. മറുഭാഗത്ത് കാടും കുറ്റിച്ചെടുകളും. വല്ല വന്യജീവികളും പതിയിരിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥ.

യാത്രക്കാർ ചേർന്ന് റോഡിന് കുറുകെ മരങ്ങളിട്ട് താൽക്കാലിക വഴിയൊരുക്കി. അതിലൂടെ ഒാരോരുത്തരെയും കൈപിടിച്ച് മറുകര കടത്തുന്നു. ഡാമിെൻറ ഷട്ടറുകൾ തുറന്നിട്ടപോലെ താഴെ വെള്ളം കുതിച്ചൊഴുകുന്നു. ഒന്ന് അടിതെറ്റിയാൽ പൊടിപോലും ഉണ്ടാകില്ല. മനസ്സിനെയാകെ പിടിച്ചുലച്ച നിമിഷം. പാലം കടന്നതോടെയാണ് ശ്വാസം നേരെ വീണത്. അവിടെനിന്ന് മറ്റൊരു വാഹനത്തിലാണ് തിരിച്ചുപോയത്.

സർവലോക യാത്രാ സംഘങ്ങൾ

മോഹൻകുമാറിെൻറ ഒാരോ യാത്രകളിലും കൂടെയുണ്ടാകാറുള്ളത് ഭാര്യ ഡോ. സുജാതയാണ്. പിന്നെ മക്കൾക്ക് ഒഴിവുണ്ടെങ്കിൽ അവരും ഒപ്പമുണ്ടാകും. കുടുംബവുമൊത്തുള്ള യാത്ര തന്നെയാണ് ഏറ്റവും ആനന്ദം തരുന്നത്. ചെറുപ്പക്കാലത്ത് അച്​ഛന്‍റെയും അമ്മയുടെയും കൂടെ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമൊല്ലാം നിരവധി യാത്രകൾ പോയിട്ടുണ്ട്. ഇത് കൂടാതെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരോടൊപ്പം കൊച്ചു യാത്രകളും പതിവാണ്. ഇവിടെയും കുടുംബം ചാരെയുണ്ടാകും.

ഡോ. മോഹൻ കുമാറും കുടുംബവും


വിദേശ യാത്രകളെല്ലാം ട്രാവൽ ഏജൻസികളുടെ സഹായത്തോടെയാണ് പോകാറ്. എന്നാൽ, ഒരു തവണ മാത്രം സ്വന്താമയി യാത്രാ പദ്ധതികൾ തയാറാക്കുകയുണ്ടായി. പക്ഷെ, അത് അത്ര പ്രായോഗികമായില്ല എന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. യൂറോപ്പിലൂടെയുള്ള യാത്രയായിരുന്നുവത്. വിശ്രമവും ഉല്ലാസവുമാണ് പ്രധാന ലക്ഷ്യം. അതിനിടയിൽ നമ്മൾ തന്നെ എല്ലാ പദ്ധതികളും തയാറാക്കുേമ്പാൾ യാത്ര പൂർണതോതിൽ ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. എങ്ങോെട്ടല്ലാം പോകണം, അടുത്തത് എന്ത് ചെയ്യണമെന്നല്ലാം നമ്മൾ തന്നെ പഠിച്ച് തീരുമാനിക്കണം. അത് അൽപ്പം ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിൽ.

അതിനാലാണ് ട്രാവൽസുകളുടെ സഹായം തേടുന്നത്. എല്ലാ കാര്യങ്ങളും മുൻകൂട്ടി അവർ അറിയിക്കും. എല്ലാം കൃത്യമായും സമയബന്ധിതമായും നടക്കും. കൂടെ ഇംഗ്ലീഷ് അറിയുന്ന ഗൈഡും ഉണ്ടാകും. അെതല്ലാം ഏറെ സഹായകരമാണ്.

അതേസമയം, ഇത്തരം യാത്രകൾ പട്ടാളചിട്ട പോലെയാണെന്ന് മക്കൾ വിമർശിക്കാറുണ്ട്. ചിട്ടയോടെയുള്ള യാത്രകൾ ചിലപ്പോൾ അവരുടെ രസം കെടുത്തുന്നുണ്ടാകും. തലമുറകൾ തമ്മിലെ വ്യത്യാസമാവാമത്. എന്നാൽ, മുൻകൂട്ടി തയാറാക്കിയ പദ്ധതികൾ പ്രകാരമുള്ള യാത്രകൾ തന്നെയാണ് മനസ്സിലെ ഭാരം ഇറക്കിവെക്കാനുള്ള ഏറ്റവും നല്ല ഉപാധി.

