അക്ഷര മഹാമേള ഇന്നുമുതൽ: മലയാളത്തിൽനിന്ന് നിരവധി പുസ്തകങ്ങളും പ്രമുഖരുമെത്തും
text_fieldsഷാർജ പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിന്റെ കവാടങ്ങളിലൊന്ന്
–സിറാജ് കീഴുമാടം
ദുബൈ: അക്ഷരലോകം അറബ് നാട്ടിലേക്കൊഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 42ാം എഡിഷന് ബുധനാഴ്ച തുടക്കം. 12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 108 രാജ്യങ്ങളിൽനിന്ന് 2033 പ്രസാധകരെത്തുമെന്ന് ഷാർജ ബുക് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 12 വരെ നടക്കുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗല്ഭ എഴുത്തുകാരും ചിന്തകരും ജനപ്രതിനിധികളും പങ്കെടുക്കും. 69 രാജ്യങ്ങളിൽ നിന്ന് 215 അതിഥികളാണ് പുസ്തകോത്സവ വേദിയിലെത്തുന്നത്. ഇവരുടേതടക്കം ആകെ 1,700 പരിപാടികൾ പുസ്തകോത്സവ ദിനങ്ങളിൽ അരങ്ങേറും.
ഇത്തവണത്തെ മേളയിൽ ആകെ 15 ലക്ഷം പുസ്തകങ്ങളാണ് വായനക്കാർക്കായി എത്തുന്നത്. 1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണ് പുസ്തകശേഖരവുമായി എത്തുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണം ഇത്തവണ വർധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽനിന്നാണ്-300 പേർ. അറബ് ലോകത്തിന്റെ പുറത്തുനിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽനിന്നാണ്. യു.കെ, തുർക്കിയ എന്നിവയാണ് തൊട്ടുപിറകിലായുള്ളത്.

അറബ് സാംസ്കാരിക രംഗത്തെ പ്രമുഖർക്ക് പുറമെ ഇന്ത്യയിൽനിന്ന് നീന ഗുപ്ത, നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി. മങ്ങാട്ട്, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, കജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരുമെത്തും.
പുസ്തകോത്സവ നഗരിയിലെ മലയാളികളുടെ ഒത്തുചേരൽ വേദിയായ ‘റൈറ്റേഴ്സ് ഫോറം’ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി നിരവധി പുസ്തകങ്ങളുടെ പ്രകാശനം ഇവിടെ നടക്കും. ‘മാധ്യമം ബുക്സ്’ പുറത്തിറക്കിയ മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദന്റെ ‘കവിതക്കൊരു വീട്’, സുൽഹഫ് എഡിറ്റ് ചെയ്ത ഏക സിവിൽകോഡിനെ കുറിച്ച ‘ഏകത്വമോ, ഏകാധിപത്യമോ’ എന്നീ രണ്ട് പുസ്തകങ്ങൾ വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് റൈറ്റേഴ്സ് ഫോറത്തിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശിതമാകും.
ബാള്‍ റൂം, ഇന്റലക്ച്വൽ ഹാൾ തുടങ്ങിയ വേദികളിലും വിവിധ ഇന്ത്യൻ എഴുത്തുകാരുടെയും സാംസ്കാരിക വ്യക്തിത്വങ്ങളുടെയും പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ ശിൽപശാലകളും അരങ്ങേറുന്നുണ്ട്. ആകെ 460 സാംസ്കാരിക പരിപാടികളാണ് മേളയിലേക്ക് ഒരുക്കിയിട്ടുള്ളത്.
• 69 രാജ്യങ്ങളിൽനിന്ന് 215അതിഥികൾ
• മേളയുടെ ദിവസങ്ങളിൽ ആകെ 1700 പരിപാടികൾ
• വിവിധ ഭാഷകളിലെ 15 ലക്ഷം പുസ്തകങ്ങൾ
• 108 രാജ്യങ്ങളിൽനിന്ന് 2033 പ്രദർശകർ
• ഒമ്പത് രാജ്യങ്ങളിലെ 12 പാചകവിദഗ്ധർ
പങ്കെടുക്കുന്ന 45 പരിപാടികൾ
• 127 താരങ്ങൾ പങ്കെടുക്കുന്ന 460 സാംസ്കാരിക ചടങ്ങുകൾ
• 14 രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ 130 പ്രകടനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

