ന്യൂഡൽഹി: കൂട്ടമായി സന്ദേശമയക്കുന്നത് സംബന്ധിച്ച പരിധിയും നിബന്ധനകളും ലംഘിക് കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നിയമനടപടിയെടുക്കുമെന്ന് വാട്സ്ആപ്. ഒരേസമയം പരിധിയിൽ കുടുതൽ ആളുകൾക്ക് സന്ദേശങ്ങൾ അയക്കുകയോ ദുരുപയോഗം നടത്തുകയോ ചെയ്താൽ ഡിസംബർ ഏഴുമുതൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ, ഏതുരീതിയിലുള്ള നിയമനടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരുമിച്ച് കൂടുതൽ സന്ദേശങ്ങൾ അയക്കുന്നത് കമ്പനിയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. വാട്സ്ആപ്പിലൂടെ വ്യാജ വാർത്ത പ്രചരിക്കുന്നതിനെതിരെ ഇന്ത്യൻ സർക്കാർ കമ്പനിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് വാട്സ്ആപ് ദുരുപയോഗം ചെയ്തതായി വ്യാപക പരാതി ഉയർന്നിരുന്നു.
വ്യാജ സന്ദേശങ്ങൾ കാരണം ആൾക്കൂട്ട കൊല വർധിച്ചതിനാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ ഒരേസമയം, സന്ദേശങ്ങൾ അയക്കുന്നത് അഞ്ചുപേർക്ക് മാത്രമായി വാട്സ്ആപ് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് ചില ആപ്പുകളുടെ സഹായത്തോടെ മറികടക്കുന്നതായി വ്യക്തമായിട്ടുണ്ട്.