എ.ഐ ബബ്ൾ: ഗൂഗിളടക്കം ഒരുകമ്പനിയും സുരക്ഷിതരല്ലെന്ന് സുന്ദർ പിച്ചൈ
text_fieldsസുന്ദർ പിച്ചൈ
ന്യൂയോർക്ക്: ആർട്ടിഫിഷൽ ഇന്റലിജൻസ് കുതിച്ചുചാട്ടത്തിൽ മുന്നറിയിപ്പുമായി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ. എ.ഐ ബബ്ൾ യാഥാർഥ്യമാണെന്ന് സമ്മതിച്ച പിച്ചെ, ഗൂഗ്ൾ അടക്കം ഒരുകമ്പനിക്കും അത് പൊട്ടിയാൽ ക്ഷതമേൽക്കാതിരിക്കില്ലെന്നും വ്യക്തമാക്കി.
ആഗോളതലത്തിൽ ചെലവ് ചുരുക്കലും ലാഭമുയർത്തലും ലക്ഷ്യമിട്ട് കമ്പനികൾ വൻതോതിൽ എ.ഐ സാങ്കേതിക വിദ്യയിൽ പണം മുടക്കുന്നതിനിടെയാണ് സുന്ദർ പിച്ചൈയുടെ പരാമർശം. ജെമിനി ചാറ്റ്ബോട്ടിലും എ.ഐ ചിപ്പുകളിലും ഗൂഗ്ൾ വൻതോതിൽ നിക്ഷേപമിറക്കിയിട്ടുണ്ട്. ഓപ്പൺ എ.ഐയും മൈക്രോസോഫ്റ്റും സമാന രീതിയിൽ വലിയ തോതിൽ മേഖലയിൽ നിക്ഷേപം നടത്തുന്നതും സമീപകാലങ്ങളിലെ സാധാരണ വാർത്തകളാണ്.
എ.ഐ തരംഗത്തിന് പിന്നാലെ, ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികളുടെ വില കുത്തനെ ഉയർന്നിരുന്നു. സമാനമായി എ.ഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കമ്പനികളിലെല്ലാം വൻതോതിലാണ് നിക്ഷേപം കുമിഞ്ഞ് കൂടുന്നത്. ഇത് ഓഹരി വിലയിലും പ്രതിഫലിച്ചതോടെ പല കമ്പനികളുടെയും ഓഹരിമൂല്യം കുത്തനെ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ഊതിപ്പെരുപ്പിച്ച മൂല്യത്തിൽ അധിഷ്ഠിതമായ ‘എ.ഐ കുമിള’ നിലനിൽക്കുന്നുവെന്നും ഇത് തകരുന്നത് വലിയ പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പുമായി വിദഗ്ദർ രംഗത്തെത്തിയത്.
എ.ഐ കുമിള പൊട്ടിയാൽ ഗൂഗ്ൾ അതിജീവിക്കുമോ എന്ന ചോദ്യത്തിന് തങ്ങൾ ഉൾപ്പെടെ ഒരു കമ്പനിയും ഇതിൽ നിന്ന് മുക്തമാകില്ലെന്നാണ് കരുതുന്നതെന്നായിരുന്നു പിച്ചൈയുടെ മറുപടി. ‘നമുക്ക് ഇന്റർനെറ്റിലേക്ക് തിരിഞ്ഞുനോക്കാം. സാങ്കേതിക വിദ്യയിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു, പലപ്പോഴും യുക്തിക്കപ്പുറം മൂല്യം തോന്നിക്കുന്ന രീതിയിലായിരുന്നു നിക്ഷേപം, എങ്കിലും അത്രയും മൂല്യം ഇന്റർനെറ്റിന് ഉണ്ടായിരുന്നോ എന്ന് നമ്മളിൽ ആരും ചോദ്യം ചെയ്യില്ല. എ.ഐയും അതുപോലെ തന്നെയാണെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് രണ്ടും യുക്തിസഹമാണെന്നും ഇതുപോലുള്ള ഒരു സാഹചര്യത്തിൽ യുക്തിരാഹിത്യത്തിന്റെ ഘടകങ്ങൾ ഉണ്ടെന്നും ഞാൻ കരുതുന്നു,’ പിച്ചൈ പറഞ്ഞു.
ഊതിപ്പെരുപ്പിച്ച മൂല്യത്തിൽ അധിഷ്ഠിതമായ വിപണിയുടെ സാഹചര്യത്തെയാണ് ‘ബബ്ൾ’ എന്ന് വിശേഷിപ്പിക്കുന്നത്. മൂല്യം ഉയർന്ന് കണക്കാക്കുന്നതോടെ കമ്പനികളുടെ ഓഹരികളുടെ മൂല്യവും ഇതിനനുസരിച്ച് ഉയരും. അമിതമായ പ്രതീക്ഷയും യുക്തിസഹമല്ലാത്ത മൂല്യവും പൊടുന്നനെയുള്ള തകർച്ചകളിലേക്ക് വഴിവെച്ചേക്കാം. 2000ലെ ഡോട്ട്-കോം തകർച്ച ഇതിനുദാഹരണമാണ്. ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളായ ഓപ്പൺ എ.ഐയുടെ സി.ഇ.ഒ സാം ആൾട്ട്മാനും ആമസോൺ മേധാവി ജെഫ് ബെസോസും അടുത്തിടെ പിച്ചൈക്ക് സമാനമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

