Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tawang1
cancel
camera_alt???????????? ???????????????????? ??? ?????? ??????????? ????? ????????
Homechevron_rightTravelchevron_rightDestinationschevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ 'ഐസ്ലാൻഡി'ലൂടെ...

text_fields
bookmark_border

ജീവിക്കാൻ വേണ്ടിയായിരുന്നു എെൻറ ആദ്യ യാത്രകൾ. ഒടുവിൽ യാത്രകൾ ചെയ്യാനായി ജീവിക്കാൻ തുടങ്ങി. ഉത്തരേന്ത്യയിലെ പ്രവാസ ജീവിതത്തിൽനിന്ന് നാട്ടിലേക്ക് പറിച്ചുനട്ട മനസ്സ് പിടിച്ചുനിർത്താൻ പാടുപെടുന്നതിൽ നിന്നാണ് ദീർഘദൂര യാത്രകൾ തുടങ്ങുന്നത്. ആ യാത്രകൾക്കിടയിലെന്നോ മനസ്സിൽ കയറിക്കൂടിയ സ്വപ്നമായിരുന്നു ഹിമാലയത്തിലൂടെ ബൈക്ക് റൈഡ്. അസ്സമിലെ അധ്യാപകനായ കൂട്ടുകാരൻ ഷോബിനെ വിളിച്ച് ജീവിതത്തിെൻറ മനംമടുപ്പുകൾ സംസാരിക്കുന്നതിനിടെ ഹിമാലയം മലനിരകളും അവിടത്തെ ജീവിതരീതികളും വീണ്ടും കടന്നുവന്നു. പിന്നെ, മനസ്സിനെ പിടിച്ചുനിർത്താനായില്ല. വടക്ക് കിഴക്കിലെ സുന്ദര ഗ്രാമങ്ങൾ കാണാൻ ഒരു മാസത്തെ യാത്രക്കായി ബാഗും തോളിലിട്ട് ഇറങ്ങി.

നീണ്ട ട്രെയിൻ യാത്രക്കുശേഷം സൂര്യൻ കത്തിയാളുന്ന എപ്രിലിലെ ഒരുപകലിലാണ് ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നത്. ഷോബിൻ യാത്രക്ക് വേണ്ട ബൈക്കുമായി കാത്തിരിക്കുന്നുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ, ബജാജ് അവഞ്ച്വർ എന്നിവയാണ് ആ പടക്കുതിരകൾ. അരുണാചൽ പ്രദേശിലെ തവാങ്ങാണ് ലക്ഷ്യസ്ഥാനം. മൂന്നു മണിയോടെ ബൈക്കുകളുടെ ആക്സലറേറ്ററിൽ കൈവെച്ചു.

tawang2
കാമെങ് നദിയുടെ തീരത്തുകൂടിയാണ് റോഡ് നീളുന്നത്

അസ്സമിെൻറ തലസ്ഥാന നഗരിയിൽനിന്ന് ഏകദേശം 150 കിലോമീറ്റർ റൈഡ് ചെയ്ത് ബ്രഹ്മപുത്രയുടെ തീരത്തെ തേസ്പുരിലെത്തുേമ്പാൾ നഗരം കണ്ണടച്ചിരുന്നു. ഇന്ത്യയുടെ കിഴക്ക് ഭാഗമായതിനാൽ ഇവിടെ നേരത്തെ സൂര്യൻ അസ്തമിക്കും. ബസ്സ്റ്റാൻഡിന് അടുത്തുള്ള ഹോട്ടലിലായിരുന്നു താമസം. അടുത്തദിവസം താണ്ടാനുള്ളത് മഞ്ഞുമലകളാണ്. ജീവൻ പണയംവെച്ചുള്ള വലിയ യാത്രക്കുള്ള തയാെറടുപ്പിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

