Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമോസ്കോ ഒരു നദിയുമാണ്...

മോസ്കോ ഒരു നദിയുമാണ് (ഭാഗം 2)

text_fields
bookmark_border
മോസ്കോ ഒരു നദിയുമാണ് (ഭാഗം 2)
cancel
ചരിത്രത്തേയും ചരിത്രസ്മാരകങ്ങളേയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യന്നത് റഷ്യക്കാരുടെ സംസ്കാരമാണ്. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തുണ്ടായിരുന്ന ഇരുനില കെട്ടിടങ്ങളും അന്നത്തെ കെട്ടിടനിര്‍മ്മാണരീതികളും ജനലുകളും വാതിലുകളും തനിമയോടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

അയല്‍പക്കത്തെ ചുമയ്ക്കുന്ന കുട്ടി
മോസ്കോയുടെ വഴിയോരങ്ങളിലൊന്നും ഭിക്ഷ യാചിക്കുന്ന ഒരു കുഞ്ഞിനെയും കണ്ടില്ല. റഷ്യന്‍കുട്ടികള്‍ പാവക്കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. ചുവന്നുതുടുത്ത ശരീരം. രണ്ട് വയസ്സുവരെയുള്ള കുട്ടികളെ ഒക്കത്തെടുത്തോ ചുമലില്‍ ചേര്‍ത്തുപിടിച്ചോ അല്ല കൊണ്ടുപോകുന്നത്. മൃദുവായ ഇരിപ്പിടമൊരുക്കി ലോലമായ കമ്പിളിക്കുപ്പായമിടുവിച്ച് തലയില്‍ കുഞ്ഞു തൊപ്പിയുംവെച്ച് നാല് ചക്രമുള്ള "ചൈല്‍ഡ് സൈക്കിളി'ല്‍ ഇരുത്തി അമ്മയോ അച്ഛനോ റോഡരികിലൂടെ ഉരുട്ടിക്കൊണ്ടു പോകുന്നു.
മൂന്നും നാലും വയസ്സായ കുട്ടികള്‍ അച്ഛന്‍്റെ ചുമലില്‍ ഇരു കാലുകളുമിട്ട് തോളിലിരുന്ന് യാത്രചെയ്യുന്നു. ബാലന്‍സ് തെറ്റി കുട്ടി പിറകോട്ട് മറിഞ്ഞുവീഴാതിരിക്കുവാന്‍ അവന്‍്റെ ഇരു കാലുകളും അച്ഛന്‍ പിടിച്ചിരിക്കും. ഇരു കൈകളും ചേര്‍ത്ത് അച്ഛന്റെ നെറ്റിത്തടത്തില്‍ ബലമായി പിടിച്ച് ബാലന്‍സ് ചെയ്തുകൊണ്ട് ഒരു "സുജായി'യായി കുട്ടിയും. പണ്ട് അച്ഛന്റെയും അമ്മാവന്‍െറയുമെല്ലാം ചുമലില്‍ ഇതുപോലിരുന്ന് ഉത്സവം കാണുവാന്‍ പോയ ഒരു തലമുറ ഇന്നും കേരളത്തിലുണ്ടല്ളോ.

ക്രിലാസ്കി 31-ലെ ഡോ. ദിലീപ് കുമാറിന്‍്റെ താമസസ്ഥലത്ത് ഒന്നാമത്തെ ദിവസം രാത്രി. പുറത്ത് നേരിയ നിലാവ്. ഇരട്ടപ്പാളികള്‍ ഉള്ള ജനല്‍ച്ചില്ലിലൂടെ നിലാവൊളി മുറിയില്‍ പ്രസരിക്കുന്നു. രാത്രി പന്ത്രണ്ട് മണിക്ക് ഒരു ഭിത്തിയ്ക്കപ്പുറം തൊട്ടടുത്ത ഫ്ളാറ്റിലെ മൂന്നോ നാലോ വയസ്സായ ചെറിയ കുട്ടി ചുമയ്ക്കുന്ന ശബ്ദം കേട്ടു. രണ്ടാംദിവസവും മൂന്നാം ദിവസവും കുട്ടിയുടെ ചുമ ആവര്‍ത്തിക്കപ്പെട്ടു. തൊട്ടടുത്ത ഫ്ളാറ്റില്‍ ഒരു ഡോക്ടര്‍ താമസിക്കുന്ന കാര്യം അയല്‍പക്കത്തെ കുടുംബത്തിന് അറിയാമോ എന്ന് രാവിലെ ദിലീപ് സാറിനോട് ചോദിച്ചു. മറുപടിയായി അദ്ദേഹം പറഞ്ഞത് അയല്‍പക്കക്കാരെ ഒരിക്കല്‍പ്പോലും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നും. ഇതാണ് മോസ്കോയിലെ അയല്‍പക്കബന്ധം.
ഓരോ ഫ്ളാറ്റില്‍നിന്നും റോഡിലേക്കത്തെുവാന്‍ താക്കോല്‍ ഉപയോഗിച്ച് അഞ്ച് വാതിലുകള്‍ തുറക്കണം. ഫ്ളാറ്റിന്‍്റെ വാതില്‍, നാല് ഫ്ളാറ്റുകള്‍ക്കുമായുള്ള കോമണ്‍ വാതില്‍, സ്റ്റെയര്‍കേസിന് തൊട്ടടുത്ത വാതില്‍, ഫ്ളാറ്റിലേയ്ക്കുള്ള പ്രവേശനവാതില്‍, റോഡില്‍നിന്ന് കെട്ടിടത്തിലേക്കുള്ള വാതില്‍ എന്നതാണ് ക്രമീകരണം. തണുപ്പില്‍നിന്ന് സംരക്ഷണം ലഭിക്കുവാനായിരിക്കണം ഇത്രയധികം വാതിലുകള്‍. എന്നാല്‍, അതിനുമപ്പുറത്ത് യുദ്ധം മനസ്സുകളില്‍ ഏല്‍പ്പിച്ച അരക്ഷിതബോധവും ഏതൊക്കെയോ ശത്രുക്കളെക്കുറിച്ചുള്ള ആശങ്കയും ഈയൊരു കരുതലിന്റെ പിറകില്‍ ഉണ്ടായിരിക്കാം.
