
യൂട്യൂബറെ ജീവനോടെ കുഴിച്ചുമൂടി; ഗ്ലാസ് ശവപ്പെട്ടിയിൽ കഴിഞ്ഞത് 50 മണിക്കൂർ, വിഡിയോ
text_fieldsവിചിത്രവും പേടിപ്പെടുത്തുന്നതുമായ വിഡിയോകളിലൂടെ ജനപ്രിയനായ യൂട്യൂബറാണ് ജിമ്മി ഡൊണാൾഡ്സൺ അഥവാ മിസ്റ്റർ ബീസ്റ്റ്. ബീസ്റ്റിന്‍റെ ചില വീഡിയോകൾ തികച്ചും പ്രകോപനപരവും അപകടകരവുമാണ്. പക്ഷേ അവ ഓരോന്നിനും കുറഞ്ഞത് 30 ദശലക്ഷം കാഴ്ച്ചക്കാരെയെങ്കിലും ലഭിക്കാറുണ്ട്. അവയിൽ ചിലത് 100 ദശലക്ഷം വരെ തൊട്ടിട്ടുമുണ്ട്.
ബീസ്റ്റിന്‍റെ ഏറ്റവും പുതിയ സാഹസം ഇതുവരെയുള്ളതിൽ നിന്നും വേറിട്ടതും ഞെട്ടിക്കുന്നതുമാണ്. യൂട്യൂബിൽ നിലവിൽ അഞ്ച് കോടിയിലധികം കാഴ്ച്ചക്കാരുള്ള വിഡിയോയിൽ മിസ്റ്റർ ബീസ്റ്റിനെ ജീവനോടെ കുഴിച്ചുമൂടുകയാണ് ചെയ്തത്. 50 മണിക്കൂർ നേരം ചില്ലുകൊണ്ടുള്ള ശവപ്പെട്ടിയിൽ കിടന്ന 22കാരനായ ജിമ്മി അതിനുള്ളിലെ അനുഭവം പകർത്തി യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.
ശവപ്പെട്ടിയിൽ ഘടിപ്പിച്ച കാമറയിലാണ് അകത്തെ രംഗങ്ങൾ പകർത്തിയത്. പുറത്ത് ജിമ്മിയുടെ രണ്ട് സുഹൃത്തുക്കൾ അവനുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന സാഹസത്തിന്‍റെ 12 മിനിറ്റുകൾ മാത്രമാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. രണ്ട് ദിവസത്തോളം മൂത്രമൊഴിക്കാതെ നിൽക്കേണ്ടി വന്നതും ഏറെ നേരം കിടന്നതിനാൽ നേരിട്ട ശക്തമായ പുറം വേദനയും ഇതുവരെയുണ്ടായതിൽ വെച്ചേറ്റവും ഭീകരമായ വിരസതയും ഇടുങ്ങിയ സ്ഥലം ഭയപ്പെടുന്ന അവസ്ഥയായ ക്ലോസ്ട്രോഫോബിക് (claustrophobic) ആയതുമൊക്കെ വിഡിയോയിൽ ജിമ്മി വിശദീകരിച്ചു.
50 മണിക്കൂറുകൾക്ക് ശേഷം മണ്ണ് മാറ്റി ശവപ്പെട്ടി തുറന്ന് പുറത്തുവന്നതും വികാരനിർഭരനായി ജിമ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ജീവനോടെ കുഴിച്ചിട്ടതിന്‍റെ ഭീകരതയ്ക്ക് വിശദീകരണമൊന്നും ആവശ്യമില്ല. മിസ്റ്റർ ബീസ്റ്റിന്‍റെ പലവിധ സാഹസങ്ങൾ കണ്ടിട്ടുണ്ടെങ്കിലും പുതിയ ശവപ്പെട്ടി വിഡിയോയുടെ കീഴെ ഇതുവരെയില്ലാത്ത ഞെട്ടൽ രേഖപ്പെടുത്തി ആയിരങ്ങളാണ് എത്തിയത്.