സോഫ്റ്റ് ലാൻറിങ്: ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാവി
text_fieldsപേടകം വേഗം കുറച്ച് അതിലെ ലാൻഡർ ചന്ദ്രനിലിറങ്ങുന്ന നാലു മണിക്കൂറിലെ അവസാന 15 മിനിറ്റാണ് ചന്ദ്രയാൻ ദൗത്യത്തിെൻറ ഭാവി തീരുമാനിക്കുക. ‘ഭീകരമായ 15 നിമിഷങ്ങൾ’ എന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഭയാശങ്കകൾ നിറഞ്ഞ ഈ അവസാന 15 മിനിറ്റ് എല്ലാം വിചാരിച്ചതു പോലെ നടന്നാൽ ദൗത്യം വിജയിക്കും. നിർണായകമായ ലാൻഡിങ്ങിെൻറ ഘട്ടങ്ങൾ:
- സെപ്റ്റംബർ ഏഴിന് ചന്ദ്രന് 7.4 കിലോമീറ്റർ ഉയരത്തിൽ വിക്രം ലാൻഡർ എത്തും. മണിക്കൂറിൽ 526 കിലോമീറ്റർ ആയിരിക്കും അപ്പോഴത്തെ വേഗം
- അടുത്ത 38 സെക്കൻഡിൽ മണിക്കൂറിൽ 331.2 കിലോമീറ്റർ വേഗമായി കുറച്ചുകൊണ്ട് ചന്ദ്രനിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ എത്തുന്നു
- അടുത്ത 89 സെക്കൻഡിൽ ചന്ദ്രോപരിതലത്തിൽനിന്ന് 400 മീറ്റർ അകലെ എത്തുന്നതോടെ വേഗം കുറച്ച് നിശ്ചലാവസ്ഥയിലേക്കു നീങ്ങും
- തുടർന്നുള്ള 12 സെക്കൻഡ് 400 മീറ്റർ പരിധിയിൽനിന്ന് ചന്ദ്രോപരിതലത്തിലെ വിവരങ്ങൾ ശേഖരിക്കും
- തുടർന്നുള്ള 66 സെക്കൻഡിൽ ചന്ദ്രോപരിതലത്തിൽനിന്ന് 100 മീറ്റർ അകലെ എത്തും. 25 സെക്കൻഡ് അവിടെനിന്ന് ഇറങ്ങാൻ പറ്റിയ സാഹചര്യമാണോ എന്നു പരിശോധിക്കും. അല്ലെങ്കിൽ മറ്റു സ്ഥലത്തേക്കു നീങ്ങും
- ചന്ദ്രോപരിതലത്തിൽനിന്ന് 10 മീറ്റർ അകലെനിന്ന് 13 സെക്കൻഡിനുള്ളിൽ ചന്ദ്രോപരിതലത്തിൽ വിക്രം ഇറങ്ങും. അഞ്ച് എൻജിനും പ്രവൃത്തിപ്പിച്ചുകൊണ്ടായിരിക്കും ലാൻഡിങ്
- വിക്രം ലാൻഡറിെൻറ നാലു കാലും ചന്ദ്രോപരിതലത്തിൽ നിലയുറപ്പിക്കുന്നതോടെ സെൻസറുകളുടെ നിർദേശാനുസരണം എൻജിനുകൾ ഒാഫ് ചെയ്യും
- ലാൻഡിങ്ങിന് 15 മിനിറ്റിനുശേഷം പ്രദേശത്തിെൻറ ആദ്യ ചിത്രങ്ങൾ വിക്രം അയക്കും
- ലാൻഡിങ്ങിന് നാലു മണിക്കൂറിനുശേഷം വിക്രമിെൻറ വാതിലുകൾ തുറന്ന്് പ്രഗ്യാൻ റോവർ പുറത്തേക്കു വരും. തുടർന്ന് ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തും
പുതിയ സമയക്രമവുമായി സങ്കീർണ യാത്ര
ബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിൽ വിലയേറിയ ഒരാഴ്ചത്തെ സമയം നഷ്ടമായതിനെ തുടർന്ന് ചന്ദ്രനിലിറങ്ങുന്നതിലും മാറ്റം ഉണ്ടാകുമോ എന്ന സംശയം ബലപ്പെട്ടിരുന്നു. എന്നാൽ, 14 ദിനങ്ങളിൽ ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്നതിനായി സെപ്റ്റംബർ ആറിനോ ഏഴിനോതന്നെ ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങണം. അതിനാൽതന്നെ ഈ അനുയോജ്യമായ സമയം ഒരുകാരണവശാലും നഷ്ടപ്പെടുത്താതെ ദൗത്യത്തിെൻറ ദിവസങ്ങൾ വെട്ടിക്കുറച്ചുകൊണ്ടാണ് വിക്ഷേപണം നടത്തിയത്.
