ലോകം ചുറ്റുന്ന ‘തൊപ്പി’ക്കാരൻ; 80 രാജ്യങ്ങൾ, 500 തൊപ്പികൾ
text_fieldsവിവിധ രാജ്യങ്ങളിൽനിന്ന് വാങ്ങിയ തൊപ്പികളുടെ പ്രത്യേകത വിശദീകരിക്കുന്ന കിഴക്കേതിൽ സക്കറിയ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണക്കാരൻ കിഴക്കേതിൽ സക്കറിയയുടെ യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോ യാത്രയും അവസാനിക്കുന്നത് ആ നാട്ടിലെ സംസ്കാരം തുടിക്കുന്ന ഒരു തൊപ്പിയിലായിരിക്കും. കഴിഞ്ഞ 20 വർഷമായി 80ലധികം രാജ്യങ്ങൾ സന്ദർശിച്ച സക്കറിയയുടെ ശേഖരത്തിൽ ഇന്ന് അഞ്ഞൂറോളം വ്യത്യസ്തമായ തൊപ്പികളുണ്ട്. ഏഷ്യയിലെയും യൂറോപ്പിലെയും തൊപ്പികൾ മുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വർണാഭമായ തൊപ്പികളും ഇതിൽ ഉൾപ്പെടും.
ഒരു ദേശത്തെ തിരിച്ചറിയാൻ അവിടുത്തെ വേഷവിധാനം നോക്കിയാൽ മതി എന്ന പക്ഷക്കാരനാണ് സക്കറിയ. ഓരോ തൊപ്പിക്കും പറയാൻ ഓരോ കഥയുണ്ട്. തുർക്കി തൊപ്പി ഒരു പ്രത്യേക നിർമിതിയാണ്. തൊപ്പിക്ക് മുകളിൽ തുണി ചുറ്റിയ നിലയിലാവും ഇത്. തലയുടെ മുകൾഭാഗത്ത് മാത്രം പരന്നുകിടക്കുന്ന ചെറിയ തൊപ്പികളാണ് ഇസ്രായേലുകാരുടേത്. വെണ്മയാർന്ന വെളുത്ത തൊപ്പികളാണ് വെനീസുകാരുടേത്. വർണാഭമായ ഡിസൈനുകളാൽ സമ്പന്നമാണ് ആഫ്രിക്കൻ തൊപ്പികൾ. മരുഭൂമിയിലെ ചൂടിൽനിന്ന് രക്ഷനേടാനുള്ള തലപ്പാവുകൾ മുതൽ തണുത്ത മലനിരകളിലെ രോമത്തൊപ്പികൾ വരെ സക്കറിയ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
സക്കറിയയുടെ വേഷവും യാത്രക്കാരെയും അധികൃതരെയും പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഒരിക്കൽ അറബി വേഷവും അഫ്ഗാനി തൊപ്പിയും ധരിച്ച് നെടുമ്പാശ്ശേരിയിൽനിന്ന് ഈജിപ്തിലേക്ക് പോകാനൊരുങ്ങിയ സക്കറിയയെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അമ്പരന്നു. മലയാളിയല്ലെന്ന് കരുതി ബാഗേജുകൾ വിശദമായി പരിശോധിച്ചു.
ബോഡിങ് പാസ് കിട്ടിയിട്ടും ഒന്നര മണിക്കൂറോളം നീണ്ട പരിശോധന. ഒടുവിൽ സക്കറിയയുടെ യൂട്യൂബ് ചാനലിലെ യാത്രാവിശേഷങ്ങൾ കണ്ടപ്പോഴാണ് അവരുടെ സംശയങ്ങൾ നീങ്ങിയത് -സക്കറിയ ചിരിയോടെ ഓർക്കുന്നു. ലോകത്തെ വിവിധ വംശങ്ങളെയും സംസ്കാരങ്ങളെയും തന്റെ തോളിലെ ബാഗിലും തലയിലെ തൊപ്പിയിലുമായി ഒതുക്കി സക്കറിയ തന്റെ യാത്ര തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