കോഴിക്കോടുള്ള എൻ.എ. റഹീമിെൻറ സഹായത്തോടെയാണ് ഇൗ യാത്രകൾ സാധ്യമാവുന്നത്. മനസ്സിലുള്ള ആശയങ്ങൾ അവർക്ക് പകർന്നുകൊടുക്കും. അതിനനുസരിച്ചുള്ള പദ്ധതികൾ അവർ ഒരുക്കും. േഗ്ലാബസ്, കോസ്േമാസ് പോലുള്ള വിദേശ ടൂർ ഒാപേററ്റർമാരുടെ സഹകരണവും അവർക്കുണ്ടാകും.

ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരോടൊപ്പം ബസുകളിലായിരിക്കും യാത്ര. അതും വലിയൊരു അനുഭവം തന്നെയാണ് പകർന്നേകുക. 10-12 ദിവസത്തിനിടെ ലഭിക്കുന്ന പാഠങ്ങൾ ഏറെ വലുതാകും. നിരവധി രാജ്യങ്ങളിൽനിന്നുള്ളവരുടെ അനുഭവങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പുതിയ സൗഹൃദത്തിെൻറ വാതിലുകൾ അവിടെ തുറന്നിടും.

അവരുടെ ശൈലിയും ദിനചര്യകളുമെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നു. ഇൗ യാത്രയിലെ കൃത്യനിഷ്ഠതയെല്ലാം കണ്ടുപഠിക്കേണ്ടത് തന്നെയാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതെ എങ്ങനെ ജീവിക്കണമെന്നതിെൻറ ഉത്തമ ഉദാഹരണം കൂടിയാണ് ഇൗ യാത്രകൾ. പക്ഷെ, ഇതിലെല്ലാം ഇന്ത്യക്കാരെ അപൂർവമായിട്ട് മാത്രമേ കാണാറുള്ളൂ.

ടൂർ ഒാപറേറ്റർമാർക്ക് കീഴിലായതിനാൽ കുടുംബവുമൊത്തുള്ള യാത്രകളും തികച്ചും സുരക്ഷിതമായിരിക്കും. ഒരു യാത്ര കഴിഞ്ഞ് എത്തുേമ്പാഴേക്കും അടുത്തത് എന്നാെണന്നും എങ്ങോട്ടാണെന്നും പ്ലാൻ ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും.

ലോക്ഡൗണിലെ നഷ്ടങ്ങൾ

യാത്രക്ക് മുമ്പായി സ്വന്തം രോഗികളുടെ പരിചരണം കൂടെയുള്ള ഡോക്ടർമാരെയാണ് ഏൽപ്പിക്കാറ്. എന്നാലും അവർ സംശയം ദൂരീകരിക്കാൻ വിളിക്കാറുണ്ട്. അതേസമയം, ചില ഫോണുകൾ യാത്രയുടെ ആനന്ദം കെടുത്തും. കാരണം, അത്ര സുഖകരമായ വാർത്തയാവില്ല മറുതലക്കലിൽനിന്ന് കേൾക്കുക. പിന്നെ അൽപ്പനേരത്തേക്ക് യാത്ര ആസ്വദിക്കാൻ കഴിയില്ല.

പലരും യാത്രയിലാണെന്ന് അറിയുേമ്പാൾ വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല. നിവൃത്തിയില്ലാതാകുേമ്പാൾ മാത്രമാണ് വിളിക്കുക. അത് തൊഴിലിെൻറ ഭാഗമായതിനാലും മാനുഷിക പരിഗണന വെച്ചും മറുപടി നൽകാൻ പരമാവധി ശ്രമിക്കും.