നേരേത്ത 54 ദിവസമായിരുന്നു ചന്ദ്രനിലിറങ്ങാൻ വേണ്ടിയിരുന്നതെങ്കിൽ പുതുക്കിയ പദ്ധതി അനുസരിച്ച് വിക്ഷേപണത്തിനു ശേഷം 48ാം ദിവസമായിരിക്കും ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങുക. ഭൂമിയെ ഭ്രമണംചെയ്യുന്ന ദിവസത്തിൽ ആറു ദിവസം വർധിപ്പിച്ചും ചന്ദ്രനിലേക്കുള്ള യാത്ര രണ്ടു ദിവസം ദീർഘിപ്പിച്ചും ചന്ദ്രനെ ഭ്രമണംചെയ്യുന്നതിൽ 15 ദിവസം വെട്ടിക്കുറച്ചുമാണ് ദൗത്യത്തിൽ മാറ്റം വരുത്തിയത്. ദൗത്യത്തിെൻറ 48ാം ദിവസം ലാൻഡർ ചന്ദ്രനിലിറങ്ങുന്ന നാലു മണിക്കൂറിലെ അവസാന 15 മിനിറ്റാണ് ചന്ദ്രയാൻ ദൗത്യത്തിെൻറ ഭാവി തീരുമാനിക്കുക.
പുതുപരീക്ഷണം; പുതുവഴി
ഒാർബിറ്റർ: ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകം (ആയുസ്സ്: ഒരു വർഷം, ഭാരം: 2379കിലോ ). ഭൂമിയിലേക്ക് നേരിട്ട് വിവരങ്ങൾ കൈമാറും.
ലാൻഡർ (വിക്രം): വിക്രം സാരാഭായിക്ക് ആദരമര്പ്പിച്ചാണ് ലാൻഡറിന് വിക്രം എന്ന പേര് നൽകിയത്.
റോവറിനെ ചന്ദ്രനിലിറങ്ങാൻ സഹായിക്കും
14 ദിവസം ചന്ദ്രനിൽനിന്ന് വിവരങ്ങൾ കൈമാറും.
ഭാരം: 1471 കിലോ.
ലാൻഡർ നേരിട്ട് ബംഗളൂരുവിലെ സെൻററിലേക്ക് വിവരം കൈമാറും.
സാങ്കേതിക തകരാർ ഉണ്ടായാൽ ഒാർബിറ്റർ വഴിയായിരിക്കും ആശയകൈമാറ്റം.
റോവർ (പ്രഗ്യാൻ): അറിവ് എന്ന അർഥം വരുന്ന സംസ്കൃത പദത്തിൽനിന്നാണ് പ്രഗ്യാൻ എന്ന പേര് വന്നത്.
ആറു ചക്രമുള്ള റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും
സെക്കൻഡിൽ ഒരു സെൻറിമീറ്റർ മാത്രം നീങ്ങും.
ആകെ ചന്ദ്രോപരിതലത്തിൽ 500 മീറ്റർ വരെ സഞ്ചരിക്കും.
14 ദിവസം പര്യവേക്ഷണം. ഭാരം: 27 കിലോ.
