ലോകത്ത് ഏറ്റവും കുറവ് സഞ്ചാരികൾ എത്തുന്ന മൗറിത്താനിയ; അധികമാരും കാണാത്ത ഈ മരുഭൂമിയിലെ അപൂർവ കാഴ്ചകൾ...
text_fieldsലോകത്തെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന മൗറിത്താനിയ, വിനോദസഞ്ചാര ഭൂപടങ്ങളിൽ വളരെ കുറച്ചുമാത്രം ഇടംപിടിച്ച രാജ്യമാണ്. പ്രതിവർഷം പതിനായിരത്തിൽ താഴെ മാത്രം വിദേശ സഞ്ചാരികൾ എത്തുന്ന ഈ രാജ്യം, സുരക്ഷാപരമായ കാരണങ്ങളാലും വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ടും ലോകത്തെ ഏറ്റവും കുറവ് സഞ്ചാരികൾ സന്ദർശിക്കുന്ന ഇടങ്ങളിലൊന്നായി തുടരുന്നു. എന്നാൽ, ഗ്ലോബൽ ടെററിസം ഇൻഡക്സ് പ്രകാരം പല യൂറോപ്യൻ രാജ്യങ്ങളെക്കാളും സുരക്ഷിതമാണ് ഈ രാജ്യമെന്നും, 2011-ന് ശേഷം ഇവിടെ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ 90 ശതമാനവും മരുഭൂമിയാണ്. അഞ്ച് ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്ന് താമസിക്കുന്നത് തീരദേശ തലസ്ഥാനമായ നൗവാക്‌ഷോട്ടിലാണ്. ആധുനിക സർക്കാർ മന്ദിരങ്ങൾക്കപ്പുറം മണൽ മൂടിയ തെരുവുകൾ നിറഞ്ഞ ഈ തലസ്ഥാന നഗരം ഒരു വലിയ ഗ്രാമത്തിന്റെ പ്രതീതിയാണ് സഞ്ചാരികൾക്ക് നൽകുന്നത്. മൗറിത്താനിയയിലെ ഗതാഗതത്തിനും ഉപജീവനത്തിനും ഒട്ടകങ്ങൾ ഇന്നും വലിയ പങ്കുവഹിക്കുന്നു. നൗവാക്‌ഷോട്ടിന് സമീപത്തെ ബൈല ഒട്ടകച്ചന്ത ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒട്ടകച്ചന്തയാണ്.
യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള നാല് പുരാതന നഗരങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഒവാലാറ്റയും ചിൻഗുറ്റിയും. പണ്ട് ട്രാൻസ്-സഹാറൻ വ്യാപാര പാതയിലെ പ്രധാന കേന്ദ്രങ്ങളായിരുന്ന ഈ നഗരങ്ങളിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്തുപ്രതികൾ കുടുംബങ്ങൾ സ്വകാര്യമായി ഇന്നും സൂക്ഷിക്കുന്നുണ്ട്. 13-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ചിൻഗുറ്റിയിലെ പള്ളി ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ മുസ്ലീം ആരാധനാലയമായി കരുതപ്പെടുന്നു.
അത്താർ നഗരത്തിന് 45 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ടെർജിറ്റ് മരുപ്പച്ച (ഒയാസിസ്) ഇവിടുത്തെ മറ്റൊരു പ്രധാന ഭൂപ്രകൃതിയാണ്. ആധുനിക സൗകര്യങ്ങൾ പരിമിതമാണെങ്കിലും, ഇലക്ട്രോണിക് വിസ (30 ദിവസം വരെ സാധുതയുള്ളത്) വഴി വിദേശ സഞ്ചാരികൾക്ക് ഇവിടെ പ്രവേശിക്കാം. ഫ്രഞ്ച് ഭാഷയിൽ പ്രാഥമിക പരിജ്ഞാനമുള്ളത് സഞ്ചാരികൾക്ക് രാജ്യത്ത് സഞ്ചരിക്കാൻ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

