Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mount etna
cancel
Homechevron_rightTravelchevron_rightDestinationschevron_rightറൊമാൻറിക്,...

റൊമാൻറിക്, ഹിസ്റ്റോറിക് ആൻഡ് അഡ്വഞ്ചറസ് സിസിലി

text_fields
bookmark_border

ഏതൊരു സഞ്ചാരിയെയും വശീകരിക്കാനുള്ള മാസ്മരിക സൗന്ദര്യമുണ്ട് സിസിലിക്ക്. മെഡിറ്റേറിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ്. ചരിത്രം കൊണ്ടും പാരമ്പര്യവും കൊണ്ട് സമ്പന്നമായയിടം. വൈവിധ്യമാർന്ന കലയും സംസ്കാരവും പ്രകൃതി ഭംഗിയും കൂടിക്കലർന്ന നാട്. അഞ്ച് മില്യൺ ആളുകൾ താമസിക്കുന്ന ഇറ്റലിയുടെ ഭാഗമായ സ്വയംഭരണാധികാരമുള്ള പ്രദേശം. മനോഹരമായ പർവതനിരകൾ. സുന്ദരമായ ബീച്ചുകൾ. പുകഞ്ഞുകൊണ്ടിരിക്കുന്ന മൂന്ന് അഗ്നി പർവതങ്ങൾ. ചരിത്ര ശേഷിപ്പുകൾ. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങൾ. ശാന്ത സുന്ദരമായ ഗ്രാമപ്രദേശങ്ങൾ. കൃഷിയിടങ്ങൾ. വൈൻ യാർഡുകൾ. വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ... ഇങ്ങനെ പോകുന്നു സിസിലിയുടെ പ്രത്യേകതകൾ.

അവിടത്തെ രാജാവായിരുന്ന ഫ്രെഡറിക് രണ്ടാമൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇപ്രകാരമായിരുന്നു - 'ഞാനൊരിക്കലും ദൈവത്തിെൻറ സ്വർഗത്തോട് അസൂയപ്പെടില്ല. കാരണം ഞാൻ സിസിലിയിൽ ജീവിക്കുന്നതിൽ സംതൃപ്തനാണ്'. 10,000 വർഷങ്ങൾക്ക് മുേമ്പ ഇവിടെ ജനവാസം തുടങ്ങിയിട്ടുണ്ട്. പിന്നീട് ഗ്രീക്ക്സ്, റോമൻസ്, ബിസൻറിനെസ്, അറബികൾ, നോർമാൻസ്, ഫ്രഞ്ച്, ജർമൻസ്, സ്പാനിഷ്, ബ്രിട്ടീഷ് അങ്ങിനെ പലരുടെയും അധീനതയിലായിരുന്ന ഈ ദ്വീപ് 1946 മുതൽ ഇറ്റാലിയൻ റിപബ്ലിക്കിെൻറ ഭാഗമായി. ഇത്രയും വ്യത്യസ്ത സംസ്കാരങ്ങളിലൂടെ കടന്നുപോയതുകൊണ്ട് തന്നെ സിസിലിക്കാരുടെ സ്വാഭാവവും ഭക്ഷണരീതിയും എന്തിനേറെ, ഇറ്റാലിയൻ ഭാഷാവരെ മെയിൻ ലാൻഡിൽനിന്നും ഏറെ വ്യത്യസ്തമാണ്.

ഏതൊരു സഞ്ചാരിയെയും വശീകരിക്കാനുള്ള മാസ്മരിക സൗന്ദര്യമുണ്ട് സിസിലിക്ക്

ഇങ്ങനെയെല്ലാം ആണെങ്കിലും സിസിലി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക അവിടത്തെ കുപ്രസിദ്ധമായ മാഫിയയെ കുറിച്ചാണ്. ഇവിടെ കാര്യങ്ങൾ എല്ലാം മാഫിയയുടെ നിയന്ത്രണത്തിലാണത്രെ. അവരറിയാതെ ഒരിലപോലും സിസിലിയിൽ അനങ്ങില്ല. അത്ര ശക്തമാണവർ. മാഫിയ എന്ന വാക്കുപോലും ലോകത്തിന് പരിചയപ്പെടുത്തിയത് സിസിലിയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് അവർക്ക്. എല്ലാവിധ കുറ്റകൃത്യങ്ങൾക്കും പ്രശസ്തമാണ് ഈ നാട്. മാത്രമല്ല, ധാരാളം പേർ ഇവിടെനിന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുകയും അവിടെ തങ്ങളുടെ 'കുലത്തൊഴിൽ' വ്യാപിപ്പിക്കുകയും ചെയ്തു. മാഫിയയുടെ സ്വാധീനം കാരണം സിസിലിയുടെ എല്ലാ മേഖലയിലും അഴിമതിയാണ്. അതിനാൽ വികസനത്തിെൻറ കാര്യത്തിലും ഏറെ പിന്നിലാണ്. പൊതുഗതാഗത സംവിധാനമെല്ലാം യൂറോപ്പിനെ നാണിപ്പിക്കുംവിധം ഒരുപാട് പഴഞ്ചൻ. മിക്ക സഞ്ചാരികളും സ്വന്തം കാറെടുത്താണ് ഇവിടേക്ക് വരാറ്. അല്ലെങ്കിൽ അവിടെ ചെന്ന് കാർ വാടകക്കെടുക്കും.

