Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
phuket island
cancel
Homechevron_rightTravelchevron_rightDestinationschevron_rightഫുക്കറ്റ് അഥവാ സ്വർഗം...

ഫുക്കറ്റ് അഥവാ സ്വർഗം തോൽക്കും നാട്

text_fields
bookmark_border

തായ്‌ലൻഡിലേക്ക് പോകുന്ന മിക്ക സഞ്ചാരികളും ഫുക്കറ്റ് എന്ന അതിസുന്ദരലോകം അവഗണിക്കുകയാണ് പതിവ്. ഈ ദ്വീപിനെക്കുറിച്ച് അറിവില്ലാത്തതും സമയക്കുറവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. തായ്‌ലാൻഡിൽനിന്ന് പരിചയപ്പെട്ട ഒട്ടുമിക്ക മലയാളികളും ആറ് ദിവസത്തെ യാത്ര പ്ലാൻ ചെയ്താണ് നാട്ടിൽനിന്ന് വിമാനം കയറിയിട്ടുള്ളത്. പട്ടായയും ബാങ്കോക്കും മാത്രമാണ് അവരുടെ ബക്കറ്റ് ലിസ്റ്റിൽ കാണാനാവുക.

തായ്‌ലൻഡ് എന്നു കേൾക്കുമ്പോൾ നെറ്റിച്ചുളിക്കുന്നവർ ഈ രാജ്യത്തെ പ്രകൃതി നൽകിയ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെയും ഇവിടത്തെ ജനങ്ങളുടെ ആതിഥ്യ മര്യാദയെയും സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും മാത്രം അറിയുന്ന തായ് ജനതയുടെ സംസ്‍കാരത്തെയും കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവരാണെന്ന് നിസ്സംശയം പറയാം. ഇന്ത്യക്ക് പുറത്ത് യാത്ര ചെയുന്ന ഒരു സഞ്ചാരി ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ നാട് സന്ദർശിച്ചിട്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്.

മരതക ദ്വീപുകളും വെട്ടിത്തിളങ്ങുന്ന പച്ചക്കടലും ഉൾപ്പെടുന്ന അതിമനോഹര കാഴ്ചകളാണ് എവിടെയും

തായ്‌ലൻഡിെൻറ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് ബസ് മാർഗം ഒറ്റ രാത്രി കൊണ്ട് എത്താവുന്ന സ്ഥലമാണ് ഫുക്കറ്റ്. എങ്കിലും പൊതുവെ എല്ലാവരും വിമാനയാത്രയാണ് ആശ്രയിക്കാറ്. മുൻകൂട്ടി ബുക്ക്‌ ചെയ്താൽ വിമാനനിരക്കും ബസ് ടിക്കറ്റും ഏകദേശം ഒരേ തുകയാണ് വരിക. രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാമെന്നതും പലരെയും വിമാനത്തെ ആശ്രയിക്കുന്നു.

വെട്ടിത്തിളങ്ങും മരതക ദ്വീപ്

ഫുക്കറ്റിലേക്ക് വിമാനം താഴ്ന്നിറങ്ങുമ്പോൾ തന്നെ താഴെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ വിരുന്നെത്തും. മരതക ദ്വീപുകളും വെട്ടിത്തിളങ്ങുന്ന നീലക്കടലും ഉൾപ്പെടുന്ന ഗംഭീര കാഴ്ച. അതിനെ ഫുക്കറ്റ് എന്നോ തായ്‌ലാൻഡിെൻറ സ്വർഗം എന്നോ വിശേഷിപ്പിക്കാം. എയർപോർട്ടിൽ ചെക്കിങ് കഴിഞ്ഞ് പുറത്തേക്ക് പോകുന്ന വഴിയിൽ ഇടതുഭാഗത്തായി ഒരുപാട് ടൂറിസ്റ്റ് പാക്കേജ് ബുക്കിങ് സെൻററുകളുണ്ട്. നമ്മുടെ ബഡ്ജറ്റ് അനുസരിച്ചുള്ള പാക്കേജുകൾ അവിടെ ലഭിക്കും. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണം ഫുക്കറ്റിലെ കാഴ്ചകൾ കണ്ടുതീർക്കാൻ. എല്ലാ പാക്കേജുകളിലും താമസിക്കുന്ന ഹോട്ടലിൽനിന്നുള്ള പിക് അപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യമുണ്ട്.