മാലിന്യസംഭരണത്തിനും സംസ്കരണത്തിനും മികച്ച മാതൃകയാണ് മോസ്കോ. നാല് ഫ്ളാറ്റുകള്‍ ചേര്‍ന്ന സമുച്ചയത്തിന്റെ അരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ഔട്ട്‌ലറ്റ് ഉണ്ട്. ഓരോ ഫ്ളാറ്റിലേയും മാലിന്യം രാവിലെ ഈ ഒൗട്ട്ലെറ്റില്‍ നിക്ഷേപിക്കുന്നു. ഔട്ട്‌ലറ്റിലൂടെ മാലിന്യം താഴോട്ടത്തെുന്നു. താഴെ സജ്ജമാക്കിയ വാഹനത്തില്‍ അവ ശേഖരിക്കുന്നു. പിന്നീട് നഗരാതിര്‍ത്തിക്കപ്പുറത്തെ വിശാലമായ വെളിമ്പറമ്പില്‍ നിക്ഷേപം. മാലിന്യങ്ങളുടെ കുന്ന് പുല്ലുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. അവ സന്ദര്‍ശിക്കുവാനും ആളുകള്‍ വരുന്നു. ദുര്‍ഗന്ധമില്ല; കാഴ്ചയുടെ ദുസ്സഹാവസ്ഥയില്ല - വിളപ്പില്‍ശാലയും ഞെളിയന്‍പറമ്പുമില്ല.
പ്ളാസ്റ്റിക് ക്യാരിബാഗ് ഉപയോഗിക്കുന്ന കാര്യത്തില്‍ നമ്മെപ്പോലത്തെന്നെയാണ് റഷ്യക്കാരും. ഒരു കിലോ പഴം വാങ്ങിയാലും പ്ളാസ്റ്റിക് ക്യാരിബാഗ് കൂടെവരും. പക്ഷെ ഒരു കാര്യം - ആരും അലക്ഷ്യമായി വഴിയരികില്‍ നിക്ഷേപിക്കുന്നില്ല. സിഗരറ്റ് കുറ്റിയും റോഡില്‍ നിക്ഷേപിക്കുന്നില്ല. തീ കെടുത്തി വഴിയരികിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നു. ഉപയോഗിച്ച മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് സാഹസികത പ്രദര്‍ശിപ്പിക്കുന്നില്ല. അവയും ബിന്നില്‍തന്നെ.
പുഷ്കിന്‍ മ്യൂസിയം

പുഷ്‌കിന്‍ മ്യൂസിയത്തിലെ 'മമ്മി'
മോസ്കോയുടെ തനത് അടയാളങ്ങളിലൊന്നാണ് പുഷ്കിന്‍ മ്യൂസിയം - പുഷ്കിന്‍ മ്യൂസിയം ഓഫ് ഫൈന്‍ ആട്സ്. എഡി 1750ല്‍ മ്യൂസിയത്തിന്റെ പണി തുടങ്ങി. 1912-ല്‍ പൂര്‍ത്തിയാക്കി. 162 വര്‍ഷമായിരുന്നു മ്യൂസിയത്തിന്‍്റെ നിര്‍മ്മാണ കാലയളവ്. നിര്‍മ്മാണകാലയളവ് സുദീര്‍ഘമായിരിക്കുമ്പോഴും അതിന്‍്റെ പൂര്‍ണരൂപം മനസ്സില്‍ രൂപപ്പെടുത്തുകയും പിന്നീട് കടലാസിലേയ്ക്ക് പകര്‍ത്തുകയും പലരുടേയും ആശയങ്ങള്‍ കോര്‍ത്തിണക്കി അതിനെ സമ്പുഷ്ടമാക്കുകയും പിന്നീട് അത് ഫലപ്രാപ്തിയില്‍ എത്തിക്കുകയും ചെയ്ത എഞ്ചിനിയറിങ് വൈഭവം വാഴ്ത്തപ്പെടേണ്ടതാണ്. ഈയൊരു പ്രക്രിയക്കിടയില്‍ അന്നത്തെ കാലത്തെ ആയുര്‍ദൈര്‍ഘ്യമനുസരിച്ച് നാല് തലമുറ ഈ നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളികളായിട്ടുണ്ടാവും.
കൂറ്റന്‍ മ്യൂസിയമാണ് ഇത്. ശില്‍പ്പങ്ങളും പെയിന്‍്റിങ്ങുകളും ചരിത്രസ്മാരകങ്ങളും പ്രാചീനമായ കലാശേഖരങ്ങളുംകൊണ്ട് സമ്പന്നമാണ് മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രദര്‍ശനവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ട്. അവയെല്ലാം മനോഹരമായി കലാസുഭഗതയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ശേഖരങ്ങളും ഇവിടെ കാണാം. വിശ്വപ്രസിദ്ധരായ ശില്‍പ്പികളുടേയും ചിത്രകാരന്മാരുടെയും സൃഷ്ടികളും ലോകത്തിന്റെ ഗതി മാറ്റിമറിച്ച സംഭവങ്ങളുടെ ആവിഷ്കാരങ്ങളും സുലഭമാണ്.
ഈജിപ്തില്‍നിന്ന് ശേഖരിച്ച "മമ്മി' കണ്ടു. മൃതശരീരങ്ങള്‍ സവിശേഷമായ ലേപനങ്ങള്‍ ഉപയോഗിച്ച് പ്രത്യേകതരം തുണികൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നു. പ്രത്യേകതരം മരം മുറിച്ചെടുത്ത് തുരന്ന് പെട്ടിയുടെ ആകൃതിയാക്കി അതില്‍ മൃതശരീരം കിടത്തുന്നു. ശരീരത്തിനരികെ അവര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുവഹകള്‍ ഒതുക്കിവെച്ചിട്ടുണ്ട്. മൃതശരീരത്തിന്റെ ശിരസ് കിടത്തിയ ഭാഗത്ത് ലിംഗമനുസരിച്ച് സ്ത്രീയുടേയോ പുരുഷന്‍്റെയോ മുഖം കൊത്തിവച്ചിരിക്കും. ആളുകള്‍ നിശ്ശബ്ദരായി മ്യൂസിയം സന്ദര്‍ശിക്കുന്നു. മോസ്കോയിലെ പുരോഗമനകക്ഷിയുടെ ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു നേതാവ് മ്യൂസിയം സന്ദര്‍ശിക്കുന്നത് കണ്ടു. മുന്‍കാലത്ത് മ്യൂസിയം സന്ദര്‍ശിച്ച ലെനിന്‍്റെയും സ്റ്റാലിന്‍്റെയും രണ്ടരയടി സമചരുരത്തിലുള്ള ഫോട്ടോകള്‍ ചില്ലിട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 2012 പുഷ്കിന്‍ മ്യൂസിയത്തിന്‍്റെ ശതാബ്ദിവര്‍ഷമാണ്. മ്യൂസിയത്തില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും വനിതകളാണ്. അറുപതും എഴുപതും വയസ് പ്രായമുള്ളവര്‍. റിട്ടയര്‍മെന്‍്റിനുശേഷം ജീവിതത്തിന്‍്റെ മുഷിപ്പ് ഒഴിവാക്കുവാനും ചെറിയ വരുമാനം ലഭിക്കുവാനും സാമൂഹ്യബന്ധം നിലനിര്‍ത്തുവാനും അവര്‍ ആയാസം കുറഞ്ഞ ഇത്തരം തൊഴിലുകള്‍ ചെയ്യുന്നു.