കോവിഡ് കാലത്തെ യാത്ര

ആഗസ്റ്റാണ് യൂറോപ്പിലെ വേനൽ അവധിക്കാലത്തിെൻറ തിരക്കേറിയ സമയം. എല്ലാവരും കുടുംബസമേതം എങ്ങോട്ടെങ്കിലും യാത്രപോകും. ചൂടൂകാലമായതിനാൽ ബീച്ചുകളിലും ഹിൽ സ്റ്റേഷനുകളിലുമായിരിക്കും തിരക്ക് കൂടുതൽ. ഈ സമയത്ത് യാത്രാടിക്കറ്റും താമസചെലവും സ്വാഭാവികമായി വർധിക്കും. പക്ഷെ, ഈ വർഷം അപ്രതീക്ഷിതമായി വന്ന കൊറോണ കീഴ്‌വഴക്കങ്ങലെല്ലം മാറ്റിമറിച്ചു. പലയിടത്തും യാത്രാ വിലക്കുകൾ. അല്ലെങ്കിൽ പലരും സുരക്ഷ മുൻനിർത്തി യാത്രകൾ മാറ്റിവെച്ചു. ചൈനക്കുശേഷം കൊറോണ വളരെയധികം തകർത്തെറിഞ്ഞ നാടായിരുന്നു ഇറ്റലി. എങ്കിലും അധികാരികളുടെ സമയോചിത ഇടപെടലും ജനങ്ങളുടെ സഹകരണവും കൊണ്ട് മൂന്ന്-നാല് മാസത്തെ പരിശ്രമം കൊണ്ട് പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരുപരിധി വരെ കഴിഞ്ഞു. യാത്രാവിലക്കുകളെല്ലാം നീക്കുകയും ചെയ്തു.

സിസിലിയിലെ പുരാതന ആംഫി തിയറ്റർ

ലോകത്ത ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ചരിത്ര ശേഷിപ്പുകൾ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമായ രാജ്യം. ടൂറിസം അവരുടെ വരുമാനത്തിെൻറ ഒരു പ്രധാന ഭാഗം തന്നെയാണ്. കൊറോണ കാരണം വിദേശ ടൂറിസ്റ്റുകളുടെ വരവ് പാടെ നിലച്ചുപോയപ്പോൾ തകർന്നുകിടക്കുന്ന ടൂറിസം മേഖലയെ ഉണർത്താനും മാനസികമായി തകർന്ന ഇറ്റാലിയൻ ജനതക്ക് ഒരു കൈ സഹായവുമായി സർക്കാർ എല്ലാവർക്കും 150 യൂറോ വീതവും രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബത്തിന് 500 യൂറോ വീതവും വിനോദ സഞ്ചാര സാമ്പത്തിക സഹായവും നൽകി. രാജ്യത്ത് നിയമപരമായി താമസിക്കുന്ന സ്വദേശി-വിദേശി ഭേദമന്യേ എല്ലാവർക്കും ഈ തുക കിട്ടിയെന്നതാണ് മറ്റൊരു പ്രത്യേകത.

ഞാൻ ജോലി ചെയ്യുന്ന മിലാനിലെ ഓഫിസ് ആഗസ്റ്റ് രണ്ടാം വാരം പൂർണമായും അടച്ചിടാറുണ്ട്. രണ്ട് ശനിയും ഞായറും കൂടി ലഭിക്കുേമ്പാൾ ഒമ്പത് ദിവസത്തെ അവധി. ആഗസ്റ്റ് എട്ട് മുതൽ 16 വരെ. ഈ സമയത്ത് എങ്ങോട്ട് പോകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമായിരുന്നു. കാരണം യൂറോപ്യൻ യൂനിയനിലെ മിക്ക രാജ്യങ്ങളും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളും അത്ര സുരക്ഷിതമായി തോന്നിയില്ല. മാത്രമല്ല ചിലയിടങ്ങളിലെല്ലാം കൊറോണയുടെ രണ്ടാം വരവിെൻറ സൂചനയുമുണ്ട്. ഒടുവിൽ ഇറ്റലിയുടെ തെക്ക് ഭാഗത്തേക്ക് പോകാമെന്ന് തീരുമാനിച്ചു. നാല് ദിവസം നാപോളി, ബാക്കി ദിവസം സിസിലി ദ്വീപ്. അതനുസരിച്ച് ടിക്കറ്റുകളും താമസ സ്ഥലങ്ങളും ബുക്ക് ചെയ്തു.

