ന്യൂഡൽഹി: സെപ്റ്റംബർ 12 മുതൽ പുതുതായി 80 സ്പെഷൽ ട്രെയിനുകൾ കൂടി സർവിസ് നടത്താൻ റെയിൽവേ. യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം 10ന് ആരംഭിക്കും. നിലവിൽ സർവിസ് നടത്തുന്ന 230 ട്രെയിനുകൾക്ക് പുറമെയാണിതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് അറിയിച്ചു.
കഴിഞ്ഞ മേയിലാണ് 30 സ്പെഷൽ ട്രെയിനുകളുടെ ഒന്നാം ഘട്ട സർവിസ് ആരംഭിച്ചിരുന്നത്. ഘട്ടംഘട്ടമായി 200 സർവിസുകൾകൂടി ആരംഭിച്ചു. ആവശ്യം പരിഗണിച്ച് ഇനിയും സർവിസുകൾ വർധിപ്പിക്കാനാണ് റെയിൽവേ തീരുമാനം. പരീക്ഷകൾപോലുള്ള താൽകാലിക ആവശ്യങ്ങൾക്കും അധിക ട്രെയിനുകൾ ഓടും. പുതുതായി കേരളത്തിലേക്ക് സർവിസുകൾ അനുവദിച്ചിട്ടില്ല.
അതേസമയം, കേന്ദ്ര സർക്കാറിെൻറ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിൻ പദ്ധതി എന്നു മുതൽ സർവിസ് ആരംഭിക്കാനാകുമെന്ന് അടുത്ത 3-6 മാസത്തിനുള്ളിൽ വ്യക്തമാകുമെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ല. ഗുജറാത്തിൽ 82 ശതമാനം സ്ഥലം ഏറ്റെടുത്തപ്പോൾ മഹാരാഷ്ട്രയിൽ ഇത് 23 ശതമാനമാണ്. കോവിഡ് സാഹചര്യം മാറുന്നതോടെ ലേല നടപടികൾ ആരംഭിക്കാനാകുമെന്നും ബോർഡ് ചെയർമാൻ പ്രത്യാശ പ്രകടിപ്പിച്ചു.