അതിരാവിലെ ബാങ്ക് വിളികേട്ടാണ് ഉണർന്നത്. ബസ്സ്റ്റാൻഡിന് അടുത്തുള്ള കടയിൽനിന്ന് റൊട്ടിയും കഴിച്ച് യാത്ര തുടങ്ങി. 30 കിലോമീറ്ററിനപ്പുറം അരുണാചൽ പ്രദേശിെൻറ അതിർത്തിയിലെത്തി. ബാലുക്പോങ് എന്നാണ് പേര്. ഇന്നർലൈൻ പെർമിറ്റ് കാണിച്ചുവേണം മുന്നോട്ടുപോകാൻ. 100 രൂപ കൊടുത്ത് ഒാൺലൈൻ വഴി പെർമിറ്റ് എടുത്തുവെച്ചിരുന്നു. ഇവിടെനിന്ന് എടുക്കുകയാണെങ്കിൽ 400 രൂപ ചെലവ് വരും.

tawang3
കല്ലും മണ്ണും ചളിയും കുഴികളും നിറഞ്ഞ പാതയിലൂടെയാണ് യാത്ര

ഇനിയങ്ങോട്ട് ഹിമാലയത്തിെൻറ മായാലോകമാണ്. കാമെങ് നദിയുടെ തീരത്തുകൂടിയാണ് റോഡ്. ടാറൊന്നും കാണാനേയില്ല. കല്ലും മണ്ണും ചളിയും കുഴികളും നിറഞ്ഞ പാത. അല്ലെങ്കിലും സ്വർഗത്തിലേക്കുള്ള പാത എപ്പോഴും ദുർഘടം തന്നെയല്ലേ. ബോർഡർ റോഡ് ഒാർഗനൈസേഷന് കീഴിൽ മലകൾ ഇടിച്ചുനിരത്തി റോഡ് വീതികൂട്ടുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഒരുഭാഗത്ത് മലയാണെങ്കിൽ മറുഭാഗത്ത് വലിയ കൊക്കകൾ. പലപ്പേപ്പാഴും പൊടിപടലങ്ങൾ കാരണം മുന്നിലുള്ളതൊന്നും കാണാനാവാത്ത അവസ്ഥ. തിരിച്ചുപോയാലോ എന്ന ആലോചന പോലും മനസ്സിൽ വന്നു. ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ബൈക്ക് ഞങ്ങളെയും കൊണ്ട് കുതിച്ചു.

സാഹസികമായ നീണ്ട യാത്രക്കുശേഷം ബോംഡില എത്തി. ഇവിടെനിന്ന് റോഡ് മികച്ചതായി. ബൈക്കിെൻറ വേഗവും കൂടി. ഇതിനിടയിൽ ഞാൻ പോലും അറിയാതെ തണുപ്പ് വിഴുങ്ങുന്നുണ്ടയിരുന്നുവെന്ന സത്യം മനസ്സിലാകുന്നത് വഴിയിലെ ചായക്കടയിൽ കയറുേമ്പാഴാണ്. ഓരോ രോമങ്ങളും സൂചി കുത്തിവെച്ചപോലെ വേദനിക്കുന്നു. വീണ്ടും മുന്നോട്ടുപോകുേമ്പാൾ മഞ്ഞുതുള്ളികൾ കണാൻ തുടങ്ങി. മനസ്സിെൻറ ഉള്ളിൽനിന്ന് ആവേശം അണപൊട്ടി ഒഴുകുന്നു. ഇതിനിടയിൽ വിലങ്ങുതടിയായി ആർമി ചെക്ക്‌പോസ്റ്റിൽനിന്നും ആ ശബ്ദം ഞങ്ങളെ തേടിയെത്തി- 'ഇനി മുന്നോട്ടുപോവണ്ട. റോഡിൽ മഞ്ഞുമൂടിയിരിക്കുന്നു'.

tawang4
പട്ടാള വണ്ടിയുടെ ടയറുകൾ പതിഞ്ഞവഴിയിലൂടെ ൈബക്കുകൾ മുന്നോട്ടുനീങ്ങി

കേരളത്തിൽനിന്നാണെന്നും യാത്രാപരിപാടികളും വിശദീകരിച്ചതോടെ അവരുടെ മനസ്സലിഞ്ഞു. സ്വന്തം ഉത്തരവാദിത്വത്തിൽ യാത്ര തുടരാം. ശരീരം തളർന്നാലും സഞ്ചാരിയുടെ മനസ്സ് തളരാൻ പാടില്ലാത്ത സാഹചര്യം. ഒരു പട്ടാള വണ്ടിയുടെ പിറകിൽ വെച്ചുപിടിച്ചു. ആ വണ്ടിയുടെ ടയറിൽ മഞ്ഞിലൂടെ പോകാനായി ചങ്ങല ഘടിപ്പിച്ചിട്ടുണ്ട്. ആ ടയറുകൾ പതിഞ്ഞവഴിയിലൂടെ മുന്നോട്ടുനീങ്ങി. ദിരാങിൽനിന്ന് പല മലമടക്കുകൾ കടന്നുവേണം സേലാപാസ്സ് എത്താൻ. അതുവരെ കണ്ട മലകളും താഴ്വാരങ്ങളും മറഞ്ഞിരിക്കുന്നു. ചുറ്റും വെള്ളപൂക്കൾ കൊണ്ട് അലങ്കാരം ചാർത്തിയ ഗിരിശൃംഗങ്ങളും ഐസ് തടാകങ്ങളും.

സേലാതടാകം പൂർണമായും തണുത്തുറഞ്ഞ് ഐസായി കിടക്കുകയാണ്. മൂന്ന് ഫുട്ബാൾ ഗ്രൗണ്ടിെൻറ അത്ര വലിപ്പമുണ്ട് ഇൗ തടാകത്തിന്. ഐസ് ലോകം കാഴ്ചകളുടെ വിസ്മയം തീർത്തു മുന്നോട്ടുകുതിക്കുമ്പോൾ വരാനിരിക്കുന്ന വലിയ അപകടം ഞാൻ അറിഞ്ഞിരുന്നില്ല.

tawang5
വെള്ളപൂക്കൾ കൊണ്ട് അലങ്കാരം ചാർത്തിയ ഗിരിശൃംഗങ്ങളും ഐസ് തടാകങ്ങളുമാണ് ചുറ്റും

മഞ്ഞുമലയിൽ തനിയെ
കണ്ണിൽ കാണുന്നതല്ലാം അതിമനോഹരമായ കാഴ്ചകൾ. മൂളിപ്പാട്ടുംപാടി ഞാൻ മുന്നോട്ടുപോകുകയാണ്. എെൻറ പാട്ട് പ്രകൃതിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. എന്നോട് എന്തോ നീരസം ഉള്ളതുപോലെ ആകാശം ഇരുണ്ടുകൂടി. മഞ്ഞുതുള്ളികൾ ഹെൽമറ്റിൽ വന്നു ഇടിക്കുന്നുണ്ട്. ഞാൻ ചുറ്റുംനോക്കി. അതുവരെ മുന്നിൽ ഉണ്ടായിരുന്ന പട്ടാള വണ്ടികൾ കാഴ്ചകളിൽ നിന്നും മറഞ്ഞിരുന്നു. ഹിമാലയൻ മലനിരകളിൽ ഒറ്റപ്പെട്ട പോലെ. പെട്ടന്നായിരുന്നു ആ സത്യം മനസ്സിൽ ഞങ്ങൾ മനസ്സിലാക്കിയത്. വരാനിരിക്കുന്ന വലിയ മഞ്ഞുവീഴ്ചയുടെ ഒരുക്കമായിരുന്നുവത്.

പറ്റാവുന്ന വേഗത്തിൽ മുന്നോട്ടു കുതിച്ചു. മഞ്ഞുവന്ന് ഇടിക്കുന്നതിെൻറ ആഘാതം കൂടിവന്നു. ചുറ്റും ഐസ് മാത്രം. ഞാൻ തൂവെള്ള നിറത്തിൽ കുളിച്ചിരിക്കുന്നു. ബൈക്ക് ഐസ് കട്ടകളിൽ കയറി തെന്നുന്നു. കൈകാലുകൾ മരവിച്ചു. ചുറ്റുപാടുകൾ കാണാനാവാതെ കണ്ണുകളെ മഞ്ഞ് മറച്ചിരിക്കുന്നു. മഞ്ഞുകണ്ട് ആവേശത്തിൽ ഞാൻ ഏറെ മുന്നോട്ടുപോന്നിട്ടുണ്ട്. തിരിഞ്ഞുനോക്കുേമ്പാൾ ഷോബിനെ കാണാനില്ല. സേലാ പാസ് മുതൽ ഞാനും അവനും വേർപിരിഞ്ഞിട്ടുണ്ട്. മരവിച്ച ശരീരവുമായി ഒരു മണിക്കൂർ ഒറ്റക്കായിരുന്നു യാത്ര. നീണ്ട ഹോൺ മുഴക്കി കൂട്ടുകാരൻ വന്നപ്പോഴാണ് പാതിജീവൻ തിരിച്ചുകിട്ടിയത്. ഇതിനിടയിൽ മഞ്ഞു വീഴ്ച അവസാനിച്ചു. അടുത്ത പത്ത് കിലോമീറ്റർ ദൂരവും വളരെ സാഹസിക റൈഡ് തന്നെയായിരുന്നു.

tawang6
പാതയോരത്ത് തൂവെള്ള നിറത്തിൽ കുളിച്ചിരിക്കുന്ന കെട്ടിടങ്ങൾ

വഴിയിൽ ചായക്കട കണ്ടതോടെ ആവേശത്തോടെ ചാടിക്കയറി. ഒറ്റയടിക്ക് നാല് ചായ കുടിച്ചുതീർത്തു. എന്നിട്ടും വിറയൽ മാറുന്നില്ല. ചായക്കടയിലെ അടുപ്പിന് പോലും ചൂടില്ലാത്തതുപോലെ. ന്യൂഡിൽസും കഴിച്ച് കുറെനേരം അടുപ്പിനടുത്ത് തന്നെ ഇരുന്നു. ശരീരം ഒന്ന് ചൂടുപിടിച്ചതോടെ വീണ്ടും ബൈക്കിലേറി. ലക്ഷ്യസ്ഥാനമായ തവാങ്ങിലേക്ക് ഇനിയും 50 കിലോമീറ്റർ ദൂരമുണ്ട്.

തവാങ്ങിെൻറ സ്വപ്നഭൂമിയിൽ
അതിമനോഹരമായ ഹിമാലയൻ താഴ്വാരങ്ങൾ. കാഴ്ചകളുടെ വിസ്മയലോകത്തേക്ക് കൊണ്ടുപോകുന്ന റൈഡ്. ആക്സിലറേറ്ററിൽ കൈവെക്കുേമ്പാൾ മാറിമറിയുന്ന പ്രകൃതിയുടെ ഛായാചിത്രങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. രാത്രി ആറ് മണിയോടെ തവാങ് എന്ന സ്വപ്ന ഭുമിയിൽ ഞങ്ങൾ കാലുകുത്തി. ആകാശത്ത് ഇരുട്ട് പരന്നിട്ടുണ്ട്. തണുപ്പിന് ഒട്ടും കുറവില്ല. നാളെ ഇന്ത്യ-ചൈന അതിർത്തിയിൽ പോകാനായിരുന്നു ലക്ഷ്യം. പക്ഷെ, അന്ന് അങ്ങോട്ട് സഞ്ചാരികളെ കയറ്റിവിടില്ല എന്നറിഞ്ഞു. അതുകൊണ്ട് തന്നെ തവാങ് ചുറ്റിക്കറങ്ങി പിറ്റേന്ന് ബുംലപാസിലൂടെ ചൈന അതിർത്തിയിലേക്ക് പോകാമെന്ന് കരുതി. മഞ്ഞുവീഴച കാരണം ബൈക്ക് കടത്തിവിടാത്തതിനാൽ ടാക്സി ബുക്ക് ചെയ്തു. തുടർന്ന് 500 രൂപക്ക് ഹോട്ടലിൽ റൂമെടുത്ത് സ്വർഗീയ താഴ്വരയിൽ അന്തിയുറങ്ങി.

അരുണാചൽ പ്രദേശിൽ ഭൂട്ടാൻ, ചൈന (ടിബറ്റ്) അതിർത്തികളോട് ചേർന്നുള്ള ജില്ലയാണ് തവാങ്. തലസ്ഥാനമായ ഇറ്റനഗറിൽനിന്ന് 448 കിലോമീറ്റർ ആകലെ 10,000 അടി ഉയരത്തിലാണ് തവാങ്ങെന്ന കൊച്ചുനഗരം. മഞ്ഞുമലകളും താഴ്വാരങ്ങളും നിറഞ്ഞ നാട്. ആ നാടിെൻറ കാഴ്ചതേടി പുലർച്ച അഞ്ചിന് തന്നെ എണീറ്റു. പുറത്തിറങ്ങി നടക്കുേമ്പാൾ മഞ്ഞുമലകളിൽ സൂര്യപ്രകാശം വെട്ടിജ്ജ്വലിക്കുന്നുണ്ട്.

tawang8
എവിടെ നോക്കിയാലും മഞ്ഞ് മാത്രേമ കാണാനുള്ളൂ

ആരോ പുറകിൽ വരുന്നതുപോലെ അനുഭവപ്പെട്ടു. ഒരുകൂട്ടം നായ്ക്കളാണ്. തവാങ് ജനത നായകൾക്ക് ബിസ്കറ്റ് നൽകാറുണ്ട്. ഇത് മനസ്സിലായതോടെ അവക്ക് ഒരു പാത്രം പക്കവട വാങ്ങിനൽകി. തവാങ്ങിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രി സന്ദർശിക്കാലായിരുന്നു ആദ്യപരിപാടി. 400 വർഷത്തിനുമുകളിൽ പഴക്കമുണ്ടിതിന്. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമാണ് തവാങിലെ മൊണാസ്ട്രി.

ചൈനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ദലൈലാമ ടിബറ്റിൽനിന്ന് ഇന്ത്യയിലേക്ക് എത്തിയത് തവാങ് വഴിയായിരുന്നു. അന്ന് അനുയായികൾക്കൊപ്പം അദ്ദേഹം ഇവിടെ താമസിച്ചിട്ടുണ്ട്. സ്വന്തം നാട്ടിൽനിന്ന് ആട്ടിയോടിക്കപ്പെട്ട് അഭയം തേടിയെത്തിയ ആ ജനതയുടെ കണ്ണുനീർ തുള്ളികൾ ഏറെ വീണിട്ടുണ്ടാകും ഇൗ മണ്ണിൽ. മൊണാസ്ട്രിയിലെ പ്രാർത്ഥനാമുറിയും ലൈബ്രറിയും സാംസ്കാരിക കേന്ദ്രവുമെല്ലാം ഞങ്ങൾ നടന്നുകണ്ടു. വല്ലാത്തൊരു ഭക്തിനിർഭരമായ അന്തരീക്ഷം. അവിടത്തെ ആത്മീയ ചൈതന്യം മനസ്സിനെ ശാന്തമാക്കുന്നതുപോലെ.

tawang7
തവാങ് മൊണാസ്ട്രി (courtesy: Flickr / Rajat Saha)

മൊണാസ്ട്രിയിൽനിന്ന് പുറത്തിറങ്ങി. വഴിയോരത്തെ കടയിൽനിന്ന് ഭക്ഷണം കഴിച്ച് ബൈക്കിൽ കയറി. പട്ടാളക്യാമ്പായ കൊറിയ ബ്രിഗേഡിലേക്കാണ് ആദ്യമെത്തിയത്. ഇതിന് സമീപം തന്നെയാണ് തവാങ് വാർ മെമ്മോറിയിലുള്ളത്. 1962ലെ ചൈനയുമായുള്ള യുദ്ധത്തിൽ വീരമൃത്യുവരിച്ച ആയിരത്തിലധികം പട്ടാളക്കാരോടുള്ള ആദരസൂചകമായി നിർമിച്ച സ്മാരകം. അവിടെ ചെന്നപ്പോൾ അറിയാതെ രോമങ്ങൾ എഴുന്നേറ്റുനിന്നു. കണ്ണുനീർ നിറഞ്ഞ കണ്ണുകൾ തുടക്കാൻ പാടുപെട്ടു. അറിയാതെ ചരിത്രത്തിത്തിെൻറ കൂടെ മനസ്സും കൂടി.

യുദ്ധത്തിൽ മരിച്ച മുഴുവൻ പട്ടാളക്കാരുടേയും പേരുകൾ അവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ചൈനീസ് പട്ടാളത്തിൽനിന്നും പിടിച്ചെടുത്ത ആയുധങ്ങളും കാണാം. യുദ്ധചരിത്രം പറയുന്ന ചെറിയ മ്യൂസിയവും വാർ മെമ്മോറിയലിനോട് ചേർന്നുണ്ട്. നമ്മൾ അറിയാതെ നമ്മളിലെ ദേശഭക്തി ഉണരുന്ന നിമിഷങ്ങളായിരുന്നു അത്. യുദ്ധചരിത്രം സംബന്ധിച്ചുള്ള ഡോക്യുെമൻററി പ്രദർശനം കാണാൻ കയറി.

tawang9
കൊറിയ ബ്രിഗേഡിന് സമീപമാണ് തവാങ് വാർ മെമ്മോറിയലുള്ളത്

യുദ്ധം സൃഷ്ടിക്കുന്ന ഭീകരത എത്ര വലുതാണെന്ന് ആ സ്ക്രീനിൽ തെളിഞ്ഞു. ഹിമാലയത്തിലെ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം. ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി. 1962 ഒക്ടോബർ 20ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് അവസാനിക്കുന്നത്. തുടർന്ന് ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽനിന്ന് പിന്മാറാൻ തയാറായി. അരുണാചൽ പ്രദേശിൽനിന്ന് ചൈന പിൻവാങ്ങിയെങ്കിലും പല ഭാഗങ്ങളിലും ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിൽ ഉൾപ്പെടുന്നുവെന്നാണ് അവരുടെ വാദം.

ചാക്ക്ഷം ബ്രിഡ്ജ്
മഞ്ഞുമലയിൽനിന്നെഴുകുന്ന തെളിനീര് കാണാനായിരുന്നു അടുത്ത യാത്ര. 12 കിലോമീറ്റർ റൈഡ് ചെയ്ത് എത്തിച്ചേർന്നത് ചാക്ക്ഷം പാലത്തിന് സമീപം. മനോഹരമായ ആ പാലത്തിന് മുകളിൽ നിൽക്കുമ്പോൾ കാലം ഒരുപാട് പിറകോട്ടുപോകുന്നു. മുളയും കമ്പിയും ചേർത്ത് നിർമിച്ച ഇൗ പാലത്തിന് 600 വർഷം പഴക്കമുണ്ട്. താഴെ തെളിനീരോടെ തവാങ്ചു എന്ന പുഴ. കണ്ണാടിപോലെ ഉള്ള പുഴയിൽ ഇറങ്ങി കുളിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി. ആദ്യത്തെ ദലൈലാമയുടെ ശിഷ്യനായ ടാങ്‌ടൺ ഗ്യാൽ‌പോയാണ് 1420കളിൽ ഇവിടെ പാലം നിർമിക്കുന്നത്. വാസ്തുശില്പിയും തത്വചിന്തകനുമായിരുന്നു അദ്ദേഹം. ഹിമാലയൻ മേഖലയിലുടനീളം നൂറിലധികം പാലങ്ങൾ ടാങ്ടണിെൻറ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്.

tawang10
600 വർഷം പഴക്കമുണ്ട് ചാക്ക്ഷം ബ്രിഡ്ജിന്

തിരിച്ച് നഗരത്തിലേക്ക് മടങ്ങി. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ജീൻസും ഷർട്ടും ധരിച്ചു പെൺകുട്ടികൾ വിറകുകീറുന്നത് കാണാം. പൊതുവെ ഹിമാലയത്തിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ ഏറെ കഠിനാധ്വാനികളാണ്.

ചൈന അതിർത്തിയിലേക്ക്
തവാങ്ങിലെ മറ്റൊരു മനോഹരമായ പുലരി പിറന്നിരിക്കുന്നു. അതിരാവിലെ നാല് മണിക്ക് എഴുന്നേറ്റു. ഹിമാലയൻ മഞ്ഞുമലകൾ താണ്ടി ബുംലപാസിന് സമീപത്തെ ചൈനീസ് അതിർത്തിയാണ് ഇന്നത്തെ ലക്ഷ്യം. ഇവിടേക്ക് പോകാൻ പ്രത്യേക പെർമിറ്റ് എടുക്കേണ്ടതുണ്ട്. തവാങ് ഡെപ്യൂട്ടി കമീഷണറാണ് പെർമിറ്റ് നൽകുന്നത്. പെർമിറ്റിനായി ഇന്നർലൈൻ പെർമിറ്റിെൻറയും വോട്ടർ ഐ.ഡി കാർഡിെൻറയും പകർപ്പ് കഴിഞ്ഞദിവസം തന്നെ ടാക്സി ഡ്രൈവർക്ക് നൽകിയിരുന്നു. അമിത മഞ്ഞുവീഴ്ച കാരണം സ്വന്തം വാഹനം കടത്തിവിടില്ല. അതുകൊണ്ട് ബൈക്കുകൾക്ക് ഹോട്ടലിൽ വിശ്രമം നൽകി.

തുടർന്ന് ടാറ്റ സുമോയിൽ യാത്ര തുടങ്ങി. പോകുന്ന വഴിയിലുടനീളം തകർന്ന ബങ്കറുകൾ കാണാം. 1962ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും നിർമിച്ചവയാണവ. ഭൂരിഭാഗവും ഇപ്പോൾ ഉപയോഗശൂന്യമായി മഞ്ഞുമൂടി കിടക്കുന്നു. യാത്രയിലുടനീളം ഡ്രൈവർ യുദ്ധത്തിെൻറ കഥകൾ പറയുന്നുണ്ടായിരുന്നു.

tawang11
ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെയാണ് പാങ്കാടെൻഗ് തടാകം

അദ്ദേഹത്തിെൻറ വിവരണവും പോകുന്നവഴിയിലെ കാഴ്ചകളും റോഡിലുടനീളമുള്ള സൈന്യത്തിെൻറ സാന്നിധ്യവും ചേർന്നപ്പോൾ ഒരു വാർഫീൽഡിൽ എത്തിയ പ്രതീതി. അൽപ്പനേരത്തെ യാത്രക്കുശേഷം ഒരു തടാകത്തിനടുത്തെത്തി. പാങ്കാടെൻഗ് സോ എന്നാണ് പേര്. കണ്ടപാടെ വണ്ടിയിൽനിന്ന് ചാടിറങ്ങിയ എനിക്ക് പണികിട്ടി. മഞ്ഞിൽ കാലുകൾ താഴുന്നുപോയി. തടാകത്തിെൻറ 80 ശതമാനവും മഞ്ഞുമൂടിയിരിക്കുന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച് വീണ്ടും യാത്ര.

വണ്ടിയുടെ ടയറിൽ ചെയിനുകൾ ഘടിപ്പിച്ചിട്ടുണ്ട്. മഞ്ഞുകണങ്ങളെ ചെത്തിയെടുത്തുകൊണ്ടു ഐസ് നിറഞ്ഞ വീഥികളിലൂടെ സുമോ കുതിച്ചു. ചുറ്റും വെളുത്ത പ്രതലങ്ങൾ മാത്രം. തവാങ്ങിൽനിന്ന് ബുംല എത്തുന്നതുവരെ കുറെ തടാകങ്ങൾ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. അതിൽ ഭൂരിഭാഗവും തണുത്തുറഞ്ഞ് കിടക്കുകയാണ്. 15 മിനിറ്റ് കഴിഞ്ഞപ്പോൾ നഗുല എന്ന സ്ഥലത്തെത്തി.

tawang12
മാധുരി തടാകം

മുകളിൽ ബി.ആർ.ഒയുടെ നേതൃത്വത്തിൽ റോഡിൽനിന്ന് ഐസ് നീക്കുകയാണ്. അധികം താമസിയാതെ ഒരു ജംഗ്ഷനിൽ എത്തിച്ചേർന്നു. ഒരു റോഡ് അതിർത്തിയിലേക്ക്. അടുത്തത് മാധുരി തടാകത്തിലേക്ക്. അതിർത്തി കാണുക എന്ന അതിയായ മോഹം ഞങ്ങളെ അങ്ങോട്ടു തിരിപ്പിച്ചു. റോഡിെൻറ ഇരുവശങ്ങളിലും മഞ്ഞു മാത്രം. ഇന്ത്യൻ പട്ടാളത്തിെൻറ അവസാന ചെക്പോസ്റ്റ് വരെ മാത്രമാണ് പോകാൻ കഴിഞ്ഞത്. അവിടെനിന്ന് ഏതാനും മിനുറ്റുകൾ മാത്രമം മതി അതിർത്തിയിലേക്ക്. എന്നാൽ, റോഡാകെ മഞ്ഞുമൂടിയതിനാൽ തുടർന്ന് യാത്ര സാധ്യമല്ല.

വർഷം മുഴുവൻ ഇൗ ഭാഗങ്ങളിൽ മഞ്ഞുണ്ടാകും. ശരിക്കും ഇന്ത്യയുടെ െഎസ്ലാൻഡ് തന്നെ. അതിർത്തിയിൽ പോയി ചൈനീസ് പട്ടാളത്തെ കണ്ണുകൊണ്ട് കാണണമെന്ന ആഗ്രഹം സഫലീകരിക്കാനാകാതെ ഞങ്ങൾ മടങ്ങി. മാധുരി തടാകത്തിലേക്കാണ് പിന്നീട് എത്തിയത്.

tawang13
മഞ്ഞിൽ കളിച്ചും വാരി എറിഞ്ഞുമുള്ള സുന്ദര നിമിഷങ്ങളായിരുന്നു യാത്രയിലുടനീളം

പോകുന്ന വഴിയിൽ മറുവശത്ത് കാണുന്ന മഞ്ഞുമലകൾ ചൈനയുടേതാണ് ഡ്രൈവർ പറഞ്ഞപ്പോൾ അതിർത്തികാണാത്തതിെൻറ നിരാശയങ്ങ് മാറി. മാധുരി തടാകവും മഞ്ഞുപുതച്ചു കിടക്കുകയാണ്. 15,200 അടി ഉയരത്തിലാണ് ഈ തടാകം. മഞ്ഞിൽ കളിച്ചും വാരി എറിഞ്ഞുമുള്ള സുന്ദര നിമിഷങ്ങളായിരുന്നു അവിടെ.

സാങ്കെസ്റ്റർ തടാകം എന്നാണ് ഇതിെൻറ ശരിക്കുമുള്ള പേര്. 1997ൽ പുറത്തിറങ്ങിയ ഷാറൂഖ്ഖാൻ നായകനായ കൊയ്ല എന്ന സിനിമയുടെ ഗാനരംഗം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മാധുരി ദീക്ഷിത് ആയിരുന്നു അതിലെ നായിക. അങ്ങനെയാണ് ഇൗ തടാകത്തിന് പിൽക്കാലത്ത് മാധുരി എന്ന പേര് കൂടി വന്നത്. ഏകദേശം ഒരു മണിക്കൂർ ആ തടാകക്കരയിൽ ചെലവഴിച്ചു.

tawang14
ചൈന അതിർത്തിയിലെ മാധുരി തടാകത്തിന് സമീപമുള്ള ഇന്ത്യൻ പതാക

തിരിച്ച് തവാങ്ങിൽ എത്തുേമ്പാൾ വൈകുന്നേരമായിട്ടുണ്ട്. അടുത്തദിവസം രാവിലെ തവാങ്ങിനോട് വിടപറഞ്ഞു ബൈക്കിൽ കയറി. കാഴ്ചകൾ കണ്ട് കൊതിതീർന്നിട്ടില്ലായിരുന്നു. തവാങ്ങിെൻറ സൗന്ദര്യം ഞങ്ങളെ തിരിച്ചുവിളിക്കുന്നത് പോലെ. വീണ്ടും ഈ മലകൾ താണ്ടി തിരിച്ചെത്തുമെന്ന ദൃഢനിശ്ചയവുമായി നോർത്ത്ഈസ്റ്റിെൻറ കാഴ്ചകൾ തേടി യാത്ര തുടർന്നു.

Untitled-1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-china bordericelandtawangArunachalpradeshdestinationtravel
Next Story