ഇറ്റലിയുടെ മെയിൻലാൻഡിൽനിന്ന് സിസിലിയിലേക്ക് കടത്തുബോട്ടിൽ പോകുന്ന ട്രെയിൻ ബോഗികൾ

കടത്തുബോട്ടിലെ ട്രെയിൻ

നാലു ദിവസത്തെ സംഭവബഹുലമായ നാപോളി സന്ദർശന ശേഷമാണ് സിസിലിലേക്ക് യാത്ര തിരിക്കുന്നത്. നാപോളി സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ. ഉച്ചയോടെ ട്രെയിൻ പുറപ്പെട്ടു. ഇറ്റലിയുടെ ഗ്രാമീണ കാഴ്ചകൾ ജാലകത്തിലൂടെ മിന്നിമറഞ്ഞ് പോകുന്നു. വൈകുന്നേരമായപ്പോഴേക്കും വില്ല എസ്. ജിയോവന്നി എന്ന സ്റ്റേഷനിലെത്തി. ഇവിടെ ഇറ്റലിയുടെ മെയിൻ ലാൻഡ് അവസാനിക്കുകയായി. ഇനി കടലാണ്. അതിനപ്പുറത്താണ് ഏറെനാൾ കാത്തിരുന്ന സിസിലിയെന്ന മനോഹര നാടുള്ളത്. ട്രെയിൻ ഇനി കടൽ കടക്കുക വലിയ കടത്തുബോട്ടിലാണ്. മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചുവളർന്ന ഞാൻ സ്ഥിരമായി കാണുന്ന കാഴ്ചയായിരുന്നു പടിഞ്ഞാറെക്കരയിൽനിന്ന് പൊന്നാനിയിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്ന ജങ്കാർ. അത്തരം ജങ്കാറുകൾ കണ്ട് പരിചരിച്ച എനിക്കിത് ഒരു അദ്ഭുതം തന്നെയായിരുന്നു. ട്രെയിൻ കടത്തുബോട്ടിൽ കയറ്റി കൊണ്ടുപോകുന്ന ലോകത്തിലെ ചുരുക്കം സ്ഥലങ്ങളിലൊന്നാണിത്.

ഇൻറർസിറ്റി എന്ന പേരിലെ ട്രെയിനാണ് സിസിലിയിലേക്കുള്ളത്. റോമിൽ നിന്നാണ് ഇതിെൻറ യാത്ര തുടങ്ങുക. പകൽ രണ്ട് ട്രെയിനും രാത്രി ഒന്നും വർഷം മുഴുവനും ഈ റൂട്ടിൽ ഓടുന്നു. രാത്രി വണ്ടിയെ 'ഇൻറർസിറ്റി നോട്ടെ'എന്നു വിളിക്കും. ഇതിൽ സാധാരണ സീറ്റുകളില്ല. എല്ലാം സ്ലീപ്പർ കോച്ചുകളായിരിക്കും. കടൽ കടന്ന് സിസിലിയിൽ എത്തിയാൽ ഈ ട്രെയിൻ രണ്ടായി മാറി വ്യത്യസ്ത ദിശയിലേക്ക് പോകും. ഒന്ന് പലെർമോയിലോട്ടും മറ്റൊന്ന് കതാനിയയിലൂടെ സിരാകൂസയിലേക്കും. മുൻകൂട്ടി ബുക്ക് ചെയ്യുകയാണങ്കിൽ സെക്കൻഡ് ക്ലാസിൽ 20 യൂറോക്ക് മുതൽ ടിക്കറ്റ് ലഭിക്കും. ട്രെനിറ്റാലിയയുടെ വെബ്‌സൈറ്റിൽ നിന്നാണ് ടിക്കറ്റെടുത്തത്.

മറുകര എത്തുന്നത് വരെ യാത്രക്കാർക്ക് ഫെറിയുടെ ഡെക്കിൽ പോയി കടൽ കാഴ്ചകൾ ആസ്വദിക്കാം

ഇറ്റലിയുടെ തെക്ക് ഭാഗത്ത് മെയിൻ ലാൻഡിനും സിസിലി ദ്വീപിനും ഇടക്ക് ഒരു ചെറിയ കടലിടുക്കുണ്ട്. മെസീന എന്നാണ് പേര്. ടൈറേനിയൻ കടലിനെയും അയോണിയൻ കടലിനെയും കൂട്ടിച്ചേർക്കുന്ന ഒരു ചാലുപോലെയുള്ള സ്ഥലം. ഇതിലൂടെയാണ് കടത്തുബോട്ട് പോവുക. മെയിൻലാൻഡിലെ വില്ല എസ്. ജിയോവന്നി എന്ന സ്റ്റേഷനിൽവെച്ച് ട്രെയിൻ നാല് ബോഗികളുടെ കഷ്ണമാക്കി മാറ്റി ബോട്ടിൽ കയറ്റി. ഇതിനകത്തും റെയിൽവേ ട്രാക്കുണ്ട്. കരയിലെയെും ബോട്ടിലെയും റെയിലുകൾ തമ്മിൽ ബന്ധിപ്പിച്ചശേഷം ട്രെയിൻ ഓടിച്ചുതന്നെയാണ് കയറ്റുന്നത്. ഏകദേശം 6.5 കിലോമീറ്റർ ദൂരമുള്ള ബോട്ട് യാത്ര അരമണിക്കൂർ ദൈർഘ്യമുള്ളൂവെങ്കിലും ട്രെയിൻ കയറ്റലും ഇറക്കലും കൂടി ചേർത്ത് സിസിലിയിലെ ആദ്യ സ്റ്റേഷനായ മെസീന സെൻററിലെത്താൻ ഒന്നര മണിക്കൂറെടുക്കും.

