Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗുലാം നബിക്ക് യാത്ര നൽകി മോദിയുടെ കരച്ചിൽ കോൺഗ്രസിന് കണ്ണീർമഴയാകുമോ?
cancel
Homechevron_rightTop Newschevron_rightഗുലാം നബിക്ക് യാത്ര...

ഗുലാം നബിക്ക് യാത്ര നൽകി മോദിയുടെ കരച്ചിൽ കോൺഗ്രസിന് കണ്ണീർമഴയാകുമോ?

text_fields
bookmark_border


ചൊവ്വാഴ്ച രാജ്യസഭയിൽ പടിയിറങ്ങുന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് വിടനൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണീർ പൊഴിച്ചിരുന്നു. 1980കൾ മുതൽ കടുത്ത കോൺഗ്രസ് വക്താവാണ് ആസാദ്. എന്നാൽ, അടുത്തിടെയായി പാർട്ടികത്തെ വിമതനാണ് അദ്ദേഹം. കോൺഗ്രസിെൻറ പ്രതിസന്ധിയിൽ ഇരയിട്ടു കൊത്തുകയായിരുന്നോ മോദി?


2018 ജൂലൈയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ നരേന്ദ്ര മോദി ഇരുന്ന കസേരയിലെത്തി അദ്ദേഹത്തെ ആലിംഗനത്തിന് ശ്രമിച്ചിരുന്നു- മോദിയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞ മുഹൂർത്തം.

സമാനമായി, 2021 ഫെബ്രുവരി ഒമ്പതിന് വിരമിക്കുന്ന രാജ്യസഭാംഗം ഗുലാം നബി ആസാദിന് വിടനൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണീർ പൊഴിച്ച് വാക്കുകൾ വിതുമ്പി. പ്രതിപക്ഷ നേതാവായ ആസാദ് ശരിക്കും ഞെട്ടിയ മുഹൂർത്തം.

വിരോധാഭാസമെന്നു തോന്നാവുന്ന രണ്ടു 'പ്രകടനങ്ങളും' പാർലമെൻററി ജനാധിപത്യത്തെ കുറിച്ച് ശരിക്കും ചിലത് പങ്കുവെക്കുന്നുണ്ട്. ടെലിവിഷൻ ദൃശ്യങ്ങളും കാഴ്ചകളും അത് ശരിവെക്കുന്നു.

കോൺഗ്രസിനകത്തെ വിമതനാണ് ആസാദ്. ജി-23 വിമതർക്ക് വാതിൽ തുറക്കുന്ന നീക്കമാണിതെന്ന് പതിവു യുക്തി കൊണ്ട്

രാഷ്ട്രീയ നിരീക്ഷകരും വിശാരദരും പറയാം. പക്ഷേ, അതിലുമുണ്ട് പ്രശ്നം. തെറ്റാണ് ആ നിഗമനം.

അന്ന് രാഹുൽ ഗാന്ധി പറയാതെ പറയാൻ ശ്രമിച്ചത് മോദിക്ക് എത്രകണ്ട് അനുതാപവും സഹാനുഭൂതിയും ഇല്ലാതെ പോയെന്നാണെങ്കിൽ ഇത്തവണ തെൻറ പ്രസംഗത്തിനിടെ മോദി ശ്രമിച്ചത്, പണ്ട് പി.വി നരസിംഹറാവുവിനും പ്രണബ് മുഖർജിക്കുമെന്ന പോലെ ആസാദിനും കോൺഗ്രസിൽ അർഹിച്ചത് കിട്ടിയില്ലെന്ന് ബോധ്യപ്പെടുത്താനാണ്.

വിമതസ്വരവും വിപ്ലവവും പ്രശ്നങ്ങളും കോൺഗ്രസിൽ നിരന്തരം ജ്വലിപ്പിച്ചുനിർത്തണം. എന്നാലേ, പലതലങ്ങളിൽ പ്രക്ഷോഭവുമായി സജീവമായ ആധുനിക ഗാന്ധിമാർ പാർട്ടിക്കകത്തെ പ്രതിസന്ധിയുമായി മല്ലിട്ട് മുന്നോട്ടുപോകൂ.

