ചന്ദ്രയാൻ-2 രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം
text_fieldsബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 പേടകത്തിന്റെ രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആർ.ഒ. വെള്ളിയാഴ് പുലർച്ചെ 1.08നാ ണ് ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ ദൂരമായ 251 കിലോമീറ്റർ പരിധിയിലേക്കും കൂടിയ ദൂരമായ 54829 കിലോമീറ്റർ പരിധിയിലേക്കും പേടകത്തെ വിജയകരമായി എത്തിച്ചത്. ഇതിനായി പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോർ 883 സെക്കൻഡ് ജ്വലിപ്പിച്ചു.
മൂന്നാംഘട്ട ഭ്രമണപഥം (281.6x71,341) ഉയർത്തൽ ജൂലൈ 29ന് ഉച്ചക്ക് 2.30നും 3.30നും ഇടക്ക് നടക്കും. നാല്, അഞ്ച് ഘട്ടങ്ങൾ ആഗസ്റ്റ് രണ്ട് (262.1x89,743), ആഗസ്റ്റ് ആറ് (233.2 x 1,43,953) എന്നീ തീയതികളിലും ഭ്രമണപഥം ഉയർത്തും.
ആഗസ്റ്റ് 14ന് ഉച്ചക്കു ശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാൻസ് ലൂനാർ ഇൻജക്ഷൻ) നടക്കുക. പേടകത്തിന്റെ ഗതിമാറ്റുന്ന ഘട്ടം ചന്ദ്രയാൻ-2 ദൗത്യത്തിൽ ഏറെ നിർണായകമാണ്. ട്രാൻസ് ലൂനാർ ഇൻജക്ഷനു ശേഷം ആഗസ്റ്റ് 20നായിരിക്കും (ദൗത്യത്തിെൻറ 30ാം ദിവസം) ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.
തിങ്കളാഴ്ചത്തെ വിക്ഷേപണത്തിനു ശേഷം ഉദ്ദേശിച്ചതിലും 6000 കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-2 പേടകത്തെ ജി.എസ്.എൽ.വി മാർക്ക്-3 എത്തിച്ചതിനാൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ ഒഴിവാക്കിയിരുന്നു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലത്തിലുള്ള 45,475 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലായിരുന്നു റോക്കറ്റ് പേടകത്തെ എത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