ട്രെയിൻ കടത്തുബോട്ടിൽ കയറ്റികഴിഞ്ഞാൽ മറുകര എത്തുന്നത് വരെ യാത്രക്കാർക്ക് ഫെറിയുടെ ഡെക്കിൽ പോയി കടൽ കാഴ്ചകൾ ആസ്വദിക്കാം. രണ്ട് കര ഭാഗത്തെയും കാഴ്ചകൾ അതിമനോഹരമാണ്. സിസിലിയെ മൈൻലാൻഡുമായി ബന്ധിപ്പിക്കാൻ കടൽമാർഗം തൂക്കു പാലത്തിെൻറ നിർമാണം 2009ൽ തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ഇറ്റാലിയൻ സർക്കാർ 2013ൽ ഈ പദ്ധതി തൽക്കാലം മരവിപ്പിച്ചു. റെയിൽ മാർഗം കൂടാതെ വിമാനം, ഫെറി/ബോട്ട് വഴിയെല്ലാം സിസിലിയിലെത്താൻ കഴിയും.

മെസീന കടലിടുക്കിലെ മനോഹര കാഴ്ചകൾ

കൊറോണയുടെ പശ്ചാത്തലത്തിൽ സഞ്ചാരികളെ സഹായിക്കാനും ആവശ്യഘട്ടത്തിൽ വേണ്ട വൈദ്യസഹായം നൽകാനുമായി സിസിലിയൻ ഭരണകൂടം 'സിസിലിയ സിക്യുറ' എന്ന പേരിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. നമ്മൾ അങ്ങോട്ട് പോകുന്നതിന് മുേമ്പ അതിൽ രജിസ്റ്റർ ചെയ്യണം. അവിടെ എത്തിയപാടെ ചെക്ക്ഇന്നും ചെയ്യണം. നമ്മുടെ ആരോഗ്യ സ്ഥിതികളെല്ലാം അപ്പപ്പോൾ അതിൽ പുതുക്കാൻ കഴിയും.

കതാനിയയിൽ

ഞാൻ ആദ്യം പോകുന്നത് സിസിലിയിലെ രണ്ടാമത്തെ വലിയ നഗരമായ കതാനിയയിലേക്കാണ്. നാപോളിയിൽനിന്നും എട്ട് മണിക്കൂർ ദൈർഘ്യമുള്ള ട്രെയിൻ യാത്രകഴിഞ്ഞ്‌ കതാനിയ എത്തുേമ്പാൾ സമയം രാത്രി പത്തായി. ബുക്ക് ചെയ്ത ഹോസ്റ്റലിലേക്ക് 15 മിനിറ്റ് നടക്കാനുണ്ട്. Booking.com ഉപയോഗിച്ചാണ് താമസം ബുക്ക് ചെയ്തിരുന്നത്. 15 യൂറോ മുതൽ തരക്കേടില്ലാത്ത ഹോസ്റ്റലുകൾ ലഭിക്കും. രാത്രി സ്റ്റേഷനിൽനിന്നും ഹോസ്റ്റലിലേക്കുള്ള നടത്തം സുരക്ഷിതമോണോ എന്ന് മുേമ്പ അവരോട് ചോദിച്ചിരുന്നു. കാരണം യൂറോപ്പിലെ പല നഗരങ്ങളും രാത്രി ഒറ്റക്കുള്ള യാത്ര അത്ര സുരക്ഷിതമല്ലെന്നറിയാം. പ്രത്യേകിച്ച് മാഫിയകളുടെ നാടായ സിസിലിയിൽ. റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി റൂമിലേക്ക് നടക്കുമ്പോൾ ഉപഭോക്താക്കളെയും കാത്ത് ലൈംഗിക തൊഴിലാളികൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാം. റൂമിൽ എത്തിയപാടെ കുളിച്ചു ഫ്രഷായി കിടക്കയിലേക്ക് ചാഞ്ഞു. കാരണം രാവിലെ നേരത്തെ എഴുന്നേറ്റ് കാഴ്ചകൾ തേടി പോകാനുള്ളതാണ്. നാലുപേരുള്ള റൂമാണ് ബുക്ക് ചെയ്തിരുന്നത്. പക്ഷെ, അവിടെ ആരും ഉണ്ടായിരുന്നില്ല. എല്ലാവരും രാത്രിജീവിതം ആസ്വദിക്കാൻ പോയതായിരിക്കാം.

