യു.എ.ഇ-ഇന്ത്യ പങ്കാളിത്തത്തിൽ എ.ഐ സൂപ്പർകമ്പ്യൂട്ടർ നിർമിക്കുന്നു
text_fieldsദുബൈ: യു.എ.ഇയുമായി ചേർന്ന് ഇന്ത്യയിൽ എ.ഐ സൂപ്പർകമ്പ്യൂട്ടർ സ്ഥാപിക്കുന്നു. അബൂദബി ആസ്ഥാനമായ ജി42, മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അമേരിക്കൻ ചിപ് നിർമാതാക്കളായ സെറബ്രാസ്, ഇന്ത്യയുടെ സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്(സി-ഡാക്) എന്നിവർ ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്.
ന്യൂഡൽഹിയിൽ നടന്ന എ.ഐ ഇംപാക്ട് സമ്മിറ്റ് 2026ൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്. 8 എക്സാഫ്ലോപ് ശേഷിയുള്ളതാണ് സൂപ്പർകമ്പ്യൂട്ടർ. ഇന്ത്യയിൽ ഈ സംവിധാനം അത്യാധുനിക എ.ഐ മോഡലുകളുടെ പരിശീലനവും വിന്യാസവും വേഗത്തിലാക്കും. വലിയ ഡേറ്റ സെറ്റുകൾ കൈകാര്യം ചെയ്യാനും ഗവേഷണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ഇതു സഹായകരമാകും. ഇന്ത്യ-യു.എ.ഇ അഞ്ചാം സ്റ്റ്രാറ്റജിക് ഡയലോഗിനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ഇന്ത്യ സന്ദർശിച്ചതിനും തുടർച്ചയായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ സംരംഭം.
സൂപ്പർകമ്പ്യൂട്ടർ ഇന്ത്യയിൽ തന്നെ ഹോസ്റ്റ് ചെയ്യുകയും ഇന്ത്യൻ നിയമങ്ങൾക്കു കീഴിൽ പ്രവർത്തിക്കുകയും ചെയ്യും. എല്ലാ ഡേറ്റയും രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കപ്പെടുന്നതിനാൽ സുരക്ഷയും ഡേറ്റ സ്വകാര്യതയും ഉറപ്പാക്കപ്പെടും. രാജ്യത്തിന്റെ എ.ഐ മിഷനെ ശക്തിപ്പെടുത്തുന്നതിനൊപ്പം ദേശീയ ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഇതു നിർണായകമാകും. പദ്ധതി പ്രവർത്തനക്ഷമമായാൽ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവക്ക് ഇത് ഉപയോഗിക്കാൻ അവസരം ലഭിക്കും. 2025 ഡിസംബറിൽ ജി42യും മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ചേർന്ന് പുറത്തിറക്കിയ ‘നന്ദ 87ബി’ എന്ന 87 ബില്യൺ പാരാമീറ്ററുകളുള്ള ഹിന്ദി-ഇംഗ്ലീഷ് ഓപൺ സോഴ്‌സ് ലാർജ് ലാംേഗ്വജ് മോഡലിന്റെ തുടർച്ചയായാണ് ഈ പുതിയ സംരംഭം വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ വേഗത്തിൽ വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായ ഇന്ത്യയിൽ എ.ഐ രംഗത്തെ സ്വയംപര്യാപ്തതക്കും ആഗോള മത്സരക്ഷമതക്കും ഈ സൂപ്പർകമ്പ്യൂട്ടർ വലിയ കരുത്താകുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