ഫുക്കറ്റിലെ രാത്രികാഴ്ച

ഓരോ സ്ഥലത്തും വ്യത്യസ്ത പാക്കേജാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഞങ്ങൾക്ക് പാക്കേജ് തയാറാക്കിത്തന്നത് 'ഫുക്കറ്റ് ഫ്രണ്ട്ഷിപ്പ് ടൂർ' എന്ന സ്ഥാപനമാണ്. കാഴ്ചകളെല്ലാം കഴിഞ്ഞ് പിറ്റേന്ന് തിരിച്ച് എയർപോർട്ടിലേക്ക് പോകാനുള്ള ടാക്സി ഉൾപ്പെടെ പാക്കേജാണ് അവിടെനിന്ന് എടുത്തത്. രണ്ട് ദിവസത്തെ ദ്വീപ് പാക്കേജിനായി ഒരാൾക്ക് ഏകദേശം 6000 ബാത്ത് ആയി. ടാക്സിക്ക്  250 ബാത്തും അധികം നൽകി. ഒരു തായ്ബാത്ത് 2.40 രൂപ വരും. എങ്കിലും അത് ലാഭമാണ്. കാരണം നമ്മൾ സ്വന്തമായി ടാക്സി വിളിച്ച് എയർപോർട്ടിൽ പോയാൽ 600 തായ് ബാത്ത് ചെലവാകും.

എയർപോർട്ടിൽനിന്ന് 30 കിലോമീറ്ററിലധികം സഞ്ചരിച്ചുവേണം പാതോങ് ബീച്ചിലോ ഫുക്കറ്റിെൻറ പ്രധാനപ്പെട്ട ടൗണുകളിലോ എത്താൻ. ഒറ്റക്കാണ് എയർപോർട്ടിൽ എത്തുന്നതെങ്കിൽ ഒരിക്കലും ടാക്സി വിളിക്കരുത്. ധാരാളം ഷട്ടിൽ ബസ് സർവിസുകൾ ഫുക്കറ്റ് നഗരത്തിലേക്കുണ്ട്. ഒരാൾക്ക് ഏകദേശം 100 തായ് ബാത്ത് മാത്രമേ ആകൂ.

ചാലോങ് ക്ഷേത്രം

എയർപോർട്ടിന് പുറത്ത് അന്വേഷിച്ചാൽ ബസ് ലഭിക്കും. അല്ലെങ്കിൽ airportbusphuket.com എന്ന സൈറ്റിൽനിന്ന് വിശദ വിവരങ്ങൾ അറിയാം. ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട് താമസ സ്ഥലത്തേക്ക്. മരങ്ങൾ തണലേകുന്ന വഴിയിലൂടെയായിരുന്നു യാത്ര. കേരളത്തിലെ ഏതോ മലയോര മേഖലയിലൂടെ പോകുന്ന അനുഭവം. പാതോങ് എത്തുമ്പോൾ നഗര കാഴ്ചകൾ തുടങ്ങുകയായി. എവിടെ നോക്കിയാലും വാഹനങ്ങളും ഫ്ലാറ്റുകളുമെല്ലാം നിറഞ്ഞിരിക്കുന്നു.

കാഴ്ചകളുടെ മഹാതീരം

വൈകുന്നേരം ഫുക്കറ്റിലെ കാഴ്ചകൾ കാണാൻ പുറത്തേക്കിറങ്ങി. പ്രധാന ആകർഷണമായ ചാലോങ് ക്ഷേത്രം വളരെ അടുത്താണ്. കൊത്തുപണികളും പരമ്പരാഗത രീതിയിലെ ക്ഷേത്ര സമുച്ചയങ്ങളും അവിടെ കാണാൻ കഴിയും. ക്ഷേത്ര പരിസരം പൂേന്താട്ടങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഒരുപാട് പേർ അവിടെ വന്നുപോകുന്നു. എങ്കിലും വലിയ ബഹളങ്ങൾ ഒന്നുമില്ല. ആത്മീയത വലയം ചെയ്യുന്ന ക്ഷേത്രപരിസരത്തെങ്ങും ശാന്തമായ അന്തരീക്ഷം. പൊതുവെ തായ് ജനത അങ്ങനെയാണ്. വളരെ സമാധാന പ്രിയർ. ഇതിന് അടുത്ത് തന്നെയാണ് ബിഗ് ബുദ്ധ എന്ന ഏറ്റവും വലിയ ബുദ്ധെൻറ പ്രതിമയുള്ളത്. 45 മീറ്റർ ഉയരമുള്ള ഇൗ പ്രതിമ 12 വർഷം കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അവിടെ നിന്നാൽ ബീച്ചിെൻറ അസ്തമയ കാഴ്ച കൺനിറയെ കാണാം.