കതാനിയ നഗരകാഴ്ച

രാവിലെ ആറിന് എഴുന്നേൽക്കുേമ്പാൾ ചുറ്റുമുള്ള കട്ടിലിലെല്ലാം ആളുകൾ ഉറങ്ങുന്നുണ്ട്. അവർക്ക് ശല്യമാകാത്ത രീതിയിൽ പ്രാഥമിക കർമങ്ങളെല്ലാം നിർവഹിച്ചു. ബാഗും തോളിലിട്ട് നേരെ ബസ് സ്റ്റേഷനിലേക്ക് വിട്ടു. െറയിൽവേ സ്റ്റേഷന് മുമ്പിൽ തന്നെയാണ് ബസ് സ്റ്റേഷൻ. മൗണ്ട് എത്ന എന്ന അഗ്നിപർവതം കാണാൻ പോകുന്ന ബസ് പിടിക്കണം. ആകെ ഒരറ്റ ബസ് മാത്രമേയുള്ളൂ അങ്ങോട്ട്. അതും ഒരൊറ്റ ട്രിപ്പ്. രാവിലെ 8.15ന് പോകും. രണ്ട് മണിക്കൂർ എടുക്കും അവിടെ എത്താൻ. വൈകുന്നേരം 4.30നാണ് തിരിച്ചുള്ള യാത്ര. ടൂറിസ്റ്റ് സീസൺ സമയത്തെല്ലാം ഇതിൽ സീറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അതിരാവിലെ തന്നെ ഇറങ്ങിയത്.

പുകതുപ്പും പർവതം

ടിക്കറ്റ് കരസ്ഥമാക്കിയ ശേഷം അടുത്തുള്ള കോഫി ഷോപ്പിൽ കയറി. കഫെ മക്കിയാതൊ (പാലുള്ള കോഫി) ആണ് ഞാൻ ചോദിച്ചതെങ്കിലും അവർ തന്നത് നല്ല അസ്സൽ ഇറ്റാലിയൻ കോഫി. ഇതിൽ പാലുണ്ടാകില്ല. കുറച്ച് മാത്രമേ ഉള്ളൂവെങ്കിലും നല്ല സ്ട്രോങ് ആണ്. ഓഫിസിൽ ഉറക്കം തൂങ്ങുേമ്പാഴെല്ലാം ഇതാണ് കുടിക്കാറ്. കടക്കാരൻ അതിെൻറ മഹത്വത്തെ കുറിച്ച് തനത് ഭാഷയിൽ എന്തെല്ലാമോ വിശദീകരിച്ചു തന്നു. ഗ്രാസ്യെ ചാവോ (നന്ദി) എന്ന് പറഞ്ഞു ഞാൻ തടിതപ്പി. വീണ്ടും ബസിനായി കാത്തുനിന്നു. ആളുകൾ വന്നുതുടങ്ങിയതേയുള്ളൂ. എട്ട് മണിക്ക് തന്നെ ബസുമെത്തി. അപ്പോഴേക്കും വലിയൊരു നിരതന്നെ ഉണ്ടായിരുന്നു അതിൽ കയറാൻ. ഓരോരുത്തരെയും ടിക്കറ്റെല്ലാം നോക്കി കയറ്റി. ഞാൻ ആദ്യം കയറി മുമ്പിൽ തന്നെ ഒരു വിൻഡോ സീറ്റും പിടിച്ചിരുന്നു. എെൻറ അടുത്തിരുന്നത് അർജൻറീനക്കാരനാണ്. അർജൻറീന ഫുട്ബാൾ ലീഗിലെ എതിരാളികളായ ബൊക്ക ജൂനിയേഴ്സും റിവർേപ്ലറ്റും തമ്മിലെ മത്സരത്തെക്കുറിച്ചും അത് നേരിട്ട് കാണാനുള്ള എെൻറ സ്വപ്നത്തെക്കുറിച്ചും യാത്രക്കിടെ ഞങ്ങൾ പങ്കുവെച്ചു. ഒരു മണിക്കൂർ യാത്ര കഴിഞ്ഞാപ്പോൾ ബസ് ചെറിയ കവലയിൽ കാപ്പികുടിക്കാൻ നിർത്തി.