ഇന്ധനം: സൗരോർജം. റോവറിന് നേരിട്ട് വിവരങ്ങൾ കൈമാറാനാകില്ല. റോവറിൽനിന്നും ലാൻഡറിലേക്കും അവിടെനിന്നും സെൻററിലേക്കും കൈമാറും
തിങ്കളാഴ്ച ഉച്ചക്ക് 2.43നുള്ള വിക്ഷേപണശേഷമുള്ള വിവിധ ഘട്ടങ്ങളിലൂടെ
- ദ്രവഘട്ടം- ദ്രവീകൃത ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് കുതിക്കുന്നു (സമയം:110.84 സെക്കൻഡ്, ഉയരം: 43.939 കി.മീ)
- ഖരഘട്ടം- ഈ ഘട്ടത്തിൽ വശങ്ങളിലുള്ള രണ്ടു റോക്കറ്റുകളും വേർപെടുന്നു (സമയം:131.30 സെക്കൻഡ്, ഉയരം: 61.995 കി.മീ)
- റോക്കറ്റിെൻറ മുൻപാളി തുറന്ന് ക്രയോജനിക് ഘട്ടത്തിലേക്കു കടന്നു (സമയം: 203.94 സെക്കൻഡ്, ഉയരം: 114.511 കി.മീ)
- ദ്രവ ഇന്ധനമുപയോഗിക്കുന്ന ഭാഗം വേർപെടുന്നു (സമയം: 308.82 സെക്കൻഡ്, ഉയരം: 170.783 കി.മീ)
- ക്രയോജനിക് ഇന്ധനം ഉപയോഗിച്ച് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ ഉയർത്തുന്നു (സമയം: 311.22 സെക്കൻഡ്, ഉയരം: 172.072 കി.മീ)
- റോക്കറ്റിൽനിന്ന് ചന്ദ്രയാൻ-2 വേർപെടുന്നു (സമയം: 974.30 സെക്കൻഡ്, ഉയരം: 181.656 കി.മീ)
- വിക്ഷേപണഘട്ടം വിജയകരമായി പൂർത്തിയായതോടെ അടുത്ത 23 ദിവസം പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരും (ആദ്യ ദൗത്യത്തിൽ ഇത് 17 ദിവസമായിരുന്നു)
- ഇതിനിടെ ചന്ദ്രയാനിലെ ഒാർബിറ്ററിെല പ്രൊപ്പൽഷൻ ഉപയോഗിച്ച് (ലിക്വിഡ് എൻജിൻ ബേൺ) അഞ്ചുതവണ ഭ്രമണപഥം ഉയർത്തും
- ആഗസ്റ്റ് 13: 23ാം ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് ചന്ദ്രെൻറ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം ആരംഭിക്കും
- 30ാം ദിവസം ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് (ആദ്യ ദൗത്യത്തിൽ ഇത് അഞ്ചു ദിവസമായിരുന്നു)
- ആഗസ്റ്റ് 20: അടുത്ത 13 ദിവസം പേടകം ചന്ദ്രെൻറ ഭ്രമണപഥത്തിൽ ചുറ്റും (ആദ്യ ദൗത്യത്തിൽ ഇത് 28 ദിവസമായിരുന്നു)
- സെപ്റ്റംബർ 02: 43ാം ദിവസം ഒാർബിറ്ററിൽനിന്ന് ലാൻഡർ വേർപെടും (നേരേത്ത 50ാം ദിവസമായിരുന്നു വേർപെടുത്താൻ നിശ്ചയിച്ചിരുന്നത്)
- സെപ്റ്റംബർ 03: ലാൻഡർ ചന്ദ്രെൻറ ഏറ്റവും അടുത്തായി 30 കിലോമീറ്റർ അകലത്തിലെത്തുന്നു
