ചോരന്മാരെ കരുതാം, വിവരങ്ങൾ ഭദ്രമാക്കാം!
text_fieldsഎല്ലാവരെയും സംശയത്തോടെ നോക്കുന്നത് ആധുനികയുഗത്തിൽ ആവശ്യം വേണ്ട പെരുമാറ്റ മര്യാദയാകുന്നത് പോലെ ഓൺലൈനിലും അൽപം സംശയം നല്ലതാണ്. എല്ലാ ആപ്പുകളും കണ്ണടച്ചു ഇൻസ്റ്റാൾ ചെയ്യാതിരിക്കുകയും സ്വകാര്യത നയങ്ങൾ നന്നായി വായിച്ചുനോക്കി മാത്രം അനുമതി കൊടുക്കുകയും ചെയ്താൽ, പിന്നെ കണ്ണ് തുടക്കേണ്ടിവരില്ല എന്നാണ് ടെക്ക് വിദഗ്ധരുടെ അഭിപ്രായം. 220 കോടി ഉപഭോക്താക്കളുള്ള ഫേസ്ബുക്ക് 50 കോടി പേരുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്കക്ക് ചോർത്തിനൽകിയെങ്കിൽ ഇൻറർനെറ്റിലെ സ്വകാര്യത സംരക്ഷിക്കാതെ തരമില്ല. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുേമ്പാൾ ചില പെർമിഷനുകൾ (അനുവാദം) ചോദിച്ചുകൊണ്ടുള്ള വിൻഡോ വരാറുണ്ട്. ഫോട്ടോകൾ, വിഡിയോകൾ, കാമറ, കോൺടാക്ട് നമ്പറുകൾ, കാൾ വിവരങ്ങൾ, സെൻസറുകൾ, മൈക്രോഫോൺ, മെസേജുകൾ തുടങ്ങിയ കാര്യങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമാണ് ആപ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. കോൺടാക്ട് നമ്പറുകൾ വിശദമായി പരിശോധിക്കാനും മെസേജ് അയക്കാനും മൊബൈൽ ഡാറ്റയും വൈ-ഫൈയും ഉപയോഗിക്കാനുമുള്ള അനുമതിയാണ് കമ്പനികൾ നേടിയെടുക്കുന്നത്. ആപ്പുകൾ മികച്ചരീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഇത് അനുവദിക്കണമെന്നാണ് അവർ പറയുന്നത്. അതിനാൽ മിക്കവരും ശ്രദ്ധിക്കാതെ പെർമിഷനുകൾ ‘യെസ്’ നൽകുന്നു.
ഫേസ്ബുക്ക് പരസ്യം
ഉപഭോക്താക്കളെ കൃത്യമായി തിരിച്ചറിയാനാകും എന്നതാണ് കമ്പനികളെ ഫേസ്ബുക്ക് വഴി പരസ്യം നൽകുന്നതിന് പ്രേരിപ്പിച്ചിരുന്നത്. വിവരവിശകലന സ്ഥാപനങ്ങളാണ് ഓരോ ഉപയോക്താവിെൻറയും ‘ഇൻറർനെറ്റ് സ്വഭാവം’ തിരിച്ചറിഞ്ഞ് പരസ്യദാതാക്കൾക്കു നൽകുന്നത്. അതിനനുസരിച്ച് പരസ്യങ്ങൾ ഓരോരുത്തരുടെയും ഫേസ്ബുക്ക് വാളിലെത്തിക്കുകയാണ്. മാർക്കറ്റിങ് കമ്പനിയായ ആക്‌ഷം കോർപറേഷൻ, ഡാറ്റ വിശകലന കമ്പനിയായ എക്പീരിയൻ പി.എൽ.സി, ഓറക്കിൾ ഡാറ്റ ക്ലൗഡ്, ട്രാൻസ് യൂനിയൻ, ഡബ്ല്യു.പി.പി പി.എൽ.സി തുടങ്ങിയ ഒമ്പതു കമ്പനികൾ നൽകുന്ന വിവരമനുസരിച്ചാണ് ഫേസ്ബുക്ക് ഉപയോക്താക്കളിലേക്ക് പരസ്യദാതാക്കൾ ഇറങ്ങിച്ചെന്നിരുന്നതെത്ര. പരസ്യദാതാക്കൾക്ക് ഈ കമ്പനികളെ ഉപയോഗപ്പെടുത്തി പരസ്യങ്ങളുടെ നില വിലയിരുത്താനുള്ള അധികാരം ഫേസ്ബുക്ക് നൽകിയിട്ടുണ്ട്.
