ചൊവ്വ പര്യവേക്ഷണം: പരീക്ഷണ പ്രവർത്തനങ്ങൾക്ക് ഒമാൻ വേദിയാകുന്നു
text_fieldsമസ്കത്ത്: ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവർത്തനങ്ങൾക്ക് ഒമാൻ വേദിയാകുന്നു. ഒാസ്ട്രിയൻ സ്പേസ് ഫോറത്തിെൻറ കീഴിൽ അടുത്ത വർഷം ഫെബ്രുവരിയിൽ ദോഫാറിലാണ് എ.എം.എ.ഡി.ഇ.ഇ 18 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യം നടക്കുന്നത്. ഒമാൻ നാഷനൽ സ്റ്റിയറിങ് കമ്മിറ്റിയുടെ കൂടി സഹകരണത്തോടെയാണ് ഇത് നടക്കുക. ചൊവ്വക്ക് സമാനമായ ഭൂപ്രകൃതിയുള്ള ദോഫാറിെൻറ ഭാഗങ്ങളിൽ നടക്കുന്ന പരീക്ഷണം വിജയിച്ചാൽ ഭാവിയിലെ ചൊവ്വയിലേക്കുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് ഒമാൻ വേദിയായേക്കും.
ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് ഫെബ്രുവരിയിൽ നടത്തുകയെന്ന് ഒാസ്ട്രിയൻ സ്പേസ് ഫോറവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻജിനീയറിങ്, പ്ലാനറ്ററി സർഫസ് ഒാപറേഷൻ, ആസ്ട്രോ ബയോളജി, ജിയോ ഫിസിക്സ്/ജിയോളജി, ലൈഫ് സയൻസ് എന്നീ മേഖലകളിലാണ് പരിശോധനകൾ നടക്കുക. റോവറുകൾ, ഡ്രോൺ എന്നിവ ഉപയോഗിക്കും. കൊണ്ടു നടക്കാവുന്നതും ഉൗതിവീർപ്പിക്കാവുന്നതുമായ ഗ്രീൻഹൗസുകൾ ഉപയോഗിച്ച് ഹൈഡ്രോപോണിക്സ് രീതിയിൽ ഭക്ഷ്യയോഗ്യമായ ചെറു സസ്യങ്ങൾ വളർത്തിയെടുക്കൽ, ജലം കണ്ടെത്തൽ തുടങ്ങിയ പരീക്ഷണങ്ങൾ നടക്കും.
ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ ക്ഷീണം വിലയിരുത്തലുമുണ്ടാകും. സമാനസാഹചര്യത്തിലുള്ള അന്തരീക്ഷത്തിൽ നടക്കുന്ന ഫീൽഡ് ഗവേഷണ പ്രവർത്തനങ്ങൾ പ്രവർത്തന പരിചയം നേടുന്നതിനും മറ്റ് ഗ്രഹങ്ങളിലെ റിമോട്ട് സയൻസ് ഒാപറേഷനുമായി ബന്ധപ്പെട്ട നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാനും സഹായകരമാകുമെന്ന് ഒാസ്ട്രിയൻ സ്പേസ് ഫോറവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ദോഫാറിലെ മരുഭൂമികൾക്ക് ചൊവ്വയുടെ ഉപരിതലവുമായി നിരവധി സാമ്യതകളുണ്ട്. 66 മുതൽ 33.6 ദശലക്ഷം വർഷം വരെ പഴക്കമുള്ള എക്കൽ രൂപങ്ങൾ, പുരാതനമായ നദീത്തടങ്ങൾ എന്നിവ ഉദാഹരണം. പ്രാഥമിക പരിശോധനയിൽ ഗവേഷണത്തിന് അനുയോജ്യമായ മണലും പാറകളും നിറഞ്ഞ ഉപരിതലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഒാസ്ട്രിയൻ സ്പേസ് ഫോറം അധികൃതർ പറഞ്ഞു.
നാല് ആഴ്ച നീളുന്ന പരീക്ഷണത്തിന് ആസ്ട്രേലിയയിലെ വെസ്റ്റേൺ യൂനിവേഴ്സിറ്റി, ഇറ്റാലിയൻ സ്പേസ് ഏജൻസി തുടങ്ങി നിരവധി ഏജൻസികളുടെ പിന്തുണയുണ്ട്. ഒമാൻ മരുഭൂമിയിൽ നടക്കുന്ന 13ാമത് അനലോഗ് മിഷന് മുന്നോടിയായി നൂതനമായ നിരവധി പരീക്ഷണ നിർദേശങ്ങളും ലഭിച്ചതായി ഒാസ്ട്രിയൻ സ്പേസ് ഫോറം പ്രസിഡൻറും മിഷൻ ഫീൽഡ് കമാൻഡറുമായ ഡോ. ജെർനോട്ട് ഗ്രോമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.