- സെപ്റ്റംബർ 07: 48ാം ദിവസം സോഫ്റ്റ് ലാൻഡിങ്ങിലൂടെ ലാൻഡർ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ മസിനസ്.സി, സിംപെലിയസ്.എൻ എന്നീ ഗർത്തങ്ങൾക്കിടയിൽ ഉയരത്തിലുള്ള താഴ്വരയിലിറങ്ങുന്നു (ചന്ദ്രനിലിറങ്ങുന്നത് 54ൽനിന്ന് 48ാം ദിവസമായി കുറച്ചു)
- ലാൻഡിങ്ങിന് 15 മിനിറ്റിനുശേഷം പ്രദേശത്തിെൻറ ആദ്യ ചിത്രങ്ങൾ ലാൻഡർ വിക്രം അയക്കും. റോവറും പര്യവേക്ഷണം ആരംഭിക്കുന്നു
ചാന്ദ്രദൗത്യം
ചന്ദ്രയാൻ-ഒന്ന്
- 2003 ആഗസ്റ്റ് 15: പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ചന്ദ്രയാൻ-1 പദ്ധതി പ്രഖ്യാപിച്ചു
- പദ്ധതി ചെലവ്- 386 കോടി
- 2008 ഒക്ടോബർ 22: ശ്രീഹരിക്കോട്ടയിൽനിന്ന് ചന്ദ്രയാൻ-ഒന്നുമായി പി.എസ്.എൽ.വി സി-11 റോക്കറ്റ് കുതിച്ചു
- 11 പേലോഡുകൾ (ഇന്ത്യ-അഞ്ച്, യൂറോപ്-മൂന്ന്, യു.എസ്-രണ്ട്, ബൾഗേറിയ-ഒന്ന്)
- 2008 നവംബർ എട്ട്: ചന്ദ്രയാൻ-ഒന്ന് ചന്ദ്രോപരിതലത്തിൽനിന്നും 100 കിലോമീറ്റർ അകലെ ഭ്രമണപഥത്തിൽ വിവിധ പരീക്ഷണങ്ങൾ തുടങ്ങി
- 2008 നവംബർ 14: മൂൺ ഇംപാക്ട് പ്രൊബ് (എം.ഐ.പി) ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിന് സമീപം ഇടിച്ചിറക്കി.
- ജലത്തിെൻറ സാന്നിധ്യത്തിന് സ്ഥിരീകരണം
- 2009 ആഗസ്റ്റ് 28: ചന്ദ്രയാൻ-1 ദൗത്യം പൂർത്തിയായി
- രണ്ടുവർഷമായിരുന്നു പ്രതീക്ഷിച്ച കാലാവധിയെങ്കിലും പത്തുമാസത്തിനുശേഷം പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു
- അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവക്ക് പിന്നാലെ ചാന്ദ്രദൗത്യത്തിൽ ചന്ദ്രയാൻ-ഒന്നിലൂടെ ഇന്ത്യ ചരിത്രം കുറിച്ചു
- 312 ദിവസങ്ങൾക്കിടെ എഴുപതിനായിരത്തോളം ചിത്രങ്ങൾ പേടകം അയച്ചു
- ചന്ദ്രനിൽ ജലം, ടൈറ്റാനിയം, കാത്സ്യം, മഗ്നീഷ്യം, അലൂമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു
- 2017ൽ ചന്ദ്രയാൻ-1 ചന്ദ്രെൻറ ഭ്രമണപഥത്തിൽ തുടരുന്നുണ്ടെന്ന് നാസ കണ്ടെത്തി
ചന്ദ്രയാൻ-രണ്ട്
- ചന്ദ്രയാൻ-1 വിക്ഷേപണത്തിെൻറ പത്താം വാർഷികത്തിൽ ചന്ദ്രയാൻ-2 വിക്ഷേപണം
- 2008 സെപ്റ്റംബർ 18: പ്രധാനമന്ത്രി മൻമോഹൻ സിങ് ചന്ദ്രയാൻ-2 ദൗത്യത്തിന് അംഗീകാരം നൽകി
- ചന്ദ്രയാൻ-ഒന്നിൽനിന്നും വ്യത്യസ്തമായി പേടകത്തെ ചന്ദ്രനിൽ ഇടിച്ചിറക്കാതെ ലാൻഡർ ഉപയോഗിച്ച് സാവധാനം റോവറെ ചന്ദ്രനിലിറക്കും
- ഒാർബിറ്ററിൽ (എട്ട്), ലാൻഡറിൽ (മൂന്ന്), റോവറിൽ (രണ്ട്) പേലോഡുകൾ. ആകെ 13 ഇന്ത്യൻ പേലോഡുകളും കൂടാതെ നാസയുടെ ഒരു പേലോഡും
