സോഫ്റ്റ്വെയർ പിഴവ്: അഞ്ചു ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; ഗൂഗ്ൾ പ്ലസ് അടച്ച് പൂട്ടും
text_fieldsകാലിഫോർണിയ: സോഫ്റ്റ്വെയർ പിഴവ് മൂലം അഞ്ചു ലക്ഷത്തോളം ഗൂഗ്ൾ പ്ലസ് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന് ആഗോള ഇൻറർനെറ്റ് ഭീമനായ ഗൂഗ്ൾ. ഇൗ ഭീഷണി കണക്കിലെടുത്ത് കമ്പനിയുടെ സമൂഹ മാധ്യമ വിഭാഗമായ ഗൂഗ്ൾ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. യു.എസ് ഗവൺമെൻറിെൻറ കൂടുതൽ പരിശോധനക്ക് വിധേയമാകേണ്ടി വരുമെന്ന് കരുതി ഇക്കാര്യം രഹസ്യമാക്കിവെച്ചുവെന്ന് നേരത്തെ ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിരുന്നു.
2015-18 കാലഘട്ടത്തിലെ ഗൂഗ്ൾ പ്ലസ് ഉപയോക്താക്കളുടെ പേര്, വിലാസം, തൊഴിൽ, ഇ മെയിൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ചോർന്നതെന്ന് ആഭ്യന്തര അന്വേഷണത്തിൽ ഗൂഗ്ൾ കണ്ടെത്തി. എന്നാൽ, പുറത്തുപോയ വിരങ്ങൾ ഇതുവരെ ആരും ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കഴിഞ്ഞ മാർച്ചിലാണ് കമ്പ്യൂട്ടർ പ്രോഗ്രാമിലെ തെറ്റ് കണ്ടെത്തിയത്. ഇത് രണ്ട് വർഷം മുമ്പ് സംഭവിച്ചതാണെന്നും കമ്പനി വ്യക്തമാക്കി. വാർത്ത പുറത്തുവന്നതിനെ തുടർന്ന് ഗൂഗ്ളിെൻറ മാതൃസ്ഥാപനമായ ആൽഫബെറ്റിെൻറ ഒാഹരിമൂല്യത്തിൽ ഒന്നര ശതമാനം ഇടിവുണ്ടായി.