ആപ്പിലാക്കും ആപ്
കാമറ, ജി.പി.എസ്, ഫിംഗർപ്രിൻറ്, പ്രോക്സിമിറ്റി, ടച്ച് ഐഡി, മൈക്രോഫോൺ, വൈ-ഫൈ, ബ്ലൂടൂത്ത്, മോഷൻ, റൊട്ടേഷൻ, ലൈറ്റ് സെൻസർ, ബാരോമീറ്റർ, മാഗ്നെറ്റോമീറ്റർ തുടങ്ങിയവയെല്ലാം ഓരോതരം സെൻസറുകളാണ്. സെൻസറുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെടാം എന്ന കാര്യം എല്ലാ മൊബൈൽ കമ്പനികളും അംഗീകരിക്കുന്നുണ്ട്. മൊബൈലിലുള്ള സെൻസറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാനുള്ള ആപ്ലിക്കേഷനുകളുണ്ട്. അവയും വിവരങ്ങൾ ചോർത്തിയേക്കാം. ചില ആപ്പുകൾ അനുമതികൾ ഉപയോഗിച്ച് സെൻസറുകൾ പ്രവർത്തിപ്പിക്കുകയും അതിലൂടെ പിൻ നമ്പറും പാസ്വേഡുകളും ചോർത്തുകയും ചെയ്യുന്നുണ്ട്. വിരലടയാളം, ടച്ച് ഐ.ഡി തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഹാക്ക് ചെയ്യാം. മൈക്രോഫോൺ ഉപയോഗിച്ച് ഫോണിലൂടെ നാം സംസാരിക്കുന്ന കാര്യങ്ങളും ഹാക്കർമാർക്ക് ചോർത്താം. പലരും പാസ്‌വേഡുകൾ കോൺടാക്ട് നമ്പറായിട്ടും നോട്ട്പാഡിലും സൂക്ഷിക്കാറുണ്ട്. അടിസ്ഥാന സുരക്ഷപോലും ഒരുക്കാതെയാണ് പല ആപ്പും പുറത്തിറക്കുന്നത്. ഇവ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ചോരുക സ്വാഭാവികം. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ് നേരത്തെ ആ ആപ് ഉപയോഗിച്ചിട്ടുള്ളവർ അതിനു നൽകിയിരിക്കുന്ന റിവ്യൂ നോക്കുക. എത്ര ആളുകൾ ആ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നു നോക്കി സുരക്ഷിതമാണെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്യുക. അനാവശ്യ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തശേഷം പിന്നീട് അൺഇൻസ്റ്റാൾ ചെയ്താലും വിവരങ്ങൾ ചോർത്താൻ അവക്കാവും. അതിനാൽ വെറുതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതേ അപകടമാണ്.
ഡിലീറ്റ് ചെയ്താലും കാര്യമില്ല
സ്മാർട്ഫോണിൽ ഫേസ്ബുക്ക് ഉപയോഗിച്ചു തുടങ്ങിയ കാലം മുതൽ നിങ്ങൾ ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നും എത്രനേരം സംസാരിച്ചെന്നും എത്ര എസ്.എം.എസ് അയച്ചെന്നും ഫേസ്ബുക്കിനറിയാം. ഫോണിൽ സേവ് ചെയ്തിരുന്ന കോൺടാക്റ്റുകൾ നീക്കംചെയ്താലും ഫേസ്ബുക്ക് മറക്കില്ല. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്റ്റ് ലിസ്റ്റ്, കാൾ ഹിസ്റ്ററി തുടങ്ങിയവ എടുക്കാൻ അനുവാദം നൽകുന്നതാണ് കാരണം. ഫേസ്ബുക്ക് മെസഞ്ചർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സേവ് ചെയ്തിരിക്കുന്ന നമ്പറുകൾ ആപ്പിലേക്ക് ഉൾപ്പെടുത്താൻ അനുമതി ആവശ്യപ്പെടുന്നതു പതിവാണ്. ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി സംസാരിക്കാൻ സേവ് ചെയ്തിരിക്കുന്ന നമ്പറുകൾ ആവശ്യമേയില്ല. പണമടക്കാനും മെസഞ്ചറിൽ സൗകര്യമുണ്ട്. എസ്.എം.എസുകൾ മെസഞ്ചറിൽ നോക്കാൻ സൗകര്യം തരുന്നതിനു പിന്നിലും വിവരങ്ങൾ ചോർത്തിയെടുക്കുകയാണ് ലക്ഷ്യം. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്താലും കാര്യമില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്താലും മൂന്നുമാസം വരെ നിങ്ങളുടെ വിവരങ്ങളുടെ ബാക്ക്അപ് ഫേസ്ബുക്കിന് സൂക്ഷിക്കാം. ചിത്രങ്ങളും, സ്റ്റാറ്റസുകളും നീക്കംചെയ്താൽ പോലും ലോഗ് ഫയൽ നഷ്ടമാകുന്നില്ല. മറ്റുള്ളവർ നിങ്ങളെക്കുറിച്ചു പോസ്റ്റ് ചെയ്ത വിവരങ്ങൾ മാറ്റമില്ലാതെ തുടരും. മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ മറ്റൊരാളുടെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെടില്ല. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ ആപ് ഡെവലപർമാർ വിവരങ്ങൾ ഡിലീറ്റ് ചെയ്യണമെന്നാണു ഫേസ്ബുക്ക് നിയമം. പക്ഷേ, ഡിലീറ്റ് ചെയ്തതുകൊണ്ടു മാത്രം വിവരം നീക്കംചെയ്യപ്പെടില്ല. വാട്സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ വിവരങ്ങളും നശിക്കുന്നില്ല. വിവരച്ചോർച്ചയിൽനിന്ന് രക്ഷനേടാൻ വഴിതേടുന്നവർക്ക് ചില പോംവഴികൾ ഇതാ:
ഫേസ്ബുക്കിൽ
വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകളില്‍നിന്നും പ്രോഗ്രാമുകളില്‍നിന്നും രക്ഷനേടാൻ ബ്രൗസറിലും ഫോണിലും ഫേസ്ബുക്ക് സെറ്റിങ്സിലും മാറ്റങ്ങള്‍ വരുത്താം. ഫേസ്ബുക്ക് ആപ്പുകള്‍ പരിശോധിക്കുക: തേർഡ് പാർട്ടി വെബ്സൈറ്റില്‍ പോകാന്‍ ഫേസ്ബുക്കിൽ അനുമതി നല്‍കിയെങ്കില്‍, അവർക്കു നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഇപ്പോഴും ലഭ്യമാവും. ഫേസ്ബുക്കിൽ സെറ്റിങ്സ് പേജിൽ പോവുക. ഏതൊക്കെ ആപ്പുകളാണ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കുക. ഓരോ ആപ്പിനും നൽകിയ അനുമതിയും പങ്കുവെക്കുന്ന വിവരങ്ങളും കാണാം. സംശയകരവും ഉപയോഗമില്ലാത്തതുമായ ആപ്പുകള്‍ നീക്കം ചെയ്യുക. പിന്നെ ആപ് സെറ്റിങ്സിൽ ആപ്സ് അതേഴ്‌സ് യൂസ് (Apps Others Use) എന്നത് എടുക്കുക. സോഷ്യൽമീഡിയ സുഹൃത്തുക്കൾ ആപ് ഉപയോഗിക്കുമ്പോൾ ഏതൊക്കെ വിവരങ്ങളാണ് പങ്കിടുന്നത് എന്നത് തിരഞ്ഞെടുക്കുക. ഫേസ്ബുക്ക് പ്രൈവസി സെറ്റിങ്സിൽ പോയി പൊതുവായി പങ്കുവെക്കുന്ന വിവരങ്ങള്‍ കുറക്കുക. ഫേസ്ബുക്ക് രചനകൾ സുഹൃത്തുക്കള്‍ മാത്രമേ കാണുന്നുള്ളൂ എന്നാക്കാം. പുതിയ ആപ്പോ വെബ് സംവിധാനമോ ഉപയോഗിക്കാന്‍ തുടങ്ങുമ്പോൾ അംഗീകരിക്കാന്‍ കമ്പനി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ വായിക്കുക. സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കപ്പെടും എന്നു തോന്നിയാൽ ആ ആപ് ഉപയോഗിക്കാതിരിക്കാം. ഫേസ്ബുക്ക് അക്കൗണ്ട് സെറ്റിങ്സിൽ ‘ഡൗൺലോഡ് എ കോപ്പി ഓഫ് യുവർ ഫേസ്ബുക്ക് ഡാറ്റ’ എന്ന മെനു തുറക്കുക. ഇതുവരെ നിങ്ങൾ അപ്‌ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളും സന്ദേശങ്ങളും ഒറ്റ ഫയലായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിൽ ആയി ലഭിക്കും.