രാഷ്ട്രീയ മാന്യത തീർച്ചയായും സ്വാഗതാർഹമാണ്. പൊതു ജീവിതത്തിൽ ആസാദിെൻറ സംഭാവനകളെ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദിയുടെ നീക്കം അതുകൊണ്ട് പ്രാഥമിക പരിഗണനയിൽ ആശ്വാസദായകമാണ്. പക്ഷേ, അതവിടെ അവസാനിക്കും. കാരണം, രാഷ്ട്രീയ ലോകത്തെ ഒരാൾ പോലും ചിന്തിച്ചുകാണില്ല, 370ാം വകുപ്പ് എടുത്തുകളയുേമ്പാൾ എന്തുകൊണ്ട് ആസാദിെൻറ ഉപദേശം തേടിയില്ലെന്ന്.

കശ്മീർ നയവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും അദ്ദേഹത്തിെൻറ ബുദ്ധിപരമായ ഉപദേശം ചോദിച്ചില്ല. എന്നിട്ട്, കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റി. സംസ്ഥാനത്തെ നെടുകെ പിളർത്തി. സംസ്ഥാനത്തിെൻറ മുൻ മുഖ്യമന്ത്രിയെന്ന നിലക്ക് 370ാം വകുപ്പിനെ കുറിച്ചും ജമ്മു കശ്മീരിൽ നിലനിൽക്കുന്ന മറ്റു വിഷയങ്ങളെ കുറിച്ചും ചിലതു പറയാനുണ്ടാകുമായിരുന്നു.

പൊതുധാരണ എന്തോ ആകട്ടെ, ഏതുഘട്ടത്തിലും കടുത്ത കോൺഗ്രസ് അനുഭാവിയാണ് ആസാദ്. സഞ്ജയ് ഗാന്ധി കാലഘട്ടത്തോളം പഴക്കമുണ്ട് അദ്ദേഹത്തിെൻറ കോൺഗ്രസ് പ്രവേശനത്തിന്. ജമ്മു കശ്മീരിലെ ലത മങ്കേഷ്കറായി വാഴ്ത്തപ്പെട്ട പ്രശസ്ത കശ്മീരി ഗായിക ഷമീമുമായി ആസാദിെൻറ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മൂന്നു ദിവസമാണ് സഞ്ജയ് ഗാന്ധി ശ്രീനഗറിൽ തങ്ങിയത്.

പിന്നീട് ഒരിക്കലും പിന്തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത ഗുലാംനബി കേന്ദ്ര മന്ത്രിയായി, മുഖ്യമന്ത്രിയായി, എ.ഐ.സി.സി നേതാവായി. 24 അക്ബർ റോഡ് പ്രധാന കെട്ടിടത്തിൽ 1980കൾ മുതൽ ഇതുവരെയായി ആസാദ് ഒരിക്കലെങ്കിലും തങ്ങാത്ത മുറികളുണ്ടാകില്ല.

28 വർഷമായി അദ്ദേഹം രാജ്യസഭയിലുണ്ട്, കോൺഗ്രസിൽ എത്രപേർക്ക് ഇത്രവലിയ ആദരം ലഭിച്ചുകാണുമെന്നറിയില്ല. 370ാം വകുപ്പും പകുത്തുമാറ്റലും സംഭവിച്ചില്ലായിരുന്നുവെങ്കിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും ആസാദിനെ പിന്നെയും ആറു വർഷത്തേക്കു കൂടി രാജ്യസഭയിലേക്ക് അയക്കുമായിരുന്നു.

മുെമ്പാരു ലേഖനത്തിൽ ഞാൻ സൂചിപ്പിച്ച പോലെ, 2002 മാർച്ച് 27ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷ പദവി നൽകിയത് ശരിക്കും ശിക്ഷയെന്നോണമായിരുന്നു. സംഘർഷമുഖരിതമായ സംസ്ഥാനത്ത് അങ്ങനെയൊരു യൂനിറ്റ് തന്നെ അന്ന് ഇല്ലെന്നതു തന്നെ കാരണം. 'അടിവേര് പോയ അദ്ഭുത പുരുഷൻ' എന്ന വിളിപ്പേര് കൂടി ആസാദിനുണ്ടായിരുന്നു, സ്വന്തം സംസ്ഥാനത്ത് കാര്യമായ പിന്തുണ ഇല്ലാഞ്ഞതു തന്നെ കാരണം.