ഇൗ കോവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടബോധം തോന്നിയതും യാത്രകളെ കുറിച്ചാണ്. കഴിഞ്ഞ ഏപ്രിലിൽ ഗ്രീസിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ, ലോക്ഡൗൺ വന്നതോടെ പദ്ധതികൾ തകിടം മറിഞ്ഞു. ഇൗ സമയത്ത് പഴയ യാത്രാ ആൽബങ്ങൾ എടുത്തുനോക്കി നെടുവീർപ്പിടുകയായിരുന്നു ഡോക്ടറും കുടുംബവും.

യാത്രകൾ കൂടാതെ അതുമായി ബന്ധപ്പെട്ട വിഡിയോകളും വിവരണവുമെല്ലാം ആസ്വദിക്കാറുണ്ട്. ഇത്തരത്തിൽ സ്ഥിരമായി കാണുന്ന ചാനലാണ് സഫാരി. പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര യാത്രാ ലോകത്തെ ഹീറോ തന്നെയാണ്. പ്രഫഷനൽ ട്രാവലറാണ് അദ്ദേഹം. മോഹൻകുമാർ പോയ സ്ഥലങ്ങളിലൂടെ സന്തോഷിെൻറ യാത്രാവിവരണവും വിഡിയോകളും കാണുേമ്പാൾ വല്ലാത്തൊരു അനുഭൂതിയാണ്.

അതിജീവനത്തിന്‍റെ വഴികൾ

ജോലിയുടെ സമ്മർദ്ദങ്ങളില്ലാത്ത ആരുമുണ്ടാകില്ല. എന്നാൽ, അതിെൻറ തോത് പലരീതിയിലായിരിക്കും. അതിനെ മറികടക്കാനുള്ള മരുന്നാണ് യാത്രകൾ. കിണറ്റിലെ തവളയെപ്പോലെ നമ്മുടെ നാട് മാത്രമാണ് ലോകമെന്ന് ചിന്തിച്ച് നിൽക്കരുത്. യാത്രകൾ അത്തരം ചിന്തകളെയും കാഴ്ചപ്പാടകളെയും മാറ്റിമറിക്കും. നമ്മൾ ഇനിയും മാറേണ്ടതുണ്ടെന്ന് അവ പഠിപ്പിക്കുന്നു.

എല്ലാവരും നിർബന്ധമായും ചെയ്യേണ്ട കാര്യമാണ് യാത്ര. അതൊരു ശീലമാക്കി മാറ്റണം. ജീവിത സായാഹ്നത്തിലല്ല, ആരോഗ്യമുള്ള സമയത്താണ് അവ വേണ്ടത്. ജോലിയും യാത്രയുമെല്ലാം ഒരുമിച്ച് കൊണ്ടുപോകണം. അതല്ലെങ്കിൽ അണ്ണാൻ ക്ഷാമകാലത്തേക്ക് കായ് കനികൾ കൂട്ടിവെച്ചപോലെയാകും. ക്ഷാമം വന്നപ്പോൾ അവ കഴിക്കാനാവാത്തവിധം പല്ലുകൾ കൊഴിഞ്ഞ് അണ്ണാനപ്പോലെ അവശാനാകും മനുഷ്യനും.

ആരോഗ്യവും സാഹചര്യവും സമ്മതിക്കുകയാണെങ്കിൽ ഇനിയും യാത്ര ചെയ്യാൻ തന്നെയാണ് ഡോക്ടറുടെയും കുടുംബത്തിെൻറയും ആഗ്രഹം. ഇത്തരം യാത്രകളിലൂടെ ലഭിക്കുന്ന അറിവ്, ഉൗർജം, സംസ്കാരം എന്നിവ വഴി അവനവനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.

ബ്ലഡ് ബാങ്ക് മെഡിക്കൽ ഒാഫിസറാണ് ഭാര്യ ഡോ. സുജാത മോഹൻകുമാർ. മക്കൾ ഡോ. കാർത്തിക മോഹൻകുമാറും ഡോ. കവിത മോഹൻകുമാറും ഒപ്താൽമിക് സർജൻമാരാണ്. ഇ.എൻ.ടി സർജൻ ഡോ. രാഗേഷ് രാമചന്ദ്രൻ, പീഡിയാട്രീഷൻ ഡോ. ആനന്ദ് ഗംഗാധരൻ എന്നിവരാണ് മരുമക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and KashmirSwitzerland
News Summary - ‘Does one tenth of the beauty and sights of Kashmir exist in Switzerland?’
Next Story