സൈബർ തട്ടിപ്പുകാർക്കുമുന്നിൽ 'ക്ലീൻബൗൾഡായി' സചിന്‍റെ സുരക്ഷ ഗാർഡും
text_fieldsമുംബൈ: സൈബർ തട്ടിപ്പിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ സുരക്ഷ ജീവനക്കാരനും. ബന്ദ്ര വെസ്റ്റിലെ സചിന്‍റെ ബംഗ്ലാവിലെ ജീവനക്കാരനായ മനീഷ് മഞ്ജുരേക്കറാണ് തട്ടിപ്പിന് ഇരയയാത്. ലോൺ നൽകാമെന്ന വ്യാജേന 8,200 രൂപയാണ് ഇദ്ദേഹത്തിൽനിന്ന് തട്ടിയെടുത്തത്.
കഴിഞ്ഞദിവസം ബംഗ്ലാവിൽ ജോലിക്കിടെയാണ് മനീഷിന് അജ്ഞാത നമ്പറിൽനിന്ന് ഫോൺ വന്നത്. ദേശസാൽകൃത ബാങ്കിന്‍റെ പ്രതിനിധിയാണെന്ന് പരിജയപ്പെടുത്തിയ വ്യക്തി, സചിന്‍റെ ജീവനക്കാരനോട് ലോൺ ആവശ്യമുണ്ടെങ്കിൽ ആധാർ കാർഡ്, പാൻ കാർഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വാട്സ് ആപ്പിലൂടെ അയച്ചുതരാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലാക്കാതെ വിവരങ്ങൾ അയച്ചുകൊടുത്തു.
ഉടൻതന്നെ അക്കൗണ്ടിൽ 10,000 രൂപ കയറിയതായി സന്ദേശവും വന്നു. ബാലൻസ് നോക്കുന്നതിനിടെ സമാന നമ്പറിൽനിന്ന് വീണ്ടും വിളിക്കുകയും ഫോണിലെ ഒ.ടി.പി ചോദിക്കുകയും ചെയ്തു. ഒ.ടി.പി കൈമാറിയതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് 18,200 രൂപ പിൻവലിച്ചതായി മനീഷിന് സന്ദേശം വന്നു. തൊട്ടടുത്ത ദിവസവും അതേ നമ്പറിൽനിന്ന് വിളിച്ച വ്യക്തി, അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാമെന്നും ഇതിന് മൂൻകൂട്ടി 10,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പിന്നാലെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്.
സംഭവത്തിൽ ബന്ദ്ര പൊലീസിൽ പരാതി നൽകി. വഞ്ചനകുറ്റവും ഐ.ടി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.