ബിഗ് ബുദ്ധ പ്രതിമ (ചിത്രം: ശ്രീഹരി)

സമയം ആറ് മണിയോട് അടുത്തിരിക്കുന്നു. അസ്തമയ കാഴ്ച കാണാൻ നിൽക്കാതെ ഞങ്ങൾ മടങ്ങി. അന്ന് വീക്കെൻഡ് നൈറ്റ്‌ മാർക്കറ്റുണ്ടെന്ന് ഹോട്ടൽ റിസപ്ഷനിൽനിന്ന് അറിയിച്ചിരുന്നു. നേരെ അവിടെ പോയി. വെറുതെ കറങ്ങി നടന്നുവെന്നല്ലാതെ ഒന്നും വാങ്ങാൻ തോന്നിയില്ല. തുകൽ കൊണ്ടുള്ള ചെരിപ്പും ബാഗും തന്നെയാണ് കൂടുതലും. പക്ഷെ, നമ്മുടെ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ രണ്ടിരട്ടി വില നൽകണം.

തായ്ലൻഡിലെ മറ്റു സ്ഥലങ്ങളിൽ ലഭിക്കുന്നതുപോലെ കരിച്ചതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ അവിടെയുമുണ്ട്. സ്വർണ നിറത്തിലും ബ്ലാക്ക് മെറ്റൽസിലും തീർത്ത ബുദ്ധെൻറ ചെറുതും വലുതുമായ രൂപങ്ങൾ ധാരാളം വിൽക്കാൻ വെച്ചിരിക്കുന്നു. അവിടെയുള്ള മറ്റൊരു സംഗതി ബൈക്ക് ടാക്സി ആണ്. നമ്മുടെ നാട്ടിലെ ഓട്ടോ സർവിസ് പോലെയാണ് ബൈക്ക് സർവിസ്. ഓരോ ടൗണുകളിലും ബൈക്കുമായി ഒരാൾ നിൽക്കും. നമുക്ക് എവിടെ പോകണമോ ആ സ്ഥലത്തിെൻറ പേര് പറഞ്ഞാൽ അവിടെ എത്തിക്കും. രണ്ടുപേർ ഉണ്ടായാലും കുഴപ്പമില്ല. അവർ കൊണ്ടുപോയി സുരക്ഷിതമായി എത്തിക്കും. രാത്രി ഭക്ഷണം കഴിക്കാൻ ഇന്ത്യൻ റെസ്റ്റോറൻറിലേക്ക് പോയത് ബൈക്ക് ടാക്സിയിൽ തന്നെ.

വീക്കെൻഡ് നൈറ്റ്‌ മാർക്കറ്റ്

മായാലോകത്തെ മായാബെ

പിറ്റേന്ന് രാവിലെ എട്ട് മണിക്ക് തന്നെ ടാക്സി വന്നു. സീ എഞ്ചൽ പോർട്ട് എന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. അവിടെ നിന്നാണ് ഫുക്കറ്റിലെ മറ്റു ദീപുകളിലേക്ക് യാത്ര ആരംഭിക്കുക. പല രാജ്യങ്ങളിൽനിന്നുള്ളവർ അവിടെ എത്തിച്ചേർന്നിട്ടുണ്ട്. പക്ഷെ, മലയാളികൾ ഞങ്ങൾ മാത്രം. തായ്‌ലാൻഡിലേക്ക് വന്നപ്പോൾ വിമാനത്തിൽ സഞ്ചാരികളായ മലയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫുക്കറ്റ് എന്ന സ്വർഗം കാണാതെ പട്ടായ മാത്രം കണ്ട് തിരിച്ചുപോയിക്കാണും അവരെല്ലാം.

ബോട്ടിൽ കയറുന്നതിന് മുമ്പ് ഗൈഡിെൻറ 15 മിനിറ്റ് നീണ്ട ക്ലാസുണ്ട്. ഇംഗ്ലീഷിലാണ് സംസാരം. ശ്വാസതടസ്സവും മറ്റു പ്രശ്നങ്ങളും ഉള്ളവർ ആഴമുള്ള ഭാഗത്ത് ഇറങ്ങാൻ പാടില്ലെന്നും വെള്ളത്തിൽ ഇറങ്ങുമ്പോൾ ലൈഫ് ജാക്കറ്റ്, സ്കൂബ ഷൂ എന്നിവയെല്ലാം നിർബന്ധമായും ധരിക്കണം എന്നൊക്കെ പറയുന്നുണ്ട്. കടലിെൻറ അടിത്തട്ടിൽ മുള്ളു പോലുള്ള മത്സ്യമുണ്ട്, അതിനെ ചവിട്ടിയാൽ കാൽ മുറിയും. അതുകൊണ്ട് ഷൂ ധരിച്ച് മാത്രമേ വെള്ളത്തിൽ ഇറങ്ങാൻ പാടുള്ളൂ എന്നെല്ലാം അദ്ദേഹം ഘോരഘോരം പ്രസംഗിക്കുന്നു. പലരും അതൊന്നും ശ്രദ്ധിക്കുന്നില്ല. എങ്ങനെയെങ്കിലും കേട്ടറിഞ്ഞ ദ്വീപ് കാഴ്ചകളിലേക്ക് പെട്ടെന്ന് എത്തണമെന്ന ചിന്തയാണ് ഓരോ മുഖങ്ങളിലും കാണാൻ കഴിയുന്നത്.