നേരം രാത്രി 8 മണി. ആകാശത്ത് സൂര്യനുണ്ട്.പടിഞ്ഞാറന്‍ ആകാശത്ത് അസ്തമയത്തിന്റെ ചാരുത. കേരളത്തിലെ വൈകുന്നേരം 6 മണിയുടെ പ്രഭാവം.
പഴയ അര്‍ബാത്ത സ്ട്രീറ്റ്

പഴയ അര്‍ബാത്ത് സ്ട്രീറ്റിലെ ചിത്രകാരന്‍

ചരിത്രത്തേയും ചരിത്രസ്മാരകങ്ങളേയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് റഷ്യക്കാരുടെ സംസ്കാരമാണ്. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തുണ്ടായിരുന്ന ഇരുനില കെട്ടിടങ്ങളും അന്നത്തെ കെട്ടിടനിര്‍മ്മാണരീതികളും ജനലുകളും വാതിലുകളും തനിമയോടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നഗരത്തിന്‍്റെ പല ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും ഉയരുമ്പോഴും പഴയ കാലത്തിന്റെ അടയാളങ്ങളായ ചരിത്രസ്മാരകങ്ങള്‍ എന്തിനെയൊക്കെയോ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു.

പഴയ അര്‍ബാത്ത് സ്ട്രീറ്റ് പഴയകാല റഷ്യയുടെ മുഖമുദ്രയായി നില്‍ക്കുന്നു. വിശാലമായ സ്ട്രീറ്റ്, വീതിയേറിയ റോഡ്, വഴിയരികില്‍ കടകളുടെ നീണ്ട നിരകള്‍. കൗതുകവസ്തുക്കള്‍, തുണിത്തരങ്ങള്‍, ബാഗുകള്‍, ചെരുപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. വഴിയരികില്‍ ശില്‍പ്പങ്ങള്‍, പെയിന്‍്റിങ്ങുകള്‍, മരത്തിലും ഓടിലും ചെയ്ത കൗതുകവസ്തുക്കള്‍ എന്നിവയുടെ വാണിഭവും നടക്കുന്നു. യാത്രയുടെ ഓര്‍മ്മയ്ക്കായി ഓരോ പെയിന്‍്റിങ്ങുകള്‍ വാങ്ങുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. സൂക്ഷിച്ചില്ളെങ്കില്‍ തട്ടിപ്പിന് ഇരയാകുമെന്ന് ഡോ. ദിലീപ് കുമാര്‍ മുന്നറിയിപ്പ് തന്നു. അടുത്തുചെന്ന് പെയിന്‍്റിങ് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഏതോ പെയിന്‍്റിങ്ങുകളുടെ ഫ്ളക്സ്പ്രിന്‍്റുകള്‍ ഫ്രെയ്മിട്ട് വലിച്ചുമുറുക്കി ആണിയടിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്! പെയിന്‍്റിങ് വാങ്ങാനുള്ള ആഗ്രഹം ഞങ്ങള്‍ ഉപേക്ഷിച്ചു.

പഴയ അര്‍ബാത്ത് സ്ട്രീറ്റിലെ നര്‍ത്തകിയുടെ പ്രതിമ
പഴയ അര്‍ബാത്ത് സ്ട്രീറ്റില്‍ ഡ്രോയിങ് ബോര്‍ഡുകളും പാലറ്റും പെയിന്‍്റുമായി നിരവധി ചിത്രകാരന്മാര്‍ ഇരിക്കുന്നു. അവരുടെ മുമ്പില്‍ ചെറിയ കസേരകളില്‍ സ്വദേശികളും വിദേശികളുമായ യാത്രികര്‍ ഇരുന്നു. നീല ജീന്‍സും വെള്ളയും ചുകപ്പും നിറമുള്ള ടോപ്പും ചുമലില്‍ കറുത്ത കോട്ടുമായി ഇരുണ്ട നിറമുള്ള കൊറിയക്കാരി പെണ്‍കുട്ടി മടക്കാവുന്ന കസേരയില്‍ ചിത്രകാരന്‍്റെ മുമ്പില്‍ ഇരുന്നു. ധ്യാനാത്മകമായ മനസ്സോടെ അവളെ കടലാസ്സിലേയ്ക്ക് പകര്‍ത്തുന്ന ചിത്രകാരന്‍. നമ്മെ മുമ്പില്‍ ഇരുത്തി നമ്മുടെ പോര്‍ട്രേറ്റ് ഒരു മണിക്കൂറിനകം വരച്ചുതരും. ഒരു പോര്‍ട്രേറ്റ് രചനയ്ക്ക് രണ്ടായിരം റൂബിള്‍ പ്രതിഫലം.
പഴയ അര്‍ബാത്ത് സ്ട്രീറ്റ് നന്നായി സംരക്ഷിച്ചിരിക്കുന്നു. മോസ്കോ സന്ദര്‍ശിക്കുന്നവര്‍ ഈ സ്ട്രീറ്റ് നിര്‍ബന്ധമായും സന്ദര്‍ശിക്കാറുണ്ട്. സ്ട്രീറ്റിന്‍്റെ ഇടതുവശത്ത് റഷ്യന്‍ ബാലെ നര്‍ത്തകിയുടെ സ്വര്‍ണ നിറമാര്‍ന്ന പ്രതിമ. പ്രതിമയ്ക്കു ചുവടെയും പിറകിലുമായി പ്രണയപരവശരായ യുവതീയുവാക്കള്‍.
റഷ്യന്‍ സൗന്ദര്യസങ്കല്‍പ്പങ്ങള്‍
ജീവിതത്തിന്റെ പൊട്ടും പൊടിയിലുമടക്കം സൗന്ദര്യം കാണുവാനും നിലനിര്‍ത്തുവാനും തല്‍പ്പരരാണ് ഈ ജനത. ഫ്ളാറ്റുകളില്‍നിന്ന് പുറത്തിറങ്ങുന്നതിന്‍്റെ തൊട്ടടുത്ത് കോറിഡോറില്‍ വിശാലമായ നിലക്കണ്ണാടി കാണാം. വസ്ത്രം ധരിച്ച്, മുടിചീകി, ഷൂവണിഞ്ഞ് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് മേക്കപ്പിന്‍്റെ ഫൈനല്‍ ടച്ച് സ്വയം ബോധ്യപ്പെടാന്‍ കണ്ണാടി സഹായിക്കുന്നു. വസ്ത്രധാരണത്തിലെ വൈവിധ്യം അദ്ഭുതപ്പെടുത്തുന്നതാണ്. പുരുഷന്മാര്‍ പാന്‍്റ്സും ഷര്‍ട്ടും ജീന്‍സും ടീഷര്‍ട്ടും ധരിച്ചിരിക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണം ഒരു വസന്തകാലത്തെ ഓര്‍മ്മിപ്പിച്ചു. വ്യത്യസ്തമായ നിറങ്ങള്‍, മനോഹരമായ മാച്ചിങ്, ഒന്നില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ മറ്റൊന്ന്. ഇതാണ് പൊതുചിത്രം. പാന്‍്റ്സും ഷര്‍ട്ടും ധരിക്കുന്നവര്‍, ഷര്‍ട്ടും മുട്ടുവരെയുള്ള ഫ്രോക്കും ധരിക്കുന്നവര്‍, ടീഷര്‍ട്ടും ടെന്നീസ് ഷോര്‍ട്സും ധരിക്കുന്നവര്‍, പരമ്പരാഗത റഷ്യന്‍ രീതി അവലംബിക്കുന്നവര്‍ - അങ്ങനെയങ്ങനെ...
