Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഏറെ പുതുമകളുമായി...

ഏറെ പുതുമകളുമായി ‘ആന്‍ഡ്രോയിഡ് എന്‍’

text_fields
bookmark_border
ഏറെ പുതുമകളുമായി ‘ആന്‍ഡ്രോയിഡ് എന്‍’
cancel

പുതിയ ആന്‍ഡ്രോയിഡ് പതിപ്പിന്‍െറ വിശേഷങ്ങള്‍ ഇത്തവണ അല്‍പം നേരത്തെയായി. കഴിഞ്ഞവര്‍ഷമിറങ്ങിയ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ അപ്ഡേഷന്‍ പോലും പല ഫോണുകള്‍ക്കും ലഭിച്ചിട്ടില്ല. എല്ലാവര്‍ഷവും മേയ് 18ന് ആരംഭിക്കുന്ന Google I/O ഡവലപര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഓപറേറ്റിങ് സിസ്റ്റം മറനീക്കിയത്തെുക. പക്ഷെ അദ്ഭുതച്ചെപ്പുമായി ‘ആന്‍ഡ്രോയിഡ് 7.0 എന്‍’ എന്ന പുതിയ പതിപ്പിന്‍െറ ഡവലപര്‍ പ്രിവ്യൂ (ആപ്പുകള്‍ വികസിപ്പിക്കുന്നവര്‍ക്കായി യഥാര്‍ഥ പതിപ്പ് ഇറങ്ങും മുമ്പ് കമ്പനി നല്‍കുന്ന പതിപ്പ്) മാര്‍ച്ച് ഒമ്പതിന് എത്തി. ഗൂഗിളിന്‍െറ ഉപകരണങ്ങളായ നെക്സസ് 6 പി, നെക്സസ് 5 എക്സ്, നെക്സസ് 6, നെക്സസ് 9, മീഡി പ്ളെയറായ നെക്സസ് പ്ളെയര്‍, ആന്‍ഡ്രോയിഡ് ടാബ്ലറ്റായ പിക്സല്‍ സി  എന്നിവക്കുള്ള പ്രിവ്യു പതിപ്പാണ് ഇപ്പോള്‍ ലഭ്യം. മറ്റ് കമ്പനികളുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ പ്രിവ്യൂ പതിപ്പ് പ്രവര്‍ത്തിക്കില്ല. ഡവലപര്‍ പ്രിവ്യൂ ഇറങ്ങിയതിന് പുററെ ആദ്യ അപ്ഡേറ്റും എത്തി. ചില അപാകതകള്‍ പരിഹരിച്ച് കാര്യക്ഷമത കൂട്ടുത്ത അപ്ഡേഷനാണിത്. 27.3 എം.ബിയുള്ള അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ g.co/androidbeta സന്ദര്‍ശിച്ചാല്‍ മതി. 

സെപ്റ്റംബറില്‍ എത്തും
ഈവര്‍ഷത്തിന്‍െറ മൂന്നാംപാദത്തില്‍ (സെപ്റ്റംബര്‍ 30ന് മുമ്പ്) ആന്‍ഡ്രോയിഡ് എന്നിന്‍െറ പൂര്‍ണ പതിപ്പ് അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം പുതിയ നെക്സസ് സ്മാര്‍ട്ട്ഫോണുകളും ടാബുകളും രംഗത്തത്തെും. നെക്സസ് 4 -2012 ഒക്ടോബര്‍ 29, നെക്്സസ് 5 -2013 ഒക്ടോബര്‍ 31, നെക്്സസ് 6 -2014 ഒക്ടോബര്‍ 15, നെക്സസ് 5 എക്സും നെക്സസ് 6പിയും 2015 സെപ്റ്റംബര്‍ 29നും ആണ് പുറത്തിറക്കിയത്. അതിനാല്‍ ഈവര്‍ഷം നെക്സസ് ഉപകരണങ്ങള്‍ സെപ്റ്റംബറില്‍ കുറച്ചുകൂടി നേരത്തെ എത്തുമെന്ന് പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ് 7 പതിപ്പ് ആദ്യം നെക്സസ് ഉപകരണങ്ങള്‍ക്കാണ് കിട്ടുക. രണ്ടാം ഘട്ടത്തില്‍ ആറുമാസത്തിനുശേഷമാണ് മറ്റ് കമ്പനികളുടെ ഫോണുകള്‍ക്ക് ഇവ ലഭിക്കുക. 