ദ്വീപുകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന സ്പീഡ് ബോട്ട്

ആന്തമാൻ കടലിലൂടെ സ്പീഡ് ബോട്ട് കുതിച്ചുപായാൻ തുടങ്ങി. കടൽ പരപ്പുകളെ കീറിമുറിച്ചാണ് ബോട്ടിെൻറ പ്രയാണം. യാത്ര മൊബൈലിൽ ഷൂട്ട്‌ ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ, കൈ ഒന്ന് അയച്ചാൽ തെറിച്ച് വെള്ളത്തിലേക്ക് പോകും. അത്രയും സ്പീഡാണ് ബോട്ടിന്. സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയുമെല്ലാം ബോട്ടിെൻറ മധ്യഭാഗത്ത് ഇരുത്തി സീറ്റ് ബെൽറ്റ്‌ ധരിപ്പിച്ചു.

മുൻവശം തുറന്ന ഭാഗമാണ്. ഞങ്ങൾ അവിടെയാണ്. മുൻവശത്ത് ധൈര്യം ഉള്ളവർ മാത്രം ഇരുന്നാൽ മതിയെന്ന് ഗൈഡ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ബോട്ടിെൻറ സ്പീഡും കടൽ കാറ്റും കൂടെ വന്നപ്പോൾ എെൻറ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് കരുതി. ശരിക്കും പേടി തോന്നിയ നിമിഷങ്ങൾ. ഒരു കൈ സീറ്റിെൻറ കമ്പിയിൽ മുറുകെ പിടിച്ചു. വലതുകൈ അടുത്തിരുന്ന രാജസ്ഥാനി യുവാവിൻെറ തോളിലും. അതൊരു പുതിയ സൗഹൃദത്തിലേക്ക് വഴി തുറക്കുകയായിരുന്നു. ദേവ് എന്നാണ് അയാളുടെ പേര്. രാജസ്ഥാൻ ഫിലിം മേഖലയിൽ മ്യൂസിക് അസിസ്റ്റൻറ് ഡയറക്ടറാണ്. ഞാൻ മലയാളിയാണെന്ന് എന്നറിഞ്ഞപ്പോൾ പുള്ളിക്ക് പെരുത്ത് സന്തോഷം.

രാജസ്താനി യുവാവ് ദേവിൻെറ കൂടെ ലേഖകൻ

കോവളവും കന്യാകുമാരിയുമെല്ലാം കാണാൻ ഉടൻ വരുമെന്നും സഹായിക്കണമെന്നെല്ലാം പറഞ്ഞു. രാജസ്ഥാനിലേക്ക് വന്നാൽ എന്ത് ആവശ്യം ഉണ്ടേലും വിളിച്ചാൽ മതി എന്ന് അറിയിച്ച് ഫോൺ നമ്പറും കൈമാറി. നാളെ രാവിലെ അവർ നാട്ടിലേക്ക് തിരിച്ചുപോകും. അതുകൊണ്ട് ജെയിംസ് ബോണ്ട് ഐലൻഡ് യാത്രക്ക് സാധിക്കില്ലെന്നും ഇനി അത് കാണാൻ ഒരിക്കൽ കൂടി ഭാര്യയെയും കൂട്ടി വരുമെന്ന സ്വപ്നവും പങ്കുവെച്ചു.

ബോട്ടിെൻറ വേഗത കുറഞ്ഞുതുടങ്ങി. അങ്ങകലെ മായാബെ എന്ന സുന്ദരമായ ദ്വീപ് കാണാം. തീരത്തേക്ക് അടുക്കുംതോറും കടലിെൻറ അടിഭാഗം കൂടുതൽ വ്യക്തമാകുന്നു. വർണ മത്സ്യങ്ങളുടെ നീണ്ട ഘോഷയാത്ര. മായാബെ ദ്വീപ് ശരിക്കും ഒരു മായാലോകം തന്നെയാണ്. പഞ്ചാര മണൽ തരികൾ പോലെയുള്ള മണ്ണും ഒട്ടുംതിരയില്ലാത്ത തെളിഞ്ഞ നീലിമയുള്ള ശാന്തമായ കടലും പച്ചപ്പിെൻറ മേലങ്കിയണിഞ്ഞ് കുടപോലെ നിൽക്കുന്ന കുന്നുകളും ഇളംകാറ്റും നീലാകാശവും കാറ്റു വീശുമ്പോൾ ഇളകുന്ന ഓളങ്ങളുമെല്ലാം കാണുമ്പോൾ ശരിക്കും ഒരു മായാലോകത്ത് എത്തിയ പ്രതീതി.