റിഫുജിയോ സപിയാൻസയിലെ കച്ചവട കേന്ദ്രങ്ങൾ

കാപ്പികുടിയും കഴിഞ്ഞ്‌ യാത്ര തുടർന്നതോടെ കാഴ്ചകൾ മാറാൻ തുടങ്ങി. നഗരപ്രദേശമെല്ലാം പിന്നിട്ട്‌ നിറയെ വളവുകളുള്ള റോഡിലൂടെ ബസ് മെല്ലെ മലകയറാൻ തുടങ്ങി. ചുറ്റും മനോഹരമായ കാഴ്ചകൾ. പ്രകൃതിയുടെ സാന്ദര്യം ആവോളം ആസ്വദിച്ച് മുന്നോട്ടുനീങ്ങി. ചുറ്റും വൈൻ യാർഡുകളാണ്. എത്നയിൽനിന്നുള്ള വൈൻ പ്രസിദ്ധമാണ്. വീണ്ടും മുന്നോട്ടുപോയപ്പോൾ പ്രകൃതിയുടെ വികൃതി കാഴ്ചകളാണ് വിരുന്നെത്തിയത്. ചുറ്റുപാടും ലാവ ഒലിച്ചിറങ്ങി ഉണങ്ങിയിരിക്കുന്നു. ലാവയിൽ മൂടിപ്പോയ പഴയ താമസ സ്ഥലങ്ങളൊക്കെ കാണാം. ബസ് യാത്ര അവസാനിക്കുന്നത് റിഫുജിയോ സപിയാൻസ എന്ന 1900 മീറ്റർ ഉയരത്തിലുള്ള സ്ഥലത്താണ്. റെസ്റ്റോറൻറുകളും സുവനീർ കടകളും സ്വകാര്യ ടൂറിസ്റ്റ് ഓഫിസുകളുമുള്ള ഒരിടം. അവിടെനിന്ന് നോക്കിയാൽ തലമുകളിൽ പുക തുപ്പുന്ന എത്ന പർവതം കാണാം. ഇനി മുകളിലെത്താൻ കേബിൾ കാറിൽ കയറണം.

യൂറോപ്പിലെ ഏറ്റവും വലിയ സജീവമായ അഗ്നിപർവതമാണ് എത്ന. പുള്ളി തുടർച്ചയായി പുകയോ ലാവയോ പുറത്തുവിട്ടുകൊണ്ടിരിക്കും. 1,190 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പർവതത്തിെൻറ ഇപ്പോഴത്തെ ഉയരം 3,326 മീറ്ററാണ്. ഇതിന് ചെറിയ വലിപ്പമുള്ള ലാവാദ്വാരങ്ങൾ മുതൽ വിശാലമായ അഗ്നിപർവത മുഖങ്ങൾ വരെയുള്ള മുന്നൂറിലധികം വിസ്ഫോടന കേന്ദ്രങ്ങളുണ്ട്. എന്നുമാത്രമല്ല, ഒരുപാട് പേരെ എത്ന കാലാപുരിയിലേക്ക് അയച്ചിട്ടുമുണ്ട്. ഗ്രീക്ക് പുരാണങ്ങൾ പ്രകാരം കൊലയാളി രാക്ഷസനായ ടൈഫോണിനെ ആകാശത്തിെൻറ ദേവനായ 'സ്യൂസ്'കുടുക്കിയിട്ടിരിക്കുന്നത് ഈ മലയുടെ അടിയിലാണെന്നാണ് വിശ്വാസം.

മലമുകളിലേക്കുള്ള കേബിൾ കാർ

കേബിൾ കാറിൽ മലമുകളിലേക്ക്

ബസിറങ്ങി കേബിൾ കാർ ലക്ഷ്യമാക്കി നടന്നു. കുറച്ചുനേരം വരിനിന്ന് ടിക്കറ്റെടുത്തു. 30 യൂറോയാണ് പോയി വരാനുള്ള നിരക്ക്. ട്രെക്കിങ് ബൂട്ടും ജാക്കെറ്റുമെല്ലാം ഇവിടെ വാടകക്ക് ലഭിക്കും. അഞ്ച് യൂറോയാണ് വാടക. ഷൂ ചീത്തയാക്കണ്ട എന്നുകരുതി ബൂട്ട് വാടകക്കെടുത്തു. ആറ് പേർക്കിരിക്കാവുന്ന കേബിൾ കാറിൽ കൂടെയുള്ളത് ജർമൻ കുടുംബമാണ്. കൂട്ടത്തിലുള്ള സ്ത്രീ കുട്ടികൾക്കു മുകളിൽ എത്തുന്നത് വരെ ജർമനിൽ എന്തൊക്കെയോ വിവരിച്ചുകൊടുക്കുന്നു. ഏകദേശം 2,500 മീറ്റർ ഉയരത്തിലാണ് കേബിൾ കാർ യാത്ര അവസാനിക്കുക. മുെമ്പാരു അഗ്നിപർവത വിസ്ഫോടനത്തിൽ തകർന്ന കേബിൾ കാർ വീണ്ടും നന്നാക്കിയതാണ്.