വസ്ത്രധാരണത്തില്‍ അതീവശ്രദ്ധയും സൗന്ദര്യവും പുലര്‍ത്തുന്നു. അറുപതും എഴുപതും വയസ്സായ അമ്മൂമ്മമാര്‍പോലും കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയുന്നു. വസ്ത്രത്തിന് യോജിച്ച നിറമുള്ള സ്കാര്‍ഫും സഞ്ചിയുമായി സൗന്ദര്യസങ്കല്‍പ്പം പൂര്‍ത്തയാക്കിയാണ് അവരുടെ നടപ്പ്.
ഡോ. ദിലീപ്കുമാറിന്റെ കറുത്ത ലെതര്‍ ജാക്കറ്റിന്റെ ഷോള്‍ഡര്‍ ഫ്ളാപ്പുകളിലൊന്ന് സ്റ്റിച്ച് വിട്ടിരിക്കുന്നു. കാഴ്ചയുടെ ബാലന്‍സിങ്ങിനായി അദ്ദേഹം രണ്ട് ഫ്ളാപ്പുകളും വിടര്‍ത്തിയിട്ട് നടക്കുകയാണ്. മെട്രോ റെയില്‍വേ സ്റ്റേഷനിലെ തിരക്കിനിടയില്‍ ശ്രീമതി എലേന ലെതര്‍ ജാക്കറ്റിന്‍്റെ സൗന്ദര്യമില്ലായ്മ കാണുന്നു. അവര്‍ വാനിറ്റി ബാഗ് തുറക്കുന്നു; സൂചിയും നൂലും എടുക്കുന്നു. ഡോ. ദിലീപ് കുമാറിന്‍്റെ ശരീരത്തില്‍ വെച്ചുതന്നെ ലെതര്‍ ജാക്കറ്റിന്‍്റെ ഫ്ളാപ്പ് തുന്നിച്ചേര്‍ക്കുന്നു. സൂചിയും നൂലും വാനിറ്റി ബാഗില്‍ നിക്ഷേപിക്കുന്നു. ശ്രീമതി എലേന ക്രിലാസ്കിയിലെ "ആത്രേയ' ക്ളിനിക്കിന്റെ ഡയറക്ടറാണ്. സ്വന്തം പദവിയോ മെട്രോ റെയില്‍വേ സ്റ്റേഷനിലെ തിരക്കോ ഒന്നും അവര്‍ക്ക് ഒരു പ്രശ്നമായി തോന്നിയില്ല. സ്വയം വൃത്തിയായി നടക്കുക മാത്രമല്ല, മറ്റുള്ളവരെ വൃത്തിയായി നടത്തിക്കുകകൂടി റഷ്യക്കാരുടെ ആഗ്രഹമായിരിക്കും.
സര്‍ക്കസ് പാലസില്‍
ഗ്രാമത്തില്‍ ഒരു സര്‍ക്കസ് തമ്പ് ഉയരുന്നു. സര്‍ക്കസ് കമ്പനിക്കാര്‍ നാട്ടിലെ പ്രമുഖരെ നേരില്‍ക്കണ്ട് ക്ഷണിക്കുന്നു. നാളികേരമുടച്ച് തമ്പിന്റെ കാല്‍നാട്ട് കര്‍മ്മം നടക്കുകയാണ്. കര്‍ക്കശക്കാരനായ സര്‍ക്കസ് മാനേജര്‍. ഷോ കഴിഞ്ഞ ശേഷമുള്ള തമ്പിലെ രാത്രിയിലെ മദ്യപാനം. ഒരു പെണ്‍കുട്ടി ശോകാര്‍ദ്രമായി പാടുന്നു. പിറ്റേന്ന് പ്രഭാതത്തിലെ ഇളംവെയിലില്‍ തമ്പിനകത്ത് സൈക്കിള്‍ പ്രാക്റ്റീസ് നടത്തുന്ന പെണ്‍കുട്ടികള്‍. തലയില്‍ ടൗവല്‍ കെട്ടി വിഷാദാര്‍ദ്രമായ മിഴികളോടെ വയലിനില്‍ ശോകരാഗം വായിക്കുന്ന ചെറുപ്പക്കാരനായ വയലിനിസ്റ്റ്. കയറിനു മുകളില്‍ ആട്ടിന്‍കുട്ടി ബാലന്‍സ് ചെയ്ത് നീങ്ങുമ്പോള്‍ പ്രാര്‍ത്ഥനാപൂര്‍വം നെഞ്ചില്‍ കൈകൂപ്പിവെച്ചിരുന്ന ഞരളത്ത് രാമപ്പൊതുവാളിന്‍്റെ ഗ്രാമീണന്‍ - സര്‍ക്കസിനെ "ഡീഗ്ളാമറൈസ്' ചെയ്തുകൊണ്ട് അരവിന്ദന്‍ "തമ്പി'ന് നല്‍കിയ് സാക്ഷാത്കാരമായിരുന്നു അത്.
വേനല്‍ക്കാലരാവുകളില്‍ ഞങ്ങളുടെ ഗ്രാമത്തിലെ കവുങ്ങിന്‍തോട്ടങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും സര്‍ച്ച്ലൈറ്റിന്‍്റെ പ്രകാശധാര വീശിയടിക്കുമ്പോള്‍ പത്ത് നാഴിക അകലെയുള്ള പട്ടണത്തില്‍ സര്‍ക്കസ് എത്തിയെന്ന് മുതിര്‍ന്നവര്‍ പറയുമായിരുന്നു. കൊയ്ത്തുകഴിഞ്ഞ പൊടിനിറഞ്ഞ പാടത്ത് താല്‍ക്കാലികകൂടാരം - ശബ്ദവും ബഹളവും റിക്കാര്‍ഡ് ഡാന്‍സും - ചുകപ്പും നീലയും നിറമുള്ള ഷാമിയാന കര്‍ട്ടണുകള്‍ - വിശക്കുന്ന മൃഗങ്ങളുടെ ദീനവിലാപം - ഇതൊക്കെയാണ് നമ്മുടെ സര്‍ക്കസ് സങ്കല്പം.