കൂടാരം പോലെയുള്ള ദ്വീപുകളാണ് ഇവിടെയുള്ളത്

മായാബെ ഒരു കൂടാരം പോലെയുള്ള ദ്വീപാണ്. ഇവിടെ വന്നാൽ കടലിൽ ഇറങ്ങാതെ ഒരാളും മാറി നിൽക്കില്ല. വെള്ളം അത്രമേൽ സുന്ദരവും തെളിമ നിറഞ്ഞതുമാണ്. സ്നോർക്കലിങ്ങിനായി വെള്ളത്തിലിറങ്ങി. നല്ല തണുപ്പുണ്ട്. ആഴം ഇല്ലാത്തത് കൊണ്ട് ലൈഫ് ജാക്കറ്റ് നിർബന്ധമില്ല. പക്ഷെ, ഷൂ ധരിക്കണം. അവർ തരുന്ന കണ്ണട ധരിച്ചാൽ കടലിനടിയിലെ കാഴ്ചകൾ വ്യക്തമായി കാണാം. ചെറുതും വലുതുമായ നിരവധി വർണ മത്സ്യങ്ങൾക്കൊപ്പം നമുക്ക് നീന്തിത്തുടിക്കാം. മഞ്ഞ നിറത്തിലെ ഒരുതരം മത്സ്യങ്ങൾ കൂട്ടമായി സഞ്ചരിക്കുന്നു. ഗൈഡ് പറഞ്ഞതുപോലെ അപകടകാരികളായ മുള്ളു മത്സ്യങ്ങൾ അടിത്തട്ടിൽ പതുങ്ങിയിരിക്കുന്നത് കാണാം. നമ്മുടെ നാട്ടിലെ മുള്ളൻ പന്നിയുടെ അതേരൂപം തന്നെ. പക്ഷേ വലിപ്പം ഒരു തവളയുടെ അത്രയുമേ വരികയുള്ളൂ.

രണ്ട് മണിക്കൂർ സമയമുണ്ടിവിടെ. കരയിൽ നിറയെ പഴങ്ങളും ജ്യൂസും ലഘുഭക്ഷണങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്. വിശപ്പ് തോന്നുമ്പോൾ കരയിൽ കയറി അവയെടുത്ത് കഴിക്കാം. പാക്കേജിെൻറ ഭാഗമാണ് ഇൗ അൺലിമിറ്റഡ് ഫുഡ്. അവ കഴിച്ച് വീണ്ടും കടലിലേക്ക് ഇറങ്ങും. ആഴങ്ങളിൽ വർണമത്സ്യങ്ങളെ തേടിപ്പോകും. അൽപ്പനേരത്തെ നീരാട്ടിനുശേഷം വീണ്ടും ബോട്ടിൽ കയറി.

ഫിഫി ദ്വീപിലെ കാഴ്ചകൾ

കടലിലെ കുരങ്ങൻമാർ

അടുത്തതായി പോയത് മങ്കി ഐലൻഡിലേക്കാണ്. കൊച്ചു ദ്വീപാണത്. തീരമില്ലാത്തതിനാൽ ബോട്ടിൽ ഇരുന്ന് തന്നെയാണ് കാഴ്ചകൾ കാണുന്നത്. ദ്വീപിൽ നിറയെ കുരങ്ങൻമാരുണ്ട്. കടലിന് നടുക്ക് കുടപോലെ നിൽക്കുന്ന ചെറിയ ദ്വീപിൽ എങ്ങനെ കുരങ്ങൻമാർ വന്നുപെട്ടു എന്നാലോചിക്കുേമ്പാൾ ആശ്ചര്യം തോന്നും. എല്ലാവരും വാനരപ്പടയെ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ദ്വീപിന് ചുറ്റളവ് വളരെ കുറവ് ആണേലും നല്ല ഉയരമുണ്ട്.

അടുത്ത ലക്ഷ്യം ഖായ്നായ് ദ്വീപാണ്. മായാബെ പോലെ അത്ര മനോഹരമൊന്നുമല്ല. പക്ഷെ, അവിടെയും ഒരുമണിക്കൂർ സമയം ഉണ്ടായിരുന്നു. ദ്വീപിന് ചുറ്റും ഫോട്ടോ എടുത്തു നടന്നു. വെള്ളത്തിൽ അധികം ആരും ഇറങ്ങിയില്ല. പിന്നീട് പോയത് ഫിഫി ഐലൻഡിലേക്കായിരുന്നു. ഐലൻഡ് ആശുപത്രിക്ക് പിറകിലെ ഒരു റെസ്റ്റോറൻറിൽ ആയിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. ഇഷ്ടമുള്ള വിഭവങ്ങൾ എടുത്തുകഴിക്കാം. ഇന്ത്യൻ-ചൈനീസ് കോണ്ടിനെൻറൽ വിഭവങ്ങൾ മുന്നിൽ നിരത്തിവെച്ചിരിക്കുന്നു. വയറും മനസ്സും നിറഞ്ഞു. വീണ്ടും കടൽതീരത്തെത്തി കാറ്റുകൊണ്ടിരുന്നു.