ന്യൂട്ടെല്ല?
ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ മധുരപലഹാരങ്ങളുടെ പേരുകളിലാണ് ഓരോ ആന്‍ഡ്രോയിഡ് പതിപ്പും അറിയപ്പെടുക. അവസാനമിറങ്ങിയ ആന്‍ഡ്രോയിഡ് 6.0 പതിപ്പ് മാര്‍ഷ്മലോ എന്ന പഞ്ഞിമിഠായിയുടെ പേരാണ് സ്വീകരിച്ചത്്. ഇത്തവണയും ആന്‍ഡ്രോയിഡ് എന്നിന്‍െറ പേരുകളെ ചൊല്ലി അഭ്യൂഹങ്ങള്‍ക്ക് പഞ്ഞമില്ല. ന്യൂയോര്‍ക്ക് ചീസ്കേക്ക് എന്ന പേരിലാണ് പിന്നണിയിലുള്ള ഗൂഗിള്‍ സംഘം വിളിക്കുന്നത്. കിറ്റ്കാറ്റിനെ കീ ലൈംപൈ, ലോലിപോപിനെ ലമണ്‍ മെറിങ് പൈ, മാര്‍ഷ്മലോയെ മക്കാഡമിയ നട്ട് കുക്കീ എന്നീ പേരുകളിലാണ് നാമകരണത്തിന് മുമ്പ് അവര്‍ വിശേഷിപ്പിച്ചിരുന്നത്. ബ്രെഡിലും മറ്റും തേയ്ക്കുന്ന ന്യൂട്ടെല്ല എന്ന കൊക്കോ സ്പ്രെഡിന്‍െറ പേരാണ് പുറത്ത് ആദ്യം പറഞ്ഞുകേട്ടത്. എന്നാല്‍ ഉപഭോക്താക്കളുടെ അഭിപ്രായം സ്വരൂപിക്കാന്‍ ഗൂഗിള്‍ ചില രാജ്യങ്ങളില്‍ ഇറക്കിയ ‘ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്സ് ആപ്പി’ല്‍ ഈ പേരില്ല. നെപ്പോളിയന്‍, നട്ട് ബ്രിട്ടില്‍, നാക്കോസ്, നോറി, നൂഡില്‍സ്, നഗട്ട്, നീപൊളിറ്റന്‍ ഐസ്ക്രീം എന്നീ പേരുകളാണുള്ളത്. ഗൂഗിള്‍ സ്റ്റോറില്‍നിന്ന് ഈ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ പേരിന് വോട്ട് ചെയ്യാം. ഡല്‍ഹി സര്‍വകലാശാല സന്ദശനത്തിനത്തെിയ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഒരുകാര്യം ഉറപ്പു നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചാല്‍ അടുത്ത ആന്‍ഡ്രോയിഡ് പതിപ്പിന് ഇന്ത്യന്‍ മധുരപലഹാരത്തിന്‍െറ പേരിടാമെന്ന്. ഇത് സംഭവിക്കുമോയെന്നും കണ്ടറിയണം. വരുന്ന സവിശേഷതകള്‍ ഇവയാണെന്നാണ് സൂചനകള്‍. 