പ്രൗഢമായ സര്‍ക്കസ് പാലസ്‌

സര്‍ക്കസിനെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകളെയെല്ലാം റഷ്യന്‍ സര്‍ക്കസ് തിരുത്തും. നഗരമധ്യത്തിലെ സിനിമാശാലപോലെ കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സര്‍ക്കസ് നടക്കുന്നത്. സ്ഥിരം തിയേറ്ററും ഗ്യാലറികളും. വിശാലമായ വരാന്തകള്‍. ടോയ്ലറ്റ് സൗകര്യവും ലഘുഭക്ഷണശാലകളുമുണ്ട്. ആഴ്ചയില്‍ നാല് ദിവസം മാത്രമേ പ്രദര്‍ശനം ഉണ്ടായിരിക്കൂ. രണ്ടായിരം പേര്‍ക്ക് ഇരിപ്പിടസൗകര്യമുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ ടിക്കറ്റ് കിട്ടുകയുള്ളു. ശബ്ദത്തിന്‍്റെ, വെളിച്ചത്തിന്‍്റെ, സാഹസികതയുടെ, നൃത്തത്തിന്‍്റെ, ഹാസ്യത്തിന്‍്റെ, കായികപ്രകടനത്തിന്‍്റെയൊക്കെ മോഹനമായ സമ്മേളനമാണ് റഷ്യന്‍ സര്‍ക്കസ്. സര്‍ക്കസിന് ഒരു കലാപ്രകടനത്തിന്‍്റെ കൃത്യതയും ചാരുതയും വശ്യതയുമുണ്ട്. ജിംനാസ്റ്റിക് പ്രകടനവും അത്ഭുതമായ ബാലന്‍സിങ്ങും സാഹസികതയുമൊക്കെ കാണികളെ പ്രത്യേകമായ ഏതോ അനുഭൂതിമണ്ഡലത്തില്‍ എത്തിക്കും.
പത്ത് സിംഹങ്ങളെ ആട്ടിന്‍കുട്ടികളെപ്പോലെ നിയന്ത്രിച്ച് പരിശീലകന്‍. അയാളുടെ കൈയിലെ ഇരുമ്പുവടിയുടെ ചലനമനുസരിച്ച് മൃഗരാജാക്കന്മാര്‍ അവരുടെ സിംഹാസനങ്ങളില്‍ മാത്രമിരുന്നു. അയാള്‍ കൈ ഞൊടിക്കുമ്പോള്‍ ഇരിപ്പിടങ്ങളില്‍നിന്ന് സിംഹങ്ങള്‍ ഇറങ്ങിവന്നു. ആജ്ഞയ്ക്കനുസരിച്ച് പ്രകടനങ്ങള്‍ കാഴ്ചവച്ചു. ഒടുവില്‍ ഒരു സിംഹത്തിന്‍്റെ വായില്‍ തലവെച്ചു കൊടുത്തും പത്ത് സിംഹങ്ങള്‍ നിരന്നുകിടന്ന് തീര്‍ത്ത നാച്വറല്‍ ബെഡില്‍ "സിംഹശയനം' നടത്തിയും അയാള്‍ കാണികളെ വിസ്മയിപ്പിച്ചു. വെളുത്തുനീണ്ട ശരീരവും ചീകിയൊതുക്കിയ കറുത്ത മുടിയും നിഷ്കളങ്കമായ മന്ദഹാസവും അയാള്‍ക്കുണ്ട്.
ട്രപ്പീസ് കളിക്കവേ പാന്‍്റ്സ് ഊരിപ്പോകുന്ന ജോക്കര്‍മാരെ ഇന്ത്യന്‍ സര്‍ക്കസ്സില്‍ കാണുമ്പോള്‍ നമുക്ക് ദൈന്യതയാണ് തോന്നുക; ഹാസ്യമല്ല. റഷ്യന്‍ സര്‍ക്കസിലെ ഹാസ്യം അഭിജാതമാണ്. ഒരു ഹാസ്യകലാകാരന്‍ സ്കിറ്റുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും സദസുമായി അഭേദ്യമായ ബന്ധം സ്ഥാപിച്ചു. ബാഗ്പൈപ്പര്‍ കുഴലൂതി എലികളെ തനിക്കു പിറകെ മാര്‍ച്ച് ചെയ്യിച്ചതുപോലെ ഒരു വിസിലിന്‍്റെ ശബ്ദത്തിനനുസരിച്ച് അയാള്‍ കാണികളെക്കൊണ്ട് ഹര്‍ഷാരവം മുഴക്കിച്ചു; പൊട്ടിച്ചിരിപ്പിച്ചു; കൈകൊട്ടിച്ചിരിപ്പിച്ചു. ഒടുവില്‍ ഒരു ഡ്രംസെറ്റില്‍ അദ്ഭുതം വിരിയിച്ച താളവാദ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ കലാകാരന്‍ വിടവാങ്ങി.
ഏതോ അമ്മൂമ്മ നടത്തുന്ന ലഘുഭക്ഷണശാലയില്‍നിന്ന് ചായ കുടിച്ചു. ഷോ തുടങ്ങിക്കഴിഞ്ഞാല്‍ തിയേറ്ററിലെ ഇരുട്ടില്‍ പെന്‍ടോര്‍ച്ചുമായി നമ്മുടെ സീറ്റുകള്‍ സര്‍ക്കസിലെ ജീവനക്കാര്‍ കാണിച്ചുതരും. ഇവരെല്ലാവരും റിട്ടയര്‍മെന്‍്റ് കഴിഞ്ഞ് താല്‍ക്കാലികജോലിയായി ഈതരം പ്രവൃത്തികള്‍ ചെയ്യുന്നു.
സര്‍ക്കസ് റഷ്യന്‍ജീവിതവുമായി ഇഴപിരിയാത്ത കലയാണ്. ജിംനാസ്റ്റിക്കില്‍ അദ്ഭുതകരമായ പ്രകടനം നടത്തിയ പെണ്‍കുട്ടിക്ക് വലിയ ബൊക്കെ നല്‍കി സ്നേഹം പ്രകടിപ്പിച്ച കാണിയെ കണ്ടു ആയിരം റൂബിളിന്‍്റെ ടിക്കറ്റ് വാങ്ങി സര്‍ക്കസ് കാണുവാന്‍ എത്തുന്നവര്‍ രണ്ടായിരം റൂബിളിന്‍്റെ ബൊക്കെ വാങ്ങി കയ്യില്‍ കരുതും. ഒരു സര്‍ക്കസ് കലാകാരന് സമ്മാനിക്കുന്നതിനുവേണ്ടി.