മങ്കി ഐലൻഡ്

സമയം മൂന്ന് മണിയോട് അടുത്തു. ബോട്ടിൽ കയറി ഫുക്കറ്റിലേക്ക് തിരിച്ചെത്തി. റൂമിൽ പോകുന്ന വഴിയിൽ പാതോങ് ബീച്ച് കാണാം. അവിടെയും സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ. ഇവിടത്തെ ബംഗ്ലാ വാക്കിങ് സ്ട്രീറ്റിൽ ടാറ്റൂ സെൻററുകളും ഡി.ജെ ബാറുകളുമെല്ലാമുണ്ട്. അതിന് അടുത്തായി നിരവധി ഹോട്ടൽ റൂമുകൾ ലഭ്യമാണ്. ഒട്ടുമിക്ക പേരും അവിടെയാണ് റൂം എടുക്കുന്നത്. കാരണം പട്ടായയിലേത് പോലെ രാത്രിയിലാണ് ഇവിടെയും കാഴ്ചകൾ തുടങ്ങുന്നത്. റൂമിൽ ഇരുന്നു തന്നെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാം. നമ്മൾ താമസിക്കുന്ന അപ്പാർട്മെന്റ് പാതോങ്ങിൽനിന്ന് വളരെ അകലെ ആളൊഴിഞ്ഞ മേഖലയിലാണ്. വളരെ നിശ്ശബ്ദമായ പ്രദേശം. അത്യാവശ്യം ഹോട്ടലോ ഷോപ്പിങ് സെൻറുകളോ ഒന്നും തന്നെ അവിടെയില്ല.

രാത്രി മാത്രമുള്ള 'നൈറ്റ്‌ ഫുക്കറ്റ് ഫാൻറസി' എന്ന വർണ ശബളമായ സർക്കസ് നഗരത്തിലുണ്ട്. ഒരുപാട് മൃഗങ്ങളെല്ലാമുള്ള സർക്കസാണത്. പക്ഷെ, എന്തുകൊണ്ടോ പോകാൻ തോന്നിയില്ല. പ്രകൃതി ഒരുക്കിയ കാഴ്ചകൾ കൺനിറയെ കണ്ടുവന്നതാണ്. മനുഷ്യർ കൃത്രിമമായി ഒരുക്കിയ കാഴ്ചകൾക്ക് ഇനി മനസ്സിൽ ഇടമില്ലെന്ന് തോന്നി.

പാതോങ് ബീച്ച്

ജയിംസ് ബോണ്ടിെൻറ സ്വർണത്തോക്ക്

അടുത്തദിവസം രാവിലെ ഏറെ പ്രതീക്ഷയോടെയാണ് എണീറ്റത്. ചെറിയ ഒരു ആകാംക്ഷ കൂടിയുണ്ട്. കാരണം ഇന്നത്തെ യാത്ര ജെയിംസ് ബോണ്ട്‌ ഐലൻഡിലേക്കാണ്. ജെയിംസ് ബോണ്ട്‌ സീരീസിലെ 1974ൽ ഇറങ്ങിയ 'ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ' എന്ന സിനിമ ചിത്രീകരിച്ചത് മുതലാണ് ഈ സ്ഥലം പ്രശസ്തമായത്. ജയിംസ് ബോണ്ട് എന്ന പേര് തന്നെ ദ്വീപിന് നൽകുകയായിരുന്നു. കഴിഞ്ഞദിവസം കടലിെൻറ തെക്ക് ഭാഗത്തേക്കാണ് പോയതെങ്കിൽ ഇന്നത് വടക്കോട്ടാണ്. വളരെ ശാന്തമായ കടലാണിവിടെ. ഒരു നദിയിലൂടെ പോകുന്ന അനുഭവം. സ്പീഡ് ബോട്ടിലല്ല യാത്ര. രണ്ട് നിലയുള്ള ബോട്ടിൽ പതുക്കെ ഓളങ്ങളോടൊപ്പം ചാഞ്ഞും െചരിഞ്ഞും നീങ്ങുന്നു.