 

സ്പ്ളിറ്റ് സ്ക്രീന്‍ മോഡ്
ഒരു വിന്‍ഡോയില്‍ പല ആപ്പുകള്‍ തുറക്കാന്‍ സാംസങ്, എല്‍ജി ഫോണുകളില്‍ പറ്റും. എന്നാല്‍ ഈ സംവിധാനം ഗൂഗിള്‍ കൊണ്ടുവരുന്നത് ആന്‍ഡ്രോയിഡ് എന്നിലാണ്. ഒരേസമയം രണ്ട് ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്ളിറ്റ് സ്ക്രീന്‍ മോഡാണ് ഏറ്റവും പ്രധാന സവിശേഷത എന്നാണ് സൂചന. വീഡിയോ കാണുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിടാനും കഴിയും. 

കൂടുതല്‍ ക്വിക് സെറ്റിങ് ഓപ്ഷനുകള്‍
നോട്ടിഫിക്കേഷന്‍ പാനലില്‍ ഇനി കൂടുതല്‍ സെറ്റിങ്സുകള്‍ ലഭിക്കും. വൈ ഫൈ, നെറ്റ്വര്‍ക് സ്റ്റാറ്റസ്, ബാറ്ററി, ഫ്ളാഷ്ലൈറ്റ് എന്നിവക്ക് പുറമേ ഒരു ഡ്രോപ് ഡൗണ്‍ ബട്ടണും കാണാം. ഈ ബട്ടണില്‍ ടാപ് ചെയ്താല്‍ കുടുതല്‍ സെറ്റിങ്സുകള്‍ ലഭിക്കും. ഒറ്റ സ്ക്രീനില്‍ ഒമ്പത് സെറ്റിങ്സുകളാണ് കാണാന്‍ കഴിയുക.

പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍
ഫേസ്ബുക്കും ട്വിറ്ററും വാട്സ്ആപും അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ തെരഞ്ഞുപിടിക്കാന്‍ ഇനി വിഷമമില്ല. ഇതിനായി ആന്‍ഡ്രോയിഡ് എന്നില്‍ ‘ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍’ സംവിധാനമുണ്ട്. ആന്‍ഡ്രോയിഡ് വെയര്‍ ഉപകരണങ്ങളായ സ്മാര്‍ട്ട് വാച്ചുകളില്‍ കണ്ട ‘നോട്ടിഫിക്കേഷന്‍ സ്റ്റാക്സി’ന് സമമാണിത്. മെനു എടുത്ത് ഓരോ ആപ്പിന്‍െറയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം. ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കാനും മറുപടി അയക്കാനും കഴിയും. സ്ഥലം ലാഭിക്കാന്‍ അടുക്കക്കടുക്കായാണ് ഇവ പ്രത്യക്ഷപ്പെടുക. എക്സ്പാന്‍ഷന്‍ ബട്ടണ്‍ വഴിയോ വിരല്‍ ഉപയോഗിച്ചോ ഇത് ഓരോന്നും വികസിപ്പിക്കാം. 

ബാറ്ററി കൂടുതല്‍ നില്‍ക്കും
മാര്‍ഷ്മലോയില്‍ കണ്ട ഡോസ് എന്ന ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം പരിഷ്കരിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും ഡോസ് തടയുകയാണ് ചെയ്യുക. അതിന് ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ അനക്കാതെ മേശപ്പുറത്ത് വെക്കണമായിരുന്നു. ഉപയോഗിക്കാതെ പോക്കറ്റില്‍ സൂക്ഷിച്ചാലും അനങ്ങുന്നതിനാല്‍ ഡോസ് ബാറ്ററി ചാര്‍ജ് കുറച്ചിരുന്നില്ല. ഇനി ഫോണ്‍ ഉപയോഗിക്കാതെ അനക്കാതെ വെക്കുമ്പോള്‍ മാത്രമല്ല, ചലിച്ചാലും എപ്പോള്‍ സ്ക്രീന്‍ ഓഫാകുന്നുവോ അപ്പോള്‍ ഡോസ് പ്രവര്‍ത്തിക്കും. 