സര്‍ക്കസ് തിയ്യേറ്ററില്‍നിന്ന് പുറത്തിറങ്ങി. രാത്രി പത്തുമണി. ആകാശത്ത് നരച്ച വെളിച്ചമുണ്ട്. മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ വഴിയോരപാര്‍ക്കില്‍ ആലിംഗനബദ്ധരായ നിരവധി കമിതാക്കളെ കാണാം. ചാരുബഞ്ചില്‍ അറുപതിനുമേല്‍ പ്രായമുള്ള രണ്ട് അമ്മൂമ്മമാര്‍ സംസാരിച്ചിരിക്കുന്നു. മറ്റൊരു ബഞ്ചില്‍ ഒരു കുപ്പി മദ്യവുമായി സൈ്വരസല്ലാപം നടത്തുന്ന എഴുപത് വയസ്സുകഴിഞ്ഞ വൃദ്ധനേയും കണ്ടും.
വഴിവാണിഭം
പഴയ റഷ്യയില്‍ വഴിവാണിഭങ്ങളും ചായക്കടകളും ഉണ്ടായിരുന്നു. മാറിയ കാലത്ത് ഇത്തരം ഒറ്റക്കടകള്‍ പിഴുതുമാറ്റുകയും എല്ലാ വ്യാപാരങ്ങളും ഷോപ്പിങ് മാളുകളില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. പഴക്കട, പച്ചക്കറിക്കട, ബേക്കറി, മരുന്നുഷാപ്പ്, ഇറച്ചിക്കട, മീന്‍മാര്‍ക്കറ്റ്, തുന്നല്‍ക്കട ഇവ ഓരോന്നും പ്രത്യേകം ഷോപ്പുകളില്‍ സജ്ജീകരിക്കുന്നതാണ് കേരളീയ രീതി. മോസ്കോയില്‍ മരുന്നുഷോപ്പും മദ്യഷോപ്പുമൊക്കെ "ഏകജാലകസംവിധാന'മായി ഷോപ്പിങ് മാളുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
പുതിയ മോസ്കോയില്‍ ബിയറും സിഗരറ്റും കൊക്കക്കോലയും മാത്രമാണ് വഴിയോരകടകളില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. പഴയകാല ആഴ്ചച്ചന്തകള്‍ കേരളീയ ഗ്രാമീണ ജീവിതത്തിന്‍്റെ അടയാളങ്ങളായിരുന്നു. ഒരാഴ്ചയിലേയ്ക്ക് ആവശ്യമായ ഉപ്പും മുളകും മല്ലിയും പലവ്യഞ്ജനങ്ങളും ഉണക്കമത്സ്യവുമൊക്കെ ആഴ്ചച്ചന്തകളില്‍നിന്ന് വാങ്ങിച്ച് ഉള്‍നാടുകളിലെ വീടുകളിലെ അടുക്കളയില്‍ സൂക്ഷിക്കുമായിരുന്നു. സമ്പന്നമായ വീടുകളില്‍ മാത്രം ഒരു മാസത്തേയ്ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങള്‍ ഒന്നിച്ചു വാങ്ങിച്ചിരുന്നു. അവിടെയും ഉണക്കമത്സ്യവും ചുകന്ന ഉള്ളിയും പോലെയുള്ള അടുക്കള സാധനങ്ങള്‍ ആഴ്ചച്ചന്തയില്‍ നിന്നുതന്നെയാണ് വാങ്ങിച്ചിരുന്നത്. ഗ്രാമീണജീവിതത്തിന്‍്റെ സ്നേഹത്തുടിപ്പുകളായിരുന്നു അയല്‍പ്പക്കത്തെ മനുഷ്യരുടെ ഒന്നിച്ചുള്ള ചന്തയിലേയ്ക്കുള്ള യാത്രകളും മടക്കങ്ങളും. ഇപ്പോള്‍ കേരളത്തില്‍ ആഴ്ചച്ചന്തകള്‍ അപൂര്‍വമാണ്.
മോസ്കോയില്‍ ക്രിലാസ്കി മെട്രോ റെയില്‍വേ സ്റ്റേഷനുസമീപം നന്നായി നടത്തുന്ന ആഴ്ചച്ചന്തയുണ്ട്. റോഡരുകില്‍ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഈ ആഴ്ചച്ചന്ത നടക്കുന്നു 10 $ 10 അടി ചതുരമുള്ള ഇരുപത് സ്റ്റാളുകളാണ് ഉള്ളത്. ഇരുമ്പുപൈപ്പുകള്‍ ചേര്‍ത്തുവെച്ച് ഉണ്ടാക്കിയ സ്ട്രക്ച്ചറും മുകളില്‍ മഞ്ഞയും പച്ചയും നിറമുള്ള സില്‍പ്പാളിനുമാണ് ഉള്ളത്. സ്റ്റാളുകളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ശീതീകരിച്ച മാംസം, മധുരപലഹാരങ്ങള്‍ പലവ്യഞ്ജനങ്ങള്‍, ഉണക്കിയ പഴങ്ങള്‍ എന്നിവ കമനീയമായി അലങ്കരിച്ച് വെച്ചിട്ടുണ്ട്. ഒരു സ്റ്റാളില്‍ തേന്‍ മാത്രമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മുന്നൂറോളം ഇനം തേന്‍ റഷ്യയില്‍ ഉണ്ടത്രെ. വഴിവാണിഭസ്റ്റാളില്‍ നൂറിലധികം ഇനത്തിലുള്ള തേന്‍ കണ്ടു.
മിക്കവാറും സ്റ്റാളുകളില്‍ സ്ത്രീകളാണ് കച്ചവടം ചെയ്യുന്നത്. അപൂര്‍വം സ്റ്റാളുകളില്‍ പുരുഷന്മാരുമുണ്ട്. സ്റ്റാളുകള്‍ക്ക് സമീപം റോഡരുകില്‍ ധാരാളം ആപ്പിള്‍മരങ്ങള്‍ കാണാം. ഇപ്പോള്‍ ആപ്പിള്‍ പഴുക്കുന്ന സീസനാണ്. മരങ്ങള്‍ നിറയെ ചുകന്നുതുടുത്ത ആപ്പിളുമുണ്ട്. ഇതിനുപുറമെ ചൈനീസ് ആപ്പിള്‍ മരങ്ങളും കണ്ടു. ചൈനീസ് ആപ്പിള്‍ ചെറുതാണ്. ഏതാണ്ട് നമ്മുടെ നാട്ടിലെ അരിനെല്ലിക്കയുടെ വലിപ്പമേയുള്ളൂ. വഴിയില്‍ കണ്ട ഒരാളും ആപ്പിള്‍ പൊട്ടിച്ചെടുക്കുകയോ കഴിക്കുകയോ ചെയ്യുന്നില്ല. റഷ്യക്കാരെ സംബന്ധിച്ച് വഴിയരികിലെ ഫലങ്ങള്‍ ഭക്ഷ്യയോഗ്യമല്ല. അവയൊക്കെ പാരിസ്ഥിതികമായി മലിനീകരിക്കപ്പെട്ടവയാണ്. ഡോ. ദിലീപ്കുമാര്‍ പറഞ്ഞത് വഴിയരികില്‍നിന്ന് പഴങ്ങള്‍ എടുത്ത് കഴിക്കുന്ന ആരെയെങ്കിലും കണ്ടാല്‍ അയാള്‍ ഒരു ഇന്ത്യക്കാരനാണെന്ന് ഊഹിക്കാം. ശരിയായിരുന്നു. "കേരളക്ളിനിക്കി'ലെ സുഹൃത്തുക്കളുമൊത്ത് യാത്രചെയ്യുമ്പോള്‍ വഴിയരികില്‍നിന്ന് ഏതാനും ചൈനീസ് ആപ്പിള്‍ അവര്‍ പൊട്ടിച്ചെടുക്കുകയും രുചിയോടെ കഴിക്കുകയും ചെയ്തു.