ചുറ്റും ലാവ ഉറച്ചുപോയ കറുത്ത നിറത്തിലെ മണ്ണാണ്. നല്ല ചൂടുമുണ്ട്. ഇനിയും മുകളിലേക്ക് പോേകണ്ടതുണ്ട്. അതിനായി ഫോർവീൽ ഡ്രൈവ് ബസ് പിടിക്കണം. മുകളിൽ നടന്നുകാണാനുള്ള ഗൈഡിെൻറ പൈസയും ചേർത്ത്‌ പോയിവരാനുള്ള ബസ് ടിക്കറ്റ് 36 യൂറോയാണ്. ടിക്കറ്റ് എടുത്ത് ബസിൽ കയറി. 20 പേർക്കിരിക്കാവുന്ന ബസ്. ഓഫ്‌ റോഡ് യാത്രയാണ്. ലാവ ഉണങ്ങിയുണ്ടായ കറുത്ത ചരൽ നിറഞ്ഞ വഴിയിലൂടെ വളഞ്ഞും പുളഞ്ഞും ബസ് മുന്നോട്ട് നീങ്ങി. 2,900 മീറ്റർ ഉയരത്തിലാണ് ബസ് കൊണ്ടെത്തിച്ചത്. മുകളിലെത്തിയപ്പോൾ മരംകോച്ചുന്ന തണുപ്പും കാറ്റും. കതാനിയയിൽ നല്ല ചൂടായിരുന്നു. അതിനാൽ തന്നെ കട്ടിയില്ലാത്ത കോട്ടൺ ടീഷർട്ടാണ് ധരിച്ചിട്ടുള്ളത്. തണുത്ത് വിറക്കാൻ തുടങ്ങി.

ഫോർവീൽ ഡ്രൈവ് ബസിൽ കയറുന്ന യാത്രക്കാർ

ഇനി മുകളിലേക്ക് ഗൈഡിെൻറ കൂടെ നടന്നുപോകണം. ഗൈഡ് എല്ലാവരെയും വട്ടത്തിൽ നിർത്തി അവിടത്തെ ചരിത്രം വിവരിച്ചുതന്നു. ഇറ്റലിയിലും ഇഗ്ലീഷിലും വിവരിക്കുന്നുണ്ട്. അധികവും ഇറ്റലിക്കാർ തന്നെ. കൊറോണ കാരണം വിദേശികൾ കുറവാണ്. അയാളുടെ ചരിത്രപഠനം കഴിഞ്ഞതോടെ മുകളിലേക്ക് നടത്തം തുടങ്ങി.

ചുറ്റും വലിയ കൽക്കരി കട്ട പോലത്തെ ലാവ ഉറച്ച പാറകളും അത് പൊടിഞ്ഞുണ്ടായ മണ്ണും. വോൾക്കാനോയുടെ ഏറ്റവും മുകളിൽനിന്ന് പുക ചീറ്റിക്കൊണ്ടിരിക്കുന്നു. പിന്നെ ഒടുക്കത്തെ തണുത്ത കാറ്റും കറുത്ത പൊടിയും. മൊത്തത്തിലൊരു ഡാർക്ക് സീൻ.

അഗ്നിപർവതം പൊട്ടിത്തെറിച്ചത് മൂലമുണ്ടായ വലിയ കുഴികളാണ് എവിടെയും

നടന്ന് ഒരു വലിയ അഗ്നിപർവത മുഖത്തിന് അടുത്തെത്തി. മലക്ക് നടുവിലായി വലിയ ഗർത്തം. അതിെൻറ അരികിലൂടെ നടന്നുകാണാം. ഗൈഡ് കാലുകൊണ്ട് മണ്ണുനീക്കി ചെറിയ കുഴിയുണ്ടാക്കി.

അവിടെ തൊട്ടുനോക്കാൻ പറഞ്ഞു. നല്ല ചൂടുള്ള മണ്ണ്. നടുവിൽ മുമ്പ് പൊട്ടിത്തെറിച്ചത് മൂലമുണ്ടായ വലിയ കുഴികളുള്ള കുറെ മലകൾ. ഏറ്റവും മുകളിലത്തെ ഗർത്തത്തിൽനിന്നും ശക്തിയായി പുക വമിച്ചുകൊണ്ടേയിരിക്കുന്നു. ചുറ്റും നോക്കിയാൽ നമ്മുടെ വിഷുവിന് പടക്കം കത്തിക്കഴിഞ്ഞശേഷമുള്ള അവസ്ഥ.

ഗൈഡ് സഞ്ചാരികൾക്ക് നിർദേശങ്ങൾ നൽകുന്നു

ഭയപ്പെടുത്തുന്ന ചുറ്റുപാടാണെങ്കിലും വളരെ സുരക്ഷിതമാണ് എന്നാണ് ഗൈഡ് പറഞ്ഞത്. മാത്രമല്ല വോൾക്കാനോയുടെ പ്രവർത്തനങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. എന്നാലും അൽപ്പം സാഹസികത തന്നെയാണ് ഇങ്ങോട്ടുള്ള യാത്ര. നല്ല മനക്കെട്ടി വേണം. മുമ്പ് പെട്ടെന്നുണ്ടായ വിസ്ഫോടനത്തിൽ രണ്ട് സഞ്ചാരികൾ മരിച്ചിട്ടുണ്ട്.