- പദ്ധതിച്ചെലവ് ആകെ 978 കോടി (വിക്ഷേപണത്തിന് 375 കോടിയും ഒാർബിറ്റർ, ലാൻഡർ, റോവർ എന്നിവക്കായി 603 കോടിയും)
- ആദ്യം 2019 ജനുവരി മൂന്നിനും ഫെബ്രുവരി 16നും ഇടയിൽ വിക്ഷേപിക്കാൻ തീരുമാനം. പിന്നീട് ഏപ്രിലിലേക്ക് മാറ്റി. ഇതിനിടെ ലാൻഡറിലും സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങാനുള്ള ഇസ്രായേലിെൻറ ഫാല്കണ് ദൗത്യം ചന്ദ്രനില് ഇടിച്ചിറങ്ങി പരാജയപ്പെട്ടു. ഇതോടെ ഇസ്രായേലിെൻറ ദൗത്യം വിലയിരുത്തി ഇന്ത്യയുടെ വിക്ഷേപണം ജൂലൈയിലേക്ക് മാറ്റി
- ജൂലൈ 15: പുലർച്ചെ 2.51ന് നിശ്ചയിച്ച വിക്ഷേപണം 56.24 മിനുട്ടിനുമുമ്പ് മാറ്റിവെച്ചു. ക്രയോജനിക് ഘട്ടത്തിൽ ഹീലിയം ടാങ്കിലുണ്ടായ മർദവ്യത്യാസം കണ്ടെത്തി. ചോർച്ച പരിഹരിച്ചശേഷം വിക്ഷേപണം.
- ജൂലൈ 18ന് പുതിയ തീയതി സംബന്ധിച്ച് പ്രഖ്യാപനം
- ജൂലൈ 22ന് ഉച്ചക്ക് 2.43ന് ചന്ദ്രയാൻ -രണ്ടുമായി ജി.എസ്.എൽ.വി മാർക്ക് -ത്രീ (എം.കെ-ഒന്ന്) കുതിച്ചു
- ചന്ദ്രയാൻ-രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ
- 48ാം ദിവസം (സെപ്റ്റംബർ ഏഴിന്) ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും. ലാൻഡറിൽനിന്നും റോവറും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലിറങ്ങും
- ലാൻഡറും റോവറും 14 ദിവസം പര്യവേക്ഷണം നടത്തും. ഒാർബിറ്റർ ഒരുവർഷം ചന്ദ്രെൻറ ഭ്രമണപഥത്തിൽ തുടരും
- ചന്ദ്രെൻറ രാസഘടനയെക്കുറിച്ചുള്ള പഠനം, ജലം, ടൈറ്റാനിയം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും
മുന്നിൽ ഇനി സൗരദൗത്യം; ആദിത്യ 2020ൽ
ന്യൂഡൽഹി: ചന്ദ്രയാൻ രണ്ട് വിക്ഷേപണം ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചതോടെ ഐ.എസ്.ആർ.ഒക്കു മുന്നിൽ ഇനി സൗരദൗത്യമെന്ന വലിയ വെല്ലുവിളി. സൂര്യെൻറ വാതകം നിറഞ്ഞ ബാഹ്യാന്തരീക്ഷമായ കൊറോണയിൽ ചെന്ന് പഠനം നടത്താൻ ലക്ഷ്യമിട്ടുള്ള ആദിത്യ -എൽ വൺ പേടകം 2020 ആദ്യ പകുതിയിൽ ആകാശത്തേക്കു കുതിക്കും. കൊറോണ എന്തുകൊണ്ടാണ് ഇത്രയേറെ ചൂടാകുന്നതെന്ന് ആദിത്യക്കു കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ചെന്നാകും നിരീക്ഷണം. മൂന്നു വർഷത്തിനുള്ളിൽ ശുക്രനിലേക്കുള്ള ദൗത്യവും ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.