നഗരമധ്യത്തിലെ മൃഗശാല
മോസ്കോ മൃഗശാല നഗരമധ്യത്തില്‍തന്നെയാണ്. വിശാലമായ പ്രദേശത്ത് തടാകങ്ങളും ഗുഹകളും ഇരുട്ടുമുറികളും കുതിരലായവും കടുവക്കൂടുകളും ഒരുക്കിയിട്ടുണ്ട്. ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച പക്ഷികളും മൃഗങ്ങളും മൃഗശാലയില്‍ സുലഭമാണ്. വ്യത്യസ്തമായ ഭൂപ്രദേശത്തുനിന്ന് വരുന്നവയും വ്യത്യസ്തമായ കാലാവസ്ഥയില്‍ ജീവിക്കുന്നവയുമായ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും യോജിച്ച ആവാസവ്യവസ്ഥ മൃഗശാലയില്‍ ക്രമീകരിച്ചിരിക്കുന്നു.
തൂവെള്ളനിറമുള്ള ഹിമക്കരടിക്ക് വിശാലമായ കൂട് ഒരുക്കിയിരിക്കുന്നു. കൂടിന്‍്റെ ഓരത്തുനിന്ന് മഞ്ഞുതരികള്‍ ചെറുതായി ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. കെട്ടിനിര്‍ത്തിയ ജലാശയത്തിനരികെ മഞ്ഞുകണങ്ങളുടെ തണുപ്പില്‍ ഹിമക്കരടികള്‍ മയങ്ങുന്നു.
പെന്‍ഗ്വിനുകളെ കാണാം. വെള്ളവും ഐസും ക്രമീകരിച്ച താപനിലയുമുള്ള "കൃത്രിമ അന്‍്റാര്‍ട്ടിക് കാലാവസ്ഥ'യില്‍ പെന്‍ഗ്വിന്‍ കുടുംബം പാറപ്പുറത്ത് മാര്‍ച്ച് പാസ്റ്റ് ചെയ്യുന്നു. സവിശേഷമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. പെന്‍ഗ്വിന്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ പിറകില്‍ ഒളിച്ചിരുന്ന് വിചിത്രമായ ലോകത്തെ, വിചിത്രമായ മനുഷ്യരെ ആശങ്കയോടെ വീക്ഷിക്കുന്നു.
വിവിധതരം പക്ഷികള്‍ക്കായി വ്യത്യസ്തമായ ആവാസവ്യവസ്ഥ ഒരുക്കിയിട്ടുണ്ട്. പല വര്‍ണ്ണങ്ങളിലുള്ള പക്ഷികളെ കാണാം. ജലാശയത്തിന്‍്റെ മധ്യത്തില്‍, മരങ്ങളുടെ ഹരിതപ്രകൃതിയില്‍ വസിക്കുന്നവയുണ്ട്. വെളിച്ചവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവയുണ്ട്. അവയ്ക്കായി ഇരുട്ടുമുറികളുമുണ്ട്. മണ്ണ് മാന്തി, ഭൂമി തുരന്ന് മാളങ്ങളില്‍ വസിക്കുന്നവയുണ്ട്. അവയ്ക്കായി ഭൂഗര്‍ഭ അറകള്‍ പണിതിരിക്കുന്നു.
അച്ഛനും അമ്മയും രണ്ട് കുട്ടികളുമുള്ള ചിമ്പാന്‍സി കുടുംബമുണ്ട്. പരിസരത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഗൃഹനാഥനായ ചിമ്പാന്‍സി നില്‍ക്കുന്നു. കുട്ടികള്‍ രണ്ടും മരത്തില്‍ കയറിയും ചാടിമറിഞ്ഞും പരസ്പരം അടികൂടിയും സമയം പോക്കി. ഗര്‍ഭിണിയായ ചിമ്പാന്‍സിഅമ്മ വെയില്‍കാഞ്ഞ് ആലസ്യത്തോടെ പാറപ്പുറത്ത് വിശ്രമിക്കുന്നു.
ഹിപ്പോകള്‍, കരടികള്‍, കടുവ, പുള്ളിപ്പുലി തുടങ്ങിയ നിരവധി മൃഗങ്ങള്‍ മൃഗശാലയിലുണ്ട്. ചുറ്റും കെട്ടിയ കമ്പിവേലിക്കകത്ത് തുമ്പിക്കൈകൊണ്ട് പുറത്ത് മണ്ണ് വാരിയെറിഞ്ഞ് നില്‍ക്കുന്ന രണ്ട് ആനകളെയും കണ്ടു. കാലവും കാലാവസ്ഥയുമായി ഇണങ്ങുവാന്‍ കഴിയാത്തതുകൊണ്ടോ എന്തോ "സഹ്യന്‍്റെ മക്കള്‍' ഊര്‍ജസ്വലരായിരുന്നില്ല.
ആപത്ക്കാരികളായ മൃഗങ്ങള്‍ മൃഗശാലയില്‍ വസിച്ചു. മൃഗശാലയ്ക്ക് കൂറ്റന്‍ ചുറ്റുമതിലുകളുണ്ട്. കൂടുകള്‍ക്ക് മുകളില്‍ കനത്ത ഇരുമ്പുകമ്പികള്‍ വെല്‍ഡ് ചെയ്ത് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനെല്ലാം മറികടന്ന് അഭ്യാസം കാണിച്ച് പുറത്തേക്ക് ചാടുന്ന അതിസാഹസികരെ തളയ്ക്കുവാന്‍ ഇലക്ട്രിക് മുള്‍വേലിയും. മൃഗശാലയ്ക്ക് പുറത്ത് ഫ്ളാറ്റുകളുടെ നീണ്ട നിര.