പലയിടത്തും നടവഴികൾക്ക് വളരെ വീതികുറവാണ്. കാലുതെറ്റിയാൽ തീകൂമ്പാരത്തിൽ എരിഞ്ഞൊടുങ്ങാനാകും വിധി. ഒരുപാടു നടന്നുകാണാനുണ്ട്. കുറെയെല്ലാം നടന്നുകണ്ടു. ചെവിയിൽ തണുത്ത കാറ്റടിച്ച് കയറുന്നു. ക്ഷീണം വന്നു തുടങ്ങിയപ്പോൾ മെല്ലെ തിരിച്ചിറങ്ങി.

പുക തുപ്പുന്ന എത്ന പർവതം

പോയ വഴിയേ തിരിച്ച് ബസും പിന്നെ കേബിൾ കാറും. ചിലരെല്ലാം ഇവ രണ്ടും ഒഴിവാക്കി നടന്നിറങ്ങുന്നു. ചില വിദ്വാൻമാരുടെ യാത്ര സൈക്കിളിലാണ്. നല്ലൊരു അനുഭവമായിരിക്കുമതെല്ലാം. ഞാൻ മിക്കപ്പോഴും ഇതുപോലെയുള്ള ട്രെക്കിങ്ങ് അവസരങ്ങൾ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും ക്ഷീണമുണ്ടായതുകൊണ്ട് ഇത്തവണ വേണ്ടെന്നുവെച്ചു.

ലാവയിലുറച്ച ജീവിതങ്ങൾ

റിഫുജിയോ സപിയാൻസയിൽ തിരിച്ചെത്തിയപ്പോൾ ബസ് എടുക്കാൻ സമയമായിട്ടില്ല. പാതയോരത്തെ ഒരു മതിലിൽ ചെന്നിരുന്നു. കണ്ണെത്താ ദൂരത്തോളം മലനിരകളാണ്. അതിലൂടെയെല്ലാം ലാവ ഒലിച്ചിറങ്ങിയ കാഴ്ച. നിസ്സഹായരായ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഈ ലാവയിൽ മൂടപ്പെട്ടിട്ടുണ്ടാകും. 4.30നുള്ള ബസ് പിടിച്ചു കതാനിയയിലെത്തി.

ലാവയിൽ മൂടപ്പെട്ട വീട്

ഒടുക്കത്തെ ക്ഷീണം. റൂമിൽ പോയി കുളിച്ചതോടെയാണ് ആശ്വാസമായത്. ഹോസ്റ്റൽ സ്റ്റാഫുമായി കുറച്ചുനേരം സംസാരിച്ചു. അവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചും നാളെ എനിക്ക് പോകാനുള്ള ബസ് റൂട്ടിനെ കുറിച്ചുമെല്ലാം വിശദമായവർ പറഞ്ഞുതന്നു. വളരെ സൗഹാർദപരമായ പെരുമാറ്റം.

എന്ത് സഹായം ചെയ്യാനും അവർക്ക്‌ സന്തോഷമേയുള്ളൂ. രാത്രി ഭക്ഷണം കഴിക്കാനും നഗര കാഴ്ചകൾ കാണാനുമായിറങ്ങി. അടിപൊളി സീഫുഡ് കിട്ടുന്ന സ്ഥലമാണ് സിസിലി. പഴയ ആംഫി തിയറ്ററുകളും കത്തീഡ്രലുകളുമെല്ലാം ധാരാളമുണ്ടിവിടെ. ഒരു കവലയിൽ റോഡിെൻറ നടുവിലായി പുരാതന ആംഫി തിയറ്ററിെൻറ ശേഷിപ്പുകൾ വേലികെട്ടി സംരക്ഷിച്ചുവെച്ചിട്ടുണ്ട്. എത്ര കലാസൃഷ്ടികൾക്ക് വേദിയായ മണ്ണാകുമത്.

അടിപൊളി സീഫുഡ് കിട്ടുന്ന സ്ഥലമാണ് സിസിലി

കഴിഞ്ഞ നാല് ദിവസം പിസ്സയുടെ ജന്മനാടായ നാപോളിയിലായിരുന്നല്ലോ. അന്നെല്ലാം വ്യത്യസ്ത രീതിയിലെ പിസ്സകൾ നടന്ന് അകത്താക്കുകയായിരുന്നു. ഇനി വേറെ വല്ലതും പരീക്ഷിക്കാമെന്നുറച്ചു. സീഫുഡ് തന്നെ ഓർഡർ ചെയ്തു. തികച്ചും വ്യത്യസ്തവും രുചികരുവുമായ ഭക്ഷണമാണ് തീൻമേശയിൽ നിറഞ്ഞത്.

അവ ആസ്വദിച്ച് കഴിച്ചപ്പോഴേക്കും നഗരത്തിൽ ഇരുട്ടുവീണിരുന്നു. നാളെ തോർമിന എന്ന തീര നഗരത്തിലേക്കാണ് യാത്ര. അതിന് മുമ്പ് നന്നായൊന്ന് ഉറങ്ങണം. നിയോൺ ബൾബുകൾ പ്രകാശംപരത്തുന്ന വഴികളിലൂടെ ഹോസ്റ്റൽ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italytravelsicily
Next Story