പുതിയ റീസന്‍റ് ആപ്
സാധാരണ സ്ക്രീനിന്‍െറ അടിയില്‍ കാണുന്ന റീസന്‍റ് ആപ് ബട്ടണ്‍ സൗകര്യങ്ങളും പരിഷ്കരിച്ചു. ഉപയോഗിച്ച ആപ്പുകള്‍ അടുക്കടുക്കായി കാട്ടുന്നതാണ് ഈ ബട്ടണ്‍. റീസന്‍റ് ബട്ടണില്‍ ഡബ്ള്‍ ടാപ് ചെയ്താല്‍ അവസാനം എടുത്ത ആപ് തുറന്നുവരും. ഒരു ആപ് തുറന്ന ശേഷം വീണ്ടും ബട്ടണില്‍ ഡബ്ള്‍ ടാപ് ചെയ്താല്‍ അവസാനത്തിനുമുമ്പ് എടുത്ത ആപ്പാകും തുറന്നുവരിക. റീസന്‍റ് ആപ് മെനുവില്‍ അമര്‍ത്തിയാല്‍ അടുത്തസമയത്ത് ഉപയോഗിച്ച ആപ്പുകളുടെ എല്ലാം മെനു തുറക്കും. റീസന്‍റ് ആപ്സ് കീയില്‍ ഞെക്കിയാല്‍ ഈ ആപ്പുകളിലൂടെ വിരലോടിച്ച് മാറാനും കഴിയും. വിരല്‍ എടുത്താല്‍ തെരഞ്ഞെടുത്ത ആപ് ഫുള്‍ സ്ക്രീനില്‍ തുറന്നുവരും. 

നേറ്റീവ് ഫയല്‍ മാനേജറില്‍ പരിഷ്കാരങ്ങള്‍
മാര്‍ഷ്മലോ മുതലാണ് നേറ്റിവ് ഫയല്‍ മാനേജര്‍ ആന്‍ഡ്രോയിഡിന്‍െറ ഒപ്പം കൂടിയത്. എന്നാല്‍ ഫയല്‍ കോപ്പി ചെയ്യലും ഫോള്‍ഡറില്‍ തിരയലും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളേ അതിലുണ്ടായിരുന്നുള്ളൂ. ഹാംബര്‍ഗര്‍ മെനു, ഫയല്‍ ടൈപ്പും ഫോള്‍ഡറും മനസിലാക്കി പരതല്‍, ഫയല്‍ മൂവ്, ഷെയര്‍ ചെയ്യല്‍, ഗൂഗിള്‍ ഡ്രൈവ് സൗകര്യങ്ങള്‍ എന്നിവയുണ്ട്. ഒരേസമയം പലകാര്യങ്ങള്‍ക്ക് ഫയല്‍ ബ്രൗസര്‍ ഉപയോഗിക്കാം. 

ഫോണ്‍ നമ്പര്‍ ബ്ളോക്കിങ്
ആന്‍ഡ്രോയിഡ് എന്നില്‍ സിസ്റ്റം തലത്തില്‍ ഡയലര്‍, ഹാങ്ങൗട്ട്, മെസഞ്ചര്‍ ആപ്പുകളില്‍നിന്ന് നേരിട്ട് ഫോണ്‍ നമ്പറുകള്‍ ബ്ളോക്ക്ചെയ്യാം. ഇങ്ങനെ ബ്ളോക്ക് ചെയ്താല്‍ മറ്റ് ആപ്പുകളും വൈബര്‍, വാട്സ് ആപ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പുകളും വരെ തനിയെ ആ നമ്പര്‍ ബ്ളോക്ക് ചെയ്യും. പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറിയാലും ഇത് തുടരാം. 