പീപ്പിള്‍സ് ഫ്രന്‍്റ്സ് യൂണിവേഴ്സിറ്റി
വിജ്ഞാനം തേടി ഭൂഖണ്ഡങ്ങള്‍ താണ്ടുന്നത് മനുഷ്യസംസ്കൃതിയുടെ വികാസത്തിന്‍്റെ അടയാളമാണ്. എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ ടിബറ്റില്‍നിന്നും ചൈനയില്‍നിന്നും ഗ്രീസില്‍നിന്നും വിജ്ഞാനകുതുകികള്‍ നളന്ദയില്‍ എത്തിച്ചേര്‍ന്നത് ഇങ്ങനെയായിരുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍മുതല്‍ ലോകത്തിന്‍്റെ പല ഭാഗത്തുനിന്നും പഠിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ മോസ്കോയില്‍ വന്നിരുന്നു. പഴയ യു.എസ്.എസ്.ആറിനോട് സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍നിന്നുമായിരുന്നു പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നത്. കൈയില്‍ നാമമാത്രമായ പണവുമായി എത്തിയിരുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും പഠനസഹായങ്ങള്‍ നല്‍കിയും സംരക്ഷിക്കപ്പെട്ടിരുന്ന കാലം.
തിരുവനന്തപുരം സ്വദേശിയായ ദേവദത്തന്‍ എണ്‍പതുകളുടെ ആദ്യപകുതിയില്‍ റഷ്യയില്‍ എത്തിയ വിദ്യാര്‍ത്ഥിയായിരുന്നു. തിരുവനന്തപുരത്തെ ഇന്തോ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി(ഇസ്കസ്)യുമായി ഉണ്ടായിരുന്ന ബന്ധമായിരുന്നു ദേവദത്തനെ മോസ്കോയില്‍ എത്തിച്ചത്. നാട്ടിലെ സര്‍ക്കാര്‍ ഓഫീസിലെ ക്ളറിക്കല്‍ ജോലി ഉപേക്ഷിച്ച് ദേവദത്തന്‍ പീപ്പിള്‍സ് ഫ്രന്‍്റ്സ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി. കൈയില്‍ ഇരുപത് ഡോളറുമായി എത്തിയ ദേവദത്തന് യൂ.എസ്.എസ്.ആര്‍. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പും പഠനസഹായവും നല്‍കി. പഠനം പൂര്‍ത്തിയാക്കിയ ദേവദത്തന്‍ മോസ്കോയില്‍ത്തന്നെ താമസിക്കുന്നു. അദ്ദേഹത്തിന്‍്റെ ഭാര്യ റഷ്യക്കാരിയാണ്. അവര്‍ക്ക് ഒരു മകളുണ്ട്. ദേവദത്തന്‍ മോസ്കോയില്‍ ഇറക്കുമതിവ്യാപാരം ചെയ്യുന്നു. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബവുമൊത്ത് കേരളത്തില്‍ വരും. അല്‍പ്പദിവസം കേരളത്തില്‍ താമസിച്ച് തിരിച്ചുപോകും. ദേവദത്തന്‍്റെ പിതാവ് അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു.

പീപ്പിള്‍സ് ഫ്രന്റ്‌സ് യൂനിവേഴ്‌സിറ്റി- ദേവദത്തന്‍, ഡോ. ജയദേവന്‍, ലേഖകന്‍, ഡോ. സന്തോഷ് വാരിയര്‍
സന്തോഷ് വാരിയര്‍ ഏതാണ്ട് ഇതേ കാലത്ത് റഷ്യയില്‍ എത്തിയ മലയാളിയാണ്. പീപ്പിള്‍സ് ഫ്രന്‍്റ്സ് യൂണിവേഴ്സിറ്റിയില്‍ എഞ്ചിനിയറിങ് പഠനം പൂര്‍ത്തിയാക്കി ഇവിടത്തെന്നെ ജോലിചെയ്യുന്നു. ഒരു മകളുണ്ട്. സന്തോഷ് വാരിയരുടെ താമസസ്ഥലവും ജോലിസ്ഥലവും തമ്മില്‍ ഭേദപ്പെട്ട അകലമുണ്ട്. രാവിലെയും വൈകുന്നേരത്തെയും മെട്രോ ട്രെയിനിലെ തിരക്കൊഴിവാക്കുവാന്‍ രണ്ടുനേരവും രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ജോലിചെയ്യുകയും വീടണയുകയും ചെയ്യുന്നു. എല്ലാ ദിവസത്തേയും ഡ്രൈവിങ്ങിന്‍്റെ ബോറിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്തോഷ് വാരിയര്‍ പ്രതികരിച്ചത്, ഗ്ളാസ് പൊക്കി, പാട്ടുകേട്ട് യാത്രചെയ്യുമ്പോള്‍ നമ്മള്‍ നമ്മളുടേത് മാത്രമായ ഒരു സ്വകാര്യലോകത്തായിരിക്കും എന്നാണ്. സന്തോഷ് വാരിയര്‍ ഇപ്പോള്‍ റഷ്യന്‍ പൗരനാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ പാലക്കാട്ടെ വീട്ടില്‍ വരും. കുറച്ചുദിവസം താമസിക്കും. ഇദ്ദേഹത്തിന്‍്റെ പിതാവ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു.
പീപ്പിള്‍സ് ഫ്രന്‍്റ്സ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിന് സമീപം ചെറിയ ഹോട്ടലുകളും ഭക്ഷണശാലകളും മുമ്പ് ഉണ്ടായിരുന്നുവെന്ന് ദേവദത്തന്‍ പറഞ്ഞു. മാറിയ കാലത്ത് അവയെല്ലാം പൊളിച്ചുമാറ്റപ്പെടുകയും കൂറ്റന്‍ റസ്റ്റാറന്‍്റുകള്‍ പണിയുകയും ചെയ്തിരിക്കുന്നു. റസ്റ്റാറന്‍്റില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചു. ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച് തണുപ്പിച്ച ലഘുപാനീയം - കംപോത്ത് -, ചിക്കന്‍സൂപ്പ്, ഗ്രില്‍ഡ് ചിക്കന്‍, ചപ്പാത്തി എന്നിവയായിരുന്നു ഭക്ഷണം. ചീകിയെടുത്ത ചെറുവിരല്‍ വീതിയുള്ള നേരിയ ചിക്കന്‍ സൂപ്പിന് ഇളംമഞ്ഞ നിറമാണ്. പാതിവെന്ത ചിക്കന്‍സൂപ്പ് ഡോ. ജയദേവന് ഇഷ്ടമായില്ല. ആതിഥേയനായ ദേവദത്തനോട് അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തു.
ഡോ മുഹമ്മദലി കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജില്‍നിന്ന് വൈദ്യപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മോസ്കോയില്‍നിന്ന് അലോപ്പതി വിദ്യാഭ്യാസം ചെയ്തു. കാര്‍ഡിയോളജിയില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ മോസ്കോയില്‍ പ്രാക്റ്റീസ് ചെയ്യുന്നു. കുറച്ചുകാലംകൂടി റഷ്യയില്‍ ജോലിചെയ്തതിനുശേഷം നാട്ടില്‍വന്ന് കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്യണമെന്നാണ് ഡോ. മുഹമ്മദലിയുടെ ആഗ്രഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story