ബ്രൗസറില്‍
വെബ്സൈറ്റുകളുടെ ട്രാക്കറുകളെ തടയാനുള്ള സംവിധാനം ബ്രൗസറില്‍ സ്ഥാപിക്കാം. ചില വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് ഭാഗികമായി ഇത് തടയുമെങ്കിലും കുഴപ്പമില്ല. ഗൂഗ്ള്‍ ക്രോം ബ്രൗസറില്‍ ട്രാക്കറുകളെ തടയാന്‍ ഡിസ്കണക്ട്, പ്രൈവസി ബാഡ്ജർ എന്നിവയുണ്ട്. ഫേസ്ബുക്കില്‍ ആപ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് വെബ് ബ്രൗസറില്‍ കുക്കി പോലെ ട്രാക്കർ ഏർപ്പെടുത്തും. ഇത് വിവരങ്ങള്‍ ചോര്‍ത്തൂം. നിങ്ങള്‍ ആപ് ക്ലോസ് ചെയ്താലും ഈ ട്രാക്കർ നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, ഇടപഴകുന്ന ആളുകള്‍ എന്നീ വിവരങ്ങൾ ചോർത്തും. പരസ്യങ്ങള്‍ പൂര്‍ണമായും തടഞ്ഞാൽ ട്രാക്കറുകളെ ഒഴിവാക്കാം. സ്മാർട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ ബ്രൗസറുകളില്‍ ആഡ് ബ്ലോക്കർ വെക്കാം. പിന്നീട് ഇടക്കിടെ കുക്കീസ്, ബ്രൗസിങ് ഹിസ്റ്ററി എന്നിവ ഡിലീറ്റ് ചെയ്യണം.
വിഡിയോ കാളിങ് വേണ്ട
ഹാക്കര്‍മാര്‍ വിഡിയോ ചാറ്റുകളില്‍നിന്ന് ചോര്‍ത്തിയെടുക്കുന്ന വിഡിയോകള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വന്‍തുകക്ക് വില്‍പന നടത്തുകയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അശ്ലീല വെബ്സൈറ്റുകളില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടാല്‍പോലും ഉടമകൾ അറിയില്ല. ഐ.പി വിലാസങ്ങൾ ഹാക്ക് ചെയ്യുന്നതോടെ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ വിഡിയോ ചാറ്റുകള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കും. ഇതോടെ ലൈവ് വിഡിയോ ചാറ്റുകള്‍ ഹാക്കര്‍മാര്‍ക്ക് കാണാനാവും. ഫിഷിങ് മാല്‍വെയറുകള്‍ ഉപയോഗിച്ചും ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ വിഡിയോ ചാറ്റുകള്‍ റെക്കോഡ് ചെയ്യാം. ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ എളുപ്പമാണ് വിഡിയോ കാളുകളിൽ. ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ആപ്പുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് കാമറയില്‍നിന്നും മൈക്കില്‍നിന്നുമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. സ്ക്രീന്‍ റെക്കോഡിങ് ആപ്ഇൻസ്റ്റാള് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താക്കളുടെ വിഡിയോ കാളിങ് വിവരങ്ങളും അവരുടെ കൈകളിലെത്തും. ഒരു വിഡിയോ കാളോ സംഭാഷണമോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതിനാൽ പൊതു വൈഫൈ നെറ്റ്വര്ക്കുകള് പരമാവധി ഉപയോഗിക്കാതിരിക്കുക. ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിന് അംഗീകൃതമല്ലാത്തതും അപരിചിതവുമായ ലിങ്കുകൾക്ക് പകരം ഗൂഗ്ള്‍ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയെ മാത്രം ആശ്രയിക്കുക. വ്യത്യസ്തവും ശക്തവുമായ പാസ്‌വേഡുകൾ നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.