ആ ഘട്ടത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു ആസാദ്. പെട്ടെന്ന് മറ്റൊരു പദവിയിലേക്ക് മാറ്റിയത് പലരെയും ഞെട്ടിച്ചു. പക്ഷേ, അഞ്ചു വർഷം കഴിയുേമ്പാൾ അദ്ദേഹം ജമ്മു കശ്മീർ മുഖ്യമന്ത്രി പദത്തിലെത്തിയിരുന്നു.

അടുത്തിടെ, രാഹുൽ ഗാന്ധിയുടെ വരവും വളർച്ചയും പാർട്ടിയിൽ പല ചേർച്ച പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. കരുത്തനായ പഴയ പടക്കുതിര രാഹുൽ ഗാന്ധിയുമായി രൂഢ ബന്ധം നിലനിർത്താനാകാതെ പ്രയാസപ്പെട്ടു. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം അടുത്തുപ്രവർത്തിച്ചവരെ കൂടെക്കൂട്ടാനായിരുന്നു രാഹുലിന് തിടുക്കം. 2014ലും 2019ലും കോൺഗ്രസ് ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ ഇരുവിഭാഗങ്ങളും പരസ്പരം പഴിചാരി, അകൽച്ച പിന്നെയും കൂടി.

രാഹുൽ ഗാന്ധിക്ക് തോന്നിയത് പഴയ പടക്കുതിരക്ക് ഉശിരുപോരെന്നാണ്. പകരം സോണിയ ഗാന്ധിയിലും പ്രിയങ്കയിലും പിന്നെ സ്വന്തത്തിൽ തന്നെയും കൂടുതൽ ആശ്രയംകണ്ടു. തങ്ങളെ മാനിക്കുന്ന രീതിയല്ല രാഹുലിെൻറതെന്ന് പഴയ പടക്കുതിരക്കും തോന്നി.

ആസാദിന് ഏറ്റവും വലിയ വെല്ലുവിളി 1980കൾ മുതൽ കൂടുതൽ കരുത്തോടെ അഹ്മദ് പട്ടേലിെൻറ രംഗപ്രവേശനമായിരുന്നു. ഏതുകാലത്തിനും യുക്തിക്കും ചേർന്നയാളായിരുന്നു അഹ്മദ് പട്ടേൽ. അതുകഴിഞ്ഞ് പതിയെ പാളയത്തിൽതന്നെ പട തുടങ്ങി ആസാദിനെതിരെ.

അഹ്മദ് പട്ടേലിെൻറ മരണം കോൺഗ്രസിനകത്ത് രാഷ്ട്രീയ, അധികാര സമവാക്യങ്ങൾ മാറ്റിയെഴുതിയിട്ടുണ്ടോ?

ഒന്നും പ്രവചിക്കാറായിട്ടില്ല. മുതിർന്ന നേതാവ് അംബിക സോണി അഹ്മദ് പട്ടേലിെൻറ സ്ഥാനത്തേക്ക് സ്വയം അവരോധിക്കാനുള്ള തിടുക്കത്തിലാണ്. മറ്റു ചിലർക്ക് അടുത്ത അഹ്മദ് പട്ടേൽ ആകേണ്ടത് പ്രിയങ്ക ഗാന്ധിയും. ഗുലാം നബിയുടെ അടുത്ത നീക്കങ്ങൾ കൂടി കണ്ടറിയണം, ശരിക്കും പ്രധാനമന്ത്രി മോദി എറിഞ്ഞത് ഇരയാണോ അതോ കലങ്ങിമറിഞ്ഞ കോൺഗ്രസ് വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമായിരുന്നോ എന്ന്.


മൊഴിമാറ്റം കെ.പി മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiGhulam Nabi AzadCongress
Next Story