ലോക്ക് സ്ക്രീനില്‍ എമര്‍ജന്‍സി കോണ്ടാക്ട്
ശാരീരിക വിവരങ്ങളും അടിയന്തരഘട്ടങ്ങളില്‍ പ്രയോജനപ്പെടുന്ന ആളുടെ നമ്പരും ഫോണ്‍ തുറക്കാതെ ലോക്ക് സ്ക്രീനില്‍ ലഭിക്കും. പേര്, രക്തഗ്രൂപ്പ്, വിലാസം, ജനനതീയതി, അലര്‍ജി തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ കാണാം. ഇതിന് സെറ്റിങ്സില്‍ ചെന്ന് എമര്‍ജന്‍സി ഇന്‍ഫര്‍മേഷന്‍ ഓപ്ഷന്‍ സെലക്ട് ചെയ്യണം. വിവരങ്ങള്‍ പൂരിപ്പിച്ച് എമര്‍ജന്‍സി കോണ്ടാക്ട് നമ്പരും നല്‍കിയാല്‍ മതി. ഇനി നിങ്ങള്‍ അപകടത്തില്‍പെട്ട് സംസാരിക്കാന്‍ പറ്റാതായാല്‍ ആരെങ്കിലും ഫോണെടുത്ത് ഡയലര്‍ തുറന്നാല്‍ സഹായത്തിന് നമ്പരും വിവരങ്ങളും ലഭിക്കും.  

ഒപ്റ്റിമൈസിങ് ആപ് ശല്യമില്ല
ആന്‍ഡ്രോയിഡ് പതിപ്പുകളായ കിറ്റ്കാറ്റിലും ലോലിപോപിലും മാര്‍ഷ്മലോയിലും വരെ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റീസ്റ്റാര്‍ട്ട് വന്നു കഴിഞ്ഞ് ആപ് ഒപ്റ്റിമൈസിങ്ങിന് ഏറെ സമയമെടുക്കാറുണ്ട്. ഇനി അതില്ല. ആന്‍ഡ്രോയിഡ് എന്നില്‍ ഈ വൈകല്‍ ഒഴിവാക്കി റീസ്റ്റാര്‍ട്ടും ഇന്‍സ്റ്റാളും വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ ആപ്പുകള്‍ കുറഞ്ഞസമയത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. 

ഇതുവരെയിറങ്ങിയ പതിപ്പുകള്‍
2007 നവംബറിലാണ് പരീക്ഷണപതിപ്പ് പുറത്തിറങ്ങുന്നത്. 2008 സെപ്റ്റംബറിലാണ് ആദ്യ പതിപ്പ് ആന്‍ഡ്രോയിഡ് 1.0 വെളിച്ചത്തുവരുന്നത്. 2014 നവംബറിലാണ് ലോലിപോപിന്‍െറ രംഗപ്രവേശം. ആന്‍ഡ്രോയിഡ് 1.0, 1.1 എന്നീ ആദ്യ പതിപ്പുകള്‍ക്ക് പേരിട്ടിട്ടില്ളെങ്കിലും എ, ബി എന്നീ അക്ഷരങ്ങളായും ഒന്നും രണ്ടും പതിപ്പുകളായുമാണ് പരിഗണിക്കുന്നത്. 
3. കപ്കേക്ക് (ആന്‍ഡ്രോയിഡ് 1.5) 4. ഡോനട്ട് (1.6), 5.എക്ളയര്‍ (2.0, 2.1), 6. ഫ്രോയോ(2.2), 7. ജിഞ്ചര്‍ബ്രെഡ്(2.3), 8. ഹണികോംബ്(3.0, 3.1, 3.2), 9. ഐസ്ക്രീം സാന്‍വിച്ച് (4.0), 10.ജെല്ലിബീന്‍ (4.1, 4.2, 4.3), 11 കിറ്റ്കാറ്റ് (4.4), 12 ലോലിപോപ്പ് (5.0, 5.1), 13. മാര്‍ഷ്മലോ (6.0 , 6.1)എന്നിവയാണ് ഇതുവരെയുള്ള പതിപ്പുകള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:android nnew android o.sandroid 7.0 version
Next Story