മുകളിലെ തട്ടിലും അരികിലുമായി നിരവധി പേർ പുറത്തെ കാഴ്ചകൾ കാണുന്നുണ്ട്. എല്ലാവരും വിദേശികളാണ്. ഇന്ത്യക്കാർ ഞങ്ങൾ മാത്രം. ചൈന, ഇംഗ്ലണ്ട്, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ കൂടാതെ അറബ് നാടുകളിലെ പൗരൻമാരുമുണ്ട്. ഫിഫി ദ്വീപിലേക്ക് കഴിഞ്ഞദിവസം പോയപ്പോൾ കടൽ നീല നിറത്തിലായിരുന്നു. എന്നാൽ, ഇവിടെ കടുംപച്ചയുടെ ആവരണമണിഞ്ഞിരിക്കുന്നു.

ബോട്ടിലെ ഉച്ചഭക്ഷണം

പ്രകൃതിയുടെ മായാസൗന്ദര്യത്തിെൻറ മൂർത്തരൂപം കാണണമെങ്കിൽ ആന്തമാൻ കടലിൽ ഉൾപ്പെടുന്ന ഈ അത്ഭുത വഴികളിലൂടെ യാത്ര ചെയ്യണം. ദൂരെ ദൂരെയായി ചെറുതും ഒറ്റപ്പെട്ടതുമായ ദ്വീപുകൾക്കിടയിലൂടെയാണ് യാത്ര. അവിടങ്ങളിലെ കീഴ്ക്കാം തൂക്കായി നിൽക്കുന്ന കുന്നുകളും മലഞ്ചെരിവുകളുമെല്ലാം ആരെയും മോഹിപ്പിക്കും.

ഏകദേശം മൂന്ന് മണിക്കൂറുണ്ട് യാത്ര. എവിടെ നോക്കിയാലും കൺകുളിർക്കെ കാഴ്ചകൾ. സ്വർഗം കടലിലേക്കിറങ്ങി വന്ന പ്രതീതി. ഭക്ഷണമെല്ലാം ബോട്ടിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കടൽ വിഭവങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ്. കൂടാതെ പച്ചക്കറി വിഭവങ്ങൾ, സലാഡ്, ജ്യൂസ് എന്നിവയെല്ലാം തീൻമേശയിൽ നിറഞ്ഞിരിക്കുന്നു.

ജെയിംസ് ബോണ്ട്‌ ഐലൻഡ്

ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേക്കും ലക്ഷ്യസ്ഥാനമെത്തി. അങ്ങനെ പ്രതീക്ഷയോടെ ജെയിംസ് ബോണ്ട്‌ ഐലൻഡിലെ മണൽപരപ്പിൽ കാലുകുത്തി. സിനിമയിൽ മാത്രം കണ്ട ആ സ്ഥലത്ത് എത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. ഒട്ടും പ്രതീക്ഷിക്കാതെ തേടിയെത്തിയ ദ്വീപിൽ വന്നിറങ്ങുേമ്പാഴുള്ള ഒരുതരം അനുഭൂതി ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ കഴിയില്ല.

ഇനി കാറ്റ്‌ നിറച്ച ചെറിയ വള്ളങ്ങളിൽ തോണിക്കാരനോടൊപ്പം തുഴഞ്ഞുള്ള യാത്രയാണ്. ദ്വീപുകൾക്കിടയിൽ പ്രകൃതി ഒരുക്കിയ ചെറിയ ഗുഹകളിലൂടെയാണ് പോകുന്നത്. ചിലപ്പോഴൊക്കെ വള്ളത്തിൽ തല ചായ്ച്ച് കിടക്കേണ്ടി വന്നു, അത്രക്കും ചെറുതാണ് ഗുഹകൾ. കൂരിരിട്ടാണ് എങ്ങും. തോണിക്കാരൻ ഗുഹയുടെ ഭിത്തിയിൽ ടോർച്ച് അടിച്ചു കാണിച്ചപ്പോൾ വെട്ടിത്തിളങ്ങുന്ന കല്ലുകൾ കാണാനായി.

ദ്വീപുകൾക്കിടയിൽ പ്രകൃതി ഒരുക്കിയ ഗുഹ

ഡയമണ്ട് എന്നാണ് അയാൾ പറയുന്നത്. എനിക്കെന്ത് കൊണ്ടോ അത് അത്രക്കങ്ങ് വിശ്വാസം ആയില്ല. 100 മിന്നാമിന്നികൾ ഒരുമിച്ച് പ്രകാശിക്കും പോലെ വെട്ടിവെട്ടി തിളങ്ങുന്നു. ഗുഹ കഴിഞ്ഞു എത്തുന്നത് കാടിെൻറ അപാരതയിലേക്കാണ്. കടലിെൻറ നടുക്ക് ഇങ്ങനെ ഒരു കാടുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാൻഗ്രോവ് കേവ് എന്നാണിതിെൻറ പേര്. ഇതെല്ലാം കാണുമ്പോൾ സ്വപ്നം ആണോ എന്ന് തോന്നിപ്പോകും. ചുറ്റും മലയും കാടും വള്ളിച്ചെടികളും. മധ്യ ഭാഗത്തായി മരതക പച്ചനിറത്തിലുള്ള വെള്ളത്തിൽ നിറയെ തോണിക്കാരും.

അതിനുശേഷം ലാവാ ഐലൻഡിലും ഹോംഗ് ഐലൻഡിലുമുള്ള പ്രകൃതി ഒരുക്കിയ ഗുഹകളിലൂടെ പിന്നെയും തോണി തുഴഞ്ഞുപോയി. കണ്ട കാഴ്ചകൾ ഒാരോന്നും മനോഹരം. ഇനി കാണാൻ പോകുന്നത് അതിനേക്കാൾ മനോഹരം എന്ന അവസ്ഥ.

ജെയിംസ് ബോണ്ട്‌ ഐലൻഡ്

പിന്നീട് പോയത് മറ്റൊരു ദ്വീപിലേക്കാണ്. കുറച്ചു ആഴമുള്ള ഭാഗത്തു ബോട്ട് നിർത്തിയ ശേഷം ലൈഫ് ജാക്കറ്റെല്ലാം അണിഞ്ഞു. ബോട്ടിെൻറ മുകൾ തട്ടിൽനിന്ന് കടലിലേക്കു എടുത്തുചാടി. ഒരുപാടു നേരം കടലിൽ നീന്തിത്തുടിച്ചു. ഒരു മണിക്കൂർ സമയമുണ്ടവിടെ. കാറ്റു നിറച്ച തോണി ഞങ്ങൾക്ക് നൽകി. ബോട്ടിെൻറ ഒരു കിലോമീറ്റർ ചുറ്റളവിൽ തോണി തുഴഞ്ഞു രസിക്കാം. തോണിയിൽ കുറച്ചകലെ എത്തിയശേഷം വെള്ളത്തിലേക്ക് മറിഞ്ഞു നീന്തി കരയിലേക്കു ചിലർ കയറുന്നുണ്ട്. കുറച്ചുപേര് വീണ്ടും ബോട്ടിെൻറ മുകൾ തട്ടിൽ കയറി കടലിലേക്ക് തലകുത്തി മറിഞ്ഞുചാടുന്നു.

ഇെതല്ലാം കണ്ട് രസിച്ചു ബോട്ടിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. സമയം മൂന്ന് കഴിഞ്ഞു. ആരും തിരിച്ചുകയറുന്നില്ല. എങ്ങനെ ഈ സ്വപ്ന ലോകത്തിൽനിന്ന് തിരിച്ചുപോരും. ഗൈഡ് തുരുതുരാ വിസിൽ അടിക്കുന്നു. ബോട്ടിെൻറ ഹോൺ മുഴക്കുന്നു. മനസില്ല മനസ്സോടെ എല്ലാവരും ബോട്ടിലേക്ക് കയറി. മടക്കയാത്രയിലാണ് നമ്മളിപ്പോൾ. ബോട്ടിനെ അനുഗമിച്ച് കടൽ പക്ഷികൾ പറക്കുന്നു. ഇടക്ക് എപ്പോഴോ നേരിയ ചാറ്റൽ മഴ പെയ്തു തോർന്നു. കടലിെൻറ പച്ച നിറത്തിന് മങ്ങലേൽപ്പിച്ച് അങ്ങകലെ സൂര്യൻ ചക്രവാളത്തിലേക്ക് മറയാൻ പോകുന്നു. വന്നപ്പോയുള്ള സന്തോഷവും ബഹളങ്ങളും ഒന്നുമില്ല. എല്ലാവരുടെയും മുഖത്ത് മൗനം നിഴലിച്ച് നിൽക്കുന്നു.

രണ്ട് നിലയുള്ള ബോട്ട് പതുക്കെ ഓളങ്ങളോടൊപ്പം ചാഞ്ഞും െചരിഞ്ഞുമാണ് നീങ്ങുന്നത്

നാളെ തായ്ലാൻഡിെൻറ മണ്ണിൽനിന്ന് മടങ്ങണം. തിരിച്ചുപോകാൻ മനസ്സ് വരുന്നില്ല. എന്നാലും മടങ്ങിയല്ലേ പറ്റൂ. സ്വർഗം തോൽക്കും നാട്ടിൽ പോയാലും സ്വന്തം വീട്ടിലേക്കാണ് മാടക്കയാത്രയെന്നത് ഒാരോ സഞ്ചാരിയുടെയും മനസ്സിൽ ആവേശം നിറക്കുന്നതാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandtravelphuketjames island
News Summary - travel to phuket in thailand
Next Story