കെ.എഫ്.ഡി.സി മരം വിൽപനയിൽ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: രണ്ടരക്കോടിയുടെ മരം വിൽപന നടത്തിയതിൽ കേരള വനം വികസന കോർപറേഷന് (കെ.എഫ്.ഡി.സി) അരക്കോടിയിലേറെ രൂപ നഷ്ടമുണ്ടായതിൽ വിജിലൻസ് അന്വേഷണം. അരിപ്പ സബ് യൂനിറ്റിലെ യൂക്കാലിത്തോട്ടം വിൽപനയിൽ ക്രമക്കേട് ബോധ്യപ്പെട്ടതോടെ ഫയൽ വിജിലൻസ് അന്വേഷണത്തിനായി കൈമാറിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ, സി.ആർ. മഹേഷ് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ വ്യക്തമാക്കി.
അന്വേഷണശേഷമേ നഷ്ടത്തിന്റെ കണക്ക് കൃത്യമായി പറയാനാവൂ. കരാറുകാരനായ വി. ചന്ദ്രനെ കരിമ്പട്ടികയിൽപെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു. കെ.എഫ്.ഡി.സിക്ക് വൻ നഷ്ടമുണ്ടാക്കിയ മരംമുറി ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്.
മരവിൽപനയിൽ കരാറുകാരൻ ഒരു കോടി രൂപയാണ് കുടിശ്ശികയാക്കിയത്. എന്നാൽ മുറിക്കാതെ അവശേഷിച്ച മരങ്ങളുടെ മൂല്യം കണക്കാക്കിയപ്പോഴാണ് നഷ്ടം 52 ലക്ഷമെന്ന് പ്രാഥമികമായി കണക്കാക്കിയത്. ഇയാളിൽ നിന്ന് തുക ഈടാക്കാനായി സ്വത്ത് കണ്ടുകെട്ടലടക്കമുള്ള നിയമ നടപടിസ്വീകരിക്കാൻ കെ.എഫ്.ഡി.സി എം.ഡി രാജു കെ. ഫ്രാൻസിസ് വനംവകുപ്പിനോട് നേരത്തെ ശിപാർശ ചെയ്തിരുന്നു.
യൂക്കാലി, അക്കേഷ്യ അടക്കമുള്ളവ മുറിച്ചുകൊണ്ടുപോകാൻ എം.എസ്.ടി.സി ഇ -ലേലത്തിലൂടെയാണ് കരാർ നൽകിയത്. 8.474 ഹെക്ടർ തോട്ടത്തിലെ യൂക്കാലിപ്റ്റസ് മുറിക്കാൻ നികുതിയടക്കം 1.81 കോടിയും, 12.75 ഹെക്ടർ തോട്ടത്തിലെ യൂക്കാലിപ്റ്റസ് ഹൈബ്രിഡ് മുറിക്കാൻ 69 ലക്ഷം രൂപയുമാണ് കരാർ പ്രകാരം അടക്കേണ്ടത്.
എന്നാൽ, ആദ്യ തോട്ടത്തിലെ മുഴുവൻ മരവും മുറിച്ചപ്പോൾ 1.35 കോടി രൂപയും രണ്ടാം തോട്ടത്തിലെ 5.71 ഹെക്ടറിലെയൊഴികെ മരങ്ങൾ മുറിച്ചപ്പോൾ 15 ലക്ഷം രൂപയും മാത്രമാണ് അടച്ചത്. ആദ്യ തോട്ടത്തിലെ കരാർ തുകയിൽ 46.40 ലക്ഷവും രണ്ടാം തോട്ടത്തിലെ 54.08 ലക്ഷം രൂപയുമാ കെ.എഫ്.ഡി.സിക്ക് കുടിശ്ശികയായത്.
പണം അടക്കുന്നതിനനുസരിച്ചേ മരങ്ങൾ മുറിച്ചുകൊണ്ടുപോകാവൂ, പണമടച്ച ഇൻവോയ്സ് പ്രകാരമേ മരം കൊണ്ടുപോകനുള്ള പാസ് അനുവദിക്കാവൂ എന്നീ വ്യവസ്ഥകൾ കരാറിലുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കണ്ണടച